മുംബൈ തീരത്ത് മുങ്ങിയ ബാര്‍ജ് പി 305 ല്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു; 28 പേര്‍ മലയാളികള്‍
കരയില്‍ പ്രവേശിക്കുമ്പോള്‍ ഏതാണ്ട് 180 കിലോമീറ്ററായിരുന്നു ടൗട്ടെ ചുഴലിക്കാറ്റിന്‍റെ വേഗം. അഹമ്മദാബാദിന് സമീപത്തെത്താറാകുമ്പോഴേക്കും കാറ്റിന്‍റെ തീവ്രത കുറഞ്ഞതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) റിപ്പോർട്ട് ചെയ്തു. ഇന്ന് ജോധ്പൂരിനടുത്തെത്തുമ്പോഴേക്കും കൊടുങ്കാറ്റ് ദുർബലമാകുമെങ്കിലും അടുത്ത 24 മണിക്കൂറോളം ഗുജറാത്തിലും രാജസ്ഥാനിലും മഴ കനക്കുമെന്ന് മുന്നറിയിപ്പുണ്ട്. റോഡുകളിലും വൈദ്യുതി ലൈനുകളിലും മരങ്ങളിലും കെട്ടിടങ്ങളിലും കൊടുങ്കാറ്റ് നാശനഷ്ടമുണ്ടായതിനാൽ ഗുജറാത്തിൽ 13 പേർ മരിച്ചു. ഇതിനിടെ മുംബൈയുടെ ഓഫ്‌ഷോർ ഡെവലപ്‌മെന്റ് ഏരിയയിൽ മുങ്ങിപ്പോയ പി - 305 എന്ന ബാര്‍ജ്ജില്‍ നിന്ന് 184 പേരെയും മറ്റ് ബാര്‍ജുകളില്‍ നിന്നായി 136 പേരെയും നാവികസേനയും തീരസംരക്ഷണ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി.
മുംബൈയിൽ നിന്ന് 35 നോട്ടിക്കൽ മൈൽ അകലെ മുങ്ങിയ ബാർജ് പി -305 ല്‍ നിന്ന് പതിനാല് മൃതദേഹങ്ങൾ കണ്ടെടുത്തി. മൃതദേഹങ്ങള്‍ മുംബൈ കപ്പൽശാലയിലേക്ക് കൊണ്ടുവന്നെന്നും വെസ്റ്റേൺ നേവൽ കമാൻഡർ കമാൻഡർ ഓപ്പറേഷൻ എംകെ ജായെ ഉദ്ദരിച്ച് ഇന്ത്യാ ടുഡേ ഡോട്ട് ഇന്‍ റിപ്പോര്‍ച്ച് ചെയ്തു.
'ടൗട്ടെ' ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ മുംബൈ ഓഫ്‌ഷോർ ഡെവലപ്‌മെന്റ് ഏരിയയിൽ മുങ്ങിപ്പോയ പി - 305 എന്ന ബാർജിലുണ്ടായിരുന്ന 184 പേരെ ഇതുവരെ രക്ഷിച്ചതായി നാവികസേന അറിയിച്ചു.
ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നീ കപ്പലുകൾ രക്ഷപ്പെടുത്തിയവരെയും കൊണ്ട് തീരത്തേക്ക് വരികയാണെന്നും നാവികസേന ഔദ്യോഗികമായി ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ഐഎൻഎസ് തേജ്, ഐഎൻസ് ബെത്‍വ, ഐഎൻഎസ് ബീസ് എന്നീ കപ്പലുകളും പി 8I, സീകിങ് ഹെലോസ് എന്നിവയും ചേർന്ന് കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്.
273 പേരാണ് പി-305 എന്ന ബാർജിലുണ്ടായിരുന്നത് എന്നാണ് കണക്കുകൾ. ഇതിൽ 184 പേരെ രക്ഷപ്പെടുത്തി. ബാക്കി 89 പേർക്കായി തെരച്ചിൽ തുടരുകയാണ്.
ഗാൽ കൺസ്ട്രക്ടർ എന്ന മറ്റൊരു ബാർജിലുണ്ടായിരുന്ന 137 പേരെയും നാവികസേന രക്ഷപ്പെടുത്തിയിട്ടുണ്ട്. ബാർജിൽ ആകെയുണ്ടായിരുന്നത് 28 മലയാളികളാണെന്ന് ഞങ്ങളുടെ മുംബൈ ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു.
എത്ര മലയാളികള്‍ രക്ഷപ്പെട്ടു എന്നതടക്കമുള്ള കണക്കുകൾ ഇനിയും ലഭ്യമാകേണ്ടതുണ്ട്. ഇന്നലെയാണ് മുംബൈ ഓഫ്‍ഷോർ ഡെവലെപ്മെന്‍റ് ഏരിയയിൽ മുംബൈ തീരത്ത് നിന്ന് 35 നോട്ടിക്കൽ മൈൽ അകലെയുണ്ടായിരുന്ന, ഒഎൻജിസിയ്ക്കായി പ്രവർത്തിക്കുന്ന, പി - 305 എന്ന ബാർജ് കനത്ത കടൽക്ഷോഭത്തിൽ മുങ്ങിയത്.
