ദില്ലി ചലോ 16 -ാം നാള്‍ ; സമരം ശക്തമാക്കാന്‍ കര്‍ഷകര്‍
കേന്ദ്രസർക്കാറിന് വിവാദമായ കാര്‍ഷിക നിയമത്തില്‍ കൃത്യമായ പദ്ധതികള്‍ മുന്നോട്ട് വയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് കര്‍ഷകര്‍. വിവാദമായ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബര്‍ 26 നാണ് കര്‍ഷകര്‍ ദില്ലി ചലോ മാര്‍ച്ചിന് തുടക്കമിട്ടത്. സമരത്തിന്‍റെ ആദ്യ രണ്ട് ദിവസം കര്‍ഷകരും കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ദില്ലി പൊലീസും തമ്മില്‍ ദില്ലി അതിര്‍ത്തിയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഏറ്റുമുട്ടുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് കഴിഞ്ഞ പതിനാറ് ദിവസമായി വിവാദമായ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദില്ലി, ഹരിയാന, കര്‍ണ്ണാടക തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ദില്ലി അതിര്‍ത്തിയില്‍ ദില്ലി സംസ്ഥാനത്തേക്കുള്ള റോഡുകള്‍ ഉപരോധിച്ച് സമരം ചെയ്യുകയാണ്. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വസീം സെയ്ദി.
ദില്ലി അതിർത്തി പൂർണമായും വളഞ്ഞ കർഷകർ, ഇനി രാജ്യതലസ്ഥാനത്തേയ്ക്കുള്ള തീവണ്ടികൾ കൂടി തടഞ്ഞ് സമരം വ്യാപിപ്പിക്കുമെന്നാണ് മുന്നറിയിപ്പ് നൽകുന്നത്. നിയമം പിൻവലിക്കുക എന്നതിൽക്കുറഞ്ഞ ഒരു സമവായത്തിനും കർഷകർ തയ്യാറല്ലെന്ന് കര്‍കര്‍ വ്യക്തമാക്കുന്നു.
ഇത്രയധികം ദിവസം സമയം നൽകിയെന്നും, ഇനി പ്രധാനമന്ത്രി നേരിട്ട് നിയമം പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ ട്രെയിനുകൾ തടഞ്ഞ് പ്രതിഷേധിക്കുമെന്നുമാണ് കർഷകസമരനേതാക്കൾ പറയുന്നത്.
തീയതി തീരുമാനിച്ച ശേഷം സമരം പ്രഖ്യാപിക്കുമെന്നും കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത് കിസാൻ മഞ്ച് നേതാവ് ബൂട്ടാ സിംഗ് വ്യക്തമാക്കി. നിലവിൽ സമരത്തിന്‍റെ പശ്ചാത്തലത്തിൽ പഞ്ചാബിൽ നിന്നുള്ള ചില തീവണ്ടികൾ റദ്ദാക്കുകയോ, വെട്ടിച്ചുരുക്കുകയോ, വഴിതിരിച്ച് വിടുകയോ ചെയ്തിട്ടുണ്ട്.
വ്യാപാരികൾക്ക് വേണ്ടിയാണ് നിയമമെന്ന് കേന്ദ്രസർക്കാർ സമ്മതിച്ചുകഴിഞ്ഞെന്നും കർഷക സമര നേതാക്കൾ പറയുന്നു. കർഷകരെ സഹായിക്കുന്ന ചട്ടങ്ങൾ നിയമത്തിൽ നിന്ന് എടുത്ത് മാറ്റിയ കേന്ദ്രസർക്കാർ കൃഷി സംസ്ഥാന സർക്കാരിന് കീഴിലാണെന്ന് പറഞ്ഞ് കൈകഴുകാൻ ശ്രമിക്കുകയാണ്.
അങ്ങനെയെങ്കിൽ രാജ്യവ്യാപകമായി നിലനിൽക്കുന്ന ഒരു കൃഷി നിയമം കേന്ദ്രസർക്കാരിന് നിർമിക്കാനാകില്ലല്ലോ എന്നും കർഷകർ ചോദിക്കുന്നു. കർഷകരുമായി ഇനി കേന്ദ്രസർക്കാർ ചർച്ച നടത്തുന്ന തീയതിയടക്കം അനിശ്ചിതത്വത്തിലാണ്.
തുറന്ന മനസ്സോടെ ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ അടക്കം പറയുന്നുണ്ടെങ്കിലും നിയമം പിൻവലിക്കുകയെന്ന കര്‍ഷകരുടെ ആവശ്യത്തിനെ കേന്ദ്രം തള്ളുന്നു.
