- Home
- Sports
- Cricket
- വെടിക്കെട്ടിന് തിരികൊളുത്താന്‍ സഞ്ജു, സിംബാബ്‌വെയെ കറക്കിയിടാന്‍ കുല്‍ദീപ് എത്തും; ഇന്ത്യ ടീമില്‍ മാറ്റങ്ങളേറെ
വെടിക്കെട്ടിന് തിരികൊളുത്താന്‍ സഞ്ജു, സിംബാബ്‌വെയെ കറക്കിയിടാന്‍ കുല്‍ദീപ് എത്തും; ഇന്ത്യ ടീമില്‍ മാറ്റങ്ങളേറെ
ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ന് സിംബാബ്‌വെയെ നേരിടുകയാണ് ഇന്ത്യ. നിര്‍ണായക മത്സരം. ജയിച്ചാല്‍ മാത്രം പോര, മൈനസ് നെറ്റ് റണ്‍റേറ്റ് മറികടക്കുന്ന രീതിയില്‍ ജയിക്കണം. ടീമില്‍ സഞ്ജു തിരിച്ചെത്തും. തിലകിന് സ്ഥാനം നഷ്ടമാകും. സാധ്യതാ ഇലവന്‍…

അഭിഷേക് ശര്‍മ
ആദ്യ മൂന്ന് മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ അഭിഷേക് ശര്‍മ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ സൂപ്പര്‍ എട്ട് മത്സരത്തില്‍ 15 റണ്‍സാണ് നേടിയത്. എന്നാല്‍ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ സാധിച്ചില്ല. എങ്കിലും അഭിഷേകിനെ പിന്തുണയ്ക്കാന്‍ തന്നെയായിരിക്കും ടീം മാനേജ്മെന്റിന്റെ തീരുമാനം. ഫോമിലായാല്‍ ഒറ്റക്ക് കളി ജയിപ്പിക്കുന്ന അഭിഷേകിന്റെ സാന്നിധ്യം ടീമില്‍ അനിവാര്യമാണ്.
സഞ്ജു സാംസണ്‍
ലോകകപ്പില്‍ മോശം ഫോമിലൂടെ കടന്നുപോകുന്ന തിലക് വര്‍മയ്ക്ക് പകരം സഞ്ജു ടീമിലെത്തും. തിലക് ദക്ഷിണാഫ്രിക്കക്കെതിരെ ഒരു റണ്‍ മാത്രമാണ് നേടിയത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ 25 റണ്‍സ് വീതം. സഞ്ജു നമീബിയക്കെതിരെ കളിച്ച ഒരു മത്സരത്തില്‍ എട്ട് പന്തില്‍ 22 റണ്‍സെടുത്തിരുന്നു. മൂന്നാം നമ്പറിലോ ഓപ്പണറായോ സഞ്ജുവിനെ കളിപ്പിക്കാം. ഓപ്പണറായാണ് ഇറങ്ങുന്നതെങ്കില്‍ ഇഷാന്‍ കിഷന്‍ മൂന്നാം നമ്പറിലേക്ക് മാറും. എതിരാളികളുടെ ഓഫ് സ്പിന്‍ കെണി സഞ്ജുവിലൂടെ മറികടക്കാനാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
ഇഷാന്‍ കിഷന്‍
സഞ്ജു ഓപ്പണിംഗ് സ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോള്‍ ഇഷാന്‍ കിഷന്‍ മൂന്നാം നമ്പറില്‍ കളിക്കും. തിലകായിരുന്നു ഇതുവരെ മൂന്നാം സ്ഥാനത്ത് കളിച്ചിരുന്നത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ കിഷന്‍ മൂന്നാം സ്ഥാനത്തായിരുന്നു കളിച്ചത്. കിഷനാണ് ടീമില്‍ സ്ഥിരതയോടെ കളിക്കുന്ന താരങ്ങളില്‍ ഒരാള്‍.
സൂര്യകുമാര്‍ യാദവ്
ക്യാപ്റ്റന്‍ നാലാം നമ്പറില്‍ തുടരും. ആദ്യ മത്സരത്തിന് ശേഷം സൂര്യക്കും കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല, വേഗമില്ലാത്ത ഇന്നിംഗ്സാണ് സൂര്യ പുറത്തെടുക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ താരം 18 റണ്‍സിന് പുറത്തായിരുന്നു.
