നിവാര്‍ ചുഴലിക്കാറ്റ് ; തമിഴ്നാടും പോണ്ടിച്ചേരിയും അതീവ ജാഗ്രതയില്‍
ഇന്ന് (25.11.20) അർദ്ധരാത്രിയോടെയോ നാളെ (26.11.20) പുലർച്ചെയോടുകൂടിയോ തമിഴ്നാടിന്‍റെ തീരപ്രദേശങ്ങളിൽ നിവാർ ചുഴലിക്കാറ്റ് ആഞ്ഞടിച്ചേക്കുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നിലവിൽ തീവ്രചുഴലിക്കാറ്റായി മാറിയ നിവാർ തമിഴ്നാടിന്‍റെ തെക്ക് കിഴക്കൻ മേഖലയിലേക്ക് നീങ്ങുകയാണ്. ചെന്നൈ നഗരം അതീവ ജാഗ്രതയിലാണ്. ചെന്നൈ നഗരത്തിന് തൊട്ടടുത്തുള്ള മഹാബലിപുരത്തിനും (ചെന്നൈയില്‍ നിന്ന് 56 കിലോമീറ്റർ) പുതുച്ചേരിയിലെ കാരയ്ക്കലിനുമിടയിൽ ചുഴലിക്കാറ്റ് തീരംതൊടുമെന്നാണ് കണക്കുകൂട്ടൽ. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇന്നലെ മുതൽ കനത്ത മഴയും ശക്തമായ കാറ്റുമാണ് അനുഭവപ്പെടുന്നത്. ചെന്നൈ നഗരത്തിന്‍റെ തീരമേഖലയ്ക്ക് അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കി. നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. നിവാര്‍ എന്ന വാക്കിന് അര്‍ത്ഥം പ്രതിരോധം എന്നാണ്.
മണിക്കൂറിൽ 145 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. ചെന്നൈ നഗരത്തിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.
ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിലെ ഏഴ് ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. പുതുച്ചേരി,ആന്ധ്ര തീരങ്ങളിലും അതീവ ജാഗ്രത തുടരുന്നു.
നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്ന് തമിഴ്നാട്ടിലും പുതുച്ചേരിയിലും പൊതു അവധി പ്രഖ്യാപിച്ചു. കാരയ്ക്കലിൽ തീരത്തുണ്ടായിരുന്ന മത്സ്യബോട്ടുകൾ ശക്തമായ കാറ്റിലും മഴയിലും ഒഴുകിപ്പോയി.
തമിഴ്നാടിനും പുതുച്ചേരിക്കും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
അതിനിടെ ചെന്നൈ നഗരത്തിലെ ഏറ്റവും വലിയ ശുദ്ധജലസ്രോതസ്സായ ചെമ്പരമ്പാക്കം തടാകം കനത്ത മഴയിൽ നിറഞ്ഞു കവിഞ്ഞു. ഇതേ തുടര്‍ന്ന് തടാകം തുറന്നുവിടാൻ തീരുമാനിച്ചതായി പിഡബ്ല്യുഡി അധികൃതർ മുന്നറിയിപ്പ് നൽകി.
22 അടിയിൽ കൂടുതൽ ജലനിരപ്പ് ഉയർന്നാൽ ഉടൻ തടാകത്തിൽ നിന്ന് ആയിരം ക്യുസെക്സ് വെള്ളം തുറന്ന് വിടുമെന്നാണ് മുന്നറിയിപ്പ്. തടാകത്തിന്‍റെ ആകെ സംഭരണശേഷി 24 അടിയാണ്.
ചെന്നൈ നഗരത്തിലെ അടയാർ നദിക്ക് സമീപത്തുള്ള ചേരിപ്രദേശങ്ങൾ അടക്കം എല്ലാ താഴ്ന്ന പ്രദേശങ്ങളിലും കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചു.
ഇവിടേക്ക് പ്രത്യേക ദൗത്യവുമായി എഞ്ചിനീയർമാരെയും അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർമാരെയും അയച്ചു കഴിഞ്ഞു. വെള്ളം നേരെ അടയാറിലേക്കാണ് തുറന്നുവിടുക. ആളന്തൂർ, വൽസരവാക്കം എന്നീ പ്രദേശങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.
സൈദാപ്പേട്ടിൽ നിന്ന് 150 ഓളം പേരെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കോട്ടൂർപുരത്തെ ചേരിപ്രദേശത്ത് നിന്ന് തീരത്തിന് തൊട്ടടുത്ത് കഴിയുന്ന മുപ്പതോളം പേരെ മാറ്റിപ്പാർപ്പിച്ചു.
ചെന്നൈ നഗരത്തിൽ മാത്രം 77 ദുരിതാശ്വാസ കേന്ദ്രങ്ങളാണുള്ളത്. തേയ്‍നാംപേട്ട്, അഡയാർ, കോടമ്പാക്കം എന്നീ പ്രദേശങ്ങളിൽ നിന്നായി 300 ഓളം പേരെ ഇവിടേക്ക് എത്തിച്ചു.
