മൈക്കല്‍ ജാക്സണ്‍ ; തലമുറകളെ നൃത്തം ചവിട്ടിച്ച പ്രതിഭ
ആരാണ് മൈക്കള്‍ ജാക്സണ്‍ ? ഒറ്റവാക്കില്‍ പോപ് രാജാവ് എന്ന് മാത്രം പറഞ്ഞ് ഒതുക്കിനിര്‍ത്താന്‍ കഴിയുന്ന പ്രതിഭയല്ല മൈക്കല്‍ ജാക്സണ്‍. ഒരു മനുഷ്യായുസ്സില്‍ ഒന്നുമില്ലായ്മയില്‍ നിന്ന് കൊടുമുടിയോളം വളരുക. മരണാനന്തരവും ആ പ്രശസ്തിക്ക് ഒരു കോട്ടവും തട്ടാതിരിക്കുക. അത് മൈക്കള്‍ ജാക്സണ് മാത്രം അവകാശപ്പെടാവുന്ന പ്രത്യേകതയാണ്. പ്രതിഭകള്‍ക്ക് മരണമില്ലെന്നത് ക്ലീഷെയാണെങ്കിലും മൈക്കള്‍ ജാക്സണെ സംമ്പന്ധിച്ച് അത് അക്ഷരം പ്രതി ശരിയാണ്.
ഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, നർത്തകന്‍, അഭിനേതാവ്, ജീവകാരുണ്യ പ്രവർത്തകന്‍... വിശേഷണങ്ങള്‍ മൈക്കള്‍ ജാക്സണ് ഏത്രവേണമെങ്കിലും ചാര്‍ത്താം. ഗിന്നസ് പുസ്തകത്തില്‍ മൈക്കള്‍ ജാക്സണെ രേഖപ്പെടുത്തിയിരിക്കുന്നത്, ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിലാണ്.
സംഗീതം, നൃത്തം, ഫാഷൻ മുതലായ മേഖലകളിലെ അദ്ദേഹത്തിന്‍റെ സംഭാവനകൾ നാല് പതിറ്റാണ്ടുകളിലേറെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിയാക്കി മൈക്കള്‍ ജാക്സണെ മാറ്റി. മരണപ്പെട്ട സെലിബ്രിറ്റികളിലെ അതിസമ്പന്നന്മാരെക്കുറിച്ച് 2018 ൽ ഫോബ് മാസിക തയാറാക്കിയ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത് മൈക്കിൾ ജാക്സന്‍റെ പേരായിരുന്നു. 2010 മുതൽ 2018 വരെയുള്ള കണക്കെടുത്താൽ ഒരൊറ്റ തവണ മാത്രമാണ് മൈക്കിൾ ജാക്സൺ ഈ പട്ടികയിൽ രണ്ടാമതായിട്ടുള്ളത്.
1958 ഓഗസ്റ്റ് 29 ന് എട്ടാമത്തെ കുട്ടിയായി ജനിച്ച മൈക്കള്‍, കര്‍ക്കശക്കാരമായ അച്ഛന്‍റെ മുന്‍കൈയില്‍ സഹോദരങ്ങളോടൊപ്പം 1960 കളുടെ പകുതിയിൽ 'ദ ജാക്സൺ 5' എന്ന ബാന്‍റുമായാണ് സംഗീത ജീവിതം ആരംഭിക്കുന്നത്. 1971 മുതൽ മൈക്കല്‍ ജാക്സണ്‍ ഒറ്റക്ക് പാടാൻ തുടങ്ങി. 1970 -കളുടെ അവസാനത്തോടെ ജാക്സൺ ജനപ്രിയ സംഗീത രംഗത്തെ ഒരു പ്രധാന ഘടകമായി.
അച്ഛന്‍ ജോസഫിന്‍റെ ശിക്ഷണത്തില്‍ ജാക്‌സണ്‍ സഹോദരന്‍മാര്‍ (ജാക്കി, ടിറ്റോ, ജെര്‍മെയിന്‍, മാര്‍ലോണ്‍, മൈക്കിള്‍) ചേര്‍ന്ന്' ജാക്‌സണ്‍സ് ഫൈവ്' എന്ന മ്യൂസിക് ട്രൂപ്പ് രൂപീകരിച്ചു. ട്രൂപ്പിലെ ഏറ്റവും ഇളയവനായിട്ടും പാട്ടുകൊണ്ടും ദ്രുത ചലനങ്ങള്‍ കൊണ്ടും ആളുകളുടെ കയ്യടി നേടിയത് കൊച്ചു മൈക്കളാണ്. മൈക്കിളിന്‍റെ പ്രകനം കണ്ടവര്‍ കണ്ടവര്‍ അവനിലെ പ്രതിഭയെ തിരിച്ചറിഞ്ഞു.
