കര്‍ഷക സമരം; സമര നേതാക്കളെ ഇല്ലാതാക്കാന്‍ ഹരിയാനാ പൊലീസിന്‍റെ കൊലയാളി സംഘം ?
59 ദിവസമായി ദില്ലി അതിര്‍ത്തികളില്‍ അതിജീവനത്തിനായിസമരം ചെയ്യുന്ന കര്‍ഷക സമരത്തിനിടെ കലാപമുണ്ടാക്കി നേതാക്കളെ വധിക്കാനായി ഹരിയാന പൊലീസ് കൊലയാളികളെ വിട്ടെന്ന ഗുരുതര ആരോപണവുമായി കര്‍ഷക നേതാക്കള്‍ രംഗത്ത്. കർഷക സമരം നടക്കുന്ന സിംഗു അതിർത്തിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. നാല് കർഷക നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ട് അക്രമിയെത്തിയെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ പത്രസമ്മേളനം വിളിച്ച് വ്യക്തമാക്കി. സംഭവം വിശദീകരിച്ച നേതാക്കൾ ആക്രമിക്കാനെത്തിയ ആളെ ഇന്നലെ അർധരാത്രിയോടെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയത്. രണ്ട് ദിവസം മുമ്പ് രാത്രിയാണ് സംശയാസ്പദമായ രീതിയിൽ സിംഗുവിൽ നിന്ന് ഇയാളെ കർഷകർ പിടികൂടിയത്. തുടർന്ന് കർഷകർ ഇയാളെ ചോദ്യം ചെയ്തു. ഇതോടെയാണ് ആക്രമണം നടത്താൻ ലക്ഷ്യമിട്ട് എത്തിയ വ്യക്തിയെന്ന് മനസിലായത്. കർഷക നേതാക്കളെ വധിക്കാനും ട്രാക്ടർ റാലി തടസപ്പെടുത്താനും ലക്ഷ്യമിട്ടാണ് എത്തിയതെന്ന് ഇയാൾ മാധ്യമങ്ങളോട് തുറന്നു പറഞ്ഞു. താൻ ഉൾപ്പെടുന്ന പത്തംഗ സംഘത്തിന് ഇതിനായി നിർദ്ദേശം കിട്ടിയെന്നും ഇതിന് ഹരിയാനാ പൊലീസിലെ ചിലരുടെ സഹായമുണ്ടെനും ഇയാൾ മാധ്യമങ്ങൾക്ക് മുന്നിൽ ഏറ്റുപറഞ്ഞു. ആക്രമിയെ പിന്നീട് കർഷക നേതാക്കൾ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. കർഷക സമരം അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നുവെന്നും കർഷക നേതാക്കൾ ആരോപിച്ചു. എന്നാല്‍ സംഭവത്തോട് പ്രതികരിക്കാന്‍ ഹരിയാന-ദില്ലി പൊലീസോ കേന്ദ്രസര്‍ക്കാരോ തയ്യാറായിട്ടില്ല. കര്‍ഷക സമര ചിത്രങ്ങള്‍ ഗെറ്റിയില്‍ നിന്ന്.
അതേസമയം നേരത്തെ കേന്ദ്ര സർക്കാരും കർഷക സംഘടനകളും നടത്തുന്ന പതിനൊന്നാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. ഇതിന് പിന്നാലെയാണ് കര്‍ഷകര്‍ ഹരിയാനാ പൊലീസിന്‍റെ വാടക ഗുണ്ടയെന്ന് പറഞ്ഞ് ഇയാളെ ഹജരാക്കിയത്.
ഹരിയാന പൊലീസ് പറഞ്ഞ് അയച്ച വ്യക്തിയാണ് കർഷക നേതാക്കളെ വധിക്കാൻ എത്തിയതെന്ന് സംയുക്ത കിസാൻ മോർച്ച അംഗം കെ.വി ബിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. (കൂടുതല്‍ ചിത്രങ്ങള്‍ക്ക് Read More - ല്‍ ക്ലിക്ക് ചെയ്യുക)
സംശയം തോന്നിയപ്പോഴാണ് ഇയാളെ പിടികൂടിയതെന്ന് ബിജു പറഞ്ഞു. പൊലീസിനായി ചാരപ്പണി ചെയ്യുന്നതായി അക്രമി സമ്മതിച്ചു. ജാട്ട് ആന്തോളൻ സമയത്ത് ആക്രമണം ഉണ്ടാക്കിയത് ഇവരുടെ സംഘമാണെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തി.
