പൗരത്വ നിയമഭേദഗതി: രാജ്യതലസ്ഥാനം നിശ്ചലം; പൊലീസ് വെടിവെപ്പില്‍ രണ്ട് മരണം
പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം നേരിടാനുള്ള പൊലീസ് നടപടികളെ തുടര്‍ന്ന് ദില്ലിയില്‍ കനത്ത ഗതാഗതക്കുരുക്ക്. ദേശീയ തലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിന് വാഹനങ്ങളാണ് കുടുങ്ങി കിടക്കുന്നത്. കൂടുതല്‍ പ്രതിഷേധക്കാര്‍ സമരമുഖത്തേക്ക് എത്തുന്നത് തടയാന്‍ ദില്ലി പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് ദില്ലിയില്‍ വാഹനങ്ങള്‍ പെരുവഴിയില്‍ കുടുങ്ങിയത്. എയര്‍ഹോസ്റ്റസുമാരും പൈലറ്റുമാരും അടക്കമുള്ള ജീവനക്കാര്‍ ട്രാഫിക് ജാമില്‍പ്പെട്ടതോടെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ 19 വിമാനങ്ങളും റദ്ദാക്കി. ഇതിനിടെ മംഗളൂരുവില്‍ പൊലീസ് സ്റ്റേഷന്‍ അക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
പ്രതിഷേധം നിയന്തിക്കാനായി ദില്ലി പൊലീസ് ചെങ്കോട്ടയിലും മധ്യദില്ലിയിലെ ചില ഭാഗങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഇവിടെ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയവരേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിഷേധക്കാരെ കണ്ടെത്താന്‍ മേഖലയിലേക്ക് വന്ന എല്ലാ വാഹനങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. എന്നിട്ടും പ്രതിഷേധക്കാര്‍ എത്തുന്നത് തുടര്‍ന്നതോടെ പൊലീസ് ദില്ലിയിലേക്കുള്ള വിവിധ റോഡുകള്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. കാണാം ദില്ലിയിലെ പ്രതിഷേധങ്ങള്‍.
പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ പാട്ടുപാടി പൊലീസുകാര്‍ക്ക് പൂച്ചെണ്ടുകള്‍ സമ്മാനിച്ചപ്പോള്‍ ദില്ലി അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായി. മധുര റോഡ്- കാളിന്ദി കുജ് റോഡ് അടച്ച പൊലീസ് നോയിഡയില്‍ നിന്നും വരുന്ന യാത്രക്കാരോട് ഡിഎന്‍ഡി മേല്‍പ്പാലം വഴിയോ അക്ഷര്‍ധാം റോഡ് വഴിയോ ദില്ലിയില്‍ എത്താന്‍ നിര്‍ദ്ദേശിച്ചു. ഇതിനിടയില്‍ ദില്ലി മെട്രോ റെയില്‍വേയുടെ 17 സ്റ്റേഷനുകളും പൊലീസ് അടപ്പിച്ചു.
ചാന്ദ്നി ചൗക്ക് അടക്കം തിരക്കേറിയ ഇടങ്ങളിലെ സ്റ്റേഷനുകള്‍ അടച്ചതോടെ ജനം പെരുവഴിയിലായി. തെക്കന്‍ മേഖലകളില്‍ നിന്നും ദില്ലിയിലേക്കുള്ള പാതകളെല്ലാം സ്തംഭിച്ചതോടെ ദില്ലിയില്‍ നിന്നുള്ള വിവിധ വിമാനങ്ങളും റദ്ദാക്കി.
ഡ്യൂട്ടിയില്‍ പ്രവേശിക്കേണ്ട എയര്‍ ഹോസ്റ്റസുമാരും പൈലറ്റുമാരുമടക്കമുള്ള ജീവനക്കാര്‍ വഴിയില്‍ കുടുങ്ങിയതോടെയാണ് സര്‍വ്വീസ് റദ്ദാക്കേണ്ടി വന്നതെന്നാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചത്.
