കൊവിഡ് രണ്ടാം തരംഗം; ഓക്സിജന്‍ ക്ഷാമം രൂക്ഷം, ഉത്തരേന്ത്യയില്‍ ചില ആശുപത്രികള്‍ അടച്ചു
മഹാമാരിയുടെ പിടിയിലമര്‍ന്ന ഇന്ത്യ ശ്വാസന വായു വില്ലാതെ കിതക്കുകയാണ്. ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഓക്സിജന്‍ ക്ഷാമം രൂക്ഷമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. അതിനിടെ ദില്ലിയില്‍ ഓക്സിജന്‍ കിട്ടാതെ ഇതുവരെയായി അമ്പതോളം പേര് മരിച്ചുവെന്ന അനൌദ്ധ്യോഗിക കണക്കും പുറത്ത് വരുന്നു. ആദ്യ ലോക്ഡൌൺ സമയത്ത് സ്വന്തം ഗ്രാമങ്ങളിലേക്ക് നടന്ന് പോകവെ കുഴഞ്ഞ് വീണും വെള്ളം കിട്ടാതെയും നൂറ് കണക്കിന് സാധാരണക്കാരാണ് മരിച്ച് വീണത്. ഏതാണ്ട് അതിന് സമാനമോ അതിലേറെ ഭൂകരമോ ആണ്, മെഡിക്കല്‍ ഓക്സിജന്‍ തീര്‍ന്ന ദില്ലി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍.
രണ്ടാം തരംഗത്തില്‍ എല്ലാ റിക്കോര്‍ഡുകളും തകര്‍ത്താണ് കൊവിഡ് രോഗാണുവിന്റെ വ്യാപനം നടക്കുന്നത്. ഇതുവരെയായി ഇന്ത്യയില്‍ 1,66,10,481 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,89,549 പേര് മരിച്ചു. ഇന്നലെ മാത്രം മൂന്നര ലക്ഷം പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ മൂന്ന് ദിവസം രണ്ടായിരത്തിന് മുകളിലാണ് മരണസംഖ്യ. ഔദ്യോഗിക കണക്കുകളനുസരിച്ച് 24 മണിക്കൂറിനിടെ 3,46,786 പേർ രോഗബാധിതരായി. 2624 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം കാൽ കോടി പിന്നിട്ടു. 25,52,940 പേരാണ് ചികിത്സയിലുള്ളത്. ആരോഗ്യപ്രവർത്തകരിലും രോഗബാധിതരാകുന്നവരുടെ എണ്ണം ഉയരുകയാണ്. ചിത്രങ്ങള്‍ ഗെറ്റി.
ഇതിനിടെ കൊവിഡ് വ്യാപനത്തെ ചൊല്ലി പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ദില്ലി മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. സംസ്ഥാനത്തേക്കുള്ള ഓക്സിജന്‍ ടാങ്കറുകള്‍ കേന്ദ്രമന്ത്രിമാര്‍ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് വഴി തിരിച്ചുവിടുകയാണെന്ന് കെജ്രിവാള് ആരോപിച്ചു.
പ്രധാനമന്ത്രി ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നില്ലെന്നും തങ്ങള്‍ ഇത് സംബന്ധിച്ച പരാതികള്‍ ആരോടാണ് പറയേണ്ടതെന്നും ചോദിച്ചതും ബിജെപിക്കും കേന്ദ്രസര്‍ക്കാറിനും ഏറ്റ വലിയൊരു അടിയായി. രാജ്യത്ത് കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്നതിനിടെ ഉത്തരേന്ത്യയിൽ ഓക്സിജൻ ക്ഷാമം കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
പല ആശുപത്രികളിലും ഓക്സിജൻ കിട്ടാതെ രോഗികൾ മരിച്ചുവീഴുകയാണ്. നിമിഷങ്ങൾക്കുള്ളിൽ ഓക്സിജൻ തീരുമെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും ചൂണ്ടിക്കാട്ടി പല ആശുപത്രികളും രംഗത്തെത്തി. ചില ആശുപത്രികൾ രോഗികളെ പ്രവേശിപ്പിക്കുന്നത് തന്നെ നിർത്തിവച്ചു.
ഓക്സിജൻ കിട്ടാതായതോടെ ദില്ലി ജയ്പൂർ ഗോൾഡൻ ആശുപത്രിയിൽ 20 പേരാണ് ഇന്നലെ മരിച്ചത്. ജയ്പൂർ നീൽകാന്ത് ആശുപത്രിയിൽ മരണം 5 ആയി. കഴിഞ്ഞ രാത്രിയിലാണ് അഞ്ച് പേർ മരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 200 പേർ ഇവിടെ ഗുരുതരാവസ്ഥയിൽ ഉണ്ട്. പഞ്ചാബിലും അഞ്ച് പേര് ഓക്സിജന്‍ ലഭിക്കാതെ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
അരമണിക്കൂർ കൂടി നൽകാനുള്ള ഓക്സിജനേ സ്റ്റോക്കുള്ളൂവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. 45 മിനിറ്റിനുള്ളിൽ ഓക്സിജൻ തീരുമെന്നാണ് ദില്ലി ബത്ര ആശുപത്രി എംഡി ഡോ. എസ് ഇ എൽ ഗുപ്ത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
190 പേരാണ് ദില്ലിയിലെ ബത്ര ആശുപത്രിയില്‍ ഓക്സിജന്‍ സഹായത്തില്‍ കഴിയുന്നത്. എന്നാല്‍ ഇവിടെ ഇന്ന് ലഭിച്ചത് 500 ലിറ്റർ ഓക്സിജൻ മാത്രമാണ്. 8,000 ലിറ്റർ ഓക്സിജൻ അത്യാവശ്യമായ സാഹചര്യത്തിലാണ് 500 ലിറ്റർ മാത്രം ലഭിച്ചത്. രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തിവച്ചുവെന്നും ഗുപ്ത പറഞ്ഞു.
ഓക്സിജൻ തീർന്നതോടെ ദില്ലി മൂൽചന്ദ് ആശുപത്രിയിലും രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തി. ദില്ലി സരോജ് ആശുപത്രിയിലെയും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെയും രോഗികളെ ഇപ്പോൾ പ്രവേശിപ്പിക്കുന്നില്ല.
ഓക്സിജൻ പ്രതിസന്ധിയെത്തുടർന്ന് ദില്ലി ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 കൊവിഡ് രോഗികൾ മരിച്ചെന്ന് ആശുപത്രി അധികൃതർ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ആന്ധ്രയിലെ വിശാഖപട്ടണത്തുള്ള ആര്‍ഐഎന്‍എല്‍ എന്ന സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് ഏഴ് ടാങ്കറുകളില്‍ മെഡിക്കല്‍ ഓക്സിജന്‍ നിറച്ച ട്രെയിനുകള്‍ , 'ഓക്സിജന്‍ എക്സ്പ്രസ്' ഇന്നലെ വൈകീട്ടോടെ മഹാരാഷ്ട്രയിലെ നാഗ്പൂരിലെത്തി.
ഈസ്റ്റ് കോസ്റ്റ് റെയില്‍വേയ്സിന്റെ വാള്‍ട്ടയര്‍ ഡിവിഷനും, ആര്‍ഐഎന്‍എല്ലും സംയുക്തമായാണ് ഈ പദ്ധതിക്ക് രൂപം കൊടുത്തത്. ഓക്സിജന്‍ ക്ഷാമം രൂക്ഷമായ മഹാരാഷ്ട്രയിലേക്ക് ആദ്യ 'ഓക്സിജന്‍ എക്സ്പ്രസ്' ആണ് എത്തിയത്.
ഓരോ ടാങ്കറിലും 15 ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ (ദ്രാവകരൂപത്തിലുള്ളത്) ആണ് അടങ്ങിയിരിക്കുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജനെത്തിക്കുന്ന സ്റ്റീല്‍ പ്ലാന്റുകളില്‍ നിന്ന് ഓക്സിജന്‍ ശേഖരിച്ച് ഇതുപോലെ 'ഓക്സിജന്‍ എക്സ്പ്രസുകള്‍ തുടര്‍ന്നും ഓടിക്കാനാണ് റെയില്‍വേയുടെ തീരുമാനം. നിലവില്‍ ഈ പദ്ധതി സമ്പൂര്‍ണ്ണ വിജയമായിത്തീര്‍ന്നിരിക്കുന്നുവെന്നും അവര്‍ അറിയിച്ചു.
ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട് ദില്ലി സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും ഹൈക്കോടതി ഇന്നലെ നോട്ടീസ് അയച്ചിരുന്നു. ദില്ലിയിൽ ലക്ഷണങ്ങൾ ഉള്ള ആരോഗ്യ പ്രവർത്തകര്‍ക്ക് മാത്രം കൊവിഡ് ടെസ്റ്റ് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.
