രാജ്യവ്യാപക ദേശീയപാത ഉപരോധവുമായി; ദില്ലി അതിര്‍ത്തിയില്‍ 50,000 സൈനികരെ വിന്യസിച്ച് കേന്ദ്രസര്‍ക്കാര്‍
നീണ്ട 73 -ാം ദിവസമാണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുന്നത്. കര്‍ഷകര്‍ എതിര്‍ക്കുമ്പോഴും നിയമം കര്‍ഷകര്‍ക്ക് ഗുണകരമാണെന്നും പിന്‍വലിക്കില്ലെന്നുമാണ് പ്രധാനമന്ത്രി മോദി ആവര്‍ത്തിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിക്കിടെലെയുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് രാജ്യത്തിര്‍ത്തിക്ക് സമാനമായ തരത്തിലാണ് ദില്ലി അതിര്‍ത്തികളില്‍ ദില്ലി പൊലീസിന്‍റെ കരുതല്‍ തുടരുന്നത്. ഗാസിപ്പൂരിലെ ദേശീയ പാതയോരത്തെ പ്രധാന സമരവേദിയിലെത്താന്‍ 12 കിലോമീറ്റര്‍ നടക്കണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അത്തരത്തിലാണ് ദില്ലി പൊലീസ് സമരമുഖങ്ങളെ മാധ്യമങ്ങളില്‍ നിന്നും ജനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്. അതിനിടെ സമരവേദികളെ ഒറ്റപ്പെടുത്തുന്ന ദില്ലി പൊലീസ് തന്ത്രത്തിനെതിരെ ഇന്ന് രാജ്യവ്യാപകമായി ദേശീയ പാതകളും സംസ്ഥാന പാതകളും ഉപരോധിക്കുമെന്ന് (Chakka Jam) കര്‍ഷകര്‍ അറിയിച്ചു. എന്നാല്‍ ഇന്നത്തെ പ്രക്ഷോഭങ്ങള്‍ക്കിടെ ഒരുതരത്തിലും സംഘര്‍ഷങ്ങള്‍ ഉണ്ടാകരുതെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു. ഈ ഉപരോധത്തിനിടെ ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ അതിര്‍ത്തി കടന്ന് ദില്ലിയിലേക്ക് കടക്കാതിരിക്കാനായി 50,000 സായുധ സൈനീകരെയാണ് കേന്ദ്രസര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്നത്. ദില്ലി അതിര്‍ത്തിയില്‍ നിന്നും മൂന്നും നാലും കിലോമീറ്റര്‍ ഉള്ളിലേക്ക് മാറിയും ബാരിക്കേടുകളും കോണ്‍ക്രീറ്റ് ബീമുകളും നിരത്തി അതിസുരക്ഷയാണ് ദില്ലി പൊലീസ് ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങള്‍ ഗെറ്റി.
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിലേറ്റ അട്ടിമറിയെ മറികടക്കാനും സമര വേദിയെ ഒറ്റപ്പെടുത്താനായി സുരക്ഷ ശക്തമാക്കിയ ദില്ലി പൊലീസ് നടപടിക്കെതിരെയും പുതിയ സമരമുഖം തുറക്കാൻ കർഷകസംഘടനകളുടെ രാജ്യവ്യാപക ദേശീയ പാത ഉപരോധം ഇന്ന്.
ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് മണിവരെയാണ് ഉപരോധം. ദില്ലി എൻസിആർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ പ്രധാനപാതകൾ ഉപരോധിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. (കൂടുതല്‍ ചിത്രങ്ങള്‍ക്ക് Read More ല്‍ ക്ലിക്ക് ചെയ്യുക)
സമരവുമായി ബന്ധപ്പെട്ട് കർഷകർക്കുള്ള നിർദ്ദേശങ്ങൾ സംയുക്ത കിസാൻ മോർച്ച പുറത്തിറക്കി. അടിയന്തര സർവീസുകൾ ഉപരോധ സമയത്ത് അനുവദിക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
സമരത്തിന് മുന്നോടിയായി ഇന്നലെ ഉത്തർപ്രദേശിലെ ഷാമിലിയിൽ വിലക്ക് ലംഘിച്ച് മഹാപഞ്ചായത്ത് ചേർന്നത് പൊലീസിന് തിരിച്ചടിയായി. ഉപരോധത്തിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കർഷകർ ദില്ലിയിലേക്ക് കടന്ന് ഉപരോധം നടത്താൻ സാധ്യത കണക്കിലെടുത്ത് പൊലീസ് അതിർത്തികളിൽ സുരക്ഷ കൂട്ടി. ദില്ലി പൊലീസിന്‍റെ വിവിധ വിഭാഗങ്ങള്‍ക്ക് പുറമേ 50,000 സായുധസൈനീകരെയാണ് ദില്ലി അതിര്‍ത്തികളില്‍ വിന്യസിച്ചിരിക്കുന്നത്.
ദില്ലി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി. ഹരിയാന പൊലീസിനും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിനിടെ ഇന്നലെ ഗാസിപ്പൂരില്‍ വ്യത്യസ്തമായ ഒരു സമരമുഖം തുറന്ന് ഭാരതീയ കിസാന്‍ മോര്‍ച്ച് നേതാവ് രാകേഷ് ടികായത്ത് രംഗത്തെത്തി. ഗാസിപ്പൂരില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ദില്ലി പൊലീസ് ഒരുക്കിയിരിക്കുന്നത്.
ഗാസിപ്പൂര്‍ ദേശീയ പാതയില്‍ കമ്പി കൂര്‍പ്പിച്ച് അള്ള് വച്ചതിന് പുറമേ വലിയ കോണ്‍ക്രീറ്റ് ബാരിക്കേടുകളും ഇരുമ്പ് ബാരിക്കേടുകളും കമ്പി വേലികളും ദില്ലി പൊലീസ് പണിതിട്ടുണ്ട്. ദേശീയ പാതയില്‍ മീറ്ററുകളോളം ദൂരം ഇത്തരത്തില്‍ ബാരിക്കേടുകളും മറ്റും കൊണ്ട് അടച്ചിരിക്കുകയാണ്.
ഇത്തരത്തില്‍ റോഡ് അടച്ച് സ്ഥാപിച്ച ബാരിക്കേടുകള്‍ക്ക് മുന്നില്‍ ഭാരതീയ കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടിക്കായത്ത് ട്രാക്കില്‍ രണ്ട് ലോഡ് മണ്ണ് കൊണ്ടിട്ടു. വലിയ ആഘോഷമായാണ് കര്‍ഷകരെത്തിയത്.
തൊട്ട് പുറകെ റോസാ ചെടികളും എത്തി. ബാരിക്കേടുകള്‍ക്ക് മുന്നില്‍ ചരിഞ്ഞ മണ്ണില്‍ റോസാ ചെടികള്‍ നട്ട് കര്‍ഷകര്‍ ദില്ലി പൊലീസിന്‍റെ ബാരിക്കേടുകള്‍ക്ക് മറുപടി നല്‍കി. ആണികള്‍ നിറഞ്ഞ റോഡ് മുഴുവനും പൂന്തോട്ടമാക്കിയ ശേഷമാണ് സമരത്തിലിരിക്കുന്ന കര്‍ഷകര്‍ പ്രതിഷേധ വേദിയിലേക്ക് മടങ്ങിയത്.
പൊലീസിനുള്ള മറുപടിയാണ് ഈ പൂച്ചെടികളെന്നാണ് കര്‍ഷകരുടെ നിലപാട്.തങ്ങളുടെ വഴികളില്‍ ആണികള്‍ പാകിയ അധികാരികള്‍ക്ക് പൂക്കള്‍ കൊണ്ട് മറുപടി നല്‍കാനാണ് തീരുമാനമെന്നാണ് പ്രവര്‍ത്തിയേക്കുറിച്ച് രാകേഷ് ടികായത് പ്രതികരിച്ചത്.
ഗ്രാമങ്ങളില്‍ നിന്ന് ചെടികള്‍ നനയ്ക്കാനുള്ള വെള്ളവും കര്‍ഷകര്‍ കൊണ്ടുവന്നിരുന്നു. വിളവ് ഉല്‍പാദിപ്പിക്കുന്നതില്‍ വദഗ്ധരായ കര്‍ഷകര്‍ സമര വേദികളിലും കൃഷി ചെയ്തത് നേരത്തെ വാര്‍ത്തയായിരുന്നു.
ഇതിനിടെ ദില്ലി പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ജയില്‍ മോചിതനായ മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തി. സിംഗുവില്‍ നിന്നാണ് മന്‍ദീപ് പുനിയ എന്ന മാധ്യമപ്രവര്‍ത്തകരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തതത്.
ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിലടയ്ക്കപ്പെട്ട മന്‍ദീപ് സിംഗ് കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതനായത്. തിഹാർ ജയിലിലിൽ തനിക്കൊപ്പമുണ്ടായിരുന്ന കർഷകരിൽ പലരെയും പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് മൻദീപ് പുനീയ പറഞ്ഞു.