കർഷകരുടെ എല്ലാ ആശങ്കകളും പരിഹരിക്കാൻ കഴിയുമെന്ന് വാക്കാൽ ഉറപ്പ് നൽകുന്നതല്ലാതെ, മറ്റൊരു ഉറപ്പും കേന്ദ്രസർക്കാരിന് നൽകാൻ കഴിഞ്ഞിട്ടില്ല. ഇന്ന് മുതൽ ട്രെയിൻ തടയൽ സമരമടക്കം പ്രഖ്യാപിച്ച് പ്രക്ഷോഭം കൂടുതൽ കടുപ്പിക്കുകയാണ് കര്‍ഷക സംഘടനകൾ.
നാളെ ദില്ലി-ജയ്പ്പൂര്‍, ദില്ലി- ആഗ്ര ദേശീയ പാതകൾ ഉപരോധിക്കും. തിങ്കളാഴ്ച രാജ്യവ്യാപകമായി ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ റാലികളും ബി.ജെ.പി ഓഫീസുകളിലേക്ക് മാര്‍ച്ചും നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു.
സര്‍ക്കാറിന്‍റെ എട്ട് ഭേദഗതി നിര്‍ദ്ദേശങ്ങൾ അംഗീകരിച്ച് സമരം അവസാനിപ്പിക്കാൻ കര്‍ഷക സംഘടനകൾ തയ്യാറാകണമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയമം പിൻവലിക്കാതെ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് കര്‍ഷക സംഘടനകൾ വ്യക്തമാക്കി.
മിനിമം താങ്ങുവില കർഷക നിയമത്തിന്‍റെ ഭാഗമാക്കണം. കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ സംഭരിക്കുന്ന എപിഎംസി മണ്ഡികളും (പൊതുസംഭരണകേന്ദ്രങ്ങൾ) സ്വകാര്യകമ്പനികൾ ഉത്പന്നങ്ങൾ സംഭരിക്കാൻ തുടങ്ങിയാൽ അവയും തമ്മിൽ ചൂഷണം ഒഴിവാക്കാനായി കൃത്യമായി വിപണിയെ എങ്ങനെ നിയന്ത്രിക്കാമെന്നതിൽ ഉറപ്പ് വേണം.
ട്രേഡർമാർക്ക് റജിസ്ട്രേഷൻ നിർബന്ധമാക്കണം, ഇല്ലെങ്കിൽ ആർക്ക് വേണമെങ്കിലും സാധനങ്ങൾ വാങ്ങി പോകാമെന്ന സ്ഥിതിയാകും. വിപണിയിൽ ചൂഷണം തുടരും. കര്‍ഷകരും കോര്‍പ്പറേറ്റ് കമ്പനികളും തമ്മില്‍ തർക്കങ്ങൾ ഉടലെടുത്താൽ സിവിൽ കോടതികളിൽ ഇത് തീർക്കാൻ അനുവദിക്കണം.
ഇവയെല്ലാം അടക്കമുള്ള, കർഷകരുടെ 39- ഇന ആവശ്യങ്ങൾക്ക് മേൽ ഇതുവരെ കേന്ദ്രസർക്കാർ ഒരു ഉറപ്പും നൽകിയിട്ടില്ല. മിനിമം താങ്ങുവില ഉറപ്പുനൽകുകയെന്നതിനപ്പുറം, കർഷകരുടെ പ്രധാനപ്പെട്ട ആവശ്യങ്ങൾ ഇവയാണെന്നിരിക്കേ, ഇക്കാര്യങ്ങളിൽ ഒരു നിലപാട് വ്യക്തമാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാത്തതിൽ കർഷകർ കടുത്ത പ്രതിഷേധത്തിലാണ്.
വിവിധ സംസ്ഥാനങ്ങളിൽ വിവിധ തരത്തിലുള്ള എപിഎംസി മണ്ഡികളാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലെല്ലാം വിലനിലവാരം പല തരത്തിലാണ്. അതിനാൽത്തന്നെ ഇക്കാര്യം വിവിധ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്തേ തീരുമാനിക്കാനാവൂ എന്ന് കേന്ദ്രം.
സംസ്ഥാന സര്‍ക്കാറിനാണ് ഇക്കാര്യത്തില്‍ അന്തിമവാക്കിങ്കില്‍ എന്തിനാണ് രാജ്യം മൊത്തം ഒറ്റ കാര്‍ഷിക നിയമത്തിന് കീഴിലാക്കാന്‍ നോക്കുന്നതെന്ന കര്‍ഷകരുടെ ചോദ്യത്തിനും കേന്ദ്രസര്‍ക്കാര്‍ ഉത്തരം നല്‍കുന്നില്ല.