പൗരത്വം നിയമ ഭേദഗതി; വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമം അഴിച്ച് വിട്ട് ദില്ലി പൊലീസ്
പൗരത്വം നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല. ജെഎന്‍യു, ജാമിയ, അലിഗഡ്, മദ്രാസ്... സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ കേന്ദ്രസര്‍ക്കാറിന്‍റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധത്തിലാണ്. അനുമതിയില്ലാതെ ക്യാമ്പസില്‍ കയറിയ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തന് കീഴിലുള്ള പൊലീസ് അക്ഷരാര്‍ത്ഥത്തില്‍ നടത്തിയത് വിദ്യാര്‍ത്ഥി വേട്ടതന്നെയായിരുന്നു. കുറ്റവാളികള്‍ എന്ന നിലയിലാണ് പലപ്പോഴും പൊലീസ് പെരുമാറിയതെന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ പറയുന്നു. ക്ലാസ് മുറിയിലും ടോയിലെറ്റിലും എന്തിന് ലൈബ്രറിയില്‍ പോലും കയറിയ പൊലീസ് ക്രിമിനലുകളെക്കാള്‍ മോശമായി വിദ്യാര്‍ത്ഥികളോട് പെരുമാറുന്ന വിഡീയോകള്‍ പുറത്ത് വന്നു. വിദ്യാര്‍ത്ഥികള്‍ പൊലീസിനെ കല്ലെറിയുമ്പോള്‍ പൊലീസ് വാഹനങ്ങള്‍ തല്ലിപ്പൊളിക്കുന്നതിന്‍റെയും തീയിടുന്നതിന്‍റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പൊലീസുകാരില്‍ പലരും യൂണിഫോമിലല്ലെന്നുള്ളതും പുറത്ത് വന്ന വീഡിയോയില്‍ ദൃശ്യമാണ്.
പൊലീസ് അക്രമത്തെ തുടര്‍ന്ന് സര്‍വ്വകലാശാല വിടാന്‍ നിര്‍ബന്ധിതരായ വിദ്യാര്‍ത്ഥികള്‍ അക്ഷരാര്‍ത്ഥത്തില്‍ ദില്ലിയില്‍പ്പെട്ട് പോയിരുന്നു.
തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കേരളത്തില്‍ നിന്നുള്ള എംപിമാരുടെയും നിര്‍ദ്ദേശപ്രകാരം ദില്ലി കേരളാ ഹൗസ് സര്‍വ്വകലാശാലയില്‍ നിന്നും വീടുകളിലേക്ക് പോകുന്ന മലയാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് അഭയം നല്‍കി.
വിദ്യാര്‍ത്ഥികളെ കുറ്റവാളികളോടെന്ന നിലയിലാണ് പൊലീസ് പെരുമാറിയത്. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ യുദ്ധ കുറ്റവാളികളോടെന്ന പോലെ കൈകള്‍ ഉയര്‍ത്തി പൊലീസ് നടത്തിക്കൊണ്ട് പോകുന്നു.
ജാമിയ മിലിയ, അലിഗഢ് മുസ്ലിം സർവ്വകലാശാലകളിലുണ്ടായ സംഘർഷത്തെ തുടർന്ന് ഹോസ്റ്റലുകൾ അടച്ചതോടെ പെരുവഴിയിലായ വിദ്യാർത്ഥികൾക്കാണ് കേരള ഹൗസ് ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ താമസമൊരുക്കിയത്.
എഴുപതിലേറെ മലയാളി വിദ്യാർത്ഥികളാണ് കേരള ഹൗസിൽ മാത്രം താമസിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ വ്യാപകമായി നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്‍റെ പ്രഭവ കേന്ദ്രമാണ് ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാല.
പൊലീസ് അനുവാദമില്ലാതെ ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാല ക്യാംപസിൽ കയറി വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
അന്ന് രാത്രി തന്നെ പ്രക്ഷോഭം അലിഗഢ് മുസ്ലിം സർവ്വകലാശാലയിലുമെത്തി.
സംഘർഷത്തെ തുടർന്ന് ഇരു സർവ്വകലാശാലകളും ഹോസ്റ്റലുകളും അടച്ചതോടെ നൂറ് കണക്കിന് വിദ്യാർത്ഥികളാണ് പെരുവഴിയിലായത്.
ജാമിയ മില്യാ സര്‍വ്വകലാശാലയിലെ ശുചിമുറിയില്‍ പൊലീസ് തല്ലിവീഴ്ത്തിയ വിദ്യാര്‍ത്ഥി.
സത്യത്തില്‍ ജാമിയയില്‍ ചോര ഒഴുകുകയായിരുന്നു. സമാധാനപരമായി പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം ജില്ലി പൊലീസ് ഓടിക്കയറുകയായിരുന്നു.
ഹോസ്റ്റലുകൾ ഒഴിയാൻ മതിയായ സമയം നൽകിയില്ലെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വലിയ ദുരിതത്തിലാണെന്നും പൊലീസ് മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെട്ട് വന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നു.
മദ്രാസ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പൗരത്വ നിയമഭേദഗതിക്കെതിരെ സര്‍വ്വകലാശാല ക്യാംപസില്‍ രാത്രിയിലും തുടരുന്ന പ്രതിഷേധം.
കേരള ഹൗസിലുള്ള വിദ്യാർത്ഥികളെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് സന്ദർശിച്ചു. വിദ്യാർത്ഥികൾ ഇന്നും നാളെയുമായി മടങ്ങും.
പൊലീസ് മര്‍ദ്ദനത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് ഗുരുതര പരിക്കേറ്റത്. വെടിയേറ്റ നിലയിലും കുട്ടികള്‍ ആശുപകത്രികളില്‍ ചികിത്സയിലാണ്. എന്നാല്‍ വെടി വെച്ചെന്ന് സമ്മതിക്കാന്‍ ദില്ലി പൊലീസ് തയ്യാറായിട്ടില്ല.