ഒപ്പമുണ്ടാകും... കേരളത്തിന്‍റെ കരുതല്‍; ഐഷി ഘോഷിന് കരുത്ത് പകര്‍ന്ന് പിണറായി
ദില്ലി ജെഎന്‍യു സര്‍വ്വകലാശാലയില്‍ ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയെ തുടര്‍ന്നായിരുന്നു വിദ്യാര്‍ത്ഥി സമരങ്ങള്‍ ആരംഭിച്ചത്. എന്നാല്‍, സമരത്തിന് പിന്നീട് വിവിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെയും സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ രാത്രിയുടെ മറവില്‍ ക്യാമ്പസിലേക്ക് മുഖംമറച്ചെത്തിയ ക്രിമിനലുകള്‍ പ്രതിഷേധത്തിന് മുന്നിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ അക്രമിക്കുകയായിരുന്നു. ഈ അക്രമിസംഘം സംഘപരിവാര്‍ പിന്തുണയുള്ള എബിപിവി പ്രവര്‍ത്തകരാണെന്ന് സമരമുഖത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ തെളിവ് സഹിതം പുറത്ത് കൊണ്ടുവന്നെങ്കിലും കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ദില്ലി പൊലീസ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കുകയാണുണ്ടായത്.
ഈയവസരത്തിലായിരുന്നു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലിയിലെത്തിയത്. ദില്ലിയിലെ കേരള ഹൗസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷും സംഘവും സന്ദര്‍ശിച്ചു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഞ്ചുരാജ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.
''ഇരുമ്പ് വടി അവര്‍ തലയ്ക്ക് അടിക്കുകയായിരുന്നു...'' ജെഎന്‍യുവില്‍ ഗുണ്ടാവിളയാട്ടമുണ്ടായതിനെ കുറിച്ച് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ് കേരള മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അധ്യാപകരെയും അനധ്യാപകരെയും വിദ്യാര്‍ത്ഥികളെയും മുഖംമൂടി വച്ച ക്രിമിനല്‍ സംഘം തല്ലിച്ചതച്ചതിനെ കുറിച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഐഷി ഘോഷിനോട് ചോദിച്ചത്.
ആക്രമണത്തെകുറിച്ച് വിദ്യാര്‍ത്ഥി സംഘം പറഞ്ഞപ്പോള്‍ പിണറായിയുടെ മറുപടി ഇങ്ങനെയായികരുന്നു: '' അതവരുടെ പരിശീലനത്തിന്‍റെ ഭാഗമാണ്. തലയിലും കാലിലുമാണ് അടിക്കുന്നത്".
തുടര്‍ന്ന് എത്ര പേര്‍ക്ക് പരിക്കേറ്റുവെന്നായിരുന്നു മുഖ്യമന്ത്രിക്ക് അന്വേഷിച്ചത്.
32 പേര്‍ക്കാണ് പരിക്കേറ്റതെന്ന് ഐഷിക്ക് ഒപ്പമുണ്ടായിരുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ മറുപടി നല്‍കി.
അധ്യാപകര്‍ക്കും പരിക്കുണ്ടെന്ന് പിണറായിയെ വിദ്യാര്‍ത്ഥികള്‍ ധരിപ്പിച്ചു. എല്ലാം കേട്ട ശേഷം പോരാട്ടം തുടരണമെന്നും കേരളത്തിന്‍റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ഐഷിയോടും കൂട്ടരോടും പിണറായി പറഞ്ഞു.
ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് പിണറായി വിജയനോട് ഐഷി നന്ദിയും പറഞ്ഞു
ജെഎൻയു ക്യാമ്പസിലെ മുഖം മൂടി സംഘത്തിന്‍റെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി വിദ്യാർത്ഥി യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷ് കൂടിക്കാഴ്ച നടത്തിയത്.
ദില്ലിയിലെ കേരള ഹൗസിലെത്തിയാണ് ഐഷി ഘോഷും സംഘവും പിണറായി വിജയനെ കണ്ടത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുൻനിര പോരാട്ടം നടത്തുന്നത് കേരളമാണെന്ന് മുഖ്യമന്ത്രി വിദ്യാര്‍ത്ഥി പ്രതിനിധികളോട് വിശദീകരിച്ചു.
കേരള പ്രതിനിധി എ. സമ്പത്ത്, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം നിതീഷ് നാരായണൻ എന്നിവരും വിദ്യാര്‍ത്ഥി സംഘത്തോടൊപ്പമുണ്ടായിരുന്നു.