അശാന്തമായി ഗോകുല്‍പുരി; ചിത്രങ്ങള്‍ കാണാം.
വടക്കുകിഴക്കൻ ദില്ലിയിലെ വർഗീയകലാപം ഇനിയും പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ലെന്ന് തെളിയിച്ച് ഗോകുല്‍പുരി. കലാപം തുടങ്ങിയതിന് ശേഷം അക്രമിസംഘം ഏറ്റവും കൂടുതല്‍ അഴിഞ്ഞാടിയത് ഗോകുല്‍പുരിയിലായിരുന്നു. സംഘര്‍ഷം കലാപത്തിലേക്ക് വഴിമാറിയത് തന്നെ ഗോകുല്‍പുരിയിലെ ടയര്‍മാര്‍ക്കറ്റിന് തീവച്ച് കൊണ്ടായിരുന്നു. ഈ ടയര്‍മാര്‍ക്കറ്റിലെ തീ ഇന്നലെ അഗ്നിശമന സേന അണച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ സംഘടിച്ചെത്തിയ അക്രമി സംഘം ഗോകുല്‍പുരിയിലെ ടയര്‍ മാര്‍ക്കറ്റിന് വീണ്ടും തീയിടുകയായിരുന്നു. ഇതിനിടെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. തുടർച്ചയായ അക്രമങ്ങൾ നടന്ന ഇടമായിട്ടും, തീവെപ്പ് തുടങ്ങിയപ്പോൾ ഇവിടെ ഒരു പൊലീസുകാരൻ പോലുമുണ്ടായിരുന്നില്ലെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സിനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ദീപു എം നായര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.
ടയര്‍ മാര്‍ക്കറ്റില്‍ അക്രമി സംഘം തീയിട്ടതിന് ഏതാണ്ട് ഒരു മണിക്കൂറിന് ശേഷമാണ് ഇവിടേക്ക് പൊലീസുദ്യോഗസ്ഥരും ഫയർഫോഴ്‍സും എത്തിയത്.
ദില്ലി പൊലീസും കേന്ദ്രസേനയും തമ്മിൽ സംയുക്തമായി കലാപത്തിനെതിരെ പ്രവർത്തിക്കുന്നിതില്‍ ആശയകുഴപ്പം നിലനില്‍ക്കുന്നുണ്ടെന്ന് സംശയമുയർത്തുന്നതാണ് ഗോകുൽപുരിയിലെ ഈ തീവെപ്പ്.
ഇന്ന് രാവിലെ അക്രമികള്‍ തീയിട്ട ടയര്‍ മാര്‍ക്കറ്റ്.
ഗോകുൽപുരിയ്ക്ക് അടുത്തുള്ള ജഫ്രാബാദിലും മുസ്തഫാബാദിലും ചൊവ്വാഴ്ച അക്രമികൾ അഴിഞ്ഞാടിയ ഇടമാണ്.
ഗോകുൽപുരിയിൽത്തന്നെയാണ് ഇന്നലെ രാവിലെ പൊലീസ് നോക്കി നിൽക്കേ വെടിവെപ്പ് നടന്നത്.
ഒരു കുട്ടിയുൾപ്പടെ വെടിയേറ്റ് മണിക്കൂറുകളോളം ആരും നോക്കാനില്ലാതെ വഴിയരികിൽ കിടന്നത്.
ജഫ്രാബാദിലും മുസ്തഫാബാദിലും ഇന്ന് രാവിലെ കേന്ദ്രസേന എത്തിയിരുന്നു. ജഫ്രാബാദ് മെട്രോ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് ഷഹീൻബാഗ് മോഡൽ സമരവുമായി ഇരുന്ന സ്ത്രീകളുൾപ്പടെയുള്ള സമരക്കാരെ കേന്ദ്രസേന ഒഴിപ്പിച്ചിരുന്നു.
അതേസമയം ജാഫ്രാബാദിൽ ഈ മേഖലയിലെ ആളുകളെല്ലാം കൂട്ടത്തോടെ ഒഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. പലരുടെയും വീടുകൾ തീവയ്ക്കപ്പെട്ടു.
സ്ത്രീകളെയും കുട്ടികളെയും തൊട്ടടുത്ത സംസ്ഥാനങ്ങളിലെ ബന്ധുവീടുകളിലേക്ക് മാറ്റുകയാണ്.
അതിനാൽത്തന്നെ, ഭീതിയോടെയാണ് ന്യൂനപക്ഷമേഖലകളിലുള്ളവരെല്ലാം കഴിയുന്നത്.
ഇതിനിടെ സംഘടിച്ചെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് സഹോദരനെ വെടിവെച്ച് കൊന്നതെന്ന് ദില്ലിയിലെ കലാപത്തില്‍ വെടിയേറ്റ് മരിച്ച മുദ്‍സര്‍ ഖാന്‍റെ സഹോദരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗോകുല്‍പുരിയില്‍ അക്രമികള്‍ തീയിട്ട പെട്രോള്‍ പമ്പ്.
പൊലീസുകാര്‍ നോക്കി നില്‍ക്കെയാണ് മുദ്‍സറിനെ വെടിവെച്ച് കൊന്നതെന്നും സഹോദരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി ദില്ലിയില്‍ ഉണ്ടായ ആക്രമണങ്ങളില്‍ 20 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെന്നാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ച ജിടിബി ആശുപത്രിയിൽ നിന്നുണ്ടായ സ്ഥിരീകരണം.
ദില്ലിയില്‍ നിന്നും ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്.
അതേ സമയം ദില്ലിയിൽ നടക്കുന്ന കലാപം ആസൂത്രിതമാണെന്ന് കരുതുന്നില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണം.
അതേ സമയം ദില്ലിയിലേത് ആശങ്കാജനകമായ സ്ഥിതിയാണെന്നും കലാപം തുടരുന്ന ദില്ലിയില്‍ പൊലീസിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ട്വീറ്റ് ചെയ്‍തു.
അക്രമം തുടരുന്നതിനാല്‍ സൈന്യത്തെ വിളിക്കണമെന്നും കെജ്‍രിവാള്‍ ആവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇതുസംബന്ധിച്ച് കത്ത് നൽകുമെന്നും കെജ്‍രിവാള്‍ അറിയിച്ചിട്ടുണ്ട്.
സ്ഥിതി നിയന്ത്രണ വിധേയമെന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോഴും വർഗീയകലാപം പലയിടത്തും ഇനിയും കെട്ടടങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍.