12 വയസ്സിന് മുകളിലുള്ള കുട്ടികൾ കൊവിഡിനെ നേരിടാൻ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന
കൊറോണ വൈറസ് രോഗം ലോകമെമ്പാടും വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ ലോകാരോഗ്യസംഘടന കുട്ടികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. 12 വയസ്സിന് മുകളിലുള്ള കുട്ടികൾ കൊവിഡിനെ നേരിടാൻ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന.
കൊവിഡ് പകരാൻ മുതിര്‍ന്നവരിലുള്ള അതേ സാധ്യതയാണ് ഈ പ്രായക്കാരിലുള്ളത്. അതിനാൽ ഒരു മീറ്റര്‍ സാമൂഹിക അകലവും പാലിക്കണമെന്നും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി.
രോഗ വ്യാപനം വലിയ രീതിയില്‍ ഉണ്ടായ സ്ഥലങ്ങളിലും ഒരു മീറ്റര്‍ അകലം പാലിക്കാന്‍ കഴിയാത്ത ഇടങ്ങളിലും 12 വയസ്സിനും അതിനുമുകളിലും പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതുണ്ട്.
ആറിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ളവര്‍ക്ക് സാഹചര്യങ്ങൾക്കനുസരിച്ച് മാസ്ക് ധരിച്ചാൽ മതിയാകുമെന്നും ഡബ്ല്യൂഎച്ച്ഒ പറയുന്നു.
ഈ പ്രായത്തിലുള്ള കുട്ടികള്‍ പ്രായാധിക്യമുള്ളവരുമായി ഇടപഴകുന്നുണ്ടെങ്കില്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ ഈ പ്രായത്തിലുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതുണ്ട്.
കാൻസർ, മറ്റ് അസുഖങ്ങളുള്ള കുട്ടികൾ നിർബന്ധമായും മെഡിക്കൽ മാസ്കുകൾ ധരിക്കണമെന്നും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കുന്നു.