ചെമ്പരമ്പാക്കം തുറക്കുന്നത് കണക്കുകൂട്ടി കാഞ്ചീപുരം ജില്ലാ അധികൃതരും കനത്ത ജാഗ്രത പ്രഖ്യാപിച്ചു. കടലൂർ ജില്ലയിൽ നിന്ന് രണ്ടായിരത്തോളം പേരെ വിവിധ ഇടങ്ങളിലേക്കായി മാറ്റിപ്പാർപ്പിച്ചു.
2015-ൽ ചെന്നൈ നഗരത്തെ ആകെ വിഴുങ്ങിയ പ്രളയത്തിന്‍റെ പ്രധാന കാരണം ചെമ്പരമ്പാക്കം അടക്കമുള്ള തടാകങ്ങൾ കൃത്യം സമയത്ത് തുറക്കാതെ, വെള്ളം തുറന്നുവിടാതിരുന്നതാണ്.
മെയ് മാസത്തിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ പഴയ വീഴ്ച ആവർത്തിക്കാതിരിക്കാൻ കനത്ത ജാഗ്രതയിലാണ് സർക്കാർ. പൂണ്ടി, ചോളവാരം, റെഡ് ഹിൽസ്, ചെമ്പരമ്പാക്കം എന്നീ റിസർവോയറുകളിലെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
കൃത്യമായി വെള്ളം പുറത്തുപോകുന്നുണ്ടോ എന്നുള്ള പരിശോധനയും നടക്കുന്നു. നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ എല്ലാ ബസ് സർവീസുകളും നിർത്തിവച്ചു.
അവശ്യഗതാഗത സർവീസുകൾ മാത്രമേ അനുവദിക്കൂവെന്ന് സർക്കാർ പ്രഖ്യാപിച്ചു. ജനം പരമാവധി വീട് വിട്ട് പുറത്തിറങ്ങരുതെന്ന് തമിഴ്നാട് സർക്കാരിന്‍റെ മുന്നറിയിപ്പ് നല്‍കി.
വ്യാഴാഴ്ച രാവിലെ 6 മണി വരെ ജനം എവിടെയും കൂട്ടംകൂടരുത്. എല്ലാ കടകളും അടച്ചിടണം. മിൽക്ക് ബൂത്തുകൾ, പെട്രോൾ പമ്പുകൾ, ആശുപത്രികൾ, അവശ്യമായി പ്രവർത്തിക്കേണ്ട സർക്കാർ ഓഫീസുകൾ എന്നിവ മാത്രമേ തുറക്കാവൂ.
1,200 ദുരന്തപ്രതികരണസേനാംഗങ്ങളെ സംസ്ഥാനത്തും പുതുച്ചേരിയിലും ആന്ധ്രയിലുമായി വിന്യസിച്ചു. അത്യാവശ്യമായി വന്നാൽ ഒഡിഷയിലെ കട്ടക്കിൽ നിന്നും, ആന്ധ്രയിലെ വിജയവാഡയിൽ നിന്നും കേരളത്തിൽ തൃശ്ശൂരിൽ നിന്നും അധിക സംഘങ്ങളെ എത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.
നാവികസേന സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. വിപുലമായ ആശയവിനിമയത്തിനുള്ള സംവിധാനങ്ങളും ഊർജവിതരണ സംവിധാനങ്ങളും തകരാറിലാവാൻ സാധ്യതയുണ്ട്. തമിഴ്നാട്ടിലെ കൽപ്പാക്കത്തുള്ള മദ്രാസ് അറ്റോമിക് പവർ സ്റ്റേഷനുചുറ്റും അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകാൻ പാടില്ല. തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ അടിയന്തരമായി അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കണമെന്ന് നിര്‍ദ്ദേശം നല്കി.
ദേശീയ ദുരന്ത നിവാരണ സേന, നേവി, കോസ്റ്റ് ഗാര്‍ഡ് സേനാംഗങ്ങളേയും ദുരന്ത സാധ്യത മേഖലകളില്‍ വിന്യസിച്ചു. ആശങ്ക വേണ്ടെന്നും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
കാരയ്ക്കലിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഒൻപത് ബോട്ടുകൾ ഇതുവരെ കണ്ടെത്താനാവാത്തത് ആശങ്ക സൃഷ്ടിക്കുന്നു. നിവാർ ചുഴലിക്കാറ്റിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് നേരത്തെ വിലക്കിയിരുന്നു.
ചൊവ്വാഴ്ചയാണ് ഈ ബോട്ടുകൾ കടലിലേക്ക് പോയത്. കാരയ്ക്കലിൽ നിന്നും പോയ 23 ബോട്ടുകളിൽ ഈ ഒൻപതെണ്ണവുമായി ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഒൻപത് ബോട്ടുകളിലായി അൻപതിലേറെ മത്സ്യത്തൊഴിലാളികളാണ് കടലിലേക്ക് പോയതെന്നാണ് വിവരം.
നിരവധി ട്രെയിന്‍ - വിമാന സര്‍വീസുകള്‍ റദ്ദാക്കി. തമിഴ്നാട്ടില്‍ ഇന്ന് പൊതു അവധി നല്കിയിരിക്കുയാണ്. പുതുച്ചേരിയില്‍ നാളെ വരെ നിരോധനാജ്ഞയാണ്. തീര മേഖലകളില്‍ നിന്ന് പരമാവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.