ദില്ലി ചലോ; ഭേദഗതിയെന്ന് സര്‍ക്കാര്‍, നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍
കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടന്ന മൂന്നാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ സമരം നിര്‍ത്തുന്ന പ്രശ്നമില്ലെന്ന് ആവര്‍ത്തിച്ച് കര്‍ഷക സംഘടനകള്‍. കര്‍ഷകരുമായി നടന്ന മൂന്നാം വട്ട ചര്‍ച്ചയില്‍ വിവാദ കര്‍ഷക നിയമം പിന്‍വലിക്കാതെ എട്ട് ഭേദഗതികള്‍ വരുത്താമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് പ്രതികരിക്കവേയാണ് കര്‍ഷകര്‍ സ്വരം കടുപ്പിച്ചത്. ഇതോടെ കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ട് നടത്തിയ നീക്കവും പരാജയപ്പെട്ടു. ഇതിനിടെ ദില്ലി ചലോ മാര്‍ച്ചിലേക്ക് രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ എത്തിചേരുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരു സംഘം കര്‍ഷകര്‍ ഹരിയാനയിലെ പന്‍വേലി ഉപരോധിക്കുമ്പോള്‍ മറ്റൊരു സംഘം കര്‍ഷകരെ യുപി പൊലീസ് മഥുരയിൽ തടഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി നടത്തിയ മൂന്നാം വട്ട ചര്‍ച്ചയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വസീം സെയ്ദി.
വിവാദ കാർഷിക നിയമം പിൻവലിക്കണമെന്ന നിലപാട് മയപ്പെടുത്തണമെന്ന ആവശ്യമായിരുന്നു കേന്ദ്രസർക്കാർ കര്‍ഷക സംഘടനകളുമായി നടത്തിയ മൂന്നാം വട്ട ചര്‍ച്ചയില്‍ മുന്നോട്ട് വച്ചത്. കർഷക സംഘടനാ നേതാക്കളുമായുള്ള യോഗത്തിലായിരുന്നു അഭ്യർത്ഥന
എട്ട് ഭേദഗതികൾ വരുത്താമെന്നും അതിനായി പ്രത്യേക ഉത്തരവിറക്കാമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. താങ്ങുവില പിന്‍വലിക്കില്ല, മണ്ടികളില്‍ സ്വകാര്യ മേഖലയ്ക്ക് നികുതി ചുമത്താം, കരാര്‍ കൃഷി വരുമ്പോള്‍ ഭൂമിയിലും കര്‍ഷകനുള്ള അവകാശം സംരക്ഷിക്കും, കരാര്‍ലംഘനങ്ങള്‍ കര്‍ഷകന് കോടതിയില്‍ ചോദ്യം ചെയ്യാം എന്ന് തുടങ്ങിയ എട്ട് ഭേദഗതികളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ചത്.
എന്നാല്‍ ഭേദഗതിയല്ല, വിവാദ നിയമം പിന്‍വലിക്കുമോ ഇല്ലയോ എന്ന വ്യക്തമായ മറുപടിയാണ് തങ്ങള്‍ക്ക് വേണ്ടതെന്ന ഉറച്ച നിലപാടില്‍ തന്നെയായിരുന്നു കര്‍ഷകര്‍. നിയമത്തിൽ ഭേദഗതി വരുത്താമെന്ന നിലപാട് തങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള കേന്ദ്രസര്‍ക്കാറിന്‍റെ തന്ത്രം മാത്രമെന്ന് കർഷക സംഘടനാ നേതാക്കൾ ആരോപിച്ചു.
ഭേദഗതി കൊണ്ട് തങ്ങൾ മുന്നോട്ട് വെയ്ക്കുന്ന ആശങ്കകൾ പരിഹരിക്കപ്പെടില്ലെന്നും കര്‍ഷകര്‍ ഉറച്ച നിലപാടെടുത്തു. ഇങ്ങനെ ചർച്ച തുടരാനാണെങ്കിൽ ബഹിഷ്‌കരിക്കുമെന്ന് ക്രാന്തികാരി കിസാൻ യൂണിയൻ നേതാക്കൾ പറഞ്ഞു.
