കോയമ്പത്തൂര്‍ അപകടം; ഡ്രൈവിങ്ങിനിടെ ശ്രദ്ധമാറിയതായി ഡ്രൈവര്‍
കോയമ്പത്തൂര്‍ അവിനാശിയിൽ 19 പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ കണ്ടെനര്‍ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിന് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കും. അറസ്റ്റിലായ ഡ്രൈവര്‍ ഹേമരാജിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. ഡ്രൈവിങ്ങിനിടെ ശ്രദ്ധ നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് ഡ്രൈവറുടെ മൊഴി. ഹേമരാജനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം വിശദ പരിശോധനയ്ക്കായി കേരള മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ അടക്കം ഉടന്‍ തിരുപ്പൂരിലെത്തും. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഫോട്ടോഗ്രാഫേഴ്സ് പകര്‍ത്തിയ അപകട ദൃശ്യങ്ങള്‍ കാണാം.
കൊച്ചി കടവന്ത്രയിലെ കോസ്റ്റ് ഷിപ്പിങ്ങ് കമ്പനിയുടേതാണ് അപകടമുണ്ടാക്കിയ ലോറി. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ടൈല്‍ നിറച്ച കണ്ടെനറുമായി പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
ലോറിയില്‍ അമിത ലോഡ് കയറ്റിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഡ്രൈവിങ്ങിനിടയില്‍ ശ്രദ്ധ നഷ്ടപ്പെട്ടെന്നും ഡിവൈഡറില്‍ ഇടിച്ച ശേഷമാണ് നിയന്ത്രണം നഷ്ടപ്പെട്ടതായി തിരിച്ചറിവ് വന്നതെന്നും ഡ്രൈവര്‍ ഹേമരാജ് മൊഴി നല്‍കി.
ഡിവൈഡറില്‍ ഇടിച്ച് കയറിയതിന്‍റെ ആഘാതത്തില്‍ കണ്ടെനര്‍ ഇരട്ടിപ്രഹരത്തില്‍ ബസ്സിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ഹേമരാജിനെ ഈറോഡിലെ പെരുന്തുറയില്‍ നിന്നാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്.
പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
എറണാകുളം രജിസ്ട്രേഷനുള്ള ലോറിയാണ് ബസില്‍ ഇടിച്ചത്. അപകടത്തില്‍ 19 പേരുടെ ജീവനാണ് പൊളിഞ്ഞത്. മരിച്ചവരെല്ലാം മലയാളികളാണ്. ചികിത്സയിലുള്ളവരില്‍ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയ ഒരാളുടെ കാര്യത്തിലാണ് ആശങ്ക കൂടുതല്‍. പരിക്ക് സാരമല്ലാത്തവര്‍ ഇന്നലെ തന്നെ നാട്ടിലേക്ക് മടങ്ങി തുടങ്ങിയിരുന്നു.
മുഴുവന്‍ മൃതദേഹങ്ങളുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്നലെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. മരിച്ചവരുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.
അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്കരിക്കും. മുഴുവന്‍ മൃതദേഹങ്ങളുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്നലെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.
മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ വൈകാരിക നിമിഷങ്ങളോടെയാണ് ബന്ധുക്കളും നാട്ടുകാരും ഏറ്റുവാങ്ങിയത്.
അപകടത്തിൽ മരിച്ച കെഎസ്ആർടിസി ഡ്രൈവർമാരായ വി ആർ ബൈജുവിന്‍റെയും വി ഡി ഗിരീഷിന്‍റെയും മൃതദേഹം ഇന്നലെ രാത്രിയോടെ എറണാകുളത്ത് എത്തിച്ചു.
കെഎസ്ആർടിസി സൗത്ത് ബസ് സ്റ്റേഷനിൽ അൽപസമയം പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹങ്ങൾ മോർച്ചറികളിലേക്ക് മാറ്റി. മുഖ്യമന്ത്രിക്ക് വേണ്ടി എറണാകുളം ജില്ലാ കലക്ടർ എസ് സുഹാസ് റീത്ത് സമർപ്പിച്ചു.
കെഎസ്ആർടിസി എറണാകുളം ഡിപ്പോയിൽ കണ്ടക്ടർ വി ആർ ബൈജുവിന്‍റെ മൃതദേഹം രാവിലെ ഒമ്പത് മണിയോടെ പിറവം വെളിയനാട് പേപ്പതിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.
ഡ്രൈവർ വി ഡി ഗിരീഷിന്‍റെ സംസ്കാര ചടങ്ങുകൾ 12 മണിയോടെ പെരുമ്പാവൂർ ഒക്കലിലിലെ എസ്എൻഡിപി ശ്മശാനത്തിലാണ് നടക്കുക.
ബെംഗളൂരു ഐടി കമ്പനി ജീവനക്കാരിയും ഇടപ്പള്ളി സ്വദേശിനിയുമായ ഐശ്വര്യ, തൃപ്പൂണിത്തുറയിലെ ഗോപിക എന്നിവരുടെ സംസ്കാര ചടങ്ങുകളും ഇന്ന് രാവിലെ നടക്കും.
തൃശ്ശൂർ ജില്ലയിൽ നിന്ന് ആറ് പേരുടെ ജീവനാണ് വാഹനാപകടത്തിൽ പൊലിഞ്ഞത്. ഒല്ലൂർ സ്വദേശി ഇഗ്നി റാഫേൽ ഭാര്യ ബിൻസിയടെ സർട്ടിഫിക്കറ്റുകൾ വാങ്ങി വിദേശത്തേക്ക് കൊണ്ട് പോകാനായി എത്തിയപ്പോൾ നസീഫ് മുഹമ്മദ് അലി സഹോദരന്‍റെ ഗൃഹപ്രവേശനത്തിന് വരികയായിരുന്നു.
പാസ്പോർട്ട് ആവശ്യത്തിന് വിദേശത്ത് നിന്നെത്തിയ യേശുദാസും, വിദേശത്തേക്ക് പോകാനിരിക്കുന്ന ഭർത്താവിനെ യാത്രയാക്കാൻ വന്ന അനുവും, അവധിക്കായി നാട്ടിലേക്ക് മടങ്ങിയ ജോഫിയും ഹനീഷും വിധിക്ക് മുന്നിൽ കീഴടങ്ങി.
നാല് മാസം മുമ്പ് മാത്രമാണ് ഹനീഷിന്‍റെ വിവാഹം നടന്നത്. ചേതനയറ്റ ശരീരങ്ങൾ വീട്ടിൽ എത്തുന്നത് വരെ മരണവാർത്ത വിശ്വസിക്കാൻ പോലും കഴിയാതെയാണ് നാട് കാത്തിരുന്നത്.
ആശ്വാസ വാക്കുകളുമായി ജില്ലാ ഭരണകൂടം എല്ലാ വീടുകളിലും എത്തി. നസീഫിന്‍റെ മൃതദേഹം പുലർച്ചയോടെ സംസ്കരിച്ചു.
ഒല്ലൂർ സ്വദേശി ഇഗ്നി യുടെ സംസ്കാരം ശനിയാഴ്ച നടക്കും. ഇഗ്നിയുടെ ഭാര്യ ബിൻസി കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിൽ ആണ്.