രോഗം സ്ഥിരീകരിച്ചവർ മാത്രം ക്വാറന്റീനിൽ കഴിയാനും നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കുണ്ടായ ക്ഷാമം പരിഗണിച്ചാണ് പുതിയ തീരുമാനം.
ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നതിനിടെ ദില്ലിയിലെ ഒരു വീട്ടിൽ നിന്നും ഓക്സിജൻ സിലിണ്ടറുകൾ റെയ്ഡ് ചെയ്തു കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നു. 32 വലിയ ഓക്സിജൻ സിലിണ്ടറുകളും, 16 ചെറിയ സിലിണ്ടറുകളും കണ്ടെത്തിയതായാണ് ദില്ലി പൊലീസ് അറിയിച്ചത്.
ദസ്രത്ത് പുരിയിലെ വീട്ടിൽ നിന്നാണ് സിലിണ്ടറുകൾ കണ്ടെത്തിയത്. വീട്ടുടമസ്ഥനെ അറസ്റ്റ് ചെയ്തു. ഇയാൾ ചെറിയ സിലിണ്ടറുകൾ 12,500 രൂപക്ക് ആവശ്യക്കാർക്ക് വിൽക്കുകയായിരുന്നുവെന്നാണ് വിവരം. കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ഓക്സിജൻ, വാക്സീൻ പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി.
പി.ആർ പ്രോജക്ടുകളിൽ പണം ചെലവഴിക്കാതെ പ്രതിസന്ധി പരിഹരിക്കാനുള്ള വഴി കണ്ടെത്തണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രതിസന്ധി വരും ദിവസങ്ങളിലും ശക്തമാകും. ഇപ്പോഴത്തെ സാഹചര്യം തന്നെ താങ്ങാനാകുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്ത് ഇന്നും മൂന്നര ലക്ഷത്തോളം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. തുടർച്ചയായ മൂന്ന് ദിവസം രണ്ടായിരത്തിന് മുകളിലാണ് മരണസംഖ്യ.
ഔദ്യോഗിക കണക്കുകളനുസരിച്ച് 24 മണിക്കൂറിനിടെ 3,46,786 പേർ രോഗബാധിതരായി. 2624 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം കാൽ കോടി പിന്നിട്ടു. 25,52,940 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
ഓക്സിജൻ, വാക്സീൻ പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. പി.ആർ പ്രോജക്ടുകളിൽ പണം ചെലവഴിക്കാതെ കേന്ദ്രം, പ്രതിസന്ധി പരിഹരിക്കാനുള്ള വഴി കണ്ടെത്തണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
പ്രതിസന്ധി വരും ദിവസങ്ങളിലും ശക്തമാകും. ഇപ്പോഴത്തെ സാഹചര്യം തന്നെ രാജ്യത്തിന് പരിഹരിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ഓക്സിജൻ, വാക്സീൻ ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിലെ സ്ഥിതി കേന്ദ്രം നിരീക്ഷിക്കുകയാണ്. തുടർ അവലോകന യോഗങ്ങൾ ഇന്നും ചേരും. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുപത്തിനാലായിരത്തിലധികം പേർക്ക് രോഗം ബാധിച്ച ദില്ലിയിൽ വൈറസിന്റെ യു.കെ വകഭേദം രോഗവ്യാപനം തീവ്രമാക്കിയെന്നാണ് വിലയിരുത്തൽ.
' താങ്കൾ ഇടയ്ക്കിടെ ഒരു കാര്യവുമില്ലാതെ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടാൽ വൈറസ് അപ്രത്യക്ഷമാകില്ലെ'ന്ന് കർണാടക മുൻ മുഖ്യമന്ത്രി സിദ്ദരാമയ്യ. കൊവിഡ് പ്രതിസന്ധിക്കിടെ ഓക്സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് സിദ്ദരാമയ്യ കടുത്ത വിമർശനങ്ങളുന്നയിച്ചത്.
മുഖ്യമന്ത്രിമാരെ പാഠം പഠിപ്പിക്കാൻ താങ്കൾ ഹെഡ്മാസ്റ്ററൊന്നുമല്ല. ആദ്യം സംസ്ഥാന ഗവൺമെന്റുകളുടെ ആവശ്യം പൂർത്തീകരിച്ച് ഉത്തവരവാദിത്തം കാണിക്കൂവെന്നും പ്രധാനമന്ത്രിയെ ടാഗ് ചെയ്ത് സിദ്ദരാമയ്യ ട്വീറ്റ് ചെയ്തു. അഞ്ച് ട്വീറ്റുകളിലായി കടുത്ത രീതിയിലാണ് സിദ്ദരമയ്യയുടെ പ്രതികരണം.
ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട് ദില്ലി സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ഓക്സിജൻ ക്ഷാമം ഉന്നയിച്ച് രണ്ട് ആശുപത്രികൾ കൂടി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണിത്. പരിമിതമായ ഓക്സിജൻ സ്റ്റോക്കേ കൈയിലുള്ളൂവെന്ന് ആശുപത്രികൾ കോടതിയെ അറിയിക്കുകയായിരുന്നു.
കാര്യങ്ങൾ ശരിയായ രീതിയിൽ നീങ്ങുന്നുണ്ടെന്ന് ദില്ലി സർക്കാരും ആശുപത്രികൾ നോഡൽ ഓഫീസർമാരെയാണ് സമീപിക്കേണ്ടതെന്ന് കേന്ദ്രസർക്കാരും വാദിച്ചു. പരാതികൾ പരിഹരിക്കാൻ നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. പ്രതിസന്ധികൾ അറിയിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പുണ്ട്.
നോഡൽ ഓഫീസർമാരുടെ വിവരങ്ങൾ ആശുപത്രികൾക്ക് കൈമാറാൻ എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയെന്നും കേന്ദ്രം അറിയിച്ചു. പ്രതിസന്ധി പരിഹരിക്കും വരെ പോരാടണമെന്ന് പറഞ്ഞ കോടതി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമിടയിൽ ഏകോപനമായില്ലേയെന്ന് ചോദിച്ചു.
പുതിയ പ്ലാൻറുകളുടെ കാര്യം എന്തായി ? കേന്ദ്രത്തിന്റെ ദൈനംദിന വിതരണത്തിൽ പാളിച്ചയുണ്ടോയെന്നും കോടതി ചോദിച്ചു. ഏകോപനത്തിന് നോഡൽ ഓഫീസറെ സഹായിക്കാൻ കൂടുതൽ പേരെ നിയോഗിക്കണം എന്നാവശ്യപ്പെട്ട കോടതി വിശദമായ വാദം കേൾക്കുന്നതിന്റെ ഭാഗമായി കേന്ദ്രത്തിനും ദില്ലി സർക്കാരിനും നോട്ടീസ് അയച്ചു.
രാജ്യത്തെ ഓക്സിജന്‍ ക്ഷാമത്തെ പോലും ഫലപ്രദമായി നേരിടാന്‍ കഴിയാത്ത ബിജെപി പക്ഷേ, തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ ബംഗാളില്‍ എല്ലാവര്ക്കും സൌജന്യ കൊവിഡ് വാക്സീന് എന്ന വാഗ്ദാനം മുന്നോട്ട് വച്ചു. എന്നാൽ ഇത് വെറും വ്യാജവാഗ്ദാനമാണെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒ ബ്രയാൻ പ്രതികരിച്ചു.
'പശ്ചിമബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിയാലുടൻ തന്നെ കൊവിഡ് 19 വാക്സീൻ എല്ലാവർക്കും സൗജന്യമായി നൽകും.' എന്നാണ് ബിജെപിയുടെ ട്വീറ്റ്. 'ബീഹാർ തെരഞ്ഞെടുപ്പിന്റെ സമയത്തും എല്ലാവർക്കും സൗജന്യ വാക്സീൻ വാഗ്ദാനം നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞു. എന്താണ് സംഭവിച്ചത്. രണ്ട് ഘട്ടം അവസാനിച്ചിട്ടും ബിജെപി ഇത് തന്നെ പറയുന്നു. ബിജെപിയെ വിശ്വസിക്കരുത്.' എംപി ഡെറക് ഒ ബ്രയാൻ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ പുതിയ 'ഉദാരവത്കരിച്ചതും ത്വരിതവുമായ കൊവിഡ് 19 വാക്സിനേഷൻ നയം' കമ്പോളത്തിന് അനുകൂലവും ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധവുമാണെന്നും എല്ലാവർക്കും വാക്സീൻ സൗജന്യമായി നൽകണമെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, മോദിയോട് അഭ്യർത്ഥിച്ചിരുന്നു.