കൊവിഡ് 19 ; ദില്ലിയുടെ നിശബ്ദ പോരാട്ടം
മാര്‍ച്ച് 25 ന് ഇന്ത്യ കൊറോണാ വൈറസിനെതിരെയുള്ള പോരാട്ടത്തിനായി ലോക്ക് ഡൗണിലേക്ക് നീങ്ങി. നീണ്ട ലോക്ക് ഡൗണിന്‍റെ ആദ്യ ദിനങ്ങളില്‍ തന്നെ ദില്ലിയില്‍ നിന്ന് 200 ഉം 300 ഉം കിലോമീറ്റര്‍ അകലെ അയല്‍ സംസ്ഥാനങ്ങളിലെ തങ്ങളുടെ വീടുകളിലേക്ക് ഇതരസംസ്ഥാന തൊഴിലാളികള്‍ നടക്കാന്‍ ആരംഭിച്ചത്, ലോക്ക്ഡൗണിന്‍റെ ഉദ്ദേശശുദ്ധിയെ ബാധിക്കുമോയെന്ന ഭയം ജനിപ്പിച്ചു. തൊഴിലാളികളുടെ ലോങ്മാര്‍ച്ചിന്‍റെ ആരംഭത്തില്‍ തന്നെ താമസിക്കുന്നത് എവിടെയാണോ അവിടെത്തന്നെ തുടരാനും വീട്ടുവാടക സർക്കാർ തരാമെന്നും ദില്ലിയിലെ അതിഥി തൊഴിലാളികളോട് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. എന്നാല്‍ അതിനകം ആയിരക്കണക്കിന് പേര്‍ ദില്ലിയില്‍ നിന്നും വിട്ടിരുന്നു. ഇവര്‍ക്കായി സര്‍ക്കാര്‍, പിന്നീട് ബസുകള്‍ ഏര്‍പ്പെടുത്തി. എന്നാല്‍ ദില്ലിയിന്ന് ശാന്തമാണ്. ചിത്രങ്ങള്‍: ഏഷ്യാനെറ്റ് ക്യാമറാമാന്‍ ദീപു എം നായര്‍.
രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 12,370 ആയി. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 422 പേരാണ്. ഓരോ ദിവസവും ആയിരത്തിന് മുകളിൽ ആളുകൾക്കാണ് രാജ്യത്ത് കൊവിഡ് രോഗം ബാധിക്കുന്നത്. കൂടുതൽ പരിശോധനകൾ വേണമെന്ന് ഐസിഎംആര്‍ ആവശ്യപ്പെടുന്നുണ്ട്.
ഇന്നലെ രാജ്യത്ത് 27,000 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. റാപ്പിഡ് കിറ്റുകളുടെ അഭാവം കാരണം ഫലം വൈകുന്നുണ്ട്. ചൈനയിൽ നിന്ന് ഇന്ന് റാപ്പിഡ് കിറ്റുകൾ എത്തും. 3 ലക്ഷം കിറ്റുകളാണ് ഇന്ന് എത്തുകയെന്നും ഐസിഎംആര്‍ അറിയിച്ചു.
ലോക് ഡൗണ്‍ തുടരുന്നതിനിൽ ദിവസം 40,000 കോടി രൂപയുടെ നഷ്ടം എന്നാണ് വ്യവസായ സംഘടനകളുടെ വിലയിരുത്തൽ.
കൊവിഡ് 19 രോഗികളെ ചികിത്സിക്കുന്ന മലയാളി നഴ്‍സുമാർ ദില്ലിയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുമ്പോള്‍ നേരിടുന്ന ബഹിഷ്കരണം ദില്ലിയില്‍ കൊവിഡ് 19 രോഗികളെ ചികിത്സിക്കുന്ന മലയാളി നഴ്സുമാർ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. ദില്ലി സർക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി പ്രശ്‍നം പരിഹരിക്കാന്‍ ശ്രമിക്കും' എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ദില്ലി ഉള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരും നഴ്സുമാരും നേരിടുന്ന ആക്രമണവും വിവേചനവും വലിയ ചർച്ചയായിരുന്നു.
രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് കൊറോണ വൈറസിനെ കീഴടക്കുന്ന കാര്യത്തിൽ അടുത്ത 3-4 ആഴ്ചകൾ വളരെ നിർണായകമാണെന്നാണ്.