മറ്റൊരു ഓപ്പറേഷനിൽ, മുംബൈയുടെ വടക്ക് ഭാഗത്ത് ജിഎഎൽ കൺസ്‌ട്രക്റ്ററില്‍ നിന്ന് ഇന്ത്യൻ നേവി സീക്കിംഗ് ഹെലികോപ്റ്റർ വഴി 35 ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തി.
ഗുജറാത്ത് തീരത്തിന് തെക്ക് കിഴക്ക് 15-20 നോട്ടിക്കൽ മൈൽ അകലെയുള്ള സപ്പോർട്ട് സ്റ്റേഷൻ 3, ഗ്രേറ്റ് ഷിപ്പ് അദിതി, ഡ്രിൽ ഷിപ്പ് സാഗർ ഭൂഷൺ എന്നീ മൂന്ന് കപ്പലുകൾക്കായി രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
ഐഎൻഎസ് തൽവാർ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഐഎൻഎസ് തൽവാർ ആണ്. ഒഎൻജിസി, ഡിജി ഷിപ്പിംഗ് എന്നിവയുമായി സഹകരിച്ച് വെസ്റ്റേൺ നേവൽ കമാൻഡ് അഞ്ച് ടഗ്ഗുകൾ വഴിതിരിച്ചുവിട്ടു.
ഗ്രേറ്റ് ഷിപ്പ് അദിതി, സപ്പോർട്ട് സ്റ്റേഷൻ 3 എന്നിവയ്ക്ക് ആങ്കർ ഉപേക്ഷിക്കാൻ കഴിഞ്ഞതായും ഒഎസ്‌വിയുടെ സമുദ്ര സേവക്, എസ്‌വി ചീൽ എന്നിവ സാഗർ ഭൂഷനുമായി ബന്ധിപ്പിച്ചിരിക്കുകയാണെന്നും ഇതിനാല്‍ ഭയക്കേണ്ടതില്ലെന്നും പ്രതിരോധമന്ത്രാലയത്തിന്‍റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ചുഴലിക്കാറ്റിനോടൊപ്പം 4- 5 മീറ്ററിലധികം ഉയർന്ന തിരകളും 35-55 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഓയിൽ റിഗുകളിലൊന്നിൽ കുടുങ്ങിയ 101 പേരെയും താമസ സൗകര്യം ഒരുക്കാനുള്ള ബാർജുകളിലൊന്നിൽ കുടുങ്ങിയ 196 പേരെയും കരയിലേക്കെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്.
തീരദേശത്ത് കടലിൽ തെറിച്ചുപോയ മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന എട്ട് മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന ചൊവ്വാഴ്ച രക്ഷപ്പെടുത്തി.
ടൗട്ടെ ചുഴലിക്കാറ്റ് ചുഴലിക്കാറ്റിന്‍റെ പാതയെയും വേഗതയെയും കുറിച്ചുള്ള പ്രവചനം നിരീക്ഷിച്ചതിനോട് ഏറെ പൊരുത്തപ്പെടുന്നതായി ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം രാജീവൻ ട്വീറ്റ് ചെയ്തു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ റോക്സി മാത്യു ടൗട്ടെ ചുഴലിക്കാറ്റ് ആദ്യത്തെ 'അങ്ങേയറ്റത്തെ കടുത്ത ചുഴലിക്കാറ്റ്' ആണെന്ന് വിശേഷിപ്പിച്ചു.
130 വർഷത്തിനുള്ളിൽ ആദ്യമായിട്ടാണ് മുംബൈയോട് തൊട്ടടുത്തുകൂടി ചുഴലിക്കാറ്റ് സഞ്ചരിച്ചതെന്നും ഇത് ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ അഞ്ച് സംസ്ഥാനങ്ങളെയും ബാധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അറേബ്യൻ കടലിന്റെ ഉപരിതല ജലം വർഷങ്ങളായി ചൂടുപിടിക്കുന്നതാണ് ഇതിന് കാരണമമെന്നും ഇത് ആഗോളതാപനത്തിന്റെ സ്വാധീനത്തിൽ സൃഷ്ടിക്കപ്പെട്ടുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളാണെന്നും റോക്സി മാത്യു നിരീക്ഷിച്ചു.
ബാര്‍ജ്ജ് പി 305 അപകടവുമായി ബന്ധപ്പെട്ട വിവരങ്ങളറിയാന്‍ ഒന്‍ജിസി ഹെല്‍പ്പ് ലൈന്‍ സേവനങ്ങള്‍ ആരംഭിച്ചു. 022-2627 4019, 022-2627 4020, എന്നിവയാണ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍.
16,000 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഗുജറാത്തിലെ ചുഴലിക്കാറ്റ് കാരണം 40,000 മരങ്ങളും ആയിരത്തിലധികം തൂണുകളും പിഴുതെറിയപ്പെട്ടെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു. രാവിലെ 6 നും വൈകുന്നേരം 4 നും ഇടയിൽ 75.69 മില്ലിമീറ്റർ മഴ പെയ്തതിനെ തുടർന്ന് അഹമ്മദാബാദിലെ പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി.
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona