കര്‍ഷക സമരത്തിന് ബ്രിട്ടണില്‍ നിന്ന് പിന്തുണ; ഇടപെടല്‍ ആവശ്യപ്പെട്ട് എംപിമാരുടെ കത്ത്
വിവാദ കാര്‍ഷിക ബില്ലിനെതിരെ ഇന്ത്യയില്‍ കരുത്താര്‍ജിക്കുന്ന കര്‍ഷക സമരത്തിന് ബ്രിട്ടണില്‍ നിന്ന് പിന്തുണ. ബ്രിട്ടണിലെ 36 എംപിമാര്‍ വിഷയത്തില്‍ ഇടപെണമെന്ന് ആവശ്യപ്പെട്ട് യുകെ വിദേശകാര്യ സെക്രട്ടറി ഡൊമനിക്ക് റാബിന് കത്തെഴുതി. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രതിഷേധിക്കുന്ന കര്‍ഷകരെ അനുകൂലിക്കുന്ന നിലപാട് എടുത്തതിന് പിന്നാലെയാണ് ബ്രിട്ടണിലെ എംപിമാരും സമാന നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പിന്നാലെ യുകെ പാര്‍ലമെന്‍റിലെ 36 എംപിമാരാണ് ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തില്‍ ഇടപെടണെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബിന് കത്തെഴുതിയത്.
ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തില്‍ യുകെയിലുള്ള സിഖുകാരുടെ ഉത്‌കണ്‌ഠ സൂചിപ്പിക്കുന്നതാണ് കത്ത്.
വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്നും അടിയന്തര ചര്‍ച്ച ആവശ്യമാണെന്നും കത്തില്‍ പറയുന്നു.
പുതിയ കാര്‍ഷിക ബില്ലിനെ 'മരണ വാറന്‍റ്' എന്നാണ് വിശേഷിപ്പിക്കുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പഞ്ചാബിലെ 30 മില്യണ്‍ വരുന്ന ജനങ്ങളെ വലിയ പ്രശ്നത്തിലാക്കുന്നതാണ് പുതിയ നിയമങ്ങളെന്നും കത്തില്‍ പറയുന്നു.
പഞ്ചാബിന്‍റെ സാമ്പത്തിക ഘടനയുടെ നട്ടെല്ല് തന്നെ കര്‍ഷകരാണ്. സംസ്ഥാന, ദേശീയ രാഷ്ട്രീയത്തില്‍ കര്‍ഷകരുടെ ഉത്‌കണ്‌ഠ പ്രധാനമായ കാര്യമാണെന്നും കത്തില്‍ പറയുന്നുണ്ട്.
ഇന്ത്യന്‍ സര്‍ക്കാരുമായി ഉടന്‍ വിഷയം സംസാരിക്കണമെന്നും ചര്‍ച്ച നടത്തണമെന്നും കത്തില്‍ എംപിമാര്‍ ആവശ്യപ്പെടുന്നുമുണ്ട്.
ലോകത്തെവിടെയും സമാധാനപരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങൾക്കൊപ്പമാണ് കാനഡയെന്നാണ് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത്.
ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനും സമാധാനപരമായി നടക്കുന്ന പ്രതിഷേധങ്ങൾക്കൊപ്പമാണെന്നായിരുന്നു ട്രൂഡോയുടെ മറുപടി.
കർഷക പ്രക്ഷോഭത്തെ അനുകൂലിച്ച് ട്രൂഡോ നടത്തിയ ആദ്യ പ്രതികരണത്തിൽ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി കേന്ദ്ര സർക്കാർ പ്രതിഷേധം അറിയിച്ചിരുന്നു.
ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങളിൽ കനേഡിയൻ പ്രധാനമന്ത്രിയും മന്ത്രിമാരും നടത്തിയ അഭിപ്രായ പ്രകടനങ്ങൾ അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഇത്തരം പ്രവർത്തികൾ തുടരുന്നത് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും. പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും പരാമർശങ്ങൾ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന് മുമ്പിലേക്ക് തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ എത്തിക്കുന്നതിലേക്ക് നയിച്ചുവെന്നും ഇത് സുരക്ഷാപ്രശ്നം ഉണ്ടാകുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
എന്നാൽ ഇതെല്ലാം തള്ളിക്കൊണ്ട്, നിലപാടിൽ ഉറച്ചുനിൽക്കുമെന്ന സൂചനയാണ് ട്രൂഡോ നൽകുന്നത്. ആവർത്തിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉറച്ച സ്വരത്തിലായിരുന്നു ട്രൂഡോയുടെ മറുപടി.