ശിവം ദുബെ
തകര്‍പ്പന്‍ ഫോം തുടരുന്ന ശിവം ദുബെ മധ്യനിരയ്ക്ക് കരുത്താകും. ദക്ഷിണാഫ്രിക്കക്കെതിരേയും ടോപ് സ്‌കോറര്‍ ദുബെയായിരുന്നു. ഇഷാന്‍ കിഷനൊപ്പം ടീമില്‍ സ്ഥിരത കാണിക്കുന്ന താരങ്ങളില്‍ ഒരാളാണ് കിഷന്‍.
ഹാര്‍ദിക് പാണ്ഡ്യ
ഹാര്‍ദിക് സ്ഥാനത്തിനും മാറ്റമുണ്ടാവില്ല. പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് നാല് ഓവര്‍ എറിയുന്നതിനൊപ്പം ബാറ്റിംഗിലും തിളങ്ങുന്നു. മധ്യനിരിയല്‍ അദ്ദേഹത്തിന്റെ സാന്നിധ്യം സൂര്യകുമാറിനും സംഘത്തിനും തരുന്ന ആത്മവിശ്വാസം ചെറുതല്ല.
അക്സര്‍ പട്ടേല്‍
വാഷിംഗ്ടണ്‍ സുന്ദറിന് പുറത്തേക്കുള്ള വഴി തെളിയും സിംബാബ്വെക്കെതിരെ അക്സര്‍ പട്ടേല്‍ തിരിച്ചെത്തും. ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുത്തിരുന്നു സുന്ദര്‍. ബാറ്റിംഗിലും തിളങ്ങാന്‍ സാധിച്ചില്ല.
അര്‍ഷ്ദീപ് സിംഗ്
ഇടങ്കയ്യന്‍ പേസറെ ടീമില്‍ നിലനിര്‍ത്തും. ജസ്പ്രിത് ബുമ്രയ്ക്ക് പിന്തുണ നല്‍കാന്‍ താരത്തിന് സാധിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ നാല് ഓവറില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് പേരെ പുറത്താക്കിയിരുന്നു താരം.
വരുണ്‍ ചക്രവര്‍ത്തി
ദക്ഷിണാഫ്രിക്കക്കെതിരെ റണ്‍സ് വഴങ്ങിയെങ്കിലും വരുണിനെ വിട്ടുകളയാന്‍ ഇന്ത്യ തയ്യാറാവില്ല. നാല് ഓവറില്‍ 47 റണ്‍സാണ് വരുണ്‍ നല്‍കിയത്. ചെന്നൈയില്‍ സ്പിന്നെ തുണയ്ക്കുന്ന പിച്ചില്‍ വരുണ്‍ ഉണ്ടാവും.
കുല്‍ദീപ് യാദവ്
റിങ്കു സിംഗിന് പകരമാണ് ചെന്നൈയിലെ സപിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ കുല്‍ദീപ് യാദവ് എത്തുക. ഫിനിഷറുടെ റോളില്‍ എത്തിയ റിങ്കുവിന് കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും രണ്ടക്കം കടക്കാനായിട്ടില്ല. ലോകകപ്പില്‍ ഇതുവരെ 29 പന്ത് നേരിട്ട റിങ്കുവിന് 24 റണ്‍സ് മാത്രമാണ് നേടാായത്. ഇതിനിടെ പിതാവിന്റെ അസുഖം കാരണം റിങ്കു ഇന്ത്യന്‍ ക്യാംപസ് വിട്ട് അടിയന്തരമായി ഉത്തര്‍പ്രദേശിലേക്ക് മടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ റിങ്കു കളിക്കാനിടയില്ല.
ജസ്പ്രിത് ബുമ്ര
ദക്ഷിണാഫ്രിക്കക്കെതിരെ നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് ബുമ്ര വീഴ്ത്തിയത്. ബുമ്ര ബൗളിംഗ് ഡിപാര്‍ട്ട്മെന്റ് നയിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!