മോദിയെ വധിക്കാന്‍ ആരും ബോംബിടാത്തതെന്ത് ? വിവാദമായി മുന്‍ എംഎല്‍എയുടെ പരാമര്‍ശം
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ആരും ബോംബാക്രമണം നടത്താത്തതെന്താണെന്ന, മുന്‍ മധ്യപ്രദേശ് എംഎല്‍എ റാംഗുലാം ഉയികെയുടെ പരാമര്‍ശം വിവാദത്തില്‍. ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടി നേതാവും മുന്‍ എംഎല്‍എയുമാണ് റാംഗുലാം ഉയികെ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉന്മൂലനം ചെയ്യാൻ ആരും ബോംബ് നിർമ്മിക്കാത്തത് എന്ത് കൊണ്ടാണെന്ന് ഒരു പൊതുയോഗത്തിൽ വച്ച് മധ്യപ്രദേശ് മുൻ നിയമസഭാംഗവും ഗോണ്ട്വാന മന്ത്ര പാർട്ടി (ജിജിപി) നേതാവുമായ റാംഗുലാം ഉയികെ ചോദിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
സിയോണി ജില്ലയിലെ മുന്‍ ഗണ്‍ഷോര്‍ എംഎല്‍എയായ റാംഗുലാം ഉയികെ, കോവിഡ് -19 പകർച്ചവ്യാധിയെ സംബന്ധിച്ച ഒരു യോഗത്തില്‍ പങ്കെടുക്കവേയാണ് ഈ വിവാദ പരാമര്‍ശം നടത്തിയത്. 130 കോടി ജനങ്ങളെ, രാജ്യം മുഴുവൻ, അയാള്‍ വിഡ്ഢിയാക്കുന്നു. കൊലയാളി വൈറസിനെതിരെ വാക്സിൻ വികസിപ്പിക്കുന്നതിൽ പോലും ഇപ്പോഴത്തെ കേന്ദ്രസർക്കാർ പരാജയപ്പെട്ടു. എന്നിട്ടും ഏങ്ങനെയാണ് ആളുകൾ ചികിത്സ തേടുന്നുവെന്ന് സർക്കാരിന് അവകാശപ്പെടാനാകുന്നത് റാംഗുലാം ഉയികെ ചോദിച്ചു.
കൊലയാളി വൈറസിനെ ഇല്ലാതാക്കാന്‍ ഒരു വാക്‌സിന്‍ നിര്‍മ്മിക്കാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല. ഇവിടെ ബോംബ് നിര്‍മ്മാണം നിലച്ചോ. ഇന്ദിരാഗാന്ധിയെ വധിക്കാന്‍ ബുള്ളറ്റ് ഉണ്ടായിരുന്നു.
മനുഷ്യ ബോംബാണ് രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്. എന്നിട്ടും എന്തുകൊണ്ടാണ് മോദിജിയെ വധിക്കാനായി ഒരു ബോംബുണ്ടാക്കാന്‍ ആര്‍ക്കും കഴിയാത്തത്- മുന്‍ എംഎല്‍എ റാംഗുലാം ഉയികെ ചോദിച്ചു.
സംഭവത്തില്‍ പ്രതിഷേധവുമായി ബിജെപി പ്രാദേശിക നേതാക്കള്‍ രംഗത്തെത്തി. പ്രധാനമന്ത്രിക്കെതിരെ മോശമായ രീതിയിലാണ് മുന്‍ എംഎല്‍എ സംസാരിച്ചതെന്നും ആദിവാസി ജനവിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാനും ചീഫ് പബ്ലിസിറ്റിക്കും വേണ്ടിയാണ് എംഎല്‍എ ഇത്തരത്തില്‍ സംസാരിച്ചതെന്നും പൊലീസ് കേസെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
വിലകുറഞ്ഞ പ്രചരണത്തിനും ഗോത്ര ജനതയെ തെറ്റിദ്ധരിപ്പിക്കുന്നതിനുമാണ് മുൻ എംഎൽഎ റാംഗുലാം ഉയികെയുടെ പ്രസംഗം. പ്രധാനമന്ത്രിയെ കൊല്ലാൻ ഒരു ബോംബ് നിർമ്മിക്കാൻ ആവശ്യപ്പെടുന്നത് ഗുരുതരമായ കുറ്റമാണ്. സിയോണി ജില്ലാ പോലീസ് സൂപ്രണ്ട് ഇക്കാര്യം മനസിലാക്കി മുൻ എംഎൽഎയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പ്രാദേശിക ബിജെപി നേതാവ് പ്രമോദ് പട്ടേൽ പറഞ്ഞു. എന്നാല്‍, ബിജെപി നേതാക്കളാരും ഇത് സംബന്ധിച്ച് ഇതുവരെ പൊലീസില്‍ പരാതി നൽകിയിട്ടില്ല.