സ്റ്റണ്ടിന് ദേശീയ അവാര്‍ഡ് വാങ്ങിയ പീറ്റര്‍ ഹെയ്‍ൻ
മലയാളിക്ക് സ്വന്തക്കാരനാണ് ഇപ്പോള്‍ പീറ്റര്‍ ഹെയ്‍ൻ. പുലിമുരുകനിലൂടെ മലയാളികളുടെ പ്രിയം നേടിയ പീറ്റര്‍ ഹെയ്‍ന്റെ ജന്മദിനമാണ് ഇന്ന്.
തമിഴ്‍നാട്ടില്‍ കാരൈക്കല്‍ ആണ് പീറ്റര്‍ ഹെയ്‍ൻ ജനിച്ചത്. അച്ഛൻ തമിഴ്‍നാട് സ്വദേശിയും അമ്മ വിയറ്റ്‍നാം സ്വദേശിയുമാണ്.
തമിഴ് സിനിമകളില്‍ അസിസ്റ്റന്റ് ഫൈറ്റ് മാസ്റ്റര്‍ ആയി ജോലി ചെയ്‍ത അച്ഛനെ പിന്തുടര്‍ന്നാണ് പീറ്റര്‍ ഹെയ്‍നും വെള്ളിത്തിരയുടെ ഭാഗമാകുന്നത്. കനല്‍ കണ്ണന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു.
ഗൗതം വാസുദേവ് മേനോന്റെ മിന്നലെ എന്ന സിനിമയിലൂടെ 2001ല്‍ ഫൈറ്റ് മാസ്റ്ററായി.
രജനികാന്തിന്റെ കൊച്ചടൈയാൻ, പ്രഭാസിന്റെ ബാഹുബലി തുടങ്ങിയ സിനിമകള്‍ക്ക് ആക്ഷൻ ചെയ്‍ത പീറ്റര്‍ ഹെയ്‍ൻ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലെ ചിത്രങ്ങള്‍ക്ക് വേണ്ടി സ്റ്റണ്ട് മാസ്റ്റര്‍ ആയിട്ടുണ്ട്.
റണ്‍, കാക കാക്ക തുടങ്ങി, മലയാളത്തില്‍ പുലിമുരുകന് പുറമേ മോഹൻലാലിന്റെ തന്നെ ഒടിയൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ആക്ഷൻ മാസ്റ്റര്‍ ആയി ശ്രദ്ധിക്കപ്പെട്ടു.
മലയാളത്തിന്റെ ആദ്യത്തെ 100 കോടി ചിത്രമായ പുലിമുരുകനിലെ ആക്ഷന് ആദ്യമായി ദേശീയ ചലച്ചിത്ര അവാര്‍ഡും ലഭിച്ചു.