ദില്ലി ചലോ: ആശയ്ക്ക് വക നല്‍കാതെ സര്‍ക്കാര്‍; ദില്ലിയുടെ അതിര്‍ത്തി അടച്ച് കര്‍ഷകര്‍
എന്‍ഡിഎ സര്‍ക്കാറിന്‍റെ കര്‍ഷക പരിഷ്കരണ നിയമത്തിനെതിരെ തുടര്‍ച്ചയായ അഞ്ചാം ദിവസവും സമരം തുടരുന്ന കര്‍ഷകര്‍, ദില്ലി സംസ്ഥാനത്തേക്കുള്ള വഴികള്‍ അടച്ചിട്ട് സമരം ശക്തമാക്കുമെന്ന് അറിയിച്ചു. സമരം ആരംഭിച്ച ആദ്യ രണ്ട് ദിവസം കര്‍ഷകര്‍ ദില്ലിയില്‍ പ്രവേശിക്കാതിരിക്കാനായി എന്‍ഡിഎ സര്‍ക്കാര്‍ ദില്ലി പൊലീസിനെയും സിആര്‍പിഎഫ്, ബിഎസ്എഫ് തുടങ്ങിയ അര്‍ദ്ധസൈനീക വിഭാഗങ്ങളെയും രംഗത്തിറക്കിയിരുന്നു. ദില്ലി - ഹരിയാനയിലേക്കുള്ള ദേശീയ പാതകളില്‍ വലിയ കിടങ്ങുകള്‍ കുത്തിയും ബാരിക്കേടുകള്‍ ഉയര്‍ത്തിയും കര്‍ഷക മാര്‍ച്ചിനെ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ പ്രതിരോധങ്ങളെ തട്ടിമാറ്റിയ കര്‍ഷകരില്‍ ഒരു വിഭാഗം ദില്ലിയിലേക്ക് കടന്നു. മറുവിഭാഗം ദില്ലിയുടെ അതിര്‍ത്തികളില്‍ തന്നെ തുടരുകയായിരുന്നു.ചിത്രങ്ങള്‍: ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനന്തുപ്രഭ , റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍.
ദില്ലി ചലോ മാര്‍ച്ചിന്‍റെ ആദ്യ രണ്ട് - മൂന്ന് ദിവസങ്ങളിലെ സംഘര്‍ഷങ്ങള്‍ക്ക് ശേഷം സമാധാമപരമായ സമരമാണ് ദില്ലി അതിര്‍ത്തികളിലും കര്‍ഷകര്‍ എത്തിചേര്‍ന്ന നിരങ്കരി മൈതാനത്തും ഇപ്പോള്‍. പാട്ടുകള്‍ പാടിയും ഭക്ഷണം വച്ചും കര്‍ഷക നിയമത്തിന്‍റെ പോരായ്മകളും അപകടങ്ങളും വിശദീകരിച്ചുമാണ് കര്‍ഷകര്‍ ഇപ്പോള്‍ സമരം മുന്നോട്ട് കൊണ്ട് പോകുന്നത്.
എന്‍ഡിഎ സർക്കാര്‍ മുന്നോട്ട് വച്ച ഉപാധികളെല്ലാം സമരക്കാര്‍ തള്ളികയും സമരം കൂടുതല്‍ ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ദില്ലിയിലേക്കുള്ള പ്രവേശന കവാടങ്ങളെല്ലാം അടച്ച് ഇന്ന് മുതൽ സമരം ശക്തമാക്കുമെന്നാണ് കർഷക സംഘടനകൾ അറിയിച്ചത്.
ബുറാഡിയിലെ നിരങ്കരി മൈതാനത്തേക്ക് മാറില്ലെന്ന് ഒരു വിഭാഗം കർഷകർ അറിയിച്ചതിന് പിന്നാലെ കഴിഞ്ഞ രാത്രി അമിത് ഷായുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, നരേന്ദ്ര സിംഗ് തോമർ എന്നിവർ ബി ജെ പി അധ്യക്ഷൻ ജെ പിനദ്ദയുടെ വീട്ടിൽ യോഗം ചേർന്നിരുന്നു.
മോദി സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്കരണ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 26 ന് തുടങ്ങിയ കർഷകരുടെ ദില്ലി ചലോ മാർച്ച് വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു.
ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് കർഷകർ ദില്ലി ചലോ പ്രക്ഷോഭത്തിന്‍റെ ഭാഗമായി എത്തിയിരിക്കുന്നത്. സമരം അവസാനിപ്പിക്കണമെന്നും ഡിസംബർ മൂന്നിന് ചർച്ചയാകാമെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കർഷകരെ അനുനയിപ്പിക്കാനുള്ള നീക്കം തുടരുമെന്നിലും മൂന്നിന് നടക്കുന്ന യോഗത്തിൽ വിട്ടുവീഴ്ചക്ക് കേന്ദ്രം തയ്യാറായേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് ചില സംസ്ഥാനങ്ങളിലെ കർഷകർ കൂടി വരും ദിവസങ്ങളില്‍ ദില്ലിയിലെത്തുമെന്ന് സമര നേതാക്കൾ പ്രഖ്യാപിച്ചതോടെ ജന്തർ മന്തർ, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിൽ കൂടുതൽ കേന്ദ്രസേനയേയും പൊലീസിനെയും കേന്ദ്ര സര്‍ക്കാര്‍ വിന്യസിച്ചു.