മറ്റു വിമാനക്കമ്പനികളുടെ 16 ഓളം വിമാനങ്ങള്‍ സമയം തെറ്റി യാത്ര ചെയ്യുകയാണെന്ന് ഇന്ദിരാഗാന്ധി വിമാനത്താവള അധികൃതര്‍ അറിയിച്ചു.
പ്രതിഷേധവും ഗതാഗത തടസ്സവും കണക്കിലെടുത്ത് വിമാനയാത്രികര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തണമെന്ന് വിമാനക്കമ്പനികള്‍ സമൂഹമാധ്യമങ്ങളിലൂടെ യാത്രക്കാരെ അറിിയിച്ചു.
പൗരത്വ നിയമത്തിനെതിരായ മംഗലാപുരത്ത് സംഘടിപ്പിച്ച പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ബുള്ളറ്റ് ഉപയോഗിച്ചെന്നു സമ്മതിക്കുന്നു. വെടിവെപപ്പില്‍ പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൗരത്വ നിയമഭേദഗതിക്ക് എതിരായി രാജ്യമെമ്പാടും പ്രതിഷേധം കത്തുന്നു. രാജ്യത്തെ വിവിധ സംസ്ഥാന തലസ്ഥാനങ്ങളിൽ കൂട്ട അറസ്റ്റ് നടക്കുകയാണ്. പലയിടത്തും നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
അതേസമയം ഒരു തരത്തിലുള്ള ചർച്ചയ്ക്കും തയ്യാറല്ലെന്ന് കേന്ദ്രസർക്കാർ. അർബൻ നക്സലുകളുമായും ടുക്ഡേ ടുക്ഡേ ഗ്യാംഗുമായും ഒരു തരത്തിലുള്ള ചർച്ചയ്ക്കും ഇല്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി.
ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് നടപടിയിൽ അന്വേഷണം വേണമെന്ന ഹർജി ദില്ലി ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റി. എന്നാൽ വീണ്ടും പൊലീസ് നടപടിയുണ്ടാകരുതെന്നും ഇത് തടയണമെന്നുമെന്ന ആവശ്യം കോടതി നിരാകരിച്ചു.
ഇതിൽ വലിയ പ്രതിഷേധമാണ് ദില്ലി ഹൈക്കോടതിയിലുണ്ടായത്. 'ഷെയിം, ഷെയിം' എന്ന് ജഡ്ജിമാർക്ക് എതിരെ അഭിഭാഷകർ മുദ്രാവാക്യം വിളിച്ചു.
ഉത്തർപ്രദേശും ഗുജറാത്തും, കർണാടകവുമടക്കമുള്ള ബിജെപി ഭരണ സംസ്ഥാനങ്ങളിലും പ്രതിഷേധം ആളിപ്പടരുകയാണ്.
ഉത്തർപ്രദേശിലെ സാംഭലിൽ പ്രതിഷേധത്തിനിടെ സർക്കാർ ബസ്സ് കത്തിച്ചു. ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‍നൗവിൽ സ്ഥിതി നിയന്ത്രണാതീതമാണ്. പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ബെംഗളുരുവിൽ പുസ്തകപ്രകാശനം തടഞ്ഞതിനെതിരെ പ്രതിഷേധിച്ച വിഖ്യാത ചരിത്രകാരൻ രാമചന്ദ്രഗുഹയെ പൊലീസ് അറസ്റ്റ് ചെയ്തു.
ദില്ലിയിൽ പ്രതിഷേധത്തിന് പിന്തുണ നൽകാൻ എത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയും സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവിനെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് വിട്ടയച്ചത്.
ചെങ്കോട്ട പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ദില്ലിയിൽ പ്രമുഖ മെട്രോ സ്റ്റേഷനുകളെല്ലാം പൊലീസ് അടച്ചു. ദില്ലിയുടെ ചില ഭാഗങ്ങളിൽ എയർടെൽ വോയ്സ്, ഡാറ്റ, എസ്എംഎസ് സേവനങ്ങളെല്ലാം പൂർണമായും തടഞ്ഞു. ജന്ദർ മന്ദറിലും ചെങ്കോട്ടയിലും ഒരു തരത്തിലുമുള്ള പ്രതിഷേധങ്ങൾക്കും പൊലീസ് അനുമതി നൽകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.