ലോക്ഡൗണ്‍ 50-ാം ദിവസം; ഇന്ത്യയുടെ കൊവിഡ് 19 പ്രതിരോധം
കൊവിഡ്19 ന്റെ ലോകവ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് 24 നാണ് ഇന്ത്യ ലോക്ഡൗണിലേക്ക് നീങ്ങിയത്. അന്ന് ഇന്ത്യയില്‍ 571 കേസുകളാണ് ഉണ്ടായിരുന്നത്. 10 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍, ലോക്ഡാണ് പ്രഖ്യാപനത്തിന് ശേഷം 50 ദിവസങ്ങള്‍ പിന്നിടുന്ന ഇന്ത്യയില്‍ അവസാന വിവരങ്ങള്‍ കിട്ടുമ്പോള്‍ 70,827 പേര്‍ക്കാണ് കൊവിഡ്19 ബാധിച്ചിട്ടുള്ളത്. 2,294 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവിലെ വിവരങ്ങള്‍ അനുസരിച്ച് ഇന്ത്യയില്‍ കൊറോണാ വൈറസ് ബാധ സമൂഹിക വ്യാപനത്തിന്റെ പാതയിലാണ്. രോഗികളും മരണസംഖ്യയും ഇനിയും വര്‍ദ്ധിക്കുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഇതിനിടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ഡൗണ്‍ 3.0 ഈ ഞായറാഴ്ച അവസാനിക്കാനിരിക്കേ, അടുത്ത ആഴ്ച മുതല്‍ രാജ്യം ഏങ്ങനെ കൊറോണാ വൈറസിനെ നേരിടണമെന്നതിനെ കുറിച്ച് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി. നോക്കാം ഇന്ത്യയിലെ കൊവിഡ് 19 ന്റെ ഇതുവരെയുള്ള കണക്കുകള്‍.
രാജ്യത്ത് മെയ് 17-ന് മൂന്നാം ഘട്ടത്തിന് ശേഷം ലോക്ക്ഡൗൺ വീണ്ടും നീട്ടിയാൽ, നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾ തീരുമാനിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഗുരുതരമായി രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങഴിലൊഴികെ നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടാകും. ഗ്രീന്‍, ഓറഞ്ച് സോണുകള്‍ക്ക് നിയന്ത്രിതമായ ഇളവുകള്‍ ഉണ്ടാകും.
എന്നാൽ റെഡ്, കണ്ടെയ്ൻമെന്റ് സോണുകളിൽ രാത്രി കർഫ്യൂവും പൊതുഗതാഗത നിരോധനവും ഉൾപ്പടെ തുടരാനാണ് സാധ്യത.
മെയ് 15-നകം സോണുകൾ എങ്ങനെ വേണമെന്ന കൃത്യമായ പട്ടിക കൈമാറാൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
''ആദ്യഘട്ട ലോക്ക്ഡൗണിലെ നിയന്ത്രണങ്ങൾ രണ്ടാം ഘട്ടത്തിൽ വേണ്ടതില്ലായിരുന്നു, ഇനി മൂന്നാം ഘട്ടത്തിൽ നൽകിയതിനേക്കാൾ ഇളവുകൾ കൂടുതലായി നാലാംഘട്ടത്തിൽ നൽകാവുന്നതാണ്'', പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു.
ലോക്ഡൗണിലെ ആദ്യ ആഴ്ച പ്രധാനമന്ത്രി ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കാന്‍ പാത്രം കൊട്ടി ശബ്ദമുണ്ടാക്കാന്‍ പറഞ്ഞു. രണ്ടാം ഘട്ട ലോക്ഡൗണ്‍ കാലത്ത് വിളക്ക് തെളിയിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
മൂന്നാം ലോക്ഡൗണില്‍ സൈന്യത്തിന്റെ പ്രത്യേക വിമാനങ്ങള്‍ കെവിഡ്19 കേസുകള്‍ പരിശോധിക്കുന്ന ആശുപത്രിക്ക് മുകളില്‍ പുഷ്പവൃഷ്ടി നടത്തി.
എന്നാല്‍ ഈ സമയത്തെല്ലാം രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്ന് ഡോക്ടര്‍മാരും നേഴ്സുമാരും കൊവിഡ്19 പോരാട്ടത്തിന് ആവശ്യമായ കിറ്റുകള്‍ കിട്ടാനില്ലെന്ന് പരാതിപ്പെട്ടുകൊണ്ടേയിരുന്നു.
പലപ്പോഴും ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ശോചനീയമായ ആശുപത്രികളുടെ ചിത്രങ്ങള്‍ സഹിതം ആരോപണങ്ങള്‍ ഉയര്‍ന്നു. എന്നാല്‍, രാജ്യം മുഴുവനും ലോക്ഡൗണിലായതിനാല്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനായില്ല. 80 മരണവും 3,573 രോഗികളുമാണ് ഇന്ന് ഉത്തര്‍പ്രദേശിലുള്ളത്.
ഇതിനിടെ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത അടിസ്ഥാന വസ്തുക്കള്‍ ഉപയോഗശൂന്യമായിരുന്നവയാണെന്നും ഇവ ഇറക്കുമതി ചെയ്തതതില്‍ അഴിമതിയുണ്ടെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു.
ഇതിനിടെയാണ് രാജ്യം ലോക്ഡൗണിന്റെ നാലാം ഘട്ടത്തിലേക്ക് കടക്കുന്നത്. വിവിധ സംസ്ഥാനങ്ങൾക്ക് ഗ്രീൻ, ഓറഞ്ച്, റെഡ് സോണുകൾ നിർണയിക്കാൻ അനുമതിയുണ്ടാകുമെന്നാണ് വിവരം. ആറ് സംസ്ഥാനങ്ങളാണ് യോഗത്തിൽ ലോക്ക്ഡൗൺ തുടരണമെന്ന് ആവശ്യപ്പെട്ടത്.
ബിഹാർ, ഉത്തർപ്രദേശ്, അസം, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീട്ടണമെന്നാവശ്യപ്പെട്ടപ്പോൾ, കേരളവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഉൾപ്പടെ നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അടക്കം അനുവദിക്കണമെന്നാണ് നിലപാടെടുത്തത്.
എന്നാൽ, മരണനിരക്കില്‍ രാജ്യത്ത് മുന്‍പന്തിയിലുള്ള ഗുജറാത്ത് ലോക്ക്ഡൗൺ നീട്ടരുതെന്ന് നിലപാടെടുത്തു.
'നമസ്തേ ട്രംപ്' പരിപാടിക്കായി കൊവിഡ് കണക്കുകള്‍ മറച്ച് വച്ചതാണ് ഗുജറാത്തിന് വിനയായതെന്ന് സംസ്ഥനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു.
ഗുജറാത്ത് കൊവിഡ് രോഗികളുടെ എണ്ണം എട്ടായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 398 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്ന്, ഗുജറാത്തില്‍ മാത്രം 21 പേർ രോഗം ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇത് വരെ സംസ്ഥാനത്ത് 8541 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയായി ഗുജറാത്തില്‍ മാത്രം 513 പേർ വൈറസ് ബാധമൂലം മരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 278 പേരും അഹമ്മദാബാദിൽ നിന്നാണ്. ഇതോടെ അഹമ്മദാബാദിലെ മാത്രം രോഗബാധിതരുടെ എണ്ണം 5,818 ആയി. അഹമ്മദാബാദിൽ മാത്രം ഇന്ന് മരിച്ചത് 18 പേരാണ്. ഇത് വരെ 381 പേരാണ് അഹമ്മദാബാദിൽ കൊവിഡ്19 രോഗം ബാധിച്ച് മരിച്ചത്.
ഇതിനിടെ ഗുജറാത്തില്‍ മതാധിഷ്ഠിതമായാണ് ചികിത്സയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായെങ്കിലും അധികൃതര്‍ ഇത് നിഷേധിച്ചു.
ലോക്ക്ഡൗണിൽ ഇളവുകളാകാമെങ്കിലും, ട്രെയിൻ ഗതാഗതം അനുവദിക്കരുതെന്ന് കേരളവും തെലങ്കാനയും ഒഡിഷയും തമിഴ്നാടും അടക്കമുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. ഒഡീഷയില്‍ 3 മരണവും 414 പേര്‍ക്ക് കൊവിഡ് 19 ഉം റിപ്പോര്‍ട്ട് ചെയ്തു.
