ശിവകാശി പടക്കനിര്‍മ്മാണ ശാലയിലെ സ്ഫോടനത്തില്‍ 19 മരണം
തമിഴ്നാട് വിരുദുനഗറില്‍ പടക്കനിര്‍മ്മാണ ശാലയില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായ സ്ഫോടനത്തില്‍ 19 പേര്‍ മരിച്ചു. നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പൊള്ളലേറ്റ 33 പേർ ചികിത്സയിലാണ്. സ്ഥാപനം പ്രവർത്തിച്ചത് സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഉടമകള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു. ചിത്രങ്ങളും വിവരണവും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ മനു ശങ്കര്‍.
തമിഴ്നാട് വിരുതു നഗര്‍ ജില്ലയിലെ പടക്കനിര്‍മ്മാണത്തിന് പേരുകേട്ട ശിവകാശിക്ക് സമീപത്തെ സാത്തൂറില്‍ ശ്രീ മാരിയമ്മാള്‍ പടക്കനിര്‍മ്മാണ ശാലയില്‍ ഇന്നലെ ഉച്ചയ്ക്ക് പടക്ക നിര്‍മ്മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായത്. (കൂടുതല്‍ ചിത്രങ്ങള്‍ക്ക് Read More -ല്‍ ക്ലിക്ക് ചെയ്യുക.)
സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലുണ്ടായ ഷോര്‍ട്ട്സെര്‍ക്യൂട്ടാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
ശക്തമായ സ്ഫോടനത്തിൽ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.
പൊലീസെത്തിയാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. 12 തൊഴിലാളികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പൊള്ളലേറ്റവരെ വിരുദുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എണ്‍പതോളം തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്തിരുന്നു.
ഉച്ചയൂണിന് പലരും പുറത്തുപോയ സമയത്താണ് അപകടം നടന്നത്. ജോലിക്കാരില്‍ മിക്കവരും പുറത്തായിരുന്നതിനാല്‍ അപകടത്തിന്‍റെ തീവ്രത കുറഞ്ഞു. മുഴുവന്‍ ജോലിക്കാരുമുള്ള സമയത്തായിരുന്നു അപകടമെങ്കില്‍ ദുരന്തതീവ്രത വളരെയെറേയായാനേ.
ശ്രീ മാരിയമ്മാള്‍ പടക്കനിര്‍മ്മാണ ശാലയ്ക്ക് പ്രവര്‍ത്തന ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും സര്‍ക്കാരിന്‍റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അനുശോചനവും നടുക്കവും രേഖപ്പെടുത്തി. മരണപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിന് കേന്ദ്ര - സംസ്ഥാന സർക്കാരുകള്‍ ധനസഹായം പ്രഖ്യാപിച്ചു.