വടക്ക്-കിഴക്കന്‍ ഇന്ത്യയില്‍ കലാപത്തീ; ഒടുവില്‍ ചര്‍ച്ചയ്ക്ക് സമ്മതിച്ച് അമിത് ഷാ
പ്രഖ്യാപിക്കപ്പെട്ട ദിവസം മുതല്‍ പ്രശ്നബാധിതമായിരുന്നു ബിജെപി സര്‍ക്കാര്‍ മുന്നോട്ട് വച്ച ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ല്. പാര്‍ലമെന്‍റിലും രാജ്യസഭയിലും വലിയ പ്രതിരോധങ്ങളില്ലാതെ ബിജെപിയ്ക്ക് ബില്ല് പാസാക്കിയെടുക്കാനായി. എന്നാല്‍, ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകള്‍ അശാന്തമാകുകയായിരുന്നു. വിവിധ സാംസ്കാരികധാരകളെ ഒറ്റ രാജ്യമാക്കുമ്പോള്‍ പല പാരമ്പര്യങ്ങളെയും അതേപടി നിലനിര്‍ത്തുന്നതിനായി ആദ്യ ഇന്ത്യന്‍ ഭരണകൂടം വിവിധ സംസ്ഥാനങ്ങളോട് വിവിധ കരാറുകളാണ് ഒപ്പുവച്ചിരുന്നത്.
ഇത്തരത്തിലൊരു കരാറായിരുന്നു ഇന്ത്യ ഗവണ്‍മെന്‍റും കശ്മീര്‍ രാജാവും തമ്മിലുണ്ടായിരുന്നത്. ഈ കരാറിന്‍റെ അടിസ്ഥാനത്തിലാണ് കശ്മീര്‍ സ്വതന്ത്ര രാജ്യമെന്ന ആവശ്യം മാറ്റിവച്ച് ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ സമ്മതിക്കുന്നത്. മോദിയുടെ തന്‍റെ രണ്ടാം വരവില്‍ കശ്മീരിന് നല്‍കിയ ഈ പ്രത്യേക പദവി എടുത്ത് കളഞ്ഞു. മാത്രമല്ല കശ്മീരിനെ വിഭജിച്ച് കേന്ദ്രഭരണപ്രദേശമാക്കി മാറ്റി. ഇത്തരത്തിലൊരു വിഭജന ഭയം ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ പൗരത്വ ഭേദഗതി ബില്ല് അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴേയുണ്ടായിരുന്നു. ബില്ല് ഇരുസഭകളിലും പാസായതോടെ ആ ഭയം തെരുവികളില്‍ കലാപമായി പടര്‍ന്നു. അസം, മേഘാലയ, മിസോറാം, അരുണാചല്‍പ്രദേശ്, നാഗാലന്‍ഡ് അങ്ങനെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ തെരുവുകളില്‍ ഇന്ന് കലാപത്തിന്‍റെ തീയാണ്.
അസം, മേഘാലയ, മിസോറാം, പശ്ചിമബംഗാള്‍, ദില്ലി... അങ്ങനെ ഇന്ത്യയില്‍ പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി പുതിയ കലാപഭൂമികള്‍ ഉയരുമ്പോള്‍ നിയമത്തില്‍ ചര്‍ച്ചയാകാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
പൗരത്വ നിയമഭേഗദതിയില്‍ മാറ്റം വരുത്തണോയെന്ന് ആലോചിക്കാമെന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളവരുടെ ആവശ്യം ചർച്ച ചെയ്യുമെന്നുമാണ് അമിത് ഷാ അറിയിച്ചത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മേഘാലയ മുഖ്യമന്ത്രിഉള്‍പ്പടെയുള്ളവര്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവര്‍ക്കാണ് അമിത് ഷാ ഈ ഉറപ്പ് നല്‍കിയിരിക്കുന്നത്.
എന്നാല്‍ ജാര്‍ഖണ്ഡില്‍ പൊതുപരിപാടിയിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. ജനങ്ങള്‍ക്ക് പലതരത്തിലുമുള്ള ആശങ്കകളുണ്ടെന്ന് മനസ്സിലാക്കുന്നു.
പൗരത്വഭേദഗതിയില്‍ മാറ്റം വരുത്തണോയെന്ന് ആലോചിക്കാം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ തുടര്‍ചര്‍ച്ചകള്‍ നടത്താമെന്നും അമിത് ഷാ പറഞ്ഞു.
ക്രിസ്മസിന് ശേഷം ചര്‍ച്ചകള്‍ നടത്താമെന്നാണ് അമിത് ഷാ ഉറപ്പ് നല്‍കിയിരിക്കുന്നത്.
അരുണാചല്‍പ്രദേശ്, മിസോറാം, നാഗാലന്‍ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കു പുറമേ മണിപ്പൂരിനും കൂടി ഐഎല്‍പി ഏര്‍പ്പെടുത്താനുള്ള തീരുമാനം ആയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഈ സംസ്ഥാനങ്ങള്‍ പൗരത്വനിയമഭേദഗതിയുടെ പരിധിയില്‍ വരില്ല.
ആ ഇളവ് മേഘാലയയിലേക്കു കൂടി വ്യാപിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കോന്രാഡ് സാങ്മ അമിത് ഷായെ കണ്ടത്.
അസമിലും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം തുടരുകയാണ്.
പൗരത്വനിയമ ഭേദഗതി പിൻവലിക്കുന്നത് വരെ പ്രക്ഷോഭങ്ങൾ അവസാനിക്കില്ലെന്ന് ഓള്‍ അസം സ്റ്റുഡന്‍റ്സ് യൂണിയൻ നേതാവ് സമോജ്വൽ ഭട്ടാചാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അസാമികാർക്ക് അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനാണ് പ്രക്ഷോഭങ്ങളെന്നും സമോജ്വൽ ഭട്ടാചാര്യ പറഞ്ഞു.
സാഹിത്യ സിനിമാ രംഗത്തുള്ളവരും ഇന്ന് പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 18, ബുധനാഴ്ച ജോലി ചെയ്യാതെ സമരമിരിക്കുമെന്ന് അസമിലെ സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ നടക്കുന്ന പശ്ചിമ ബംഗാളില്‍ രഷ്ട്രപതി ഭരണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കനത്ത പ്രതിഷേധമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പശ്ചിമ ബംഗാളില്‍ നടക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധക്കാര്‍ രണ്ട് റെയിൽവേ സറ്റേഷനുകള്‍ക്കാണ് തീവെച്ചത്. അഞ്ച് തീവണ്ടികളും പതിനഞ്ചോളം ബസ്സുകളും ഇവര്‍ അഗ്നിക്കിരയാക്കിയിരുന്നു.
മുഖ്യമന്ത്രി മമതാ ബാനർജി ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം നൽകിയതിന് പിന്നാലെയായിരുന്നു സംസ്ഥാനത്ത് അക്രമ സ്വഭാവത്തിലുള്ള പ്രതിഷേധം നടന്നത്.
രാഷ്ട്രപതി ഭരണം എന്ന നിലപാട് ബിജെപി ആവര്‍ത്തിച്ചതോടെ മമത അപകടംമണത്തു. എന്നാൽ നിയമം കൈയ്യിലെടുക്കരുതെന്ന അഭ്യർത്ഥനയുമായി പിന്നീട് മമത രംഗത്ത് വന്നു.
പൊതുമുതൽ നശിപ്പിക്കുന്ന പ്രതിഷേധം പാടില്ലെന്ന മമത ബാനർജിയുടെ അഭ്യർത്ഥന ഉൾക്കൊള്ളുന്ന പരസ്യം എല്ലാ ടിവി ചാനലുകളിലും നല്‍കിതുടങ്ങി. നാളെ സമാധാന റാലികൾ നടത്താൻ മമതാ ബാനർജി ആഹ്വാനം ചെയ്‍തിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളില്‍ നേരിയ ശമനം വന്ന അസമിൽ കര്‍ഫ്യൂവിന് ഇളവ് നല്‍കി.
വൈകീട്ട് നാല് മണി വരെയാണ് കർഫ്യൂവിന് ഇളവ് നല്‍കിയിരിക്കുന്നത്. അതേസമയം, പൗരത്വ നിയമഭേദഗതിക്കെതിരെ ഗുവാഹത്തിയിൽ സിനിമ-സാംസ്കാരിക പ്രവർത്തകർ പ്രതിഷേവുമായി ഇന്ന് രംഗത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇതിനിടെ ദില്ലി രാം ലീലാ മൈതാനിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ പരിപാടിയില്‍ ലക്ഷങ്ങളാണ് പങ്കെടുത്തത്.
കറുത്ത ബലൂണുകള്‍ പറത്തിയാണ് നരേന്ദ്രമോദി സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള ഭാരത് ബച്ചാവോ റാലി കോണ്‍ഗ്രസ് ആരംഭിച്ചത്.
സോണിയയും രാഹുലും ബിജെപിക്കെതിരെ കടുത്ത നിലപാടുകളുമായി രംഗത്തെത്തിയത് അണികളില്‍ ആത്മവിശ്വാസം ഉയര്‍ത്തി.