രണ്ടാമൂഴത്തിനൊരുങ്ങി നരേന്ദ്രമോദി; സത്യപ്രതിജ്ഞക്ക് മുമ്പ് സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാര്‍ച്ചന
പ്രധാനമന്ത്രിപദത്തിൽ രണ്ടാം ഊഴത്തിന് ഒരുങ്ങി നരേന്ദ്രമോദി. വൈകീട്ട് ഏഴ് മണിക്ക് രാഷ്ട്രപതിഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്‌ഘട്ടിൽ എത്തി ഗാന്ധിജിയുടെ സ്മൃതി മണ്ഡപത്തിൽ പ്രണാമം അർപ്പിച്ചു. ബിജെപി അധ്യക്ഷൻ അമിത് ഷാ, ജെപി നദ്ദ, പിയുഷ് ഗോയൽ, ഗിരിരാജ് സിങ് തുടങ്ങിയവര്‍ക്ക് ഒപ്പമെത്തിയാണ് നരേന്ദ്രമോദി മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സ്മൃതി കുടിരത്തിൽ ആദരവ് അർപ്പിച്ചത്. ദേശിയ യുദ്ധ സ്മാരകത്തിൽ ആദരവ് അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോൾ
നിർമല സീതാരാമൻ ഒപ്പമുണ്ടായിരുന്നു.
രാജ്ഘട്ടിൽ പുഷ്പാര്‍ച്ചന നടത്തി നരേന്ദ്രമോദി
രാവിലെ ഏഴ് മണിയോടെയാണ് നിയുക്ത പ്രധാനമന്ത്രി രാജ്ഘട്ടിലെത്തി ഗാന്ധിജിക്ക് പ്രണാമം അർപ്പിച്ചത്. തുടർന്ന് വാജ്പേയിയുടെ സമാധി സ്ഥലത്തേക്കാണ് മോദി പോയത്. മോദിയും അമിത് ഷായും നിയുക്ത എംപിമാരും സദേവ് അടൽ സമാധി സ്ഥലിൽ പുഷ്പാർച്ചന നടത്തി. ബിജെപിയുടെ തെരഞ്ഞെടുക്കപ്പെട്ട 303 എംപിമാരും രാവിലെ വാജ്പേയിയുടെ സമാധിയിലെത്തണമെന്ന് പാർട്ടി നിർദ്ദേശിച്ചിരുന്നു. നിയുക്ത എംപിമാർക്കൊപ്പം ബിജെപിയുടെ രാജ്യസഭാ എംപിമാരും മറ്റ് പ്രമുഖ നേതാക്കളും വാജ്പേയി സമാധിയിലെത്തി.
നരേന്ദ്രമോദിയും അമിത്ഷായും അടൽ സ്മൃതിയിൽ പുഷ്പാര്‍ച്ചനക്ക് എത്തിയപ്പോൾ വാജ്പേയിയുടെ വളർത്തുമകളായ നമിത വാജ്പേയി അടക്കമുള്ളവരും സമാധിസ്ഥലത്ത് എത്തിയിരുന്നു.
മൂന്ന് സേനാ തലവൻമാർക്ക് ഒപ്പമാണ് മോദി ദേശീയ യുദ്ധ സ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ ദേശീയ യുദ്ധ സ്മാരകത്തിലേക്ക് മോദിയെ സ്വീകരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നരേന്ദ്രമോദി യുദ്ധസ്മാരകം സന്ദർശകർക്കായി തുറന്നുകൊടുത്തത്.