ആദ്യ രോഗിക്ക് കൊവിഡ് 19 സ്ഥിരീകരിച്ച ജനുവരി 30 മുതൽ ഇന്ത്യ ഈ മഹാമാരിയെ തടുത്തു നിർത്താൻ, രാജ്യത്തുനിന്ന് തുടച്ചു നീക്കാൻ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. സാമൂഹിക സമ്പർക്കം ഒഴിവാക്കാനും ജനങ്ങളെ വീട്ടിൽ തന്നെ തുടരാൻ നിർബന്ധിതരാക്കാനും വേണ്ടി കേന്ദ്രം എപ്പിഡമിക് ഡിസീസസ് ആക്റ്റ് എന്ന122 വർഷം പഴക്കമുള്ള നിയമത്തിന്‍റെ സഹായം തേടി.
ഇന്ത്യയിൽ ഇതുവരെയായി ഏതാണ്ട് 80,000 -ൽ പരം പേർക്ക് കൊവിഡ് 19 പരിശോധന നടത്തിയിട്ടുണ്ട്. അതിൽ രോഗം സ്ഥിരീകരിക്കപ്പെട്ടത് 4.3% പേർക്കാണ്.
ഇതുവരെ രാജ്യത്തെ 700 ലധികം ജില്ലകളിൽ പാതിയിലും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. രോഗം കൂടുതലായി കണ്ടെത്തുന്ന സ്ഥലങ്ങളെ ഹോട്ട് സ്പോട്ടുകളായി അടയാളപ്പെടുത്തുന്ന രീതിയാണ് പിന്തുടരുന്നത്.
ഇന്ത്യ ഇന്നുവരെയും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിജയിച്ചിട്ടുണ്ട് എന്നുതന്നെയാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ഏഴു ദിവസത്തിലാണ് ഇന്ത്യയിൽ ആക്റ്റീവ് കേസുകളുടെ എണ്ണം ഇരട്ടിക്കുന്നതായി കാണുന്നത്.
മരണസംഖ്യയും താരതമ്യേന കുറവാണ് എങ്കിലും ഇപ്പോൾ അത് കൂടി വരുന്നുണ്ട്. എന്നാല്‍ ദില്ലി ആശുപത്രികളിൽ ഫ്ലൂവിന്റെ ലക്ഷണങ്ങളുമായി വന്നെത്തുന്നവരുടെ എണ്ണം വർധിച്ചതായി ഒരു റിപ്പോർട്ടുമുണ്ട്.
ഇത് ചിലപ്പോൾ കൊവിഡിന്‍റെ സാമൂഹിക സംക്രമണത്തിന്റെ ലക്ഷണം ആകാനിടയുണ്ട്. അതുകൊണ്ട്, വരും നാളുകളിൽ സ്ഥിതിഗതികൾ വഷളാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട് എന്നും, ഗവൺമെന്‍റ് അതിന് തയ്യാറെടുക്കേണ്ടതുണ്ട് എന്നും വിദഗ്ധർ പറയുന്നു.
ഇതിനിടെ ദില്ലിയില്‍ 55 ഹോട്ട് സ്പോട്ടുകള്‍ രേഖപ്പെടുത്തി. സെന്‍ട്രല്‍ ദില്ലിയിലും വെസ്റ്റ് ദില്ലിയിലെയും നിരവധി കോളനികള്‍ സര്‍ക്കാര്‍ സീല്‍ ചെയ്തു.
കേന്ദ്ര ആരോഗ്യ വകുപ്പ് ഇപ്പോഴും രാജ്യത്ത് സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല എന്നാണ് പറയുന്നത്. എന്നാൽ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലുള്ള ആശുപത്രികളിൽ കൊവിഡ് രോഗികളെ പരിശോധിച്ചു കൊണ്ടിരിക്കുന്ന ഡോക്ടർമാരിൽ പലരും മാർച്ച് ആദ്യവാരം തൊട്ടുതന്നെ രാജ്യത്ത് സാമൂഹിക വ്യാപനത്തെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകളും പങ്കുവെക്കുകയുണ്ടായിട്ടുണ്ട്.
പൊതുസ്ഥലത്തും തൊഴിലിടത്തും മുഖാവരണം നിര്‍ബന്ധമാക്കിയും പൊതുസ്ഥലത്ത് തുപ്പിയാല്‍ പിഴയോടെ ശിക്ഷ നടപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. അതോടൊപ്പം മദ്യവും പുകയിലയും കര്‍ശനമായി നിരോധിക്കാനും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ദില്ലിയില്‍ അണുനാശിനി ഉപയോഗിച്ച് എല്ലാ ദിവസവും നഗരവും കടകളും മറ്റും വൃത്തിയാക്കിയും സാമൂഹിക അകലം കര്‍ശനമായി പാലിച്ചും ദില്ലി കൊറോണാ വൈറസിനെതിരെയുള്ള പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്.