ആലിയയല്ല, ഇനി അഞ്ജലി, നവാസുദ്ദീൻ സിദ്ധിഖിയില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ
നടൻ നവാസുദ്ദീൻ സിദ്ധിഖിയില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ ആലിയ സിദ്ദിഖി. കൊവിഡ് രോഗത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ ഇമെയിലായും വാട്‍സ് അപ് വഴിയുമാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. നവാസുദ്ദീൻ സിദ്ധിഖി ഇതിനോട് പ്രതികരിച്ചിട്ടില്ല. നവാസുദ്ദീൻ സിദ്ധിഖിക്കും ആലിയ സിദ്ധിഖിക്കും രണ്ട് മക്കളുമുണ്ട്. ജീവനാംശവും ആലിയ സിദ്ധിഖി ആവശ്യപ്പെട്ടിട്ടുണ്ട്.
തീരുമാനം ഉറച്ചതാണ് എന്നും താൻ ഇനി ആലിയ സിദ്ദിഖി അല്ല, അഞ്ജലി കിഷോര്‍ സിംഗ് ആയിരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
വിവാഹ മോചനവും ജീവനാംശവും ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസിന്റെ ഉള്ളടക്കം, ആരോപണങ്ങൾ എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങളിലേയ്ക്ക് കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് വക്കീല്‍ പറയുന്നു.
കഴിഞ്ഞ 10 വര്‍ഷമായി തങ്ങള്‍ തമ്മില്‍ പൊരുത്തക്കേടുകളുകളിലാണെന്ന് അഞ്ജലി കിഷോര്‍ പറയുന്നു.
നവാസുദ്ദീൻ സിദ്ധിഖി മുസാഫർപൂരിലേക്ക് പോകുന്നതിന് മുൻപ് തന്നെ നോട്ടീസ് അയച്ചിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ല. അതിനാൽ നിയമത്തിന്റെ വഴി സ്വീകരിക്കാൻ ഞാൻ തീരുമാനിച്ചുവെന്നും അഞ്ജലി പറയുന്നു.
ലോക്ക് ഡൗണ്‍ കാലത്ത് വിവാഹബന്ധത്തെക്കുറിച്ച് ഒരുപാട് ആലോചിച്ചു, അങ്ങനെയാണ് ഇത് അവസാനിപ്പിക്കാൻ തീരുമാനിച്ചത് എന്നും അഞ്ജലി പറയുന്നു.
പരസ്‍പര ബഹുമാനവും വിശ്വാസവുമാണ് വിവാഹജീവിതത്തിന്റെ ഏറ്റവും വലിയ കരുത്ത്, അത് നഷ്‍ടമായിരിക്കുന്നുവെന്നും അഞ്‍ജലി പറയുന്നു
നവാസുദ്ദീൻ സിദ്ധിഖിയും അഞ്‍ജലിയും 2009ലാണ് വിവാഹിതരാകുന്നത്.