തമിഴ്നാട്ടില്‍ 8002 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 53 പേര് മരിച്ചു. 113 പേര് മരിച്ച രാജസ്ഥാനില്‍ 3988 പേര്‍ക്ക് കൊവിഡ്19 ബാധ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ കേന്ദ്രസർക്കാർ ഫെഡറൽ സംവിധാനം അട്ടിമറിക്കുകയാണെന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രൂക്ഷ വിമർശനമുയർത്തി. 2063 പേര്‍ക്കാണ് വെസ്റ്റ് ബംഗാളില്‍ രോഗബാധയുണ്ടായത്. 190 പേര് ഇതിനികം മരിച്ചു.
സാമ്പത്തികരംഗം നിശ്ചലമാക്കരുതെന്ന് തന്നെയാണ് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നൽകുന്ന നിർദേശം.
കുടിയേറ്റത്തൊഴിലാളികളെ സഹായിക്കാനായി ഒരു സാമ്പത്തിക പാക്കേജ്, ചെറുകിട, ഇടത്തരം വ്യവസായസംരംഭങ്ങൾക്ക് കൈത്താങ്ങ്, വിപണിയിൽ ചലനമുണ്ടാക്കൽ എന്നിവയാകും സർക്കാരിന് മുന്നിലുള്ള വെല്ലുവിളികൾ.
മൂന്നാം ലോക്ക്ഡൗണിന് ശേഷവും സാമ്പത്തികമേഖലയിൽ നിയന്ത്രണങ്ങൾ തുടർന്നാൽ അത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെത്തന്നെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
സാമ്പത്തികപ്രതിസന്ധിയിൽ നട്ടം തിരിയുന്ന എല്ലാ സംസ്ഥാനങ്ങളും കേന്ദ്രസർക്കാർ നൽകാനുള്ള ജിഎസ്ടി നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു.
തീവണ്ടി സർവീസുകൾ തുടങ്ങിയതിനെതിരെ ശക്തമായ വിയോജിപ്പാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു ഉയർത്തിയത്.
കൃത്യമായ പദ്ധതിയില്ലാതെ തീവണ്ടി സർവീസുകൾ അനുവദിക്കരുതെന്ന് ചന്ദ്രശേഖർ റാവു ആവശ്യപ്പെട്ടു. തെലുങ്കാനയില്‍ ഇതുവരെയായി 30 പേര് രോഗബാധയേറ്റ് മരിച്ചു. 1275 പേര്‍ക്ക് രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
പഞ്ചാബ് മുഖ്യമന്ത്രി സോണുകൾ വിഭജിക്കുന്നത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാൻ അനുമതി വേണമെന്നാണ് ആവശ്യപ്പെട്ടത്. 31 പേര് മരിച്ച പഞ്ചാബില്‍ 1877 പേര്‍ക്കാണ് കൊവിഡ്19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഒരു കാരണവശാലും ലോക്ക്ഡൗൺ പിൻവലിക്കരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയാണ് രാജ്യത്ത് മരണനിരക്കില്‍ മുന്നില്‍ നില്ക്കുന്ന സംസ്ഥാനം.
ധാരാവി എന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരിയില്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ് മഹാരാഷ്ട്രയിലെ കണക്കുകള്‍ കുതിച്ചുയരാന്‍ കാരണമായത്.
പൊലീസ് സേനയ്ക്ക് വിശ്രമം അനുവദിക്കാൻ കേന്ദ്രപൊലീസ് സേനയെ വിവിധ സംസ്ഥാനങ്ങളിലായി നിയോഗിക്കണമെന്നും അന്തർസംസ്ഥാനയാത്രകൾ കർശനമായി നിയന്ത്രിക്കണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു.
രണ്ടാഴ്ച കൂടി, അതായത് മെയ് 31- വരെ ലോക്ക്ഡൗൺ നീട്ടണമെന്നാണ് ബിജെപി ഭരിക്കുന്ന അസം ആവശ്യപ്പെട്ടത്. 2 മരണവും 65 കേസുകളുമാണ് അസമില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. അന്തർസംസ്ഥാനയാത്ര പാടില്ലെന്നും സർബാനന്ദ സോനോവാൾ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര യാത്രകൾ മെയ് അവസാനം വരെ അനുവദിക്കരുതെന്നായിരുന്നു കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ ആവശ്യം. യാത്രാ നിയന്ത്രണം തുടരണമെന്ന് മേഘാലയയും ആവശ്യപ്പെട്ടു. 31 പേരാണ് കൊവിഡ് 19 രോഗബാധയേറ്റ് കര്‍ണ്ണാടകത്തില്‍ മരിച്ചത്. 862 പേര്‍ക്ക് ഇതുവരെയായി കൊവിഡ് 19 ബാധിച്ചു.
ഇതിനിടെ മഹാമാരിയുടെ കാലത്ത് മറ്റ് രാജ്യങ്ങള്‍ സ്വന്തം പൗരന്മാരെ സൗജന്യമായി നാട്ടിലെത്തിച്ചപ്പോള്‍ ഇന്ത്യ നാവിക സേനയുടെ കപ്പലുകളില്‍ പോലും സ്വന്തം പൗരന്മാരെ പണം വാങ്ങി നാട്ടിലെത്തിച്ചത് അന്താരാഷ്ട്രാതലത്തില്‍ ഇന്ത്യയുടെ അന്തസിനേറ്റ മങ്ങല്ലായി.
ആവശ്യത്തിന് ബസുകളും ട്രെയിനുകളും ഏര്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് മഹാനഗരങ്ങളില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ 200 -300 കിലോമീറ്റര്‍ ദൂരെയുള്ള സ്വന്തം വീടുകളിലേക്ക് നടന്ന് പോയതും ഇന്ത്യയ്ക്ക് നാണക്കേടാണ് സമ്മനിച്ചത്.
ഇതിനിടെ ഇത്തരത്തില്‍ നടന്ന് പോയവരുടെ ഒരു സംഘം ഔറംഗാബാദില്‍ വച്ച് രാത്രി പാളത്തില്‍ കിടന്ന് ഉറങ്ങവേ മരിച്ചതും ഏറെ ദാരുണമായ സംഭവമായിരുന്നു.
ഇതരസംസ്ഥാന തൊഴിലാളികളെ സുരക്ഷിതമായി വീടുകളിലെത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഒരു നിര്‍ദ്ദേശവും ഇല്ലായിരുന്നു. മൂന്നൂറും നാന്നൂറും കിലോമീറ്റര്‍ ദൂരെയുള്ള വീടുകളിലേക്ക് നടന്ന തൊഴിലാളികള്‍ പലരും പാതിവഴിയില്‍ മരിച്ചു വീണു.
ഇതരസംസ്ഥാന തൊഴിലാളികള്‍ തിരിച്ചുപോയാല്‍ സംസ്ഥാനത്തെ പ്രവര്‍ത്തകള്‍ അവതാളത്തിലാകുമെന്നതില്‍ അവര്‍ക്ക് സ്വന്തം നാടുകളിലേക്ക് പോകാന്‍ ട്രെയിനുകള്‍ വിട്ട് തരേണ്ടതില്ലെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞത് ഏറെ വിവാദമായി.
കേരളത്തിന്റെ വടക്കേ അറ്റത്തെ ജില്ലയായ കാസര്‍കോട് നിന്ന് മംഗലാപുരത്തേക്ക് ചികിത്സയ്ക്കായി യാത്രാപാസിനപേക്ഷിച്ച രോഗികളെ, അവഗണിച്ച യെദ്യൂരപ്പയുടെ നടപടിയെ തുടര്‍ന്ന് അതിര്‍ത്തി ചെക്പോസ്റ്റായ തലപ്പാടിയില്‍ ഗര്‍ഭിണികളടക്കം പത്തോളം പേര് ചികിത്സകിട്ടാതെ മരിച്ചു വീണു.
ജോലിക്കായി ഇതരസംസ്ഥാനങ്ങളിലേക്ക് പോയ സ്വന്തം പൗരന്മാരോട് കൊവിഡ് 19 നെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണിനിടെ തിരിച്ച് സംസ്ഥാനത്തേക്ക് വന്നാല്‍ കയറ്റില്ലെന്നായിരുന്നു ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്.
ജോലിക്കായി ഇതരസംസ്ഥാനങ്ങളിലേക്ക് പോയ തൊഴിലാളികളാരെങ്കിലും സംസ്ഥാനത്തേക്ക് കടക്കുകയാണെങ്കില്‍ അതിര്‍ത്തികളില്‍ നിന്ന് തന്നെ അറസ്റ്റ് ചെയ്യാന്‍ ആദിത്യനാഥ് ഉത്തരവിട്ടു. അതിനായി അതിര്‍ത്തികളില്‍ പൊലീസിനെയും ഏര്‍പ്പാട് ചെയ്തു.
മറ്റ് സംസ്ഥാനങ്ങളുടെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ട്രെയിന്‍ അനുവദിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ട്രെയിന്‍ സര്‍വ്വീസ് നടത്താന്‍ റെയില്‍ വേ തയ്യാറായെങ്കിലും മൂന്നിരട്ടി പണം വാങ്ങുന്നതായി പരാതി ഉയര്‍ന്നു.
എസിയുടെ ചാര്‍ജ്ജാണ് വാങ്ങുന്നതെന്നായിരുന്നു റെയില്‍വേയുടെ വാദം. എന്നാല്‍, എസി കൊച്ചുകള്‍ കൊറോണാ വൈറസിന്റെ വ്യാപനത്തിന് കാരണമാകുമെന്ന് വിദഗ്ദരും പറയുന്നു.
അന്യരാജ്യത്ത് കുടുങ്ങിപ്പോയ സ്വന്തം പൗരന്മാരെ നാട്ടിലെത്തിക്കാന്‍ ആരംഭിച്ച 'വന്ദേഭാരത്' എന്ന പദ്ധതിക്കും നാവികാസേനാ കപ്പലുകളില്‍ പൌരന്മാരെ എത്തിക്കുന്നതിനായിയുണ്ടാക്കിയ 'സമുദ്രസേതു' പദ്ധതിക്കും സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് എത്തിക്കാനായി ആരംഭിച്ച 'ശ്രമിക്' ട്രെയിനുകളും മഹാമാരിയുടെ കാലത്ത് ജോലിയും കൂലിയും ഇല്ലാതെ വീടണയാന്‍ വെമ്പല്‍ കൊള്ളുന്ന തൊഴിലാളിയില്‍ നിന്ന് മൂന്നും നാലും ഇരട്ടി വണ്ടിക്കാശ് വാങ്ങിയാണ് എത്തിച്ചത്.
ജീവിക്കാനായി ഇതരദേശങ്ങളില്‍ എത്തപ്പെട്ട ഇന്ത്യക്കാരനെ സംമ്പന്ധിച്ച് മഹാമാരിയുടെ കാലത്ത് സ്വന്തം വീട്ടിലേക്കുള്ള യാത്ര ദുരന്തത്തില്‍ നിന്ന് ദുരന്തത്തിലേക്കുള്ള യാത്രയായിരുന്നു.
സ്വാതന്ത്രത്തോടൊപ്പം സൃഷ്ടിക്കപ്പെട്ട വിഭജനത്തെ തുടര്‍ന്ന് കിലോമീറ്ററുകളോളം ഭയപ്പാടോടെ യാത്ര ചെയ്ത ഓരോ ഇന്ത്യക്കാരന്റെയും പിന്തലമുറ സ്വാതന്ത്രാനന്തരവും വീട്ടിലേക്കുള്ള നടത്തിനിടെ വഴിവക്കില്‍ വീണ് മരിക്കുന്നു.
മഹാമാരിയുടെ കാലത്ത് പോലും പൌരന്മാരില് നിന്ന് ഭരണകൂടങ്ങള്‍ പണം ഈടാക്കുന്നു. അവശ്യമായ മരുന്നു കിറ്റുകള്‍ കിട്ടാനില്ലെന്നും കിട്ടിയവ ഉപയോഗശൂന്യമാണെന്നും രാജ്യത്തെ പ്രധാനനഗരങ്ങളില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു.