കര്‍ഷക സമരം; സുപ്രീംകോടതി നിര്‍ദ്ദേശം അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍
നാല്‍പ്പത്തേഴ് ദിവസമായി ദില്ലി അതിര്‍ത്തികളില്‍ കൊടും തണുപ്പത്ത് സമരം ചെയ്യുന്ന് കര്‍ഷകരോട് വിവാദ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും വേണമെങ്കില്‍ കോടതിയെ സമീപിച്ചോളാനും ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാറിന് തിരിച്ചടി. വിവാദ നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സ്റ്റേ ചെയ്തില്ലെങ്കില്‍, കോടതി നേരിട്ട് ചെയ്യുമെന്ന് സുപ്രീംകോടതി പറഞ്ഞു. കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നത് നിര്‍ത്തിവക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. നിയമഭേദഗതി തൽക്കാലം നടപ്പാക്കരുതെന്നും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ അതിന് തയ്യാറായില്ലെങ്കിൽ നിയമ ഭേദഗതി സുപ്രീംകോടതി തന്നെ വിവാദ നിയമങ്ങള്‍ സ്റ്റേ ചെയ്യേണ്ടി വരുമെന്നും സുപ്രീം കോടതി പറഞ്ഞു. കഴിഞ്ഞ നാല്പത്തിയാറ് ദിവസം വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ ദേഭഗതി മാത്രം എന്ന് പറഞ്ഞ് കര്‍ഷകരെ കൊടും തണുപ്പില്‍ പെരുവഴിയില്‍ കര്‍ഷകരെ നിര്‍ത്തിയ കേന്ദ്രസര്‍ക്കാറിന് വന്‍ തിരിച്ചടിയായി. എന്നാല്‍, സുപ്രീംകോടതിയില്‍ നിയമം സ്റ്റേ ചെയ്യരുതെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍.ചിത്രങ്ങള്‍ ഗെറ്റി.
നിയമം നടപ്പാക്കിയ കേന്ദ്ര സര്‍ക്കാര്‍ നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി പല സംസ്ഥാനങ്ങളിൽ നിന്നും കര്‍ഷകര്‍ ബില്ലിനെതിരെ രംഗത്ത് വന്നത് ചൂണ്ടിക്കാട്ടി. പല സംസ്ഥാനങ്ങളും എതിർക്കുന്ന നിയമങ്ങളിൽ എന്ത് കൂടിയാലോചന നടന്നുവെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.
സമരം നിര്‍ത്താന്‍ കര്‍ഷകരോട് ആവശ്യപ്പെടാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു. കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തിൽ ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനക്ക് വന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ 3 അംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്. (കൂടുതല്‍ ചിത്രങ്ങള്‍ക്ക് Read More ല്‍ ക്ലിക്ക് ചെയ്യുക)
കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളും വിവാദ കാര്‍ഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചു.
ചർച്ചകൾക്കായി മധ്യസ്ഥ സമിതിയെ നിയോഗിക്കാമെന്ന് സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. ചർച്ചയിലെ പുരോഗതി സംബന്ധിച്ച സർക്കാർ നൽകുന്ന റിപ്പോർട്ട് കോടതി വിലയിരുത്തി.
ഇതിനകം വലിയ വിവാദമായ നിയമങ്ങൾ തൽക്കാലം നടപ്പാക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. ഇത്രയും കാലം നടത്തിയ ചര്‍ച്ചകൾ ഫലം കണ്ടിട്ടില്ല. സമരം ഇങ്ങനെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല.
അതുകൊണ്ട് പ്രശ്ന പരിഹാരത്തിനുള്ള നിര്‍ദ്ദേശങ്ങളെല്ലാം പരിഗണിക്കാൻ വിദഗ്ധരുടെ സമിതി രൂപീകരിക്കാമെന്ന നിര്‍ദ്ദേശവും സുപ്രീം കോടതി മുന്നോട്ട് വച്ചു.
സര്‍ക്കാരിനെതിരെ കോടതിൽ നിന്ന് രൂക്ഷ വിമര്‍ശനം ഉയരുമ്പോഴും നിയമം നടപ്പാക്കരുതെന്ന നിലപാടുമായി മുന്നോട്ട് പോകരുതെന്ന ആവശ്യമാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ചത്. മനുഷ്യാവകാശ ലംഘനമില്ലാത്തതിനാൽ സ്റ്റേ ചെയ്യരുതെന്ന് അറ്റോര്‍ണി ജനറൽ കോടതിയിൽ വാദിച്ചു.
ഭരണഘടനാ ലംഘനവും നിയമത്തിലില്ല, മാത്രമല്ല കർഷകർ ചർച്ച തുടരാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞു. കാർഷികനിയമഭേദഗതിക്ക് നടപടി തുടങ്ങിയത് മുൻ സർക്കാരെന്നും എജി വിശദീകരിച്ചു.
പഴയ സർക്കാർ തീരുമാനിച്ചു എന്നത് ഈ സർക്കാരിനെ രക്ഷിക്കില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു.
നിയമ ഭേദഗതിക്ക് തയ്യാറാണെന്ന് സര്‍ക്കാരും നിയമഭേദഗതി പിൻവലിക്കണമെന്ന നിലപാടിൽ കര്‍ഷകരും ഉറച്ച് നിന്നാൽ എങ്ങനെ പരിഹാരം ഉണ്ടാകും എന്നാണ് കോടതിയുടെ ചോദ്യം. സമരം പിൻവലിക്കണമെന്ന് കര്‍ഷകരോട് ആവശ്യപ്പെടാനാകില്ലെന്നും കോടതി നിലപാടെടുത്തു.
സമരവേദി മാറ്റാൻ കഴിയുമോയെന്ന് കര്‍ഷക സംഘടനകളോട് കോടതി ചോദിച്ചു. അതേസമയം കോടതി ഇടപെട്ടാലും സമരം നിര്‍ത്താൻ കര്‍ഷക സംഘടനകൾ തയ്യാറാകണമെന്നില്ലെന്ന് സമരം ചെയ്യുന്ന കര്‍ഷക സംഘടനകൾക്കെതിരെ കോടതിയിലെത്