ലോക്ഡൗൺ കാലത്ത് അടിമുടി മാറിയ ആന്ധ്രയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ കാണാം
സര്‍ക്കാര്‍ സ്കൂളുകളിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച പ്രധാന പദ്ധതിയുടെ പ്രാഥമിക ഘട്ടത്തില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് വന്ന മാറ്റങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍.
ആന്ധ്രപ്രദേശിലെ സര്‍ക്കാര്‍ സ്കൂളുകളിലെ സൌകര്യങ്ങള്‍ കണ്ട് അമ്പരന്ന് സമൂഹമാധ്യമങ്ങള്‍. ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗ്മോഹന്‍ റെഡ്ഢിയുടെ തെരഞ്ഞെടുപ്പ് കാലത്തെ പ്രധാന വാഗ്ദാനമായിരുന്നു സര്‍ക്കാര്‍ സ്കൂളുകളുടെ നവീകരണം.
മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകള്‍ അടിമുടി നവീകരിക്കുമെന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് വാഗ്ദാനം പാഴാകുമെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് അമ്പരപ്പിക്കുന്ന രീതിയിലുള്ള രൂപമാറ്റം സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് നല്‍കിയത്.
'നാടു നേടു' എന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 15715 സ്ഥാപനങ്ങളാണ് നവീകരിച്ചിട്ടുള്ളത്. ഒന്‍പത് സംവിധാനങ്ങളാണ് ഈ പദ്ധതിക്ക് കീഴില്‍ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ ചെയ്യുന്നത്.
വെള്ളത്തിന് ബുദ്ധിമുട്ടില്ലാത്ത വൃത്തിയുള്ള ശുചിമുറികള്‍, കുടിവെള്ള സംവിധാനം, വലുതും ചെറുതുമായ നന്നാക്കലുകള്‍, വൈദ്യുതീകരണം, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കമുള്ള ഫര്‍ണിച്ചറുകള്‍, കെട്ടിടം പെയിന്‍റ് ചെയ്യല്‍, പരിസ്ഥിതി സൌഹാര്‍ദ്ദപരമായ ചോക്ക് ബോര്‍ഡുകള്‍, ഇംഗ്ലീഷ് ലാബ്, ചുറ്റുമതില്‍ സംവിധാനം എന്നിവയാണ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെയ്യുന്നത്.
വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രധാനപദ്ധതിയുടെ പ്രാഥമിക ഘട്ടത്തിന് നാട്ടുകാരെ അമ്പരപ്പിക്കാന്‍ സാധിച്ചുവെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
സര്‍ക്കാര്‍ സ്കൂളുകളിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍. ഒരുവര്‍ഷം കൊണ്ട് ഈ നേട്ടം സാധിച്ചതില്‍ മുഖ്യമന്ത്രിയ്ക്ക് അഭിനന്ദനവുമായി നിരവധിപ്പേരാണ് എത്തുന്നത്.
നവീകരിച്ച സ്കൂളുകള്‍ ഇതേ രീതിയില്‍ സംരക്ഷിക്കാന്‍ അധ്യാപകര്‍ക്കും, അനധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും സ്കൂള്‍ സംവിധാനം ഉപയോഗിക്കുന്ന പൊതുജനങ്ങള്‍ക്കും ബാധ്യതയുണ്ടെന്ന ഓര്‍മ്മിപ്പിക്കലോടെയാണ് ചിലര്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.
കടപ്പ ജില്ലയിലെ സീതാംപേട്ട സ്കൂളിലെ ചിത്രങ്ങളാണ് ഇത്തരത്തില്‍ പ്രചരിക്കുന്നവയില്‍ ഏറിയതും. ലോക്ക്ഡൌണ്‍ സമയത്താണ് പ്രാഥമിക ഘട്ടത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്.
സ്കൂളുകള്‍ക്കൊപ്പം തന്നെ ഹോസ്റ്റലുകളിലെ അടിസ്ഥാന സംവിധാനങ്ങളിലും കാര്യമായ മാറ്റമാണ് പദ്ധതിക്ക് വരുത്താന്‍ സാധിച്ചത്.
പ്രാഥമിക വിദ്യാലയങ്ങളില്‍ ഇതിനോടകം തന്നെ ഇംഗ്ലീഷ് ഭാഷ ആന്ധ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കി കഴിഞ്ഞു.
കുട്ടികളെ വിദ്യാലയങ്ങളിലെത്തിക്കാന്‍ അമ്മമാര്‍ക്ക് പതിനയ്യായിരം രൂപയുടെ ധനസഹായവും ആന്ധ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
യൂണിഫോം, ബാഗ്, ഷൂസ് എന്നിവ അടക്കം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനൊപ്പമാണ് ഈ ധനസഹായവും എന്നതും ശ്രദ്ധേയമാണ്.