അടിയേറ്റത്തിന്റെ ക്ഷതം കർഷകർ കാണിച്ച് തന്നുവെന്നും മന്ദീപ് പുനീയ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. അറസ്റ്റിലായ സിദ്ദീഖ് കാപ്പന് ഉൾപ്പെടെ അറസ്റ്റിലായ മാധ്യമപ്രവർത്തകർക്കായി ഇനിയും ശബ്ദമുയരണമെന്നും പൂനിയ പറഞ്ഞു.
ബാരിക്കേഡിന് സമീപം നിന്ന കുടിയേറ്റ തൊഴിലാളികളെ പൊലീസ് തടഞ്ഞു. ഇവർക്ക് നേരെ നടന്ന പൊലീസ് അതിക്രമം ഞങ്ങൾ ക്യാമറയിൽ പകർത്തി. ഇതെതുടർന്നാണ് അന്ന് ദില്ലി പൊലീസ് തന്നെ വളഞ്ഞത്. പൊലീസുകാർ ചേർന്ന് ഞങ്ങളെ വലിച്ചിഴച്ച് ടെന്‍റിലേക്ക് കൊണ്ട് പോവുകയായിരുന്നുവെന്ന് പൂനിയ പറഞ്ഞു.
കർഷകർക്ക് നേരെ മുഖംമൂടി ആക്രമണം നടത്തിയത് ബിജെപിക്കാരാണെന്ന് തെളിവ് സഹിതം തങ്ങള്‍ വാർത്ത നൽകിയിരുന്നു, പൊലീസ് ഈ അക്രമം നോക്കി നിന്നുവെന്നും റിപ്പോർട്ട് ചെയ്തു. ഈക്കാര്യം പറഞ്ഞ് പൊലീസ് വളരെയേറെ മര്‍ദ്ദിച്ചു. അവർക്ക് എന്നെ വ്യക്തമായി അറിയാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ജയിലിൽ അത്ര സുഖകരമായ ഒന്നല്ല, എന്നെ അടച്ച ബാരക്കിൽ അറസ്റ്റിലായ കർഷകരും ഉണ്ടായിരുന്നു. പൊലീസിന്‍റെ ഭാഗത്ത് നിന്ന് അടിയേറ്റത്തിന്റെ ക്ഷതങ്ങൾ അവർ കാട്ടിതന്നു.
എന്റെ കാര്യം മാത്രമല്ല, ജോലിക്കിടയിൽ അറസ്റ്റിലായ സിദ്ദിഖ് കാപ്പന്റെ സ്ഥിതി ആലോചിക്കൂ. പൊലീസ് എന്നെ തല്ലുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ദില്ലി ആയതിനാൽ സഹപ്രവർത്തകർ എനിക്കായി ശബ്ദിച്ചു. എന്നാൽ കാപ്പന്റെ അവസ്ഥ എന്താണ് ? ആറുമാസമായി ജയിലിലാണ് അദ്ദേഹം. കാപ്പന്റെ മോചനത്തിനായി ഇനിയും നമ്മുടെ ശബ്ദം ഉയരണമെന്നും മൻദീപ് പുനീയ പറഞ്ഞു.
കർഷകസമരത്തിൽ ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞതാണ്, അതിനാൽ അന്താരാഷ്ട്ര തലത്തിന് നിന്ന് പ്രതികരണം ഉയരും. അത് എങ്ങനെ ആഭ്യന്തര സുരക്ഷയെ ബാധിക്കുമെന്ന് പുനീയ ആശ്ചര്യപ്പെട്ടു.
തിഹാറിൽ കഴിയുന്ന കർഷകരിൽ നിന്ന് നിരവധി കാര്യങ്ങൾ അറിയാൻ പറ്റി അതെല്ലാം മനസിലുണ്ട്. ഇതെല്ലാം തുടർ റിപ്പോർട്ടുകളായി എഴുതികൊണ്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ദില്ലി അതിര്‍ത്തികളിലെ കർഷക സമരത്തിൽ പ്രതികരണവുമായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന രംഗത്തെത്തി. വിഷയത്തിൽ സർക്കാരും പ്രതിഷേധക്കാരും സംയമനം പാലിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. പ്രശ്നത്തിൽ മനുഷ്യാവകാശം ഉറപ്പാക്കി എത്രയും വേഗം പരിഹാരം കാണണം.
സമാധാനപരമായി പ്രതിഷേധങ്ങൾക്കായി ഒത്തു കൂടാൻ എല്ലാവർക്കും അവകാശമുണ്ട്. ഇത് സംരക്ഷിക്കപ്പെടണമെന്നും സംഘടന പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.