ആരാവും ഇത്തവണ മികച്ച നടന്‍? സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം 14ന്
51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിക്കാന്‍ ഏതാനും ദിവസങ്ങള്‍ കൂടി മാത്രം. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ സാധാരണ നടക്കാറുള്ള പുരസ്കാര പ്രഖ്യാപനം കൊവിഡ് പശ്ചാത്തലത്തിലാണ് ഇക്കുറി മാസങ്ങള്‍ മുന്നോട്ട് നീങ്ങിയത്. തിരുവനന്തപുരം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ അവസാന റൗണ്ടിലെത്തിയ ചിത്രങ്ങള്‍ കാണുന്ന തിരക്കിലാണ് ജൂറി അംഗങ്ങള്‍. ആകെ 119 സിനിമകള്‍ മത്സരരംഗത്തുള്ള ഇത്തവണ പ്രധാന പുരസ്കാരങ്ങള്‍ക്ക് കടുത്ത മത്സരമാണ് നടക്കുന്നതെന്നാണ് സൂചന. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി ചെയര്‍മാന്‍. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി മെമ്പര്‍ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങള്‍.
അവാര്‍ഡ് പ്രഖ്യാപനം 13ന് നടക്കുമെന്നാണ് കരുതപ്പെടുന്നത്. മികച്ച നടനുള്ള പുരസ്കാരം ലഭിക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന അഭിനേതാക്കളും സിനിമകളും ഇവയാണ്.
നിവിന്‍ പോളി
മൂത്തോന്‍- നിവിനിലെ അഭിനേതാവിന്‍റെ വളര്‍ച്ച കൃത്യമായി അടയാളപ്പെടുത്തിയ ചിത്രമായിരുന്നു ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്‍ത 'മൂത്തോന്‍'. ടൊറന്‍റോ ഫിലിം ഫെസ്റ്റിവലില്‍ അന്തര്‍ദേശീയ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രം മറ്റനേകം ദേശീയ, അന്തര്‍ദേശീയ മേളകളിലും പ്രദര്‍ശിപ്പിക്കുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിരുന്നു. അടുത്തിടെ ചിത്രത്തിലെ അഭിനയത്തിന് ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ നിവിന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സുരാജ് വെഞ്ഞാറമൂട്
ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25- തുടര്‍ച്ചയായി മികച്ച കഥാപാത്രങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും മലയാളത്തിലെ മുന്‍നിര അഭിനേതാവ് എന്ന സ്ഥാനം ഇതിനകം നേടിയെടുത്ത നടന്‍. നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷം സുരാജിന്‍റേതായി തീയേറ്ററുകളിലെത്തി. അതില്‍ ഏറ്റവും ശ്രദ്ധേയമായിരുന്നു ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പനിലെ ഭാസ്‍കര പൊതുവാള്‍. പുറമേയ്ക്ക് പരുക്കനായ, എന്നാല്‍ ഉള്ളില്‍ സ്നേഹം ഒളിപ്പിക്കുന്ന വയോധികനായ അച്ഛന്‍ കഥാപാത്രത്തെ സുരാജ് അവിസ്മരണീമാക്കി.
ഡ്രൈവിംഗ് ലൈസന്‍സ്- സച്ചിയുടെ തിരക്കഥയില്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കുരുവിള ജോസഫ് എന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്നു സുരാജ്. മുഖ്യധാരാ സിനിമകളിലെ എണ്ണംപറഞ്ഞ ക്യാരക്ടര്‍ റോളുകളിലേക്ക് പരിഗണിക്കപ്പെടുന്നു എന്നത് ഈ നടന്‍ ഇതിനകം നേടിയെടുത്ത അംഗീകാരമായി വേണം പരിഗണിക്കാന്‍. അതിലൊക്കെ ശോഭിക്കുന്നുണ്ടെന്നതുമാണ് സുരാജിന് തുടര്‍ച്ചയായി കൈയ്യടികള്‍ നേടിക്കൊടുക്കുന്നത്.
വികൃതി- കൊച്ചിയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി എംസി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ബധിരനും മൂകനുമായ എല്‍ദോ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിച്ചത്. ക്ലൈമാക്സ് രംഗം മാത്രം മതി അദ്ദേഹത്തിലെ അഭിനേതാവിന്‍റെ റേഞ്ച് വ്യക്തമാക്കാന്‍. അരുണ്‍ പി ആര്‍ സംവിധാനം ചെയ്ത ഫൈനല്‍സിലും മികച്ച കഥാപാത്രവും പ്രകടനവുമായിരുന്നു സുരാജിന്‍റേത്.
മമ്മൂട്ടി
ഉണ്ട- ഉള്ളുള്ള കഥാപാത്രങ്ങളെ കിട്ടിയാല്‍ അത്ഭുതം കാട്ടുന്ന മമ്മൂട്ടി മാജിക് ആവര്‍ത്തിച്ച ചിത്രം. മമ്മൂട്ടി എന്ന താരത്തെ അരികിലേക്ക് മാറ്റിനിര്‍ത്തി അദ്ദേഹത്തിലെ പ്രതിഭാശാലിയായ അഭിനേതാവിനെ തിരക്കഥാകൃത്തും സംവിധായകനും ആശ്രയിച്ച ചിത്രം. ഹര്‍ഷദിന്‍റെ തിരക്കഥയില്‍ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മണികണ്ഠന്‍ സിപി എന്ന എസ്ഐ ആയിരുന്നു മമ്മൂട്ടി. ചിത്രത്തില്‍ 'മമ്മൂട്ടി' ഉണ്ടായിരുന്നില്ല, മണികണ്ഠനേ ഉണ്ടായിരുന്നുള്ളൂ.