ജാട്ട് ആന്തോളനില്‍ അക്രമങ്ങളുണ്ടാക്കിയത് ഇയാള്‍ ഉള്‍പ്പെട്ട സംഘമാണെന്ന് സമ്മതിച്ചെന്നും ബിജു പറഞ്ഞു. അക്രമത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവെപ്പില്‍ മുപ്പത് വയസിന് താഴെയുള്ള അറുപതോളം പേര്‍ മരിച്ചിരുന്നു.
സമാനമായ രീതിയില്‍ ഇവിടെയും കലാപമുണ്ടാക്കാനായി എത്തിയതാണെന്നും പത്ത് പേരടങ്ങുന്ന രണ്ട് ടീമുകളായാണ് വന്നതെന്നും സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടെന്ന് ഇയാള്‍ സമ്മതിച്ചതായും ബിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജനങ്ങള്‍ ഉയര്‍ത്തുന്ന സമരങ്ങളില്‍ കലാപമുണ്ടാക്കി ഹരിയാന പൊലീസിനെ സഹായിക്കുന്ന സംഘമാണിതെന്നും പൊലീസ് സ്റ്റേഷനില്‍ വച്ചാണ് ഇവരുടെ ആദ്യ മീറ്റിങ്ങ് നടന്നതെന്നും ഇയാള്‍ പറഞ്ഞതായി കെ.വി ബിജു പറഞ്ഞു.
ഏതൊക്കെ പൊലീസ് ഓഫീസര്‍മാരാണ് തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്നതടക്കമുള്ള എല്ലാ കാര്യങ്ങളും അക്രമി കര്‍ഷക സംഘം നേതാക്കളുടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായും ബിജു പറഞ്ഞു.
പത്ത് പേർ അടങ്ങുന്ന സംഘത്തെ ആക്രമണത്തിനായി തയ്യാറാക്കിയിട്ടുണ്ടെന്നും ഇയാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി. ആക്രമിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നും അന്വേഷണ പുരോഗതി നോക്കിയിട്ട് മറ്റ് കാര്യങ്ങൾ സംയുക്ത കിസാൻ മോർച്ച വെളിപ്പെടുത്തുമെന്നും കെ വി ബിജു പറഞ്ഞു. സ്വയം കരുതലിലേക്ക് നീങ്ങേണ്ട സാഹചര്യമാണിതെന്നാണ് കർഷക നേതാക്കളുടെ നിലപാട്.
രണ്ട് ദിവസത്തോളം ഇയാളെ കര്‍ഷക സംഘടനകള്‍ കസ്റ്റഡിയില്‍ വച്ചു. സംശയാസ്പദമായി കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ ആദ്യ ഘട്ടത്തില്‍ ഇയാള്‍ താന്‍ ഹരിയാന പൊലീസ് ഉദ്യോഗസ്ഥനാണെന്നായിരുന്നു പറഞ്ഞത്.
എന്നാല്‍, സംശയം തോന്നിയ കര്‍ഷകര്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന തിരിച്ചറിയല്‍ രേഖവച്ച് ഇയാളുടെ ഹരിയാനയിലുള്ള ഗ്രാമത്തില്‍ അന്വേഷണം നടത്തി. അന്വേഷണത്തില്‍ ഇയാള്‍ ഹരിയാന പൊലീസിന് വേണ്ടി രഹസ്യ പ്രവര്‍ത്തികള്‍ ചെയ്യുന്ന ചാരനാണെന്ന് മനസിലായത്.
ഇന്നലെ അര്‍ദ്ധരാത്രിയോടെ വളരെ നാടകീയമായാണ് നാല് കര്‍ഷക നേതാക്കളെ വധിക്കാനെത്തിയ അക്രമിയെ പിടികൂടിയെന്ന് കര്‍ഷക നേതാക്കള്‍ വാര്‍ത്താസമ്മേളനം വിളിച്ച് അറിയിച്ചത്.
പൊലീസിനെതിരെ ഉയര്‍ന്ന അതീവ ഗുരുതരമായ ആരോപണങ്ങള്‍ക്ക് ഹരിയാന പൊലീസ് ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഹരിയാന പൊലീസിലെ ഉന്നതര്‍ക്കാണ് കര്‍ഷകര്‍ ഇയാളെ കൈമാറിയത്.
