'മഡ്ഡി'; മഡ് റേസിംഗ് പശ്ചാത്തലമാക്കി അഡ്വഞ്ചര്‍ ത്രില്ലര്‍ വരുന്നു
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ തയ്യാറായ ചിത്രം തീയേറ്ററുകള്‍ തുറക്കുന്ന മുറയ്ക്ക് റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ പദ്ധതി. ടീസര്‍ ഉടന്‍ പുറത്തെത്തും.
അണിയറയില്‍ ഒരുകൂട്ടം പ്രഗത്ഭരും അണിനിരക്കുന്ന ചിത്രമാണ് 'മഡ്ഡി'. 'കെജിഎഫ്' സംഗീത സംവിധായകൻ രവി ബസ്രൂർ ആണ് സംഗീത സംവിധാനം. തമിഴ് ത്രില്ലര്‍ ചിത്രം രാക്ഷസന്‍റെ എഡിറ്റിഗ് നിര്‍വ്വഹിച്ച സാന്‍ ലോകേഷ് ആണ് എഡിറ്റിംഗ്. ഹോളിവുഡ് ചിത്രങ്ങള്‍ക്കുള്‍പ്പെടെ ക്യാമറ ചലിപ്പിച്ച കെ ജി രതീഷ് ആണ് ഛായാഗ്രഹണം.
'അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍' എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ നായികാ, നായക കഥാപാത്രങ്ങളെ പുതുമുഖങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം രണ്‍ജി പണിക്കർ, ഹരീഷ് പേരടി, ഐ എം വിജയൻ, മനോജ് ഗിന്നസ്, ബിനീഷ് ബാസ്റ്റിൻ, സുനിൽ സുഗത, ശോഭ മോഹൻ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
മഡ് റേസിങ്ങിനെ പ്രേക്ഷകർക്ക് ത്രില്ലടിപ്പിക്കുന്ന രീതിയിൽ സിനിമയിലേക്കെത്തിക്കുക എന്നതാണ് താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് സംവിധായകൻ പ്രഗഭൽ പറയുന്നു. ഇന്ത്യൻ സിനിമയിൽ പുതിയ പ്രമേയം എന്നതിനാൽ റെഫർ ചെയ്യാൻ മറ്റ് സിനിമകൾ ഉണ്ടായിരുന്നില്ല എന്നതും നിർമ്മാണത്തിന്‍റെ സങ്കീർണത വർധിപ്പിച്ചതായും അണിയറക്കാര്‍ പറയുന്നു. മഡ് റേസിംഗ്, ചെളിയിലുള്ള സംഘട്ടനങ്ങൾ എന്നിവയുടെ റിയലിസ്റ്റിക് ചിത്രീകരണം പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.
അഞ്ച് വർഷത്തോളം ചിലവഴിച്ചാണ് സംവിധായകൻ മഡ്ഡിക്കായി തയ്യാറെടുത്തത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടന്മാർ രണ്ട് വർഷത്തോളം മഡ് റേസിംഗിൽ പരിശീലനം നേടി, ഡ്യൂപ്പുകളുടെ സഹായമില്ലാതെയാണ് സാഹസിക രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ തയ്യാറായ ചിത്രം തീയേറ്ററുകള്‍ തുറക്കുന്ന മുറയ്ക്ക് റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ പദ്ധതി. ടീസര്‍ ഉടന്‍ പുറത്തെത്തും.