- Home
- Technology
- Gadgets (Technology)
- ആപ്പിൾ ഫോൾഡബിൾ ഐഫോണിന് ഈ ഫോണുകളെക്കാൾ കട്ടി കൂടും; വിവരങ്ങൾ പുറത്ത്
ആപ്പിൾ ഫോൾഡബിൾ ഐഫോണിന് ഈ ഫോണുകളെക്കാൾ കട്ടി കൂടും; വിവരങ്ങൾ പുറത്ത്
ആപ്പിളിന്‍റെ ആദ്യ ഫോൾഡബിൾ ഐഫോൺ നിലവിലെ ഫ്ലാഗ്ഷിപ്പ് മോഡലുകളേക്കാൾ അൽപ്പം കൂടുതൽ കട്ടി ഉള്ളതായിരിക്കാമെന്ന് പുതിയ റിപ്പോർട്ടകൾ സൂചിപ്പിക്കുന്നു.

2026 സെപ്റ്റംബറില്‍ ആപ്പിള്‍ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് എന്നിവയ്‌ക്കൊപ്പം ഐഫോണ്‍ ഫോള്‍ഡ് ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ അൾട്ര അല്ലെങ്കിൽ ഐഫോൺ ഫോൾഡ് എന്ന പേരിൽ വിപണിയിൽ എത്താനിടയുള്ള ഈ സ്‍മാർട്ട്ഫോൺ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവരുന്നു.
ടെക് ലോകത്ത് ശ്രദ്ധേയനായ ബ്ലോഗർ ലാൻസുക്ക് (yeux1122) പങ്കുവെച്ച ഇൻറേണൽ ഡയഗ്രാമുകൾ ആപ്പിളിന്‍റെ ആദ്യ ഫോൾഡബിൾ ഫോണിന്‍റെ രൂപകൽപ്പനയും അളവുകളും വ്യക്തമാക്കുന്നു. ഈ ഫോണിന് മടക്കിയ നിലയിൽ 9.23 മില്ലിമീറ്റർ കട്ടി ഉണ്ടാകാമെന്നാണ് സൂചന. ഇതിൽ ക്യാമറ മോഡ്യൂളിന്‍റെ വലിപ്പം ഉൾപ്പെടുത്തിയിട്ടില്ല. താരതമ്യപ്പെടുത്തുമ്പോൾ, നിലവിലെ ഐഫോൺ 17 പ്രോ മാക്‌സിന്‍റെ കട്ടി 8.75 മില്ലിമീറ്ററാണ്. അതിനാൽ, പുതിയ ഫോൺ അൽപ്പം കൂടുതൽ കനം ഉള്ളതായിരിക്കാം എന്നാണ് റിപ്പോർട്ടുകൾ.
ക്യാമറ മോഡ്യൂളിന്‍റെ വലിപ്പം 4.46 മില്ലിമീറ്ററാണെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഫോണിന്‍റെ ഏറ്റവും കട്ടിയുള്ള ഭാഗം ഏകദേശം 13 മില്ലിമീറ്ററിലേക്ക് എത്തും. രണ്ട് ക്യാമറ ലെൻസുകൾ, എൽഇഡി ഫ്ലാഷ്, സെക്കൻഡറി മൈക്രോഫോൺ എന്നിവ ഉൾക്കൊള്ളുന്ന പിൽ-ആകൃതിയിലുള്ള ക്യാമറ സെറ്റപ്പ് ഐഫോണ്‍ ഫോള്‍ഡിലുണ്ടായേക്കും. കൂടാതെ, യുഎസ്‍ബി ടൈപ്പ് -സി പോർട്ടും സ്‍പീക്കർ ഗ്രില്ലും ഫോണിന്‍റെ താഴെ ഭാഗത്ത് കണ്ടേക്കാം.
ചോർന്ന ചിത്രം സൂചിപ്പിക്കുന്നത് ഐഫോണ്‍ ഫോള്‍ഡിന് 120.59 മില്ലീമീറ്റര്‍ ഉയരമുണ്ടാകുമെന്നാണ്. കവർ ഡിസ്പ്ലേയിൽ സെൻട്രറിൽ ഹോൾ-പഞ്ച് കട്ട്‌ഔട്ട് കാണപ്പെടുമ്പോൾ, അകത്തെ സ്ക്രീനിൽ മുകളിൽ ഇടത് വശത്ത് മറ്റൊരു കട്ട്‌ഔട്ട് ഉണ്ട്. ഇവ രണ്ടും സെൽഫി ക്യാമറകൾക്ക് ആയിരിക്കും എന്നാണ് കരുതുന്നത്.
എന്നാൽ, ഫേസ് ഐഡി സെൻസറുകൾക്കായുള്ള പ്രത്യേക സ്ഥലം ഡയഗ്രാമിൽ കാണുന്നില്ല. അതിനാൽ ഡൈനാമിക്ക് ഐലൻഡ് ഫീച്ചർ ഈ മോഡലിൽ ലഭ്യമാകുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. വലത് വശത്ത് പവർ ബട്ടണും ഇടത് വശത്ത് വോള്യം ബട്ടണുകളും ആക്ഷൻ ബട്ടണും ഉൾപ്പെടുന്ന ഡിസൈൻ ആയിരിക്കും ലഭിക്കുക എന്നാണ് റിപ്പോർട്ടുകൾ. ആപ്പിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പുതിയ ഫോൾഡബിൾ ഐഫോൺ സ്‍മാർട്ട്ഫോൺ വിപണിയിൽ വലിയ മാറ്റം സൃഷ്‍ടിക്കും എന്നാണ് ടെക് വിദഗ്‌ധരുടെ വിലയിരുത്തൽ.