ഹരിയാനാ പൊലീസിന്‍റെ ഭാഗത്ത് നിന്ന് വേണ്ട രീതിയില്‍ അന്വേഷണം മുന്നോട്ട് പോയില്ലെങ്കില്‍ കൂടുതല്‍ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.
സിംഗുവില്‍ ഇതുവരെ അക്രമസംഭവങ്ങളൊ മറ്റ് അനിഷ്ടസംഭവങ്ങളോ ഉണ്ടായിട്ടില്ല. സമരഭൂമിയിലെത്തുന്ന കര്‍ഷകര്‍ സമരത്തിന്‍റെ പ്രധാന്യത്തെ കുറിച്ചും ആവശ്യത്തെ കുറിച്ചും പൂര്‍ണ്ണബോധ്യത്തോടെയാണ് എത്തിയിരിക്കുന്നത്.
എന്നാല്‍ സമാധാനപരമായ സമരത്തിനിടെയിലേക്ക് കലാപമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ പൊലീസ് തന്നെ അക്രമികളെ പറഞ്ഞുവിടുന്ന സ്ഥിതിയില്‍ സ്വയം പ്രതിരോധത്തിന് തയ്യാറെടുക്കേണ്ടതുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു.
ഇതിനിടെ റിപ്പബ്ലിക് ദിന പരേഡിനൊപ്പം ദില്ലി അതിര്‍ത്തികളില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന കര്‍ഷകരുടെ പ്രഖ്യാപനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചു. ഇത് സംബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം കര്‍ഷക നേതാക്കളും ദില്ലി പൊലീസും തമ്മില്‍ ചര്‍ച്ച നടക്കും.
ഇതിനിടെ കഴിഞ്ഞ 59 ദിവസമായി തുടരുന്ന കര്‍ഷക സമരത്തിനിടെ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനാ നേതാക്കളുമായി നടത്തിയ പതിനൊന്നാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു.
2020 നവംബര്‍ 26 നാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ സമരം തുടങ്ങിയത്. മരിക്കേണ്ടി വന്നാല്‍ പോലും നിയമം പിന്‍വലിക്കാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന് കര്‍ഷക നേതാക്കള്‍ ആദ്യമേ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കഴിഞ്ഞ് 11 ചര്‍ച്ചകളിലും ഭേദഗതിമാത്രമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ചത്. അതും പ്രധാന നിയമങ്ങളില്‍ ഒരുമാറ്റത്തിനും സാധ്യമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. എന്നാല്‍, ഏറ്റവും ഒടുവിലത്തെ ചര്‍ച്ചയില്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറും പീയുഷ് ഗോയലും കര്‍ഷകരോട് ചര്‍ച്ചക്കിടെ തട്ടിക്കയറിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പതിനൊന്നാം ചര്‍ച്ചയിലും കാർഷിക നിയമങ്ങളിൽ അപാകതയില്ലെന്നും നിയമം പിന്‍വലിക്കില്ലെന്നും കേന്ദ്രം ആവര്‍ത്തിച്ചതോടെ ചർച്ച അലസിപിരിയുകയായിരുന്നു. കേന്ദ്രം മുന്നോട്ട് വച്ച ഉപാധിയെക്കാൾ മികച്ച എന്തെങ്കിലും ഉപാധികളുണ്ടെങ്കിൽ കർഷക സംഘടനകളോട് അറിയിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു.
സമരം നിര്‍ത്തിയാല്‍ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് ഒന്നര വർഷം വരെ നിര്‍ത്തി വയ്ക്കാം എന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം. എന്നാല്‍ രാഷ്ട്രീയക്കാരുടെ ഇത്തരം വാഗ്ദാനങ്ങളോട് താല്പര്യമില്ലെന്നും വിവാദ നിയമങ്ങള്‍ പിന്‍വലിക്കാനുമായിരുന്നു മന്ത്രിമാരോട് കര്‍ഷക സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടത്. ഇതോടെ നരേന്ദ്ര സിംഗ് തോമര്‍ കര്‍ഷക നേതാക്കള്‍ക്കെതിരെ തിരിയുകയായിരുന്നു.
നിയമങ്ങൾ പിൻവലിച്ചു കൊണ്ട് ഒരു നീക്കുപോക്കിനും ഇല്ലെന്ന് സർക്കാർ അസന്നിഗ്ധമായി വ്യക്തമാക്കിയി. അതെ സമയം ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട ദില്ലി പൊലീസ് അധികൃതർ ഉച്ചയ്ക്ക് കർഷക സംഘടനാ നേതാക്കളെ കാണും.
