ജെഎന്‍യു മുഖംമൂടി അക്രമം; വിദ്യാര്‍ത്ഥി പ്രതിഷേധത്തെ ആദ്യം തടഞ്ഞു, പിന്നീട് അനുമതി നല്‍കി ദില്ലി പൊലീസ്
ജവഹർലാൽ നെഹ്റു സർവകലാശാലയിൽ മുഖംമൂടി അക്രമത്തിൽ പ്രതിഷേധിച്ച് ജെഎൻയു വിദ്യാർത്ഥികളും അധ്യാപകരും പൂർവ വിദ്യാർത്ഥികളും മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. അധ്യാപകരും പൂര്‍വ്വവിദ്യാര്‍ത്ഥികളും പ്രതിഷേധമാര്‍ച്ചിനെത്തിയിരുന്നു. സര്‍വ്വകലാശാലയുടെ പ്രധാന കവാടത്തിൽ വെച്ചാണ് പൊലീസ് മാര്‍ച്ച് തടഞ്ഞത്. പ്രധാനകവാടത്തിന്‍റെ ഗെയിറ്റ് പുറത്ത് നിന്ന് ചങ്ങലയുപയോഗിച്ച് പൊലീസ് പൂട്ടുകയായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനകത്ത് പ്രതിഷേധം തുടര്‍ന്നതോടെ പൊലീസ് പത്ത് സ്വകാര്യ ബസ്സുകളിലായി വിദ്യാര്‍ത്ഥികളെ മാനവവിഭവശേഷി മന്ത്രാലയത്തില്‍ എത്തിക്കുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അരുണ്‍ എസ് നായര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.
ജനുവരി അഞ്ചിന് രാത്രി പൊലീസ് സര്‍വ്വകലാശാലയ്ക്ക് പുറത്ത് നില്‍ക്കുമ്പോഴാണ് മുഖം മറച്ച ഒരു സംഘം ആളുകള്‍ ജെഎന്‍യു ക്യാമ്പസില്‍ കയറി ഇടത് വിദ്യാര്‍ത്ഥി നേതാക്കളെയും കോളേജ് യൂണിയന്‍ ഭാരവാഹികളെയും തെരഞ്ഞ് പിടിച്ച് മര്‍ദ്ദിച്ചത്.
എന്നാല്‍ സംഘര്‍ഷം വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ചെറിയെ ഏറ്റുമുട്ടല്‍ മാത്രമാണെന്നായിരുന്നു പൊലീസ് പറഞ്ഞത്. ഇതിന് പിന്നാലെ അക്രമി സംഘത്തില്‍ ഉള്‍പ്പെട്ടവരെ വിദ്യാര്‍ത്ഥികള്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ തുറന്ന് കാണിച്ചെങ്കിലും പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല.
ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഇന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. മാര്‍ച്ച് നടത്തുന്നതിനായി വിദ്യാര്‍ത്ഥികള്‍ പൊലീസിന്‍റെ അനുമതി തേടിയിരുന്നു. എന്നാല്‍ പൊലീസ് മാര്‍ച്ചിന് അനുമതി നല്‍കിയില്ല.
തുടര്‍ന്ന് മാര്‍ച്ച് നടത്താനായി ക്യാമ്പസിന് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കവേ പൊലീസ് സര്‍വ്വകലാശാലയുടെ ഗേറ്റ് പുറത്ത് നിന്ന് ചങ്ങലയുപയോഗിച്ച് പൂട്ടുകയായിരുന്നു. ക്യാമ്പസില്‍ സംഘര്‍ഷം നടക്കുമ്പോള്‍ വിസി പ്രതികരിക്കാതിരുന്നത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
വെസ്റ്റേൺ റേഞ്ച് ജോയന്‍റ് കമ്മീഷണർ ശാലിനി സിംഗ് നേതൃത്വം നൽകുന്ന അന്വേഷണ സംഘമാണ് ജെഎൻയു ക്യാമ്പസിൽ നടന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്. എത്രയും പെട്ടെന്ന് ക്യാമ്പസിൽ നടന്നതെന്തെന്ന് അന്വേഷിച്ച് പ്രാഥമിക വിവര റിപ്പോർട്ട് നൽകണമെന്ന് ദില്ലി പൊലീസ് കമ്മീഷണർ അമുല്യ പട്‍നായിക് നിർദേശിച്ചിരുന്നു.
അതനുസരിച്ചാണ് പൊലീസ് പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പൊലീസ് നൽകും. സംഭവത്തിൽ ജെഎൻയു വൈസ് ചാൻസിലർക്ക് വീഴ്ച പറ്റിയെന്നാണ് ദില്ലി പൊലീസ് പറയുന്നത്. അതേസമയം, അക്രമികളെക്കുറിച്ച് വ്യക്തമായ വിവരം കിട്ടിയെന്ന് ദില്ലി ക്രൈംബ്രാഞ്ച് മാധ്യമങ്ങളെ അറിയിച്ചു.
ജെഎന്‍യു സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി വനിതാ വിദ്യാർത്ഥികൾ ക്യാമ്പസിനുള്ളിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
വൈകുന്നേരം ജെഎന്‍യു പൂർവ്വ വിദ്യാർത്ഥികളായിരുന്ന പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള ഇടത് നേതാക്കളുടെ സംഘം ക്യാമ്പസിലേക്ക് മാർച്ച് നടത്തിയിരുന്നു.
എന്നാൽ ഈ മാര്‍ച്ചും പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പിന്നീട് ഇവരെ കടത്തി വിടുകയും, നേതാക്കള്‍ സര്‍വ്വകലാശാലാ വിദ്യാർത്ഥികളെ അഭിസംബോധനം ചെയ്യുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം സര്‍വ്വകലാശാലയിലെത്തിയ ബോളിവുഡ് നടി ദീപിക പദുക്കോണ്‍ അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ നേരില്‍ കണ്ടിരുന്നു. ക്യാമ്പസിന് ചുറ്റും കനത്ത സുരക്ഷയാണ് കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ദില്ലി പൊലീസ് ഒരുക്കിയിരിക്കുന്നത്.