മാമാങ്കം- എം പദ്‍മകുമാറിന്‍റെ സംവിധാനത്തിലത്തിയ പിരീഡ് ആക്ഷന്‍ ചിത്രത്തില്‍ 'ചന്ദ്രോത്ത് വലിയ പണിക്കര്‍' ആയിരുന്നു മമ്മൂട്ടിയുടെ കഥാപാത്രം. അത്തരം വേഷങ്ങളിലേക്ക് മറ്റാരും പരിഗണിക്കപ്പെടാത്തത് എന്തുകൊണ്ട് എന്നതിന്‍റെ ഏറ്റവും പുതിയ ഉത്തരം. ശങ്കര്‍ രാമകൃഷ്ണന്‍റെ സംവിധാനത്തിലെത്തിയ 'പതിനെട്ടാം പടി'യില്‍ 'ജോണ്‍ എബ്രഹാം പാലയ്ക്കല്‍' എന്ന എക്സ്റ്റന്‍ഡഡ് കാമിയോ റോളിലും മമ്മൂട്ടി കഴിഞ്ഞ വര്‍ഷം എത്തിയിരുന്നു.
മോഹന്‍ലാല്‍
മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം- കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീട്ടിവെക്കേണ്ടിവന്ന ചിത്രം ഇനിയും പ്രേക്ഷകരിലേക്ക് എത്തിയിട്ടില്ല. മോഹന്‍ലാല്‍ കുഞ്ഞാലിമരയ്ക്കാരാവുന്ന ചിത്രം മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള (100 കോടി) ചിത്രവുമാണ്. റിലീസ് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും സംസ്ഥാന അവാര്‍ഡില്‍ ചിത്രം മത്സരത്തിനുണ്ട്.
ലൂസിഫര്‍- മോഹന്‍ലാല്‍ എന്ന 'ബ്രാന്‍ഡി'ന്‍റെ മൂല്യം ഒരിക്കല്‍ക്കൂടി മലയാള സിനിമാലോകത്തോട് വിളിച്ചുപറഞ്ഞ ചിത്രം. ലാലിലെ താരത്തെയും അഭിനേതാവിനെയും ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുകയായിരുന്നു മുരളി ഗോപി എന്ന തിരക്കഥാകൃത്തും പൃഥ്വിരാജ് എന്ന സംവിധായകനും. അധികം സിനിമകളില്‍ മോഹന്‍ലാല്‍ നടത്തിയിട്ടില്ലാത്ത 'അണ്ടര്‍പ്ലേ'യ്ക്ക് ഉദാഹരണമായിരുന്നു ചിത്രത്തിലെ 'സ്റ്റീഫന്‍ നെടുമ്പള്ളി' എന്ന കഥാപാത്രം. ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന ചിത്രവും മോഹന്‍ലാലിന്‍റേതായി കഴിഞ്ഞ വര്‍ഷം പുറത്തെത്തിയിട്ടുണ്ട്.
ഷെയ്‍ന്‍ നിഗം
കുമ്പളങ്ങി നൈറ്റ്സ്- മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ നാല് സഹോദരന്മാരില്‍ 'ബോബി'യെ സ്വതസിദ്ധമായ മികവോടെ അവതരിപ്പിച്ചു. അദ്ദേഹത്തിന്‍റെ പല സിനിമകളിലും മുന്‍പ് കണ്ടിട്ടുള്ളതരം കഥാപാത്രമാണെങ്കിലും നടന്‍റേതായ മാജിക് പതിഞ്ഞുകിടന്ന കഥാപാത്രം.
ഇഷ്‍ക്- ഷെയ്ന്‍ നിഗത്തെപ്പോലെ പ്രതിഭാധനനായ ഒരു യുവനടന് മാത്രം അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രമായിരുന്നു ഇഷ്‍കിലെ സച്ചിദാനന്ദന്‍. കഥാപാത്രം കടന്നുപോകുന്ന അപ്രതീക്ഷിതത്വങ്ങളെയും സംഘര്‍ഷങ്ങളെയും കാണിയുടേതുകൂടിയാക്കി മാറ്റി ഷെയ്ന്‍.
ആസിഫ് അലി
കെട്ട്യോളാണ് എന്‍റെ മാലാഖ- കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തി തുടങ്ങിയതിന്‍റെ നേട്ടം കഴിഞ്ഞ വര്‍ഷം ആസിഫ് അലിയുടെ ഫിലിമോഗ്രഫി നോക്കിയാല്‍ കാണാനാവും. അതില്‍ ഏറ്റവും ശ്രദ്ധേയമായിരുന്നു കെട്ട്യോളാണ് എന്‍റെ മാലാഖയിലെ സ്ലീവാച്ചന്‍. നാടകീയതയൊന്നുമേയില്ലാതെ അയത്നലളിതമായും സൂക്ഷ്മമായും നായകനെ വരച്ചിട്ടു ആസിഫ്.
വൈറസ്- മികച്ച കഥാപാത്രമെങ്കില്‍ ലീഡ് റോള്‍ വേണമെന്നില്ലെന്ന നിലപാട് നല്ല ഒരുപിടി കഥാപാത്രങ്ങളെ കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന് സമ്മാനിച്ചു. അതിലൊന്നായിരുന്നു ആഷിക് അബുവിന്‍റെ വൈറസിലെ വിഷ്ണു ഭാസ്കരന്‍.