നേരത്തെ തീരുമാനിച്ച പ്രകാരം റിപ്പബ്ലിക് ദിനത്തില്‍ ദില്ലി അതിര്‍ത്തികളില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകര്‍ ആവര്‍ത്തിച്ചു. റാലി നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. ഇതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലായി.
കൊവിഡ് വാക്സിന്റെ ഉത്പാദനത്തിലും വിതരണത്തിലും ലോകത്ത് മുന്നില്‍ നില്ക്കുന്ന ഇന്ത്യയില്‍ ഈ മഹാമാരിക്കാലത്തും 59 ദിവസമായി കര്‍ഷകര്‍ തെരുവില്‍ സമരം ചെയ്യുകയാണെന്നത് കേന്ദ്രസര്‍ക്കാറിന് ലോക രാജ്യങ്ങളുടെ മുന്നില്‍ ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായി മാറുകയാണ്.
കര്‍ഷകര്‍ എന്തിനാണ് സമരം ചെയ്യുന്നതെന്ന് അവര്‍ക്ക് അറിയില്ലെന്നായിരുന്നു ബിജെപി എംപിയും മുന്‍കാല ഹിന്ദി സിനിമാ നടിയുമായ ഹേമാമാലിനി പറഞ്ഞത്. അങ്ങനെയെങ്കില്‍ ടിക്കറ്റ് എടുത്തുതരാം പഞ്ചാബില്‍ വന്ന് കര്‍ഷക നിയമങ്ങള്‍ വിശദീകരിച്ച് തരൂവെന്ന് കര്‍ഷകരും തിരിച്ചടിച്ചു.
റിപ്പബ്ലിക് ദിനത്തിൽ ദില്ലി അതിര്‍ത്തികളില്‍ ട്രാക്ടര്‍ റാലിനടക്കുമ്പോള്‍ കർണാടകത്തിലും ട്രാക്ടർ റാലി നടത്തുമെന്ന് കാർഷക സംഘടനകള്‍ അറിയിച്ചു. ബംഗളുരുവിൽ ആയിരക്കണക്കിന് കർഷകരെ പങ്കെടുപ്പിച്ച് റാലി നടത്തുമെന്ന് കർണാടക രാജ്യ റെയ്ത സംഘമാണ് അറിയിച്ചിരിക്കുന്നത്.
സംഘടനാ നേതാവ് കോഡിഹള്ളി ചന്ദ്രശേഖറാണ് റിപ്പബ്ലിക് ദിനത്തിൽ ബെംഗളൂരുവിൽ ട്രാക്ടർ റാലിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയത്. കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച പുതിയ നിർദേശവും കർഷക സംഘടനകൾ തള്ളിയിരുന്നു. സമരം ശക്തമായി തുടരുമെന്ന് സംഘടനകൾ വ്യക്തമാക്കി.
ഇതിനിടെ കര്‍ഷക സമരത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന് രംഗത്തെത്തി. പഞ്ചാബിലും ഹരിയാനയിലും മാത്രമുള്ള കര്‍ഷകര്‍ മാത്രമാണ് സമരത്തിലുള്ളതെന്ന തെറ്റിധാരണയിലാണ് കേന്ദ്രമുള്ളതെന്ന് ഹേമന്ദ് സോറന് വ്യാഴാഴ്ച പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതിന് പകരം ഇത്തരം സമീപനം സ്വീകരിക്കുന്നത് സമരത്തേക്കുറിച്ചുള്ള തെറ്റിധാരണ മൂലമാണെന്നും ഹേമന്ദ് സോറന് ആരോപിച്ചു. രാജ്യവ്യാപകമായി നിയമം റദ്ദാക്കാനുള്ള പ്രതിഷേധങ്ങള്‍ നടക്കും. സമാനുഭാവത്തോടെയല്ല കര്‍ഷക സമരത്തെ കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്നും ഹേമന്ദ് സോറന് പറഞ്ഞു.
സമാനുഭാവത്തോടെയല്ലാതെയുള്ള സമീപനം സമരം രാജ്യവ്യാപകമാക്കുമെന്നും ഹോമന്ദ് സോറന് പിടിഐയോട് വിശദമാക്കി. രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ മോശമാകുന്നതിന് കേന്ദ്ര സര്‍ക്കാരിന് കര്‍ഷക സമരത്തോടുള്ള സമീപനം കാരണമായെന്നും ഹേമന്ദ് സോറന് ആരോപിച്ചു.