പൌരത്വ ഭേദഗതിക്കെതിരെ ദില്ലിയില്‍ ഉയര്‍ന്നുവന്ന ശക്തമായ സമരം കൊറാണാ രോഗാണുവ്യപനത്തെ തുടര്‍ന്ന് നിശ്ചലമായിരുന്നു. എന്നാല്‍ രോഗാണുവ്യാപനത്തിനിടെ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക പരിഷ്കരണ ബില്ലുകള്‍ക്കെതിരെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
രോഗാണു വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെയാണ് കര്‍ഷകര്‍ സമരവുമായി ദില്ലിയിലേക്ക് നീങ്ങിയത്. കഴിഞ്ഞ 26 ഇടതുസംഘടനകളുടെ നേതൃത്വത്തില്‍ പ്രഖ്യാപിക്കപ്പെട്ട അഖിലേന്ത്യാ പണിമുടക്കിന് പിന്നാലെയായിരുന്നു കര്‍ഷക സംഘടനകള്‍ ദില്ലി ചലോ മാര്‍ച്ച് ആരംഭിച്ചിത്.
ആദ്യ രണ്ട് ദിവസം സമരക്കാരെ അതിര്‍ത്തിയില്‍ തടഞ്ഞ് നിര്‍ത്താന്‍ ദില്ലി പൊലീസിന് കഴിഞ്ഞു. കര്‍ഷകര്‍ ദില്ലി സംസ്ഥാന അതിര്‍ത്തി കടക്കാതിരിക്കാനായി ദേശീയ പതയില്‍ വലിയ കിടങ്ങുകള്‍ കുഴിച്ചു. മുള്ള് വേലികള്‍ സ്ഥാപിച്ചു. വലിയ കോണ്‍ക്രീറ്റ് ബൂമുകളും ബാരികേടുകളും സ്ഥാപിച്ചായിരുന്നു ദില്ലി പൊലീസ് നിലയുറപ്പിച്ചത്.
ഇതുവരെയ്ക്കും സ്വന്തം കര്‍ഷകര്‍ക്കെതിരെ രാജ്യത്തെ ഒരു ഭരണകൂടവും ഇത്തരം ശക്തമായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പുറത്തെടുത്തിരുന്നില്ല. പുതിയെ കര്‍ഷക നിയമത്തിനെതിരെ ചര്‍ച്ച പോലും സാധ്യമല്ലെന്ന നിലപാടിലായിരുന്നു എന്‍ഡിഎ സര്‍ക്കാര്‍.
കര്‍ഷകരുടെ പ്രതിഷേധം ശക്തമായതോടെ സമരക്കാര്‍ക്ക് ദില്ലിയിലേക്ക് കടക്കാനുള്ള അനുമതി കൊടുക്കാതിരിക്കാന്‍ ദില്ലി പൊലീസ് കഴിഞ്ഞില്ല. എന്നാല്‍, സമരക്കാരെ ജന്തര്‍മന്തിറില്‍ പ്രതിഷേധിക്കാന്‍ അനുവദിക്കില്ലെന്ന് ദില്ലി പൊലീസ് അറിയിച്ചു.
ദില്ലിയിലേക്ക് കടക്കാന്‍ അനുമതി കിട്ടിയതോടെ ഒരു വിഭാഗം കര്‍ഷകര്‍ ദില്ലിയിലേക്ക് കടന്നെങ്കിലും വലിയൊരു വിഭാഗം കര്‍ഷകര്‍ അതിര്‍ത്തികളില്‍ തന്നെ തുടര്‍ന്നു. ദില്ലി പൊലീസിന്‍റെ വാഗ്ദാനത്തില്‍ വിശ്വാസമില്ലെന്നായിരുന്നു ഇവര്‍ അറിയിച്ചത്.
അടുത്ത ദിവസങ്ങളിലും സമരം ശക്തമായതോടെ ബുറാഡിയിലെ നിരങ്കരി മൈതാനത്തേക്ക് വന്നാല്‍ ചര്‍ച്ചയാകാമെന്ന് ആദ്യമായി കര്‍ഷക പ്രതിഷേധത്തോട് പ്രതികരിക്കവേ ആഭ്യാന്തരമന്ത്രി അമിത് ഷാ പറഞ്ഞു. എന്നാല്‍ അമിത് ഷാ പറയുന്നിടത്തല്ല. തങ്ങള്‍ പറയുന്നിടത്ത് അമിത് ഷായെത്തണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം.
ബുറാഡിയിലെ നിരങ്കരി മൈതാനത്തേക്ക് മാറില്ലെന്ന് കർഷകർ അറിയിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രി അമിത് ഷായുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, നരേന്ദ്ര സിംഗ് തോമർ എന്നിവർ ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുടെ വീട്ടിൽ യോഗം ചേർന്നിരുന്നു.
കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കർഷകർ ദില്ലിയിലെത്തുമെന്ന് സമര നേതാക്കൾ പ്രഖ്യാപിച്ചതോടെ ജന്തർ മന്തർ, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിൽ കൂടുതൽ കേന്ദ്രസേനയേയും, ദില്ലി പൊലീസിനെയും കേന്ദ്രസര്‍ക്കാര്‍ വിന്യസിച്ചു.
ഇതിനിടെ അജണ്ടയില്ലാതെ ഡിസംബര്‍ മൂന്നിന് കേന്ദ്രസര്‍ക്കാരുമായി നടക്കുന്ന ചര്‍ച്ച ഫലം കാണുമോയെന്ന് അറിയില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. നിയമം റദ്ദ് ചെയ്യാതെ ചര്‍ച്ച കൊണ്ട് മാത്രം കാര്യമില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. ദില്ലിയിലേക്കുള്ള പ്രവേശന കവാടങ്ങളെല്ലാം അടച്ച് ഇന്ന് മുതൽ സമരം ശക്തമാക്കുകയാണ് കര്‍ഷകര്‍.
ദില്ലിയുടെ അതിർത്തികളടച്ച് സമരം തുടരുമ്പോള്‍ ഉപാധികളില്ലാതെ മാത്രം സർക്കാരുമായി ചർച്ച എന്ന കടുത്ത തീരുമാനത്തിലേക്ക് കര്‍ഷകര്‍ കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. കര്‍ഷക സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ദില്ലി അതിർത്തികളിലൂടെയുള്ള ചരക്ക് നീക്കം നാലാം ദിവസവും സ്തംഭിച്ചു.
രണ്ടര ലക്ഷത്തോളം കർഷകരാണ് ഇപ്പോൾ ദില്ലിയുടെ അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നത്. അമൃത്സറിൽ നിന്ന് ഗ്രാമീണ വഴിയിലൂടെ അതിർത്തി കടന്ന ഒരു സംഘം കർഷകർ വൈകീട്ടോടെ ദില്ലി ഹരിയാന അതിർത്തിയിൽ നിലയുറപ്പിച്ച പൊലീസ് സന്നാഹത്തെ തന്നെ വളഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കർഷക സമരത്തോട് ആഭ്യന്തര മന്ത്രി അമിത്ഷാ അഹങ്കാര നിലപാട് ഉപേക്ഷിക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു. എന്നാല്‍, കർഷക പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും പറയില്ലെന്നും അമിത്ഷായും പ്രതികരിച്ചു. താങ്ങുവില ഇല്ലാതാക്കിയിട്ടില്ലെന്നും നല്ല അന്തരീക്ഷമുണ്ടെങ്കിൽ കർഷകരുമായി ചർച്ചക്ക് തയ്യാറാണെന്നും കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി.
അതിനിടെ കാർഷിക നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രംഗത്തെത്തി. കർഷകരുമായി ആലോചിച്ച് കർഷകർക്ക് വേണ്ടി കൊണ്ടുവന്ന നിയമമാണിത്. കർഷകർക്ക് നിയമം മൂലം വരുമാനം ഉറപ്പാക്കുന്നതാണ് പുതിയ നിയമമെന്നും തന്റെ പതിവ് മൻകി ബാത്ത് പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഡിസംബർ 3ന് കേന്ദ്ര സർക്കാർ ചർച്ചക്ക് തയ്യാറായ സാഹര്യത്തിൽ സമ്മർദ്ദം ശക്തമാക്കി മുന്നോട്ട് പോകാന്‍ തന്നെയാണ് കർഷകരുടെ തീരുമാനം. ബുറാഡി മൈതാനത്ത് എത്തിയ കർഷകർ അവിടെ സമരം തുടങ്ങി. രണ്ട് ദിവസത്തേക്കാണ് ദില്ലി ചലോ മാർച്ച് പ്രഖ്യാപിച്ചതെങ്കിലും ഇപ്പോഴത് അനിശ്ചിതകാല സമരമായി മാറുകയാണ്.
മാസങ്ങൾ തങ്ങി സമരം നയിക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് കർഷകർ എത്തിയിരിക്കുന്നത്. കർഷക പ്രക്ഷോഭം ശക്തമാകുമ്പോഴും എന്തെങ്കിലും വിട്ടുവീഴ്ചയ്ക്കുള്ള സാധ്യതയുടെ സൂചന പോലും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സർക്കാർ നൽകുന്നില്ല.
ഇതിനിടെ കര്‍ഷക സമരത്തെ ദുര്‍ബലപ്പെടുത്താന്‍ 'കാർഷിക നിയമം കർഷക സൗഹൃദ'മെന്നമട്ടില്‍ താഴെ തട്ടിൽ പ്രചരണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി അംഗങ്ങൾക്ക് നിര്‍ദ്ദേശം നൽകി.