ഏഴ് വര്‍ഷങ്ങള്‍, മനസ്സില്‍ തട്ടിയ കഥാപാത്രങ്ങള്‍; സുശാന്ത് സിംഗ് ബാക്കിവെക്കുന്നത്
തങ്ങള്‍ക്ക് പ്രിയങ്കരനായ സഹപ്രവര്‍ത്തകന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് ബോളിവുഡ്. എണ്ണത്തില്‍ കുറവാണെങ്കിലും ഒരു സിനിമാപ്രേമിയുടെ മനസ്സില്‍ ഇടംനേടാനുള്ള കഥാപാത്രങ്ങളെ സുശാന്ത് ഏഴ് വര്‍ഷം നീണ്ട കരിയറില്‍ അവതരിപ്പിച്ചിട്ടുമുണ്ട്. 34-ാം വയസ്സില്‍ സുശാന്ത് സ്ക്രീനില്‍ നിന്നു മായുമ്പോള്‍ അവതരിപ്പിക്കാനിരുന്ന ഒട്ടേറെ കഥാപാത്രങ്ങളെയുമാണ് അദ്ദേഹം ഉപേക്ഷിച്ചുപോകുന്നത്.
1986 ജനുവരി 21ന് ബിഹാറിലെ പാട്‍നയിലാണ് സുശാന്ത് സിംഗ് രജ്‍പുതിന്‍റെ ജനനം. 2002ലാണ് അമ്മയുടെ മരണം. സുശാന്തിനെ വ്യക്തിപരമായി ഏറെ ബാധിച്ചിരുന്നു അമ്മയുടെ വിയോഗം. കുടുംബം പാട്‍നയില്‍ നിന്ന് ദില്ലിയിലേക്ക് താമസം മാറ്റിയതും ഇതേ വര്‍ഷമാണ്.
ദില്ലി സാങ്കേതിക സര്‍വ്വകലാശാലയിലെ പഠനം പൂര്‍ത്തിയാക്കാതെയാണ് മുഴുവന്‍ സമയ നടനാവാനായി സുശാന്ത് ഇറങ്ങി പുറപ്പെടുന്നത്. എന്നാല്‍ കരിയറിന്‍റെ തുടക്കം പ്രതിസന്ധികളുടേതായിരുന്നു. മികച്ച നര്‍ത്തകന്‍ കൂടിയായിരുന്ന സുശാന്തിന് സിനിമകളില്‍ ഗ്രൂപ്പ് ഡാന്‍സര്‍മാരില്‍ ഒരാളാവാനുള്ള അവസരമാണ് തുടക്കകാലത്തു ലഭിച്ചത്.
സിനിമയ്ക്കു മുന്‍പ് സീരിയലിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു സുശാന്ത്. അതില്‍ ഏറ്റവും ജനപ്രീതി നേടിയ ഒന്നായിരുന്നു സീ ടിവി സംപ്രേഷണം ചെയ്‍ത പവിത്ര റിഷ്‍ത. അനേകം ടെലിവിഷന്‍ അവാര്‍ഡുകളും ഈ സീരിയലിലൂടെ സുശാന്തിനെ തേടിയെത്തി.
എന്നാല്‍ അഭിഷേക് കപൂറിന്‍റെ സംവിധാനത്തില്‍ 2013ല്‍ പുറത്തെത്തിയ കായ് പോ ചെയിലൂടെ കാത്തിരുന്ന അവസരം സുശാന്തിനെ തേടിയെത്തി. ചേതന്‍ ഭഗത്തിന്‍റെ 3 മിസ്റ്റേക്സ് ഓഫ് മൈ ലൈഫ് എന്ന നോവലിനെ അധികരിച്ച് നിര്‍മ്മിച്ച സിനിമയില്‍ സുശാന്ത് അവതരിപ്പിച്ച ഇഷാന്‍ ഭട്ട് പ്രേക്ഷകശ്രദ്ധ നേടി. മികച്ച പുതുമുഖ നടനുള്ള രണ്ട് പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
ഏഴ് വര്‍ഷം മാത്രം നീണ്ടുനിന്ന കരിയറില്‍ ഒരുപാട് അവസരങ്ങളൊന്നും സുശാന്തിനെ തേടിയെത്തിയില്ല. ബോധ്യമാവാത്ത കഥാപാത്രങ്ങളൊന്നും എണ്ണം തികയ്ക്കാനായി അദ്ദേഹം ചെയ്‍തുമില്ല. രാജ്‍കുമാര്‍ ഹിറാനിയുടെ പികെ, ദിബാകര്‍ ബാനര്‍ജിയുടെ ഡിറ്റക്‍ടീവ് ബ്യോംകേഷ് ബക്ഷി, നീരജ് പാണ്ഡെയുടെഎം എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി, അഭിഷേക് കപൂറിന്‍റെ കേദാര്‍ നാഥ്, നിതേഷ് തിവാരിയുടെ ചിച്ചോരെ എന്നിവയിലെ കഥാപാത്രങ്ങളൊക്കെ സുശാന്തിലെ പ്രതിഭയെ വെളിപ്പെടുത്തി.
കരിയറിന്‍റെ തുടക്കത്തിലെ പ്രതിബന്ധങ്ങളുടെ കാലമടക്കം തന്നില്‍ നിരാശ സൃഷ്ടിച്ചിട്ടില്ലെന്ന് സുശാന്ത് മുന്‍പ് പറഞ്ഞിട്ടുണ്ട്. നൃത്തത്തെയും നാടകത്തെയും സിനിമയെയുമൊക്കെ പ്രണയിച്ചതുകൊണ്ടാണ് നിരാശയുടെ പടുകുഴിയില്‍ താന്‍ വീണുപോകാതിരുന്നതെന്നും. സുശാന്തിന്‍റെ മരണം ആത്മഹത്യയെന്ന് വാര്‍ത്തകള്‍ വരുമ്പോള്‍ അടുത്ത സുഹൃത്തുക്കള്‍ക്ക് അത് ഉള്‍ക്കൊള്ളാനാവാതെ പോവുന്നതും അതുകൊണ്ടാവും.