നീ കടന്നുപോയ വേദനകള്‍ക്ക് എല്ലാം ക്ഷമ ചോദിക്കുന്നു കുഞ്ഞേ, തുറന്ന കത്തുമായി സുശാന്തിന്റെ സഹോദരി
ഹിന്ദി സിനിമാ ലോകത്ത് ചുരുക്കം സിനിമകള്‍ കൊണ്ടുതന്നെ ശ്രദ്ധേയനായ യുവ നടൻ സുശാന്ത് സിംഗിന്റെ
മരണം അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു. സുശാന്ത് സിംഗിനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സുശാന്തിന്റെ ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഹിന്ദി സിനിമയിലെ വേര്‍തിരിവാണ് സുശാന്ത് സിംഗിന്റെ മരണത്തിന് കാരണമെന്ന് താരങ്ങളടക്കം ചൂണ്ടിക്കാട്ടുന്നു. സുശാന്തിന്റെ മരണം വലിയ വിവാദങ്ങള്‍ക്കും കാരണമാകുന്നു. അതേസമയം സുശാന്തിന്റെ വേര്‍പാടില്‍ സങ്കടം വ്യക്തമാക്കിയും അദ്ദേഹം അനുഭവിച്ച വേദന മനസ്സിലാക്കിയും താരത്തിന് കത്തുമായി എത്തിയിരിക്കുകയാണ് സഹോദരി ശ്വേതാ സിംഗ് കിര്‍തി.
ഭൗതികമായ ഇപ്പോള്‍ ഞങ്ങള്‍ക്കൊപ്പമില്ല എന്ന് അറിയാം. വലിയ വേദനകളിലൂടെ നീ കടന്നുപോയിരുന്നുവെന്ന് എനിക്ക് അറിയാം. നീയൊരു കരുത്തനായ പോരാളിയായിരുന്നുവെന്ന് എനിക്ക് അറിയാം. ധൈര്യത്തോടെ പോരാടിയിരുന്നു. ക്ഷമിക്കൂ മകനെ. നീ കടന്നുപോയ വേദനകള്‍ക്ക് എല്ലാം ക്ഷമ ചോദിക്കുന്നു. നിന്റെ വേദനകള്‍ എനിക്ക് എടുക്കാൻ പറ്റുമെങ്കില്‍ എന്റെ സന്തോഷങ്ങളെല്ലാം ഞാൻ നിനക്ക് തന്നേനെയെന്ന് സുശാന്ത് സിംഗിന്റെ സഹോദരി എഴുതിയ തുറന്ന കത്തില്‍ പറയുന്നു.
നിന്റെ തിളങ്ങുന്ന കണ്ണുകള്‍, എങ്ങനെ സ്വപ്‍നം കാണണമെന്ന് ലോകത്തെ പഠിപ്പിച്ചു. നിന്റെ നിഷ്‍കളങ്കമായ പുഞ്ചിരി നിന്റെ ഹൃദയത്തിന്റെ യഥാര്‍ഥ വിശുദ്ധി വെളിപ്പെടുത്തി. നിന്നെ ഞാൻ എല്ലായ്‍പ്പോഴും സ്‍നേഹിക്കും. എവിടെയായിരുന്നാലും എന്റെ കുഞ്ഞേ നീ സന്തോഷമായിരിക്കുക. എല്ലാവരും നിന്നെ വല്ലാതെ സ്‍നേഹിച്ചിരുന്നുവെന്ന് അറിയുക. നിരുപാധികമായി നിന്നെ സ്‍നേഹിക്കുന്നുവെന്ന് അറിയുക.
എന്റെ പ്രിയപ്പെട്ടവരെ, ഇത് പരീക്ഷണ സമയമാണെന്ന് എനിക്കറിയാം. പക്ഷേ എല്ലാവര്‍ക്കും ഒരു തെരഞ്ഞെടുപ്പ് ഉണ്ടാകുമല്ലോ. വിദ്വേഷത്തിന് മുകളിലുള്ള സ്‍നേഹം തെരഞ്ഞെടുക്കുക. കോപത്തിനും നീരസത്തിനും മുകളിലുള്ള ദയയും അനുകമ്പയും തെരഞ്ഞെടുക്കുക. സ്വാര്‍ത്ഥതയെക്കാള്‍ നിസ്വാര്‍ത്ഥത തെരഞ്ഞെടുത്ത് ക്ഷമിക്കുക. ക്ഷമിക്കുക സ്വയം. എല്ലാവരോടും ക്ഷമിക്കുക. എല്ലാവരും അവരുടേതായ പോരാട്ടങ്ങളിലാണ്. സ്വയം അനുകമ്പ കാട്ടുക, മറ്റുള്ളവരോടും അനുകമ്പ കാട്ടുക. എന്തു വില കൊടുത്തും. നിങ്ങളുടെ ഹൃദയം ഒരിക്കലും അടക്കാതിരിക്കുക എന്നും സഹോദരി കത്തില്‍ പറയുന്നു.
സുശാന്ത് സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പും ശ്വേത പങ്കുവെച്ചിട്ടുണ്ട്. തനിക്ക് കഴിയുമെന്ന് പറയുന്നവളും തനിക്ക് കഴിയില്ലെന്ന് പറയുന്നവളും ഒരുപോലെ ശരിയാണ്. നിങ്ങളാണ് അവൾ എന്നാണ് സുശാന്ത് എഴുതിയിട്ടുള്ളത്.
മുംബൈയിലെ സ്വവസതിയില്‍ സുശാന്തിനെ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. അമേരിക്കയിലായിരുന്ന ശ്വേത സുശാന്തിന്റെ മരണത്തെ തുടര്‍ന്നാണ് ഇന്ത്യയിലെത്തിയത്.
കായി പൊ ചെ, ധോണി: ദ അണ്‍ടോള്‍ഡ് തുടങ്ങിയ സിനിമകളിലൂടെയായിരുന്നു സുശാന്ത് സിംഗ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്.