കുതിച്ചുയര്‍ന്ന് കൊവിഡ് 19 ; ഇന്ത്യയില്‍ വാക്സീന്‍ ക്ഷാമം
ചെറിയൊരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് കൊവിഡ് രോഗാണുവിന്‍റെ വ്യാപനം അതിശക്തമായി തുടരുകയാണ്. കഴിഞ്ഞ് രണ്ട് ദിവസവും രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും മരണനിരക്ക് ഏറിയതും ഏറെ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനിടെ രാജ്യത്ത് രോഗപ്രതിരോധ മരുന്നിന്‍റെ ക്ഷാമം അതിരൂക്ഷമാണെന്നുമുള്ള വാര്‍ത്തകള്‍ വരുന്നു. തെരഞ്ഞെടുപ്പുകളും മതാഘോഷങ്ങളും രോഗവ്യപനം കുറഞ്ഞപ്പോള്‍ സുരക്ഷാ കരുതലിലുണ്ടായ ഉദാസീനതയുമാണ് രാജ്യത്തെ കൊവിഡ് വ്യാപനം ദിവസങ്ങള്‍ക്കുള്ളില്‍ കുതിച്ചുയരാന്‍ കാരണമായത്.
രോഗാണുവ്യാപനത്തിലെ വര്‍ദ്ധനവിനെ തുടര്‍ന്ന് പരിശോധകള്‍ കൂട്ടാനും അതുവഴി വ്യാപനം തടയാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനിടെ കൂടുതല്‍ മരുന്നുകള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ രോഗ വ്യാപനം നിയനന്ത്രണ വിദേയമാക്കിയില്ലെങ്കില്‍ കൈവിട്ട് പോകുമെന്ന അവസ്ഥയിലാണ് മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും. എന്നാല്‍ അതിശക്തമായ രോഗവ്യാപനം നടക്കുമ്പോഴും സമ്പൂർണ്ണ ലോക്ക്ഡൗൺ വേണ്ടെന്ന തീരുമാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍.
2019 ഡിസംബറില്‍ കൊവിഡ് 19 രോഗാണുവിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞത് മുതല്‍ ഇതുവരെയായി ലോകത്ത് 13,96,86,933 പേര്‍ക്കാണ് രോഗാണുബാധ സ്ഥിരീകരിച്ചത്. ഇതില്‍ 29,99,553 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 11,87,31,199 പേര്‍ രോഗവിമുക്തി നേടിയെന്ന് വേള്‍ഡോ മീറ്ററിന്‍റെ കണക്കുകള്‍ കാണിക്കുന്നു. ലോക രാജ്യങ്ങളില്‍ രോഗവ്യാപനത്തില്‍ ഇന്ത്യ ഇന്ന് രണ്ടാം സ്ഥാനത്താണ്.
കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ, ബ്രസീലിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയത്. നിലവില്‍ രോഗവ്യപനത്തില്‍ ഒന്നാമതുള്ള അമേരിക്കയില്‍ 3,22,24,139 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 5,78,993 പേര്‍ മരിക്കുകയും ചെയ്തപ്പോള്‍, രോഗവ്യപനത്തില്‍ രണ്ടാമതുള്ള ഇന്ത്യയില്‍ 1,42,87,740 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 1,74,335 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. രോഗവ്യാപനത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ 1,37,58,093 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 3,65,954 പേര്‍ക്കാണ് മരണം സംഭവിച്ചത്. ഇന്ത്യയിലേതിനേക്കാള്‍ ബ്രസീലില്‍ മരണ നിരക്ക് ഏറെയാണ്.
തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 2,17,353 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,185 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിദിന നിരക്ക് ഇന്നലെയും രണ്ട് ലക്ഷത്തിന് മുകളിലായിരുന്നു. ഇതിനിടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. 15,69,743 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്.
കൊറോണ 19 രോഗാണുവിന്‍റെ ഇരട്ട ജനിതക വ്യതിയാനം വന്ന പുതിയ രോഗാണുവാണ് ഇന്ത്യയില്‍ വ്യാപിക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. ഈ പുതിയ രോഗാണുവിന്‍റെ വ്യാപനം വലിയ വെല്ലുവിളിയെന്ന് കേന്ദ്ര കൊവിഡ് ദൗത്യസംഘം പറയുന്നു. ജനിതക വ്യതിയാനം രോഗവ്യാപനം തീവ്രമാക്കുന്നുവെന്ന് കൊവിഡ് ദൗത്യ സംഘാംഗം ഡോ.സുനീല ഗാർഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നിലവിലെ വാക്സീനുകളെ ചെറുക്കാനുള്ള ശേഷി ജനിതക വ്യതിയാനം വന്ന വൈറസുകൾക്കുണ്ടെന്നും ഡോ. സുനീല ഗാർഗ് പറഞ്ഞു. ഇത് ഏറെ ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ തദ്ദേശീയമായ വികസിപ്പിച്ചതും പുറത്ത് നിന്നുമുള്ള വാക്സീനുകള്‍ക്ക് വിതരണാനുമതിയുണ്ട്. രോഗവ്യാപനം കണക്കിലെടുത്ത് കൂടുതല്‍ രാജ്യങ്ങളുടെ മരുന്നുകള്‍ വിതരണത്തിനെത്തിക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.
അതേസമയം, കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷം പിന്നിട്ടതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഉത്തർപ്രദേശിലും, രാജസ്ഥാനിലും പഞ്ചാബിലും രാത്രികാല കർഫ്യൂ പ്രഖ്യാപ്രിച്ചു. ദില്ലിയിൽ വാരാന്ത്യ കർഫ്യൂ ശനിയാഴ്ച തുടങ്ങും. പൊതു സ്ഥലങ്ങളിൽ നിയന്ത്രണം തുടരും. ഇതിനിടെ സംസ്ഥാനങ്ങളിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ പി എം കെയർ ഫണ്ട് ചെലവഴിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ചികിത്സാ സംവിധാനങ്ങൾ വെല്ലുവിളി നേരിടുമ്പോൾ പിഎം കെയർ ഫണ്ട് എവിടെയെന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു.
രാജ്യത്ത് കൊവിഡ് തീവ്രവ്യാപനം തുടരുന്നതിനിടെ ദില്ലി എയിംസിലെ സാഹചര്യം ഏറെ ഗുരുതരമെന്ന് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. ഡോക്ടർമാർക്ക് പിന്നാലെ എയിംസിലെ നിരവധി നഴ്സുമാർക്കും, നഴ്സിംസ് അസിസ്റ്റൻറുമാർക്കും കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സ തേടുന്നവരിൽ 90 % നും കൊവിഡ് പോസിറ്റീവാണെന്നും രൺദീപ് ഗുലേറിയ പറഞ്ഞു.
അതേസമയം, കൊവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യമാണെങ്കിലും സമ്പൂർണ്ണ ലോക്ക്ഡൗൺ വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദ്ദേശിച്ചു. പ്രാദേശിക നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം കുറയ്ക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. യുകെ മാതൃകയിലുള്ള നിയന്ത്രണവും വാക്സിനേഷനും ഉറപ്പാക്കണമെന്നാണ് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.
വിദേശ വാക്സീനുകൾക്ക് അപേക്ഷിച്ച് 3 ദിവസത്തിനുള്ളിൽ ഇറക്കുമതി ലൈസൻസ് നല്കാനും തീരുമാനമായിട്ടുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷം പിന്നിട്ടതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു. ഉത്തർപ്രദേശിലും, രാജസ്ഥാനിലും പഞ്ചാബിലും രാത്രി കാല കർഫ്യൂ പ്രഖ്യാപ്രിച്ചു. ദില്ലിയിൽ വാരാന്ത്യ കർഫ്യൂ ശനിയാഴ്ച തുടങ്ങും. പൊതു സ്ഥലങ്ങളിൽ നിയന്ത്രണം തുടരും.
രോഗവ്യാപനം കൂടിയ പശ്ചാത്തലത്തിൽ ദില്ലിയടക്കം കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. ദില്ലിയിൽ വരാന്ത്യ കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്വിവാൾ പ്രഖ്യാപിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും ആശുപത്രികൾ നിറഞ്ഞതോടെ ചികിത്സ കിട്ടാതെ രോഗികൾ മരിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
മരണനിരക്ക് ഉയർന്നതോടെ ശ്മശാനങ്ങളും നിറയുകയാണ്. കൊവിഡ് മരണത്തെ പിടിച്ചുനിര്‍ത്താനാവില്ലെന്നും പ്രായമുള്ള ആളുകൾ മരിക്കുമെന്നുമുള്ള വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് ബിജെപി മന്ത്രിസഭയിലെ അംഗവും കൊറോണ ബന്ധപ്പെട്ട ഒരുക്കങ്ങളുടെ ചുമതലയുള്ള മന്ത്രിയുമായ പ്രേം സിംഗ് പാട്ടീ രംഗത്തെത്തിയത് വിവാദമായി.
മഹാരാഷ്ട്രയിലെ ഓസ്മാനബാദിലും ഉത്തർപ്രദേശിലെ ലക്നൌവിലും മൃതദേഹങ്ങൾ കൂട്ടമായി സംസ്ക്കരിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. മരണനിരക്ക് ഉയരുന്ന മദ്യപ്രദേശില്‍ സര്‍ക്കാര്‍ നടപടിയെ ന്യായീകരിക്കുന്നതിനിടെയാണ് പ്രായം ചെന്നവർ മരിക്കുമെന്നും അത് വലിയ കാര്യമാക്കേണ്ടതില്ലെന്നും മന്ത്രി പ്രേം സിംഗ് പട്ടേല്‍ പറഞ്ഞത്. അതിനിടെ ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ ബിഹാര്‍ ഭഗല്‍പൂരിലെ ആശുപത്രി കൊവിഡ് രോഗിയുടെ ബന്ധുക്കള്‍ തല്ലി തകര്‍ത്തു.
കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ കേരളവും വിറങ്ങലിച്ച് നിൽക്കുകയാണ്. ഇതോടെ സംസ്ഥാനം കൂടുതൽ നിയന്ത്രണങ്ങളിലേക്ക് നീങ്ങാന്‍ തീരുമാനിച്ചു. പൊതുപരിപാടികള്‍ക്ക് ശക്തമായ നിയന്ത്രണം വരും. പരമാവധി 50 മുതൽ 100 പേർ വരെ മാത്രമേ ഇനി പൊതുപരിപാടികളിൽ പങ്കെടുക്കാവൂ. ആർടിപിസിആർ ടെസ്റ്റിൽ നെഗറ്റീവായവരോ, വാക്സീൻ രണ്ട് ഡോസും എടുത്തവരോ മാത്രമേ ഇനി ഷോപ്പിംഗ് മാളുകളിൽ പ്രവേശിക്കാവൂവെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തില്‍ തീരുമാനമായി.
രണ്ടരലക്ഷം പേർക്ക് ഇന്നും നാളെയുമായി കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം. ഏറ്റവും കൂടുതൽ കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലകളിലൊന്നായ എറണാകുളത്താണ് 30,900 പേരെ രണ്ട് ദിവസം കൊണ്ട് പരിശോധിക്കാനാണ് തീരുമാനം. മാസ് പരിശോധനയിൽ ആദ്യം പരിഗണന നൽകുന്നത് തെരഞ്ഞെടുപ്പ് പ്രചാരണവുമായും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്കാകും.
രോഗ വ്യാപന തീവ്രത കുറയ്ക്കാൻ രോഗ ബാധിതരെ അടിയന്തരമായി കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റണമെന്ന വിദഗ്ധ ഉപദേശം അനുസരിച്ചാണ് മാസ് പരിശോധന. ഏറ്റവും കൂടുതൽ പരിശോധനകൾ നടത്തുക അതുവഴി രോഗവ്യാപനം കുറയ്ക്കുകയെന്നതാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് കൂടുതൽ വാക്സീൻ എത്തിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ തീരുമാനമായി.
വാക്സീൻ കിട്ടുന്ന മുറയ്ക്ക് മെഗാ വാക്സിനേഷൻ ക്യാമ്പുകൾ വിപുലീകരിക്കും. ഒരു ദിവസം രണ്ടര ലക്ഷം വരെ പേർക്ക് വാക്സീൻ നൽകാൻ തീരുമാനമായി. സംസ്ഥാനത്തെ ആശുപത്രികളിലെ തീവ്രപരിചരണവിഭാഗങ്ങളിൽ കൂടുതൽ കിടക്കകൾ സജ്ജീകരിക്കാനും ധാരണയായി. പ്രാദേശിക തലത്തിൽ 144 പ്രഖ്യാപിക്കാനുള്ള അനുമതി ജില്ലാ കളക്ടർമാർക്ക് ഇതിനകം നൽകി. ഇത് കൂടാതെ പൊലീസിനെയും സെക്ടറൽ മജിസ്ട്രേറ്റുമാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങൾ കർശനമാക്കാനും ആലോചനയുണ്ട്.
പൊതുഗതാഗതം , വിനോദ സഞ്ചാരം, കടകള്‍, ഹോട്ടലുകള്‍, വിതരണ ശൃംഖലയിലെ തൊഴിലാളികള്‍, കൊവിഡ് വാക്സീൻ ലഭിക്കാത്ത 45 വയസിന് താഴെയുള്ളവര്‍ തുടങ്ങി പൊതുസമൂഹവുമായി അടുത്തിടപഴകുന്ന മേഖലകളിലെ ഹൈ റിസ്ക് വിഭാഗങ്ങളെ കണ്ടെത്തിയാകും പരിശോധന.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പരമാവധിപേരെ പരിശോധനയ്ക്ക് വിധേയരാക്കും. രോഗ ലക്ഷണങ്ങളുള്ളവരേയും കണ്ടെത്തി പരിശോധിക്കും. ആശുപത്രികളില്‍ ഓപികളിലെത്തുന്നവര്‍, കിടത്തി ചികില്‍സയിലുള്ളവര്‍ ക്ലസ്റ്ററുകളിലും നിയന്ത്രിത മേഖലയിലും ഉള്ളവര്‍ , സ്കൂൾ , കോളജ് വിദ്യാര്‍ഥികള്‍ എന്നിവരിലും പരിശോധന നടത്തും.
ഏറ്റവും കൂടുതല്‍ പരിശോധന നടത്താൻ നിര്‍ദേശിച്ചിരിക്കുന്നത് രോഗ ബാധ കൂടുന്ന എറണാകുളം, കോഴിക്കോട് ജില്ലകളിലാണ്. അതേസമയം മൂന്ന് മാസത്തിനുള്ളില്‍ കൊവിഡ് വന്നുപോയവര്‍, രണ്ട് ഡോസ് കൊവിഡ് വാക്സീൻ എടുത്തവര്‍ എന്നിവര്‍ക്ക് ഈ ഘട്ടത്തില്‍ പരിശോധന ഉണ്ടാകില്ല.
കേരളത്തില്‍ ഇന്നലെ മാത്രം 8126 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഓരോ ദിവസം കഴിയുമ്പോഴും ടെസ്റ്റ് പോസറ്റിവിറ്റി നിരക്കും സംസ്ഥാനത്ത് ഏറിവരികയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എറണാകുളത്തും കോഴിക്കോടും ആയിരത്തിന് മേലെ ആളുകള്‍ക്ക് ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചു (യാഥാക്രമം 1267, 1062 പേര്‍ക്ക് വീതം). ഏറ്റവും കുറവ് പോസറ്റീവ് നിരക്ക് വയനാടും കാസര്‍കോടുമാണ് (യാഥാക്രമം 166,158 പേര്‍ക്ക് വീതം).
സംസ്ഥാനത്ത് 11 പേരില്‍ ജനിതക വകഭേദം വന്ന രോഗാണുവിനെ കണ്ടെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,900 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,40,13,857 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെയാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4,856 ആയി. സംസ്ഥാനത്ത് നിലവില്‍ 63,650 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 11,28,475 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,94,808 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. നിലവില്‍ സംസ്ഥാനത്ത് ആകെ 426 ഹോട്ട് സ്പോട്ടുകളാണുള്ളത്.
ഇതിനിടെ സംസ്ഥാനത്ത് ലോക്ഡൗൺ ആലോചനയിൽ ഇല്ലെന്ന് ചീഫ് സെക്രട്ടറി വിപി ജോയ് പറഞ്ഞു. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ടെസ്റ്റ് കൂട്ടുമെന്നും രണ്ടാഴ്ചയില്‍ സ്ഥിതി നിയന്ത്രണവിധേയമായേക്കുമെന്നും ചീഫ് സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടെസ്റ്റിംഗ് ക്യാമ്പയിൻ തുടങ്ങും. രണ്ട് ദിവസത്തില്‍ രണ്ടര ലക്ഷം പേരെ പരിശോധിക്കും വാക്സിനേഷൻ ക്യാമ്പയിൻ ശക്തമാക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
ഹൈ റിസ്ക് ഉള്ളവര്‍ക്കാണ് മുന്‍ഗണന. വിവാഹമടക്കം ചടങ്ങുകൾ മുൻകൂട്ടി അറിയിക്കണമെന്നും ചീഫ് സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് സർക്കാർ. 45 വയസ്സിന് താഴെയുള്ളവരെ, നാളെയും മറ്റന്നാളും കൂട്ടത്തോടെ പരിശോധിക്കും.
ഉത്സവങ്ങളടക്കം പൊതു പരിപാടികളിൽ പരമാവധി 150 പേർക്കാണ് പ്രവേശനം. സംസ്ഥാനത്ത് പൊതുയോഗങ്ങൾ രണ്ട് മണിക്കൂറായി ചുരുക്കണമെന്നും പരമാവധി യോഗങ്ങൾ ഓൺലൈൻ ആക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആളുകൾ സർക്കാരിനോട് സഹകരിക്കണമെന്നും ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.
ഹോം ഡെലിവറി കൂട്ടാന്‍ കടകൾ മുൻകൈ എടുക്കണം. പരീക്ഷകൾക്ക് വിദ്യാർത്ഥികൾക്ക് കൂടുതൽ യാത്ര സൗകര്യം ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാഹമടക്കമുള്ള ചടങ്ങുകള്‍ക്ക് അനുമതി ആവശ്യമില്ല. പക്ഷേ, ജില്ലാ ഭരണകൂടത്തെ മുൻകൂറായി അറിയിക്കണം എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിയേറ്ററുകൾ, ബാറുകൾ എന്നിവയ്ക്കും രാത്രി ഒൻപത് മണിക്കുള്ളിൽ അടക്കണം എന്ന വ്യവസ്ഥ ബാധകമാണ്.
ഒരു കോടി ഡോസ് വാക്സീൻ കൂടി സംസ്ഥാനത്തിന് വേണമെന്നും ചീഫ് സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് രണ്ട് ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ കിട്ടും. 7,25,300 ഡോസ് വാക്സീൻ മാത്രമാണ് ഇനി സ്റ്റോക്കുള്ളത്. ഇത് മുഴുവന്‍ കൊടുത്ത് തീര്‍ക്കാനാണ് തീരുമാനം. ഇതുവരെ 50 ലക്ഷം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചോ എന്ന ചോദ്യത്തിന് ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും മറുപടി പറഞ്ഞില്ല.
അതിനിടെ സംസ്ഥാനത്ത് ആവശ്യമുള്ള വാക്സീനില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. മുഖ്യമന്ത്രി വിളിച്ച അടിയന്തര ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് പ്രതികരണം. കേന്ദ്രത്തിൽ നിന്ന് കൂടുതൽ വാക്സീൻ കിട്ടണം. ലഭ്യമായില്ലെങ്കില്‍ മാസ് വാക്സിനേഷൻ നടക്കില്ല. കേന്ദ്രത്തിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഈ മാസം 17, 18 തീയതികളിൽ വാക്സീന്‍ കിട്ടുമെന്നാണ് കേന്ദ്രം പറയുന്നതെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു. മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി ആവര്‍ത്തിച്ചു. കൊവിഡ് വാക്സീന്‍ ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ വാക്സിനേഷൻ ക്യാമ്പുകളുടെ പ്രവർത്തനം താളം തെറ്റിയ സ്ഥിതിയിലാണ്. രോഗവ്യാപന തീവ്രത തടയാൻ ലക്ഷ്യമിട്ടാണ് സംസ്ഥാനം മെഗാ വാക്സിനേഷൻ ക്യാമ്പുകള്‍ തുടങ്ങിയത്.
വെറും മൂന്ന് ദിവസത്തേക്കുള്ള വാക്സീൻ മാത്രമാണ് സംസ്ഥാനത്ത് സ്റ്റോക്കുള്ളത്. ദിനംപ്രതി രണ്ടര ലക്ഷം പേരെ വാക്സീനെടുപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വാക്സീൻ ക്ഷാമം തിരിച്ചടിയായി. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ കൊവിഷീൽഡ് വാക്സീൻ ഒരു ഡോസ് പോലും ഇല്ല എന്നതാണ് അവസ്ഥ.
പതിനാല് ജില്ലകളിലും കൊവാക്സീൻ സ്റ്റോക്ക് 40,000 നും താഴെയാണ്. അതായത് പരമാവധി മൂന്ന് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണുള്ളത്. ഇതോടെ ജില്ലകളോട് മെഗാ വാസ്കിനേഷൻ ക്യാംപുകളുടെ എണ്ണം കുറയ്ക്കാൻ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി.
തിരുവനന്തപുരം ജില്ലയില്‍ 188 ക്യാമ്പുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ പ്രവർത്തിക്കുന്നത് 57 എണ്ണം മാത്രമാണ്. പാലക്കാട് പ്രവര്‍ത്തിച്ചിരുന്ന 110 ക്യാംപുകളില്‍ പ്രവര്‍ത്തിക്കുന്നത് 54 എണ്ണമാണ്. മിക്ക ജില്ലകളിലും സ്ഥിതി ഇതുതന്നെയാണ്. കേരളത്തിലേക്ക് കൊവാക്സീൻ എത്തുന്നത് കുറവാണ്.
അതുകൊണ്ട് സ്റ്റോക്കുളള കൊവാക്സീൻ മുഴുവനും ഉപയോഗിക്കാനാകാത്ത അവസ്ഥയാണ്. രണ്ടാം ഡോസിനുള്ളത് കരുതിയശേഷം മാത്രം ഒന്നാം ഡോസ് നല്കിയാൽ മതിയെന്നാണ് നിര്‍ദേശം. വാക്സീൻ ക്ഷാമം മുന്നില്‍ കണ്ട് 25 ലക്ഷം വീതം കൊവിഷീൽഡും കൊവാക്സീനും കേരളത്തിലെത്തിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ആകെ കിട്ടിയത് 2 ലക്ഷം ഡോസ് കൊവാക്സീൻ മാത്രമാണ്. ഇരുപതാം തിയതിക്ക് മുമ്പ് കൂടുതൽ വാക്സീൻ കിട്ടിയില്ലെങ്കില്‍ വാക്സിനേഷൻ പൂര്‍ണമായും മുടങ്ങുമെന്നതാണ് സംസ്ഥാനത്തെ അവസ്ഥ.
അതേസമയം, സംസ്ഥാനത്തെ വാക്സീൻ ക്ഷാമത്തിന് താല്കാലിക പരിഹാരമായി ഇന്ന് രണ്ട് ലക്ഷം ഡോസ് വാക്സീൻ കേരളത്തിലെത്തും. കൊവിഷീൽഡ് വാക്സിനാണ് എത്തിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെയാണ് വാക്സീനെത്തുകയെന്നാണ് അറിയിപ്പ് കിട്ടിയത്. ഇതോടെ നിര്‍ത്തിവച്ച പല ക്യാംപുകളും നാളെ മുതല്‍ വീണ്ടും തുടങ്ങാനാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
ഈ മാസം 19 മുതൽ കൂടുതൽ മാസ് വാക്സീൻ വിതരണകേന്ദ്രങ്ങൾ സജ്ജമാക്കും. വാക്സീൻ വിതരണം ത്വരിതഗതിയിലാക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വാർഡുകൾ കേന്ദ്രീകരിച്ചാകും ഇത് നടപ്പാക്കുക. വാക്സിനേഷൻ വഴി ആർജിതപ്രതിരോധശേഷി പരമാവധി പേരിൽ ഉണ്ടാക്കുകയാണ് ലക്ഷ്യം.