ജാമ്യാപേക്ഷ തള്ളി, റിയ ചക്രബര്‍ത്തി ജയിലില്‍ തന്നെ, വിവരങ്ങളും ഫോട്ടോകളും
സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിക്ക് ജാമ്യമില്ല. മുംബൈ കോടതി റിയ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ തള്ളി.
റിയയുടെ സഹോദരൻ ഷോവിക് ചക്രബര്‍ത്തിയുടെയും മറ്റ് ആറ് പ്രതികളുടെയും ജാമ്യാപേക്ഷയും കോടതി തള്ളി.
ബൈക്കുല്ല ജയിലിലാണ് റിയ ചക്രബര്‍ത്തിയെ പാര്‍പ്പിച്ചിച്ചിരിക്കുന്നത്. ആദ്യത്തെ ജാമ്യാപേക്ഷ തള്ളിയപ്പോള്‍ സെപ്‍റ്റംബര്‍ 22 വരെയായിരുന്നു റിയയെ കോടതി ജയിലിലേക്ക് അയച്ചത്.
ഒരു കുറ്റകൃത്യത്തിലും താൻ ഏര്‍പ്പെട്ടിട്ടില്ല എന്നായിരുന്നു രണ്ടാമത്ത ജാമ്യാമേപക്ഷയിലും റിയ പറഞ്ഞിരുന്നത്. ബലാത്സംഗ ഭീഷണിയും വധ ഭീഷണിയും ട്രോളുകളും വിവിധ അന്വേഷണങ്ങളും തന്റെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും റിയ പറഞ്ഞു. നിര്‍ബന്ധിച്ചാണ് കുറ്റസമ്മത മൊഴിയെടുത്തത് എന്നും റിയ ചക്രബര്‍ത്തി പറഞ്ഞു.
എന്നാല്‍ ജാമ്യം അനുവദിച്ചാല്‍ റിയ തന്റെ സ്വാധീനം ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്ന് നോര്‍ക്കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ വാദിച്ചു.
സുശാന്ത് സിംഗ് മയക്കുമരുന്ന് ഉപയോഗിച്ചതായി തനിക്ക് അറിയാമെന്ന് റിയ സമ്മതിച്ചിട്ടുണ്ട്. സുശാന്തിന് മയക്കുമരുന്ന് എത്തിച്ചുവെന്ന കുറ്റത്തില്‍ റിയയും ഭാഗഭാക്കാണ്.
മയക്കുമരുന്നിനായി റിയ പണം ചെലവഴിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും നാര്‍ക്കോടക്സ് കണ്‍ട്രോള്‍ ബ്യൂറോ വാദിച്ചു.
ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു റിയയെ അറസ്റ്റ് ചെയ്‍തത്.
സുശാന്തിന്റെ ആവശ്യപ്രകാരം ലഹരിമരുന്ന് എത്തിച്ചുവെന്ന് റിയ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. സുശാന്തിന് ഒപ്പം ലഹരിമരുന്ന് നിറച്ച സിഗരറ്റ് വലിച്ചിരുന്നതായും റിയ വെളിപ്പെടുത്തിയിരുന്നു.
അറസ്റ്റിലായ ലഹരി മരുന്ന് ഇടപാടുകരാൻ സഈദ് വിലാത്രയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റിയയുടെ സഹോദരൻ ഷോവിക് ചക്രബര്‍ത്തിയെയും സുശാന്തിന്റെ മുൻ മാനേജര്‍ സാമുവല്‍ മിരാൻഡയെയും അറസ്റ്റ് ചെയ്‍തിരുന്നു.