പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയ-ബിസാവുവിലേക്ക് കയറ്റുമതി ചെയ്യാനെന്ന വ്യാജേന ഡൽഹിയിലെ ഒരു വെയർഹൗസിൽ ഈ മരുന്ന് ശേഖരം സൂക്ഷിച്ചിരുന്നത്.
ഇടപ്പള്ളി: പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയ-ബിസാവുവിലേക്ക് എന്ന രീതിയിൽ ലിബിയയിലേക്ക് കടത്താൻ ശ്രമിച്ചത് മാരക വേദനസംഹാരി ഗുളികകൾ. സംഘർഷ മേഖലകളിലുള്ളവർക്ക് നേരിടുന്ന പരിക്കുകളുടെ ഗൗരവം കുറച്ച് തോന്നിക്കാൻ സഹായിക്കുന്ന വേദന സംഹാരികളിലൊന്നാണ് ട്രാമഡോൾ ഗുളികകൾ. എന്നാൽ ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള ഭീകര സംഘടനകൾ ഇതിനെ ദുരുപയോഗം ചെയ്യാറുണ്ട്. ഇത്തരത്തിൽ ആയിരം കോടിയിലേറെ വില വരുന്ന ട്രാമഡോൾ ഗുളികകളാണ് ഇന്ത്യയിൽ നിന്ന് ലിബിയയിലേക്ക് കടത്താൻ ശ്രമിച്ചത്. പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയ-ബിസാവുവിലേക്ക് കയറ്റുമതി ചെയ്യാനെന്ന വ്യാജേനയാണ് ഡൽഹിയിലെ ഒരു വെയർഹൗസിൽ ഈ വൻ മരുന്നുശേഖരം സൂക്ഷിച്ചിരുന്നത്. ലിബിയയിലേക്ക് നിയമവിരുദ്ധമായി വഴിതിരിച്ചുവിടാനായിരുന്നു പദ്ധതി. ട്രാമഡോൾ ഹൈഡ്രോക്ലോറൈഡിന്റെ 250 മില്ലിഗ്രാം ടാബ്ലെറ്റുകളാണ് സംഘം വലിയ രീതിയിൽ കടത്താൻ ശ്രമിച്ചത്.
മെഡിക്കൽ ആവശ്യങ്ങൾക്ക് പുറമെ, ഈ മരുന്ന് ഫൈറ്റർ ഡ്രഗ് എന്ന പേരിലും വ്യാപകമായി അറിയപ്പെടുന്നുണ്ട്. സായുധ സംഘങ്ങളും വാടകപ്പട്ടാളക്കാരും ക്ഷീണവും വിശപ്പും അറിയാതിരിക്കാനും, വിശ്രമമില്ലാതെ ദീർഘനേരം യുദ്ധം ചെയ്യാനും കഠിനമായി ജോലി ചെയ്യാനുമൊക്കെയായി ഈ മരുന്ന് ദുരുപയോഗം ചെയ്യാൻ തുടങ്ങിയതോടെയാണ് ഇതിന് ഈ പേര് വീണത്. ഉയർന്ന അളവിൽ ഉള്ളിൽച്ചെന്നാൽ ഉത്തേജനവും അതോടൊപ്പം കടുത്ത ലഹരിയും ഉണ്ടാക്കാൻ ശേഷിയുള്ളതിനാലും, ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലായതിനാലും ഇന്ത്യയിൽ ഈ മരുന്നിന് കർശന നിയന്ത്രണങ്ങളുണ്ട്. രാജ്യത്ത് സൈക്കോട്രോപിക് പദാർത്ഥങ്ങളുടെ ഗണത്തിലാണ് ട്രാമഡോളിനെ ഔദ്യോഗികമായി ഉൾപ്പെടുത്തിയിരിക്കുന്നത്. എൻ.ഡി.പി.എസ് നിയമപ്രകാരം ഇതിന്റെ നിർമ്മാണവും വിതരണവും കയറ്റുമതിയുമെല്ലാം സർക്കാർ കടുത്ത നിരീക്ഷണത്തിലാണ് നിലനിർത്തുന്നത്.
ഇന്റർനാഷണൽ നാർകോട്ടിക്‌സ് കൺട്രോൾ ബോർഡുമായും ഗിനിയ-ബിസാവുവിലെ അധികൃതരുമായും സഹകരിച്ച് നടത്തിയ പരിശോധനയിലാണ് കയറ്റുമതി രേഖകളിലെ വ്യാജ വിലാസവും കൃത്രിമത്വവും പുറത്തുകൊണ്ടുവന്നത്. തുടർന്ന് ഡൽഹിയിലെ വെയർഹൗസിൽ നിന്ന് ഈ മരുന്നുശേഖരം പൂർണ്ണമായും ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയായിരുന്നു, 2026 ജൂലൈ 10 നും 20 നും ഇടയിൽ ഗ്വാളിയോറിലെ സെൻട്രൽ ബ്യൂറോ ഓഫ് നാർകോട്ടിക്സ് സംഘം, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ബെംഗളൂരു, കൊച്ചി യൂണിറ്റുകളുടെ സഹകരണത്തോടെയാണ് ഓപ്പറേഷൻ വജ്ര നടത്തിയത്.
അന്താരാഷ്ട്ര ഫൈറ്റർ ഡ്രഗ് സംഘത്തിലെ പ്രധാന കണ്ണികൾ കൊച്ചിയിൽ നിന്നാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദോസ് എന്നിവരാണ് പിടിയിലായത്. കരിഞ്ചന്തയിൽ 1000 കോടിയിലേറെ വിലവരുന്ന നിയന്ത്രിത വേദനസംഹാരിയായ ട്രാമഡോൾ ഗുളികകൾ അനധികൃതമായി ലിബിയയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സിൽ നിന്നുള്ള വിവരപ്രകാരം കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് ഇവരെ ഇടപ്പള്ളിയിൽ നിന്ന് ഇന്നലെ പിടികൂടിയത്.
ഇവർ ലിബിയയിലേക്ക് കടത്താൻ ശേഖരിച്ച 30,000 കിലോ വരുന്ന 12 കോടി ട്രാമഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ ദില്ലിയിൽ നിന്ന് സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ് ഓപ്പറേഷൻ വജ്രയിലൂടെ പിടിച്ചെടുത്തിരുന്നു. പിന്നാലെയാണ് രഹസ്യവിവരം കൊച്ചിയിലേക്ക് കൈമാറിയത്. ബെംഗളൂരുവിൽ നിന്നും ഇതേ സംഘത്തിലെ ഒരാൾ പിടിയിലായിട്ടുണ്ട്. ഉയർന്ന വേദന സംഹാര ശേഷിയുള്ള ട്രാമഡോൾ, സംഘർഷമേഖലകളിൽ മയക്കുമരുന്നായാണ് ഉപയോഗിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള ഭീകരസംഘനകൾ ട്രാമഡോൾ ഗുളികകൾ ലഹരിയായി ഉപയോഗിക്കുന്നതിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.


