പെന്നാ നദിയിലെ മണലെടുപ്പിനിടെ കണ്ടെത്തിയത് 200 വർഷം പഴക്കമുള്ള ക്ഷേത്രം
ആന്ധ്രയിലെ നെല്ലൂരിന് സമീപം പെന്നാ നദിയില്‍ മണലെടുപ്പിനിടെ ഉയര്‍ന്നുവന്നത് 200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം. ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ ഭക്തരുടെ പ്രവാഹമാണ്. ആന്ധ്രപ്രദേശിലെ നെല്ലൂരിലെ പെന്ന നദിക്കരയില്‍ പെരുമല്ലാപാട് ഗ്രാമത്തിന് സമീപം ഇന്നലെയാണ് സംഭവം. മണല്‍ ഖനനം നടത്തിക്കൊണ്ടിരുന്നവരാണ് മണലില്‍ പുതഞ്ഞ നിലയില്‍ ക്ഷേത്ര നിര്‍മ്മിതി കണ്ടെത്തിയത്. 200 വര്‍ഷം പഴക്കമുള്ള ശിവ ക്ഷേത്രമാണ് ഇതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സോമശില റിസര്‍വോയറിന് കുറുകേ പണിത സോമശില ഡാം വന്നതോടെ പെന്നാ നദിയില്‍ ജലമൊഴുക്ക് ഏതാണ്ട് കുറഞ്ഞു. ഇന്ന് നദി ഏതാണ്ട് വര്‍ഷം മുഴുവനും മണല്‍നിറഞ്ഞ നിലയിലാണ്.
നദിയിലെ ഒഴുക്ക് കുറഞ്ഞതോടെ മണല്‍ നിറഞ്ഞ നദിയില്‍ കൃഷിയും മണലെടുപ്പുമാണ് പ്രധാനമായും ഇപ്പോള്‍ നടക്കുന്നത്.
വന്‍ തോതില്‍ മണലെടുപ്പ് നടക്കുന്ന സ്ഥലത്താണ് ഇപ്പോള്‍ ക്ഷേത്രത്തിന്‍റെ ചില ഭാഗങ്ങള്‍ കണ്ടെത്താനായത്.
ക്ഷേത്രസമാനമായ നിര്‍മ്മിതിയുടെ മകുട ഭാഗമാണ് ഖനന സമയത്ത് ദൃശ്യമായത്. വളരെക്കാലം മുന്‍പ് നദി ദിശ മാറിയൊഴുകിയപ്പോള്‍ മുങ്ങിപ്പോയതാകാം ഈ ക്ഷേത്രമെന്നാണ് ഗവേഷകരുടെ നിരീക്ഷണം.
ഇഷ്ടികകൊണ്ടാണ് ക്ഷേത്രത്തിന്‍റെ നിര്‍മ്മിതി. പ്രദേശത്ത് വ്യാപകമായ പരിശോധന നടത്തുമെന്ന് പുരാവസ്തു വകുപ്പ് വിശദമാക്കി.
നിലവില്‍ ദൃശ്യമായ നിര്‍മ്മിതി സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പുരാവസ്തു വകുപ്പ് വിശദമാക്കി. 1850ലെ പ്രളയത്തില്‍ മുങ്ങിപ്പോയതാവാം ക്ഷേത്രമെന്ന് പുരാവസ്തു വകുപ്പ് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ രാമസുബ്ബ റെഡ്ഡി ദി ഹിന്ദുവിനോട് പ്രതികരിച്ചു.