മൈക്കിള്‍ ജാക്സണ്‍ന്‍റെ ബീറ്റ് ഇറ്റ്, ബില്ലി ജീൻ, ത്രില്ലർ എന്നീ ഗാനങ്ങളുടെ വീഡിയോകളുടെ പ്രശസ്തി, വർണ്ണ വിവേചനത്തിന്‍റെ അതിർ വരമ്പുകൾ തകർക്കാനും ശൈശവദശയിലായിരുന്ന എംറ്റിവി ചാനലിന്‍റെ വളർച്ചയ്ക്കും കാരണമായി. പതുക്കെ അദ്ദേഹം സംഗീത വ്യവസായത്തിലെ മുഖ്യകണ്ണിയായി മാറി.
ബ്ലാക്ക് ഓർ വൈറ്റ്, സ്ക്രീം എന്നീ വീഡിയോകളുടെ വിജയത്തോടെ 1990 കളിലെ എംറ്റിവിയിലെ മുഖ്യ ആകർഷകമായി ജാക്സൺ. ഇദ്ദേഹത്തിന്‍റെ സംഗീത വീഡിയോകള്‍ ഒരേസമയം കലാരൂപമായും അതോടൊപ്പം പരസ്യ ഉപകരണവുമായി മാറി. സ്റ്റേജ് ഷോകളിലും സംഗീത വീഡിയോകളിലും അഭിനയിക്കുവാനായി ശാരീരത്തെ പലതരത്തില്‍ അദ്ദേഹം പുനര്‍നിര്‍മ്മിച്ചു. വളരെ പ്രയാസമുള്ള റോബോട്ട്, മൂൺവാക്ക് തുടങ്ങിയ നൃത്തശൈലികൾ അദ്ദേഹത്തിന്‍റെ മാത്രം സംഭാവനകളാണ്.
റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിമിലേക്ക് രണ്ട് പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചുരുക്കം ചില സംഗീതജ്ഞരിൽ ഒരാളായ മൈക്കൽ ജാക്സൺ സോംങ് റൈറ്റേഴ്സ് ഹോൾ ഓഫ് ഫെയ്മിലും ഇടം കണ്ടെത്തിയിട്ടുണ്ട്. പോപ്പിന്‍റെയും റോക്ക് ആൻഡ് റോളിന്‍റെയും ലോകത്തുനിന്ന് ഡാൻസ് ഹോൾ ഓഫ് ഫെയിമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെയും ആവസാനത്തെയും വ്യക്തി മൈക്കള്‍ ജാക്സനാണ്.
അനേകം ഗിന്നസ് വേൾഡ് റെക്കോർഡ്സ്, 13 ഗ്രാമി പുരസ്കാരങ്ങൾ (കൂടാതെ ഗ്രാമി ലെജൻഡ് പുരസ്കാരവും ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരവും), 26 അമേരിക്കൻ മ്യൂസിക്ക് പുരസ്കാരങ്ങൾ, കൂടാതെ നൂറ്റാണ്ടിന്‍റെ കലാകാരൻ (Artist of the Century), ദശാബ്ദത്തിന്‍റെ കലാകാരൻ (Artist of the 1980s)പുരസ്കാരങ്ങൾ, 13 നമ്പർ വൺ സിംഗിൾസ് ഇൻ ദ യുണൈറ്റഡ് സ്റ്റേറ്റ്സ് പുരസ്കാരങ്ങളും അദ്ദേഹത്തിന്‍റെത് മാത്രമായി. മൈക്കള്‍ ജാക്സന്‍റെ പാട്ടുകളുടെ, ഏകദേശം 100 കോടി പ്രതികൾ ലോകമാകെ വിറ്റഴിഞ്ഞിട്ടുണ്ട്.
2014 മെയ് 21 ന് ജാക്സൺന്‍റെ പുതിയ ഗാനമായ ലവ് നെവർ ഫെൽട് സോ ഗുഡ് ബിൽബോഡ് ഹോട് 100 ചാർട്ടിൽ ഒമ്പതാം സ്ഥാനത്ത് എത്തി. ഇതോടെ അഞ്ച് വ്യത്യസ്ത പതിറ്റാണ്ടുകളിലായി ബിൽബോർഡ് ഹോട്ട് 100 ചാർട്ടിലെ ആദ്യ പത്തിൽ ഗാനമുളള ആദ്യ കലാകാരനായി ജാക്സൺ മാറി.
മുപ്പത്തിയൊമ്പത് ജീവകാരുണ്യ സംഘടനകളെ സഹായിച്ചിട്ടുള്ള ജാക്സൺ 50 കോടി ഡോളർ (500 മില്ല്യൺ) വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തെ ഏറ്റവും കുടുതൽ കാരുണ്യ സ്ഥാപനങ്ങളെ സഹായിച്ച പോപ് താരം എന്ന നിലയിൽ ഗിന്നസ് ബുക്കിലെത്തിച്ചു.
