ഉത്തരാഖണ്ഡ്; കണ്ടെത്താനുള്ളത് 170 പേരെ, രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു
ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം നടന്ന് അഞ്ച് ദിവസം രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു. റിഷി ഗംഗാ നദിയിലെ ജലനിരപ്പ് ക്രമാധീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചത്. എന്നാല്‍ അപകടസ്ഥലത്ത് നിന്നും ഇനിയും 170 ഓളം പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം. ഏറ്റവും കുടുതല്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന തപോവനിലെ ഏത് തുരങ്കത്തിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതെന്ന കാര്യത്തില്‍ പോലും ഇപ്പോഴും ആശയകുഴപ്പം തുടരുന്നതായാണ് വിവരം. ഇതിനിടെ കണ്ടെടുത്ത 34 മൃതദേഹങ്ങളില്‍ പത്ത് പേരെ മാത്രമാണ് തിരിച്ചറിയാനായത്.
നിലവില്‍ തൊഴിലാളികളുണ്ടെന്ന വിശ്വാസത്തില്‍ പരിശോധന നടത്തിയിരുന്ന തുരങ്കത്തിലായിരിക്കില്ല സംഭവ സമയം തൊഴിലാളികള്‍ ജോലി ചെയ്തിരുന്നതെന്ന സംശയം നിലനില്‍ക്കുകയാണ്. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More -ല്‍ ക്ലിക്ക് ചെയ്യുക)
ഇതേ തുടര്‍ന്ന് മറ്റൊരു തുരങ്കത്തിലേക്ക് കൂടി അന്വേഷണം വ്യാപിപിക്കാനാണ് രക്ഷാപ്രവര്‍ത്തകരുടെ തീരുമാനം. അതിനിടെയാണ് റിഷി ഗംഗയിലെ ജലനിരപ്പ് ക്രമാധീതമായി ഉയര്‍ന്നത്.
ഇതോടെ തുടര്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും യന്ത്രസാമഗ്രികള്‍ കൂടുതല്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റാനും തീരുമാനിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ തെറ്റായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വിലപ്പെട്ട മണിക്കൂറുകള്‍ പാഴാക്കിയത് അവശേഷിക്കുന്ന ജീവന്‍ കണ്ടെത്തുന്നതില്‍ തിരിച്ചടിയാകാമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
നിലവിലെ തുരങ്കത്തില്‍ നിന്ന് 12 മീറ്റര്‍ താഴെയാണ് രണ്ടാമത്തെ തുരങ്കം. ഇതിലേക്ക് എത്തിപ്പെടാനായി ഡ്രില്ലിങ് മെഷീനുകള്‍ ഉപയോഗിച്ച് മറ്റൊരു തുരങ്കം ഉണ്ടാക്കുന്നതിനിടെയായിരുന്നു ജലനിരപ്പ് ഉയര്‍ന്നത്.
ഇപ്പോള്‍ കണ്ടെത്തിയ മൃതദേഹങ്ങളില്‍ 24 പേരെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹം തിരിച്ചറിയാനായി മൃതദേഹങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുകയാണ്.
തൊഴിലാളികളുടെ വിവരങ്ങള്‍ സൂക്ഷിച്ചിരുന്ന ഓഫീസും പ്രളയത്തില്‍ ഒലിച്ചുപോയത് ആരൊക്കെയായിരുന്നു തൊഴില്‍ സ്ഥലത്തുണ്ടായിരുന്നതെന്ന വിവരം നല്‍കുന്നതിന് തടസമായി.
യുപി, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജോലിക്കാരാണ് സംഭവ സമയത്ത് ഇവിടെ ഉണ്ടായിരുന്നതില്‍ ഏറെയും എന്നാണ് അധികൃതർ പറയുന്നത്.
തൊഴിലാളികളെ കണ്ടെത്തുന്ന കാര്യത്തിലെന്ന പോലെ ഏങ്ങനെയാണ് ഇത്രയും വലിയൊരു ജലപാതം സൃഷ്ടിക്കപ്പെട്ടതെന്ന കാര്യത്തിലും ഇതുവരെയായി ഒരു നിഗമനത്തിലെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
ഗ്ലോഫ് പ്രതിഭാസമാണ് മിന്നല്‍ പ്രളയത്തിന് കാരണമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, ഗ്ലോഫ് ആയിരിക്കില്ല മിന്നല്‍ പ്രളയത്തിന് കാരണമെന്ന് വാദിയ ഇന്‍സ്റ്റ്യൂട്ട് പറയുന്നു.
ഹിമാലയൻ മേഖലയിലെ മഞ്ഞുരുകലും കാലാവസ്ഥ വ്യതിയാനവും മിന്നല്‍ പ്രളയത്തിന് കാരണമാകാമെന്നാണ് വിദഗ്ധരുടെ നിഗമനം.
രക്ഷാപ്രവര്‍ത്തകരെ ഏറ്റവും കൂടുതല്‍ വലച്ചത് തുരങ്കത്തില്‍ സൂക്ഷിച്ചിരുന്ന സിമന്‍റ് ചാക്കുകളായിരുന്നു.
പ്രളയത്തെ തുടര്‍ന്ന് തുരങ്കങ്ങളിലേക്ക് വെള്ളം കയറിയതോടെ സിമന്‍റ് ചാക്കുകള്‍ നനയുകയും ചെളിയും മറ്റ് അവശിഷ്ടങ്ങളുമായി ചേര്‍ന്ന് ഉറച്ച് പോയതായും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
മാത്രമല്ല, തുരങ്കത്തേക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാതിരുന്നതും തിരിച്ചടിയായി. തുരങ്കത്തെ കുറിച്ചുള്ള വിവരങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പ്രളയത്തില്‍ ഒലിച്ചുപോയതാണ് കാര്യങ്ങള്‍ ദുഷ്ക്കരമാക്കിയത്.
മൃതദേഹങ്ങൾ തിരിച്ചറിയുന്നതിന് ദുരന്ത സ്ഥലത്ത് ഹെൽപ്പ് ഡെസ്ക്കും ആരംഭിച്ചിട്ടുണ്ട്.കാണാതായവരുടെ ചിത്രങ്ങൾ ഹെൽപ്പ് ഡെസ്കുമായി പങ്ക് വെക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.