കേന്ദ്ര സർക്കാർ കോർപ്പറേറ്റ് ശക്തികളുടെ പിടിയിലെന്ന് യോഗത്തിൽ കർഷക സംഘടനകൾ ആരോപിച്ചു. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കേന്ദ്രസർക്കാർ പ്രതിനിധികൾ വാദിച്ചുവെങ്കിലും നിയമം പിൻവലിക്കുന്നില്ലെങ്കിൽ യോഗം മുന്നോട്ട് കൊണ്ട് പോകുന്നതിൽ അർത്ഥമില്ലെന്ന നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ കർഷക സംഘടനകൾ തയ്യാറായില്ല. ഇക്കാര്യത്തിൽ നിലപാട് പിന്നീട് അറിയിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ഇതേ തുടർന്ന് ചർച്ച അൽപസമയത്തേക്ക് നിർത്തിവെച്ചു. പിന്നീട് വീണ്ടും യോഗം ആരംഭിച്ചപ്പോഴാണ് എട്ട് ഭേദഗതികളെന്ന നിലപാട് സർക്കാർ പറഞ്ഞത്. പക്ഷേ ഭേദഗതിയില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയായിരുന്നു കര്‍ഷക സംഘടനകള്‍.
കേന്ദ്ര സർക്കാർ ഇതുവരെ അംഗീകരിച്ച കാര്യങ്ങൾ രേഖാമൂലം എഴുതി നൽകണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുര്‍ന്ന് കഴിഞ്ഞ യോഗത്തിൽ അംഗീകരിച്ച ആവശ്യങ്ങൾ കേന്ദ്രസർക്കാർ കർഷകർക്ക് രേഖാമൂലം എഴുതി നൽകി.
ചർച്ച അധികം നീട്ടേണ്ടതില്ലെന്നും സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും യോഗത്തിൽ കര്‍ഷക സംഘടനകൾ ആവശ്യപ്പെട്ടു. ഇതോടെയാണ് കഴിഞ്ഞ യോഗത്തിന്‍റെ തീരുമാനങ്ങൾ രേഖാമൂലം കർഷകർക്ക് നല്‍കാന്‍ കേന്ദ്ര സർക്കാർ തയ്യാറായത്.
കേന്ദ്രസർക്കാർ അംഗീകരിച്ച കർഷകരുടെ ആവശ്യങ്ങളാണ് എഴുതി നൽകിയത്. പ്രധാനമന്ത്രിയും കൃഷിമന്ത്രിയുമായി നടന്ന ചർച്ചയിലെന്ത് നിലപാടാണ് പ്രധാനമന്ത്രി വിശദീകരിച്ചതെന്ന് യോഗത്തിൽ അറിയിക്കണമെന്ന് ഭാരതീയ കിസാൻ യൂണിയൻ പ്രതിനിധി ആവശ്യപ്പെട്ടു.
അതിനിടെ കേന്ദ്രസർക്കാരിനെതിരായ സമരവുമായി മധ്യപ്രദേശിൽ നിന്നുള്ള കർഷകർ ദില്ലി - ആഗ്ര ദേശീയപാത ഉപരോധം തുടങ്ങി. ഹരിയാനയിലെ പൽവലിലാണ് ഉപരോധം. ദില്ലിക്ക് തിരിച്ച മറ്റൊരു സംഘം കർഷകരെ ഉത്തർപ്രദേശ് പൊലീസ് മഥുരയിൽ തടഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്.
ഇതിനിടെ ഇന്ത്യയിലെ കാര്‍ഷിക സമരത്തിന് അന്താരാഷ്ട്രാതലത്തില്‍ പിന്തുണയേറുന്നു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യന്‍ കര്‍ഷകരെ പിന്തുണച്ച് രംഗത്തെത്തിയതിന് പിന്നാലെ യുഎന്നും ഇന്ത്യന്‍ കര്‍ഷകരെ പിന്തുണച്ച് രംഗത്തെത്തി. തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനും, അതിന്‍റെ പേരിൽ സമാധാനപരമായി പ്രതിഷേധിക്കാനും കർഷകർക്ക് അവകാശമുണ്ടെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിന്‍റെ പ്രതിനിധി സ്റ്റീഫൻ ഡുജാരിക് പറഞ്ഞു.
വിളകൾക്കുള്ള താങ്ങുവില നിർത്തലാക്കി, ഇടനിലക്കാർക്ക് പകരം എല്ലാം കോർപ്പറേറ്റ് സ്ഥാപനങ്ങളെ ഏൽപ്പിക്കാനുള്ള കേന്ദ്രത്തിന്‍റെ നയം തങ്ങൾക്ക് ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് കർഷകര്‍ കഴിഞ്ഞ പത്ത് ദിവസമായി ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുന്നത്. അതിനിടെ ദില്ലിയിലെ അതിശൈത്യത്തില്‍ സമരത്തിനെത്തിയ രണ്ട് കര്‍ഷകര്‍ മരിച്ചു. ഇവര്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.