പത്ത് വയസ് മുതല്‍ വിനോദ വ്യവസായത്തിന്‍റെ ഭാഗമായ ജാക്സണ് അറിയാമായിരുന്ന എല്ലാ ബന്ധങ്ങളും കച്ചവടബന്ധമായി ബന്ധപ്പെട്ടായിരുന്നു. റെക്കോര്‍ഡ് കമ്പനിയെ സംമ്പന്ധിച്ച് ജാക്സണ്‍ ഒരു കച്ചവടവസ്തു മാത്രമായിരുന്നു. കുടുംബവും പണത്തെ അടിസ്ഥാനമാക്കി കാര്യങ്ങള്‍ തീരുമാനിച്ചു തുടങ്ങിയതോടെ രക്തബന്ധങ്ങളില്‍ നിന്ന് അദ്ദേഹം പതുക്കെ അകന്നു തുടങ്ങി. “ഞാന്‍ ജീവിതത്തില്‍ ഒരുപാട് പേരെ കണ്ടു. എന്നാല്‍ യഥാര്‍ത്ഥ സുഹൃത്തുക്കളെ വിരലിലെണ്ണാം.” ജാക്സണ്‍ തന്നെ ഒരിക്കല്‍ പറഞ്ഞു.
ഏകാന്തതയില്‍ അഭിരമിച്ച ജാക്സണ്‍ തന്‍റെ കുട്ടിക്കാലത്തിന്‍റെ പാപഭാരവുമായാണ് ജീവിതകാലം മുഴുവന്‍ ജീവിച്ച് തീര്‍ത്തത്. ജീവിതകാലം മുഴുവന്‍ ഉപയോഗിക്കപ്പെട്ട ഒരാള്‍ എന്ന നിലയ്ക്ക് സ്വാഭാവികബന്ധങ്ങളെ മനസിലാക്കുന്നതില്‍ ജാക്സണ് പലപ്പോഴും തെറ്റുകള്‍ സംഭവിച്ചു. ബന്ധങ്ങള്‍ കൂടുതല്‍ ആവശ്യപ്പെടുമ്പോള്‍ ജാക്സണ്‍ അവയെ അറുത്തുമാറ്റി. വെഗാസിലേയ്ക്ക് താമസം മാറ്റിയപ്പോള്‍ സഹോദരങ്ങളില്‍ നിന്നെല്ലാം ജാക്സണ്‍ അകന്നിരുന്നു. ജാകസന്‍റെ രണ്ട് വിവാഹ ബന്ധങ്ങളും ഇതിനകം ഉപേക്ഷിക്കപ്പെട്ടിരുന്നു.
അദ്ദേഹത്തിന്‍റെ അവസാനനാളുകള്‍ മൂന്നുമക്കള്‍ക്കൊപ്പം മാത്രമായിരുന്നു. അവര്‍ക്ക് ജാക്സണ്‍ അങ്ങേയറ്റം സ്നേഹവും കരുതലുമുള്ള അച്ഛനായിരുന്നു. ജാക്സണ്‍ തന്നെ സമ്മതിച്ചിട്ടുള്ളതുപോലെ ഒരു അപൂര്‍ണ്ണനായ അച്ഛനുമായിരുന്നു അയാള്‍. മറ്റ് കുട്ടികളോടുള്ള അദ്ദേഹത്തിന്‍റെ ബന്ധങ്ങള്‍ പലപ്പോഴും കോടതി കയറി. പലതും കോടതിക്ക് പുറത്ത് വച്ച് ഒത്തുതീര്‍ന്നു. നിരവധി ലൈംഗീകാരോപണങ്ങളും അദ്ദേഹത്തിനെതിരെ ഉയര്‍ന്നു.
2009 ജൂൺ 25 ന് പ്രൊപ്പഫോൾ, ലോറാസെപാം മുതലായ മയക്കുമരുന്നുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടായ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അദ്ദേഹത്തിന്‍റെ മരണം. തുടർന്ന് ലോസ് ഏഞ്ചൽസ് കോടതി ജാക്‌സണ്‍ന്‍റെ മരണം നരഹത്യയാണെന്ന് വിധിക്കുകയും സ്വകാര്യ ഡോക്ടർ ആയിരുന്ന കോൺറാഡ് മുറേക്കെതിരായി മനഃപൂർവമല്ലാത്ത നരഹത്യക്കെതിരായി ശിക്ഷിക്കുകയും ചെയ്തു. കോടിക്കണക്കിന് ജനങ്ങൾ അദ്ദേഹത്തിന്‍റെ മരണാനന്തര ചടങ്ങുകൾ തത്സമയം ടെലിവിഷനിലൂടെ കണ്ടു.
2010 മാർച്ചിൽ, സോണി മ്യൂസിക്ക് എന്റർടൈൻമെന്‍റ് മൈക്കൽ ജാക്സന്‍റെ പാട്ടുകളുടെ 2017 വരെയുള്ള വിതരണാവകാശം 25 കോടി അമേരിക്കൻ ഡോളറുകൾക്ക് സ്വന്തമാക്കി. കൂടാതെ അദ്ദേഹത്തിന്‍റെ മരണശേഷം പുറത്തിറക്കുന്ന ആൽബത്തിന്‍റെയും വിതരണാവകാശം അവർ നേടി.
ജാക്സൺ നിലവിൽ 5510 കോടിയിലധികം രൂപയുമായി (82.5 കോടി ഡോളർ) ഫോബ്സ് മാഗസിന്‍റെ ഏറ്റവും കൂടുതൽ വാർഷിക വരുമാനമുള്ള മരണപ്പെട്ട പ്രസിദ്ധനായ വ്യക്യായി മൈക്കള്‍ ജാക്സണ്‍ മാറി. തന്‍റെ മരണത്തിന് ശേഷം തുടർച്ചയായ ഏഴാം തവണയാണ് ജാക്സൺ 10 കോടി ഡോളറിന് മുകളിൽ വാർഷിക വരുമാനം എന്ന നേട്ടം കൈവരിക്കുന്നത്. 2016 ലെ 82.5 കോടി ഡോളർ നേട്ടത്തോടെ ഒരു വർഷം ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സംഗീതജ്ഞനായി ജാക്സൺ മാറി.
പ്രശ്‌സ്തിക്കൊപ്പം വിവാദങ്ങളും ജാക്‌സണെ വിടാതെ പിന്തുടര്‍ന്നു. ബാലപീഡകന്‍, സ്വവര്‍ഗാനുരാഗി, മയക്കുമരുന്ന് ഉപയോഗിക്കുന്നവന്‍... ആരെയും തകര്‍ക്കുന്ന ആരോപണങ്ങള്‍ അദ്ദേഹത്തിന് നേരെ ഉയര്‍ന്നു. ഇതിനിടെ സൗന്ദര്യ വര്‍ദ്ധനയ്ക്കായി ചെയ്ത ശസ്ത്രക്രിയകളും ത്വക്‌രോഗത്തിന്‍റെ പ്രശ്‌നങ്ങളും. ഒടുവില്‍ അമ്പതാം വയസ്സില്‍ പ്രശസ്തിയുടെയും പ്രതിസന്ധികളുടെയും നടുവില്‍ തനിക്ക് മാത്രം സ്വന്തമായ ഒരു ഇടം അവശേഷിപ്പിച്ച് ജാക്‌സണ്‍ കടന്നു പോയി. അന്ന് ഒരു ജൂണ്‍ മാസത്തിലെ ഞായറാഴ്ചയായിരുന്നു. ഇന്നേക്ക് പതിറ്റാണ്ട് തികയുന്നു.
ജാക്സണ്‍ കുട്ടികളുടെ ലോകം തെരഞ്ഞെടുത്തത് അവിടെ മാത്രം അയാള്‍ക്ക് സുരക്ഷിതത്വം തോന്നിയതുകൊണ്ടാമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. കുട്ടികള്‍ “എന്നില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല” എന്ന് ജാക്സണ്‍ തന്നെ പറഞ്ഞിട്ടുണ്ട്. റെക്കോര്‍ഡിംഗ് സ്റ്റുഡിയോയുടെ വെളിയില്‍ ജാക്സണ് ആകെ മൂന്ന് ബന്ധങ്ങളെ ഉണ്ടായിരുന്നുള്ളൂ. അമ്മയുമായി, ആരാധകരുമായി, കുട്ടികളുമായി.
പ്രശസ്തിയുടെയും പണത്തിന്‍റെയും ഏറ്റവും ഉയരത്തില്‍ നില്‍ക്കുമ്പോഴും അങ്ങേയറ്റത്തെ ഒറ്റപ്പെടലില്‍ ജീവിച്ച മനുഷ്യനായിരുന്നു അദ്ദേഹം. സ്വന്തം കുട്ടികളോടൊപ്പം പൊതുസ്ഥലത്ത് ഇറങ്ങാന്‍ പറ്റാതെ മുറിക്കുള്ളില്‍ ജനലിന് പുറകില്‍ നിന്ന് കുട്ടികളുടെ കളികാണേണ്ടിവന്ന അച്ഛനും കൂടിയായിരുന്നു അദ്ദേഹം. ലോകത്തെ നൃത്തം ചെയ്യിച്ച് സ്വന്തം പാദവിന്യാസങ്ങള്‍ മറന്ന സംഗീതജ്ഞന്‍.