കുട്ടികളിലെ ആത്മഹത്യാ പ്രവണത തടയാം; രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്...
കുട്ടികളിലെ ആത്മഹത്യാനിരക്ക് പഴയതിലും നിന്ന് വര്‍ദ്ധിച്ചിട്ടുള്ളതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കുടുംബബന്ധങ്ങളിലുണ്ടായ തകര്‍ച്ചകളും, വിഷാദരോഗം കൂടുതല്‍ സാധാരണമായതും, കൂടുതല്‍ സമ്മര്‍ദ്ദം നിറഞ്ഞ ജീവിതസാഹചര്യങ്ങളുമൊക്കെ ഈ വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്.
കുട്ടികള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ പറയാന്‍ ആളില്ലാത്തതും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ആരും തയ്യാറാകാത്തതുമെല്ലാം പ്രധാന കാരണങ്ങളാണ്.
ഗെയിം കളിക്കാന്‍ അനുവദിക്കാതിരുന്നതിനും ഫോണില്‍ അശ്ലീല ചിത്രം നോക്കിയതിന് വഴക്കു പറഞ്ഞതുമെല്ലാം കാരണങ്ങളാക്കിയാണ് പല കുട്ടികളും ജീവനൊടുക്കിയത്.
ആത്മഹത്യ ചെയ്യുന്ന കുട്ടികളില്‍ കൂടുതല്‍ പേരും വിഷാദരോഗം, ലഹരിപദാര്‍ത്ഥങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം, വ്യക്തിത്വവൈകല്യങ്ങള്‍ തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ചവരാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
പ്രതീക്ഷ ഇല്ലാതെയാവുക, ഏകാഗ്രതയില്ലായ്മ, ഒരു കാര്യത്തിലും സന്തോഷം കണ്ടെത്താനാവാതെ വരിക തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ വിഷാദരോഗത്തിന് അടിപ്പെടുകയും ആത്മഹത്യയിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.
മാതാപിതാക്കൾ വേർപിരിയുന്നതും കുടുംബ കലഹങ്ങള്‍ എന്നിവയെല്ലാം കുട്ടികള്‍ക്ക് ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലെത്തുന്നതിനു കാരണമായി മാറുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു.
കുട്ടികളോട് തുറന്ന് സംസാരിക്കാൻ രക്ഷിതാക്കൾ സമയം കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. മറ്റൊന്ന് ആരോഗ്യകരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പ്രധാനം.