ലഹരിമരുന്ന് കേസ്: റിയ ചക്രബര്‍ത്തി ചില നടിമാരുടെയും പേരുകള്‍ വെളിപ്പെടുത്തിയതായി എൻസിബി
സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ജയിലിലാണ് ഇപ്പോള്‍ നടി റിയ ചക്രബര്‍ത്തി. ചോദ്യം ചെയ്യലില്‍ റിയ ബോളിവുഡിലെ മറ്റ് ചില നടിമാരുടെ പേരുകള്‍ കൂടി നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോയോട് വെളിപ്പെടുത്തിയെന്ന് ഇന്ത്യാ ടുഡെയുടെ വാര്‍ത്തയില്‍ പറയുന്നു.
സാറാ അലി ഖാൻ, ഡിസൈനര്‍ സിമോണ്‍ ഖംബത, രാകുല്‍ പ്രീത് സിംഗ് എന്നിവരെ കുറിച്ചാണ് ചോദ്യം ചെയ്യലില്‍ റിയ പറഞ്ഞത് എന്നാണ് എൻസിബി ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞതായി ഇന്ത്യാ ടുഡെയുടെ വാര്‍ത്തയില്‍ പറയുന്നത്. ഇതുവരെ ഇവര്‍ക്ക് സമൻസ് അയച്ചില്ലെന്നും ഉടൻ അയക്കുമെന്നും പറയുന്നു. കേസില്‍ ഇവരുടെ പങ്ക് എന്തെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും എൻസിബി ഡെപ്യൂട്ടി ഡയറക്ടര്‍ പറയുന്നു.
സുശാന്തിന്റെ ഗസ്റ്റ് ഹൗസിലും പാവന ഡാം അയലന്റിലും നടന്ന പാര്‍ട്ടികളെ കുറിച്ചും എൻസിബി അന്വേഷിക്കുന്നുണ്ട്.
സുശാന്തിനെയും മറ്റുള്ളവരെയും പാവന ഡാമിലേക്ക് കൊണ്ടുപോയ ബോട്ട്ജീവനക്കാരന്റെ മൊഴിയിലും ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സുശാന്ത് സിംഗിനൊപ്പം റിയ ചക്രബര്‍ത്തി നിരവധി തവണ അവിടത്തെ പാര്‍ട്ടികളില്‍ വന്നിട്ടുണ്ട്. സാറാ അലിഖാനും നാലോ അഞ്ചോ തവണ വന്നിട്ടുണ്ട്. ശ്രദ്ധ കപൂറും വന്നിട്ടുണ്ടെന്ന് ബോട്ട് ജീവനക്കാരന്റെ മൊഴിലുള്ളതായി ഇന്ത്യാ ടുഡെയുടെ വാര്‍ത്തയില്‍ പറയുന്നു.
ആരൊക്കെയാണ് ഇങ്ങനെ പാര്‍ട്ടികളില്‍ പങ്കെടുത്തത് എന്നും ലഹരി ഉപയോഗം നടന്നിട്ടുണ്ടോയെന്നും എൻസിബി അന്വേഷിക്കുന്നുണ്ട്.
ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു റിയയെ അറസ്റ്റ് ചെയ്‍തത്.
സുശാന്തിന്റെ ആവശ്യപ്രകാരം ലഹരിമരുന്ന് എത്തിച്ചുവെന്ന് റിയ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. സുശാന്തിന് ഒപ്പം ലഹരിമരുന്ന് നിറച്ച സിഗരറ്റ് വലിച്ചിരുന്നതായും റിയ വെളിപ്പെടുത്തിയിരുന്നു.
അറസ്റ്റിലായ ലഹരി മരുന്ന് ഇടപാടുകരാൻ സഈദ് വിലാത്രയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റിയയുടെ സഹോദരൻ ഷോവിക് ചക്രബര്‍ത്തിയെയും സുശാന്തിന്റെ മുൻ മാനേജര്‍ സാമുവല്‍ മിരാൻഡയെയും അറസ്റ്റ് ചെയ്‍തിരുന്നു.
മൂന്ന് തവണ ജാമ്യത്തിന് റിയ ചക്രബര്‍ത്തി അപേക്ഷിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. ജാമ്യത്തിനായി മുംബൈ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് റിയ ചക്രബര്‍ത്തി.