കൊവിഡ് 19 ; ലോകത്ത് പ്രതിദിന വര്‍ദ്ധനവില്‍ ഇന്ത്യ രണ്ടാമത്
ലോകത്ത് കൊവിഡ് പ്രതിദിന വർധനയിൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമതായി. ഓഗസ്റ്റ് രണ്ടാം വാരം ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 20 ലക്ഷത്തിന് മുകളിലാകുമെന്നാണ് വിലയിരുത്തൽ. മൂന്ന് ദിവസത്തിൽ ഒരു ലക്ഷം പുതിയ രോഗികൾ എന്ന തരത്തിലാണ് ഇപ്പോള്‍ ഇന്ത്യയില്‍ രോഗികളുടെ എണ്ണത്തിലുള്ള വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടര ലക്ഷം സാമ്പിളുകൾ പരിശോധിച്ചപ്പോള്‍ 37,148 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ടോ മുന്നോ ദിവസത്തിനകം ഇന്ത്യയില്‍ പ്രതിദിന വർധന അമ്പതിനായിരം കടന്നേക്കാമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.
രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധവ് ഇതേ രീതിയില്‍ തുടര്‍ന്നാല്‍, ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമതെത്താന്‍ ഒന്നോ രണ്ടോ മാസങ്ങള്‍ മതി.
വേള്‍ഡോ മീറ്ററിന്‍റെ ഏറ്റവും ഒടുവിലെ കണക്കുകളനുസരിച്ച് അമേരിക്കയില്‍ 39,61,429 രോഗികളാണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലിലാകട്ടെ 21,21,645 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 11,55,191 പേര്‍ക്ക് രോഗബാധയേറ്റു. എന്നാല്‍ ഇന്ത്യയില്‍ അടുത്ത ദിവസങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ് രേഖപ്പെടുത്തുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
അങ്ങനെയെങ്കില്‍ മാസങ്ങള്‍ക്കുള്ളില്‍ ബ്രസീലിനെ പിന്തള്ളി ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും.
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ബ്രസീലിനെക്കാൾ മുകളിലാണ് ഇന്ത്യയിലെ പ്രതിദിന വർധനയെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
മുപ്പതിനായിരത്തിൽ താഴെയാണ് ബ്രസീലിലെ പ്രതിദിന വർധന. എന്നാല്‍ ഇന്നലെ രണ്ടര ലക്ഷം സാമ്പിളുകൾ പരിശോധിച്ചപ്പോള്‍ ഇന്ത്യയില്‍ 37,148 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
രോഗമുക്തി നിരക്ക് 60 ശതമാനത്തിന് മുകളിലായിരുന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഇതിലും നേരിയ കുറവുണ്ടായെന്നതും ആശങ്ക കൂട്ടുന്നു.
കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്‍റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം ദില്ലിയിലെ എയിംസിൽ തുടങ്ങിയെന്നതാണ് ആശ്വാസകരമായ വാര്‍ത്ത.
375 വാളണ്ടിയര്‍മാരിൽ 100 പേരിലെ പരീക്ഷണമാകും എയിംസിൽ നടക്കുക. വാക്സിൻ ഓഗസ്റ്റ് 15ന് പുറത്തിറക്കാനാണ് ഐസിഎംആറിൻറെ ശ്രമം.
പാറ്റ്ന എയിംസിലും റോത്തക്ക് പോസ്റ്റ് ഗ്രാഡുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലും നേരത്തെ പരീക്ഷണം തുടങ്ങിയിരുന്നു. രാജ്യത്തെ 12 ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പരീക്ഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതിനിടെ രാജ്യത്ത് 24 മണിക്കൂറിനിടെ 37,148 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 11,55,191 ആയി. ഇത് വരെ 28,084 പേരാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 587 പേരാണ് മരിച്ചതെന്നാണ് കേന്ദ്ര സർക്കാരിന്‍റെ ഔദ്യോഗിക കണക്ക്. ഇത് വരെ 7,24,577 പേർ രോഗമുക്തി നേടി, നിലവിൽ 62.72 ശതമാനമാണ് രോഗമുക്തി നിരക്ക്.
മഹാരാഷ്ട്രയിൽ എണ്ണായിരത്തി ഇരുന്നൂറിലേറെ കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതോടെ മഹാരാഷ്ട്രയില്‍ മൊത്തം രോഗികളുടെ എണ്ണം 3,18,695 ആണ്. 12,030 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 1,75,029 പേര്‍ക്ക് രോഗം ഭേദമായി.
ഇന്ത്യയില്‍ രോഗവ്യാപനത്തില്‍ രണ്ടാമതുള്ള തമിഴ്നാട്ടില്‍ 1,75,678 രോഗികളാണ് ഉള്ളത്. എന്നാല്‍ മരണനിരക്കില്‍ ദില്ലില്‍ക്ക് പുറകിലാണ് തമിഴ്നാട്.
2,551 പേരാണ് തമിഴ്നാട്ടില്‍ കൊവിഡ്19 ബാധിച്ച് ഇതുവരെയായി മരിച്ചത്. രോഗമുക്തി നിരക്കിലും തമിഴനാട് മുന്നിലാണ്. 121,776 പേര്‍ക്ക് തമിഴ്നാട്ടില്‍ രോഗം ഭേദമായി.
രോഗികളുടെ എണ്ണത്തില്‍ തമിഴ്നാടിന് താഴെയാണ് ദില്ലിയുടെ സ്ഥാനം. 1,23,747 പേര്‍ക്കാണ് ദില്ലിയില്‍ രോഗം ബാധിച്ചത്. എന്നാല്‍ 3,663 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 1,04,918 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്.
എന്നാല്‍ ദില്ലിക്ക് ഏറ്റവും ആശ്വാസം നല്‍കുന്നത് സജീവ രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവാണെന്നതാണ്. 15,166 പേര്‍മാത്രമാണ് ദില്ലിയിലെ സജീവരോഗികള്‍. ദില്ലിയിൽ അമ്പത് ദിവസത്തിന് ശേഷം പ്രതിദിന രോഗബാധ ആയിരത്തിൽ താഴെയെത്തിയത് ഏറെ ആശ്വാസം പകരുന്നു.
കര്‍ണ്ണാടകയാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുള്ള ഇന്ത്യയിലെ നാലാമത്തെ സംസ്ഥാനം. 67,420 പേര്‍ക്കാണ് കര്‍ണ്ണാടകയില്‍ ഇതുവരെയായി രോഗം ബാധിച്ചിരിക്കുന്നത്. 1,403 പേര് മരിച്ചു.
23,795 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ കര്‍ണ്ണാടകയില്‍ 42,222 പേര് സജീവരോഗികളാണ്. കർണ്ണാടകത്തിൽ അമ്പതിനായിരത്തിലേറെ കൊവിഡ് കേസുകളാണ് ഈ മാസം സ്ഥിരീകരിച്ചത്.
ആന്ധ്രാപ്രദേശില്‍ 53,724 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 696 പേരാണ് മരിച്ചത്. മരണനിരക്കില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിലൊന്നാണ് ആന്ധ്രാപ്രദേശ്.
24,228 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 28,800 സജീവരോഗികളാണ് ആന്ധ്രയിലുള്ളത്. കഴിഞ്ഞ ഇരുപത് ദിവസത്തിനുള്ളിലാണ് നാൽപതിനായിരം കേസുകളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ഉത്തര്‍പ്രദേശാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള ആറാമത്തെ സംസ്ഥാനം. 51,160 രോഗികളാണ് ഉത്തര്‍പ്രദേശിലുള്ളത്. 1,192 പേര്‍ക്ക് ജീവഹാനിയുണ്ടായി. 30,831 പേര് രോഗമുക്തി നേടി.
രോഗികളുടെ എണ്ണത്തില്‍ ഏഴാം സ്ഥാനത്തുള്ള ഗുജറാത്തില്‍ 49,353 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2,162 പേര് ഇതിനകം മരിച്ചു. 30,831 പേര് രോഗമുക്തി നേടിയപ്പോള്‍ 11,513 സജീവ രോഗികളാണ് സംസ്ഥാനത്തുള്ളത്.
ഇന്ത്യയില്‍ ഏറ്റവും കുറവ് മരണ നിരക്ക് രേഖപ്പെടുത്തിയത് അസമിലാണ്. 25,382 പേര്‍ക്ക് ഇതുവരെയായി രോഗം ബാധിച്ചപ്പോള്‍ 58 പേര്‍ക്ക് മാത്രമേ ജീവന്‍ നഷ്ടമായൊള്ളൂ. 17,095 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 8,229 പേര് സജീവ രോഗികളാണ്.
രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് പതിനെഴാം സ്ഥാനത്താണ് കേരളം.ഇതുവരെയായി 13,274 രോഗികളാണ് കേരളത്തിലുള്ളത്. 43 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 5,616 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 7,615 സജീവരോഗികള്‍ സംസ്ഥാനത്തുണ്ട്.
കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണം ദില്ലി എയിംസ് ഉൾപ്പടെയുള്ള 12 ആശുപത്രികളിൽ തുടരും. കഴിഞ്ഞ ദിവസമാണ് പരീക്ഷണം തുടങ്ങിയത്. 375 വളണ്ടിയര്‍മാരിലാണ് ആദ്യ ഘട്ടത്തിൽ പരീക്ഷണം നടത്തുന്നത്.
ഓക്സ്ഫഡ് സർവകലാശാലയുടെ വാക്സിൻ ഇന്ത്യയിലും പരീക്ഷിക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പരീക്ഷണ അനുമതി തേടിയിട്ടുണ്ട്. വാക്സിൻ വിജയമായാൽ അതിവേഗം ഇന്ത്യയിലും ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
ഇതിനിടെ സാധാരണക്കാർ എൻ 95 മാസ്കുകൾ ഉപയോഗിക്കേണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. വാൽവുള്ള എൻ 95 മാസ്ക് ഉപയോഗിക്കുന്നത് വൈറസ് വ്യാപനത്തെ പ്രതിരോധിക്കില്ലെന്നും വാൽവിലൂടെ രോഗാണുക്കൾ പുറത്തേക്ക് കടക്കുമെന്നും കേന്ദ്രം പറയുന്നു.
സാധാരണ തുണി മാസ്ക് ഉപയോഗിക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന നിർദ്ദേശം. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.