ദില്ലി ചലോ ; നാളത്തെ ചര്‍ച്ചയും പരാജയപ്പെട്ടാല്‍ രാജ്യവ്യാപക സമരമെന്ന് കര്‍ഷക സംഘടനകള്‍
എന്‍ഡിഎ സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ മൂന്ന് ലക്ഷത്തോളം വരുന്ന കര്‍ഷകര്‍ നടത്തുന്ന സമരം ഒമ്പതാം ദിവസവും പിന്നിട്ടു. സമരത്തില്‍ സമവായത്തിനുള്ള സാധ്യതകളൊന്നും നിലനില്‍ക്കുന്നില്ലെങ്കിലും നാളെ ഉച്ചയ്ക്ക് ശേഷം കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാരും നടത്തുന്ന ചര്‍ച്ചകളിലാണ് ഏവരുടെയും ശ്രദ്ധ. വിവാദമായ മൂന്ന് കർഷക നിയമ ഭേദഗതിയിലൂന്നിയാണ് നാളെയും കേന്ദ്രസർക്കാർ ചർച്ചയിൽ സംസാരിക്കുന്നതെങ്കിൽ സമരത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് കർഷകർ പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാല്‍ വിവാദമായ ബില്ലുകള്‍ പിന്‍വലിക്കില്ലെന്നും ചില ഭേദഗതികളില്‍ ചര്‍ച്ചയാകാമെന്നുമാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിന്‍റെ നിലപാട്. നിയമഭേദഗതി പിൻവലിക്കുന്നതിൽക്കുറഞ്ഞ ഒരു സമവായനീക്കത്തിനും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ഓൾ ഇന്ത്യാ കിസാൻ സഭയുൾപ്പടെയുള്ള കർഷകസംഘടനകൾ. ഇതിനിടെ ചര്‍ച്ച പരാജയപ്പെടുകയാണെങ്കില്‍ രാജ്യവ്യാപകമായി ചരക്ക് ലോറികള്‍ പണിമുടക്ക് ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ദില്ലിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനന്തു പ്രഭ.
നിയമഭേദഗതി നടപ്പാക്കുകയാണ് കേന്ദ്രസർക്കാരിന്‍റെ ഉദ്ദേശമെങ്കിൽ നാളത്തെ ചർച്ച കൊണ്ടും കാര്യമില്ലെന്ന് എഐകെഎസ് നേതാവ് ഹനൻ മൊല്ല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മിനിമം താങ്ങുവില ഉറപ്പുനൽകുന്ന തരത്തിൽ കർഷകനിയമ ഭേദഗതികളിൽ ചട്ടങ്ങൾ കൊണ്ടുവരുമെന്ന് രേഖാമൂലം ഉറപ്പുനൽകാമെന്നാണ് കേന്ദ്രസർക്കാരിന്‍റെ വാഗ്ദാനം.
ദില്ലിയിലെ വിഗ്യാൻ ഭവനിൽ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറുമായി നടത്തുന്ന ചർച്ചകളിലാണ് കർഷകസംഘടനകൾ കേന്ദ്രസർക്കാർ മുന്നോട്ടുവച്ച സമവായ നിർദേശങ്ങൾ തള്ളിയത്. പുതിയ നിയമഭേദഗതിയുമായി ബന്ധപ്പെട്ട, സംഭരണത്തിലും താങ്ങുവിലയിലും, വിപണിവില ഉറപ്പ് നൽകുന്നതിലുമടക്കം, എട്ട് വീഴ്ചകൾ കർഷകർ ഇന്നലത്തെ ചർച്ചയിലടക്കം ചൂണ്ടിക്കാണിച്ചു. ഇവയൊന്നും പരിഹരിക്കുന്നതിന് കൃത്യമായ ഒരു മാർഗനിർദേശവും ഇതുവരെയായും കേന്ദ്രകൃഷിമന്ത്രിയോ കർഷകവിദഗ്ധരോ മുന്നോട്ടുവയ്ക്കുന്നില്ല.
ഏതാണ്ട് മൂന്നുലക്ഷത്തോളം കര്‍ഷകരാണ് സമരത്തിന്‍റെ ഒമ്പതാം ദിവസം ദില്ലി അതിര്‍ത്തികളില്‍ ഭക്ഷണമുണ്ടാക്കിയും പാട്ടുപാടിയും സമരം നയിക്കുന്നത്. ചില കര്‍ഷകരുടെ കുടുംബങ്ങളും സമരത്തിനൊപ്പമുണ്ട്. സമരം തുടങ്ങിയ അവസരത്തില്‍ തന്നെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സമവായത്തിന് തയ്യാറാകാന്‍ സാധ്യതയില്ലെന്ന തിരിച്ചറിവില്‍ ഒരു മാസത്തേക്കുള്ള ഭക്ഷ്യസാധനങ്ങളുമായാണ് കര്‍ഷകര്‍ "ദില്ലി ചലോ" മാര്‍ച്ചിനെത്തിയത്.
കര്‍ഷകരുടെ കണക്കുക്കൂട്ടല്‍ തെറ്റിയില്ല. സമരത്തിന്‍റെ ഒമ്പതാം ദിവസം അവസാനിക്കുമ്പോഴും വിവാദമായ ബില്ല് പിന്‍വലിക്കുന്നത് സംബന്ധിച്ച ഒരു ചര്‍ച്ചയ്ക്കുള്ള ഒരു ആലോചനയെ കേന്ദ്രസര്‍ക്കാറിന് മുന്നിലില്ലെന്ന് വേണം മനസിലാക്കാന്‍.
എന്നാല്‍ സമരം തുടരേണ്ടിവന്നാല്‍ കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഇതിനിടെ ഇന്നലെ മൂന്ന് കേന്ദ്രമന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ മന്ത്രിമാർക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ കർഷക നേതാക്കൾ തയ്യാറായില്ല. അവരുടെ ഗുരുദ്വാരകളിലെ അടുക്കളയിൽ (ലംഗാർ) തയ്യാറാക്കിയ ആഹാരം കൊണ്ട് വന്നാണ് കര്‍ഷക നേതാക്കള്‍ ഉച്ച ഭക്ഷണം കളിച്ചത്. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത വൈകീട്ടത്തെ ചായ സല്‍ക്കാരവും നേതാക്കള്‍ ബഹിഷ്ക്കരിച്ചു. 'അവർ ഞങ്ങൾക്ക് ആഹാരം വാഗ്ദാനം ചെയ്തു. എന്നാൽ ഞങ്ങൾ അത് നിരസിക്കുകയും ഗുരുദ്വാരകളിലെ അടുക്കളയിൽ നിന്ന് കൊണ്ടുവന്ന ആഹാരം കഴിക്കുകയുമാണ് ചെയ്തത്' - കർഷകർ പറഞ്ഞു.
ചർച്ചയ്ക്ക് കർഷക വിദഗ്ധർ എത്തിയിട്ടുണ്ടെന്ന് പറഞ്ഞ കൃഷിമന്ത്രിയെ കർഷക സംഘടനാ നേതാക്കൾ ചോദ്യം ചെയ്തു. നിയമത്തിലെ ആശങ്കകൾ പരിഹരിക്കാൻ വിദഗ്ധർ എത്തിയിട്ടുണ്ടെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ നിയമത്തെക്കുറിച്ച് മന്ത്രിക്ക് കർഷകരോട് വിശദീകരിക്കാനാവില്ലെങ്കിൽ പിന്നെ എങ്ങനെ നിയമം കൊണ്ടുവന്നുവെന്ന് കർഷക സംഘടനാ നേതാക്കൾ ചോദിച്ചു.
നിയമം റദ്ദാക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്രസർക്കാരിന്‍റെ നിലപാട്. എന്നാല്‍ എന്താണ് ആ അപ്രായോഗിക എന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. നിലവിലെ നിയമത്തിൽ താങ്ങു വില ഉറപ്പാക്കാം. ഇതിനായി എക്‌സിക്യൂട്ടീവ് ഓർഡർ പുറത്തിറക്കും. സമരത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ കേസുകൾ ഒഴിവാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും കേന്ദ്രസർക്കാർ ചർച്ചയിൽ വ്യക്തമാക്കി.
രാവിലെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. അടിയന്തരമായി കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചേ തീരൂവെന്നും, ഇത് രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയുടെ പ്രശ്നമാണെന്നും അമരീന്ദർ സിംഗ് അമിത് ഷായോട് പറഞ്ഞു. ഇതിനിടെ കര്‍ഷകര്‍ക്കുള്ള പിന്തുണ ഏറുകയാണ്. കർഷക സമരത്തിന് പിന്തുണയുമായി പഞ്ചാബ് മുൻ മുഖ്യമന്ത്രിയും മുൻ എൻഡിഎ സഖ്യകക്ഷിയായ അകാലിദളിന്‍റെ മുതിർന്ന നേതാവുമായ പ്രകാശ് സിംഗ് ബാദൽ പദ്മവിഭൂഷൻ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചു.
ശിരോമണി അകാലിദൾ നേതാവ് സുഖ് ദേവ് സിങ് ധിൻസയും പത്മഭൂഷൺ പുരസ്കാരം തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചു. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് സിംഘു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ കാണാനെത്തി. പഞ്ചാബിലെ പ്രശസ്തരായ സാംസ്കാരിക, കലാപ്രവർത്തകർ സമരത്തിന് പിന്തുണയേകാനെത്തി. കർഷക സമരത്തിന് പിന്തുണയുമായി നിരവധി നേതാക്കളാണ് ദില്ലി അതിർത്തികളിലെ സമരപ്പന്തലുകളിലേക്ക് എത്തുന്നത്. തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രയൻ, ദില്ലി മന്ത്രി സത്യേന്ദർ ജയിന്‍ എന്നിവര്‍ കര്‍ഷകരെ സന്ദര്‍ശിച്ചു.
ഗായകൻ ജാസി ബി, അമരീന്ദർ ഗിൽ, ഗിപ്പി ഗ്രേവാൾ, കരംജീത് അൻമോൾ എന്നിവരും, ഹാസ്യതാരം ഗുർപ്രീത് ഖുഗ്ഗിയും കർഷകസമരത്തിന് പിന്തുണയുമായി സന്ദേശങ്ങൾ പുറത്തുവിട്ടു. ദില്ലി ചലോ മാർച്ചിന്‍റെ പശ്ചാത്തലത്തിൽ നിയമത്തിൽ കാര്യമായ മാറ്റങ്ങൾ ആലോചിക്കാൻ കേന്ദ്രസർക്കാരിന് മേൽ കടുത്ത സമ്മർദ്ദമേറുകയാണ്. സിംഗൂരിൽ 2006-ൽ നടന്ന ഭൂസമരത്തിന്‍റെ വലിയ രൂപമാണ് ദില്ലിയിൽ കാണുന്നതെന്ന് പറഞ്ഞ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കർഷകസമരത്തിന് എല്ലാ പിന്തുണയും ഇന്നലെ പ്രഖ്യാപിച്ചിരുന്നു. വിവാദനിയമഭേദഗതി പിൻവലിച്ചില്ലെങ്കിൽ പശ്ചിമബംഗാളിലും സമരം തുടങ്ങുമെന്നും മമത വ്യക്തമാക്കി.
ദില്ലി അതിർത്തിയിലാകട്ടെ കടുത്ത ഗതാഗത സ്തംഭനത്തിലാണ്. ഉത്തർപ്രദേശ് - ദില്ലി അതിർത്തിയായ ഗാസിപൂരിലെ എൻഎച്ച് 24 പൂർണമായും അടഞ്ഞു കിടക്കുകയാണ്. അപ്സര/ ഭോപ്‍ര/ ഡിഎൻഡി ഫ്ലൈ ഓവറുകൾ ഉപയോഗിച്ച് മാത്രമേ ഇപ്പോൾ ദില്ലിയിലേക്ക് കടക്കാനാകുന്നുള്ളൂ.
അവിടങ്ങളിൽത്തന്നെ കടുത്ത ഗതാഗതസ്തംഭനമാണ്. സിംഖു, ലാംപൂർ, ഔചാണ്ഡി, സഫിയബാദ്, പിയാവോ മനിയാരി, സബോലി എന്നീ അതിർത്തി റോഡുകൾ പൂർണമായും അടഞ്ഞുകിടക്കുന്നു. ടിക്‍രി, ഝരോഡ ബോർഡറും അടച്ചിട്ടിരിക്കുകയാണ്. ബഡുസരായ് അതിർത്തി റോഡുകൾ വഴി കാറുകളും ഇരുചക്രവാഹനങ്ങളും മാത്രമേ കടത്തിവിടുന്നുള്ളൂ. ഝാടികാര ബോർഡർ റോഡിലൂടെ ഇരുചക്രവാഹനങ്ങൾ മാത്രമേ കടത്തിവിടുന്നുള്ളൂ.
അതേസമയം, സമരം ചെയ്യുന്ന കർഷകർക്കെതിര്‍ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് നടി കങ്കണ റണൗത്തിനെതിരെ ദില്ലി സിഖ് ഗുരുദ്വാര മാനേജ്മെന്‍റ് കമ്മിറ്റി വക്കീൽ നോട്ടീസയച്ചു. സമരത്തിന് വന്ന വൃദ്ധയായ ഒരു സ്ത്രീയുടെ ചിത്രം പങ്കുവച്ച്, ഇവർ എല്ലാ സമരത്തിനുമെത്തുമെന്നും, നൂറ് രൂപ കൊടുത്താൽ മതിയെന്നുമുള്ള കങ്കണയുടെ ട്വീറ്റ് വിവാദമായിരുന്നു.
ഷഹീൻബാഗ് സമരത്തിലണിനിരന്ന ദാദിയാണ് ഇവരും എന്ന വ്യാജപ്രചാരണമാണ് കങ്കണ ട്വീറ്റിലൂടെ നടത്തിയത്. വൃദ്ധരായ മനുഷ്യരെക്കുറിച്ച് മോശം പരാമർശം നടത്തുകയും, കർഷകരെ ദേശദ്രോഹികളായി ചിത്രീകരിക്കുകയും ചെയ്ത കങ്കണ റണൗത്ത് പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതല്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ദില്ലി സിഖ് ഗുരുദ്വാര മാനേജ്മെന്‍റ് കമ്മിറ്റി അധ്യക്ഷൻ മഞ്ജീന്ദർ സിംഗ് സിർസ വ്യക്തമാക്കി.