ഹൈദ്രാബാദ് കോര്‍പ്പറേഷന്‍; ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിആര്‍എസ്
തെലങ്കാനയില്‍ ഹൈദരാബാദ് കോര്‍പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല. 150 വാര്‍ഡുകളുള്ള ഹൈദരാബാദ് കോര്‍പറേഷനില്‍ 76 പേരുടെ പിന്തുണയാണ് ഭരണം പിടിക്കാന്‍ വേണ്ടത്. ഫലം പ്രഖ്യാപിച്ച 149 വാര്‍ഡില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിമാറിയ കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ തെലങ്കാന രാഷ്ട്ര സമിതിക്ക് (ടിആര്‍എസ്) 55 സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. രണ്ടാമതെത്തിയ ബിജെപി 48 സീറ്റുകള്‍ കൈയടക്കിയപ്പോള്‍ അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) 44 സീറ്റിലും കോണ്‍ഗ്രസ് 2 സീറ്റിലും ജയിച്ചു. എന്നാല്‍ കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പില്‍ വെറും 4 സീറ്റുകളില്‍ വിജയിച്ച ബിജെപി ഇത്തവണ 48 സീറ്റുകളില്‍ വിജയം നേടിയത് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ ആശങ്ക സൃഷ്ടിച്ചു. സംസ്ഥാന കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ ബിജെപി കുതിരക്കച്ചവടത്തിലേക്ക് കടക്കുമോയെന്നാണ് ആശങ്ക. ഡിസംബർ ഒന്നിന് നടന്ന കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറാണ് ഉപയോഗിച്ചത്. ഹൈദ്രാബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായതിന്‍റെ ആഹ്ളാദം പങ്കിടുന്ന ടിആര്‍എസ് പ്രവര്‍ത്തകരുടെ ചിത്രം പര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ വൈശാഖ് ആര്യന്‍.
ഒരു സംസ്ഥാന കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് പിടിക്കാനായി ബിജെപി പ്രചാരണരംഗത്ത് കേന്ദ്ര നേതൃത്വത്തെ തന്നെ ഇറക്കിയിരുന്നു. കേന്ദ്രമന്ത്രിമാരടക്കമുള്ള വമ്പന്‍ നേതൃനിരയെ തന്നെ ഇറക്കിയ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഒന്ന് കൊണ്ട് ഹൈദരാബാദ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തെലങ്കാനയില്‍ വേരുറപ്പിക്കാനുള്ള ശ്രമഫലമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ എന്നിവര്‍ പ്രചാരണത്തിൽ സജീവമായത്. .
യോഗി ആദിത്യനാഥ് അടക്കമുള്ള കേന്ദ്രനേതാക്കളെ ഇറക്കി വൻ പ്രചാരണമാണ് ബിജെപി നടത്തിയത്. ജയിച്ചാൽ ഹൈദരാബാദിന്‍റെ പേര് മാറ്റി 'ഭാഗ്യനഗർ' ആക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞതടക്കം വലിയ വിവാദമായിരുന്നു.
മതാടിസ്ഥാനത്തിൽ വോട്ടുകൾ കൃത്യമായി പിളർത്താൻ ബിജെപിക്ക് കഴിഞ്ഞുവെന്നതാണ് വൻമുന്നേറ്റത്തിലൂടെ വ്യക്തമാകുന്നത്. ഗ്രേറ്റർ ഹൈദരാബാദ് എന്ന ഈ കോർപ്പറേഷൻ മേഖലയിൽ 25 നിയമസഭാ മണ്ഡലങ്ങളും നാല് ലോക്സഭാ സീറ്റുകളുമുണ്ട്.
അതുകൊണ്ടുതന്നെ, ബിജെപിക്കും ടിആർഎസ്സിനും അഭിമാന പോരാട്ടമായിരുന്നു ഈ തെരഞ്ഞെടുപ്പ്. കൗണ്ടിംഗ് കേന്ദ്രങ്ങളിൽ ഏറ്റവും മുതിർന്ന നേതാക്കളെത്തന്നെയാണ് ടിആർഎസ്സും ബിജെപിയും എഐഎംഐഎമ്മും കോൺഗ്രസും നിയോഗിച്ചിരുന്നത്.
മേയറെ തെരഞ്ഞെടുക്കാന്‍ രണ്ട് മാസം ശേഷിക്കെ പാർട്ടിയില്‍ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ടിആർഎസ് വർക്കിംഗ് പ്രസിഡന്‍റ് കെ ടി രാമറാവു പറഞ്ഞു. ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ സഖ്യചർച്ചകൾ ഉടൻ ആരംഭിച്ചേക്കുമെന്നാണ് സൂചന. ടിആർഎസിന് ബദൽ തങ്ങൾ മാത്രമാണെന്ന് ബിജെപി നേതാവ് ഭൂപേന്ദ്ര യാദവ് അവകാശപ്പെട്ടു.
എന്നാല്‍ കോര്‍പ്പറേഷന്‍ ഭരണത്തില്‍ നിന്ന് ബിജെപിയെ മാറ്റിനിര്‍ത്താനായി ടിആര്‍എസിനെ ഒവൈസിയുടെ എഐഎംഐഎം പിന്തുണച്ചേക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. ഇത്തവണ 150 വാര്‍ഡുകളില്‍ നൂറിലും ടിആര്‍എസും ബിജെപിയും തമ്മില്‍ നേരിട്ടുള്ള പോരാട്ടമായിരുന്നു നടന്നത്.
ഒവൈസിയുടെ എഐഎംഐഎം 51 സീറ്റുകളിലാണ് മത്സരിച്ചത്. അതിൽ 44 ഇടത്തും ജയിക്കാനായത് അവർക്ക് വലിയ നേട്ടമായി അവകാശപ്പെടാം. തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍. ഉത്തംകുമാര്‍ റെഡ്ഡി രാജിവച്ചു. 2018-ലെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ട ഘട്ടം മുതൽ തെലങ്കാന കോൺഗ്രസിനകത്ത് നേതൃമാറ്റത്തിനായി മുറവിളി ഉയർന്നിരുന്നു.
സെക്കന്ദരാബാദ് എല്‍ബി നഗർ മേഖലയിലാണ് ബിജെപി ഏറ്റവും കൂടുതല്‍ സീറ്റുകൾ നേടിയത്. അതേസമയം പരമ്പരാഗത വോട്ട് ബാങ്കായ ചാർമിനാർ മേഖല തൂത്തുവാരി അസദുദീന്‍ ഒവൈസിയുടെ എഐഎംഐഎം നിർണായക പ്രകടനം കാഴ്ചവച്ചു.
ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് ടിആര്‍എസിസാണ്. ഒരു സംസ്ഥാനത്തെ കോര്‍പ്പറേഷന്‍ അധികാരം പിടിക്കാന്‍ കേന്ദ്രമന്ത്രിമാരുടെ വമ്പന്‍പടയെ പ്രചാരണത്തിനിറക്കിയ അമിത്ഷായുടെ തന്ത്രങ്ങൾ പിഴച്ചില്ല. നാലില്‍ നിന്ന് 48 സീറ്റിലേക്ക് ഉയരാന്‍ ബിജെപിക്കായി. വിജയം മോദിയുടെ ഭരണത്തിന് ലഭിച്ച അംഗീകാരമാണെന്ന് ഭൂപേന്ദ്ര യാദവ് അവകാശപ്പെട്ടു.
4 വർഷം മുമ്പ് 2016 ലെ ഹൈദ്രാബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലമിങ്ങനെയായിരുന്നു. ആകെ സീറ്റുകൾ - 150, ടിആർഎസ് - 99, എഐഎംഎം - 44, ബിജെപി - 4, കോൺഗ്രസ് - 2.