ജയില്‍ മോചിതനായി; ജമാ മസ്ജിദിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ ദില്ലി ജമാമസ്ജിദിലെത്തി പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഭരണഘടനയുടെ ആമുഖം ഉറക്കെവായിച്ചു കൊണ്ടാണ് ആസാദ് സമരത്തിന്‍റെ ഭാഗമായത്. ദില്ലിയിൽ പ്രകടനങ്ങൾ നടത്തരുതെന്ന് ആസാദിനോട് കോടതി ഉത്തരവിട്ടിരുന്നു. ദില്ലിയില്‍ നിന്ന് പുറത്തുപോകാന്‍ കോടതി അനുവദിച്ച സമയം അവസാനിക്കാന്‍ ഒരു മണിക്കൂര്‍ മാത്രം ശേഷിക്കെയായിരുന്നു ചന്ദ്രശേഖര്‍ ആസാദ് ജമാമസ്ജിദിലെ പ്രതിഷേധത്തില്‍ പങ്കെടുത്തത്.
സമരം ചെയ്യുന്നവരെ അവരുടെ വസ്ത്രം കൊണ്ട് തിരിച്ചറിയാം എന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിക്കാതിരുന്നാല്‍ അത് അപമാനകരമാവും മതത്തേക്കാളും ജാതിയെക്കാളും വിലപ്പെട്ടതാണ് മനുഷ്യത്വം. ആരെങ്കിലും മതത്തിന്‍റെ പേരില്‍ മറ്റൊരാളെ അപമാനിക്കുന്നുവെങ്കില്‍ അവര്‍ ഭരണഘടനയെയാണ് അപമാനിക്കുന്നത്.- ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
ഭരണഘടനയുടെ ആമുഖം വായിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തത്. ഇന്ന് രാജ്യത്ത് ഭരണഘടന പോലും വായിക്കാന്‍ കഴിയാത്ത സാഹചര്യമാണോ നിലവില്‍ ഉള്ളത്. പോരാട്ടം തുടരും. ഏത് തരത്തിലുള്ള നടപടിയുണ്ടായാലും പിന്നോട്ടില്ല. നിയമം പിന്‍വലിക്കുന്നത് വരെ പോരാട്ടം തുടരാനാണ് തീരുമാനം. - പ്രതിഷേധത്തില്‍ പങ്കെടുത്ത് ചന്ദ്രശേഖര്‍ ആസാദ് കൂട്ടിച്ചേര്‍ത്തു.
ജമാ മസ്ജിദിലും അദ്ദേഹം ഭരണഘടന വായിച്ചു കൊണ്ടാണ് പ്രതിഷേധ പരിപാടിയെ അഭിസംബോധന ചെയ്തത്.
നിയമം പിന്‍വലിക്കുന്നത് വരെ സമരം മുന്നോട്ട് കൊണ്ട് പോകുമെന്ന് ചന്ദ്രശേഖര്‍ ആസാദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നൂറുകണക്കിന് അനുനായികളാണ് ചന്ദ്രശേഖര്‍ ആസാദിനൊപ്പം പ്രതിഷേധത്തില്‍ അണിനിരന്നത്. തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം 24 മണിക്കൂര്‍ അദ്ദേഹത്തിന് ദില്ലിയില്‍ തുടരാമെന്നാണ് കോടതി വിധി.
എന്നാല്‍, ജമാമസ്ജിദിലെ പ്രതിഷേധം സംഘടിപ്പിച്ചത് ചന്ദ്രശേഖര്‍ ആസാദ് അല്ല എന്നാണ് ദില്ലി പൊലീസ് പറയുന്നത്.
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കും വരെ പോരാട്ടം തുടരുമെന്നാണ് ചന്ദ്രശേഖര്‍ ആസാദ് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചത്.
'സിഎഎ പിന്‍വലിക്കും വരെ ഞങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യും. രാജ്യത്തെ വിഭജിക്കുന്നവര്‍ക്കെതിരെയാണ് ഞങ്ങള്‍ സമരം ചെയ്യുന്നത്.ആസാദ് പറഞ്ഞു.
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത ചന്ദ്രശേഖര്‍ ആസാദ് ഇന്നലെയാണ് ജയില്‍മോചിതനായത്.
ദില്ലി തീസ് ഹസാരി കോടതി ഉപാധികളോടെ ആസാദിന് ജാമ്യം അനുവദിച്ചത്.
അടുത്ത ഒരുമാസത്തേക്ക് ദില്ലിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് കോടതി ആസാദിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഫെബ്രുവരി 16-ന് മുമ്പായി ആസാദ് ചികിത്സയ്ക്കായി ദില്ലി എയിംസില്‍ പോകാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ദില്ലി പൊലീസിനെ മുന്‍കൂട്ടി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ സഹന്‍പുര്‍ പൊലീസ് സ്റ്റേഷനില്‍ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും ആസാദിന്റെ ജാമ്യവ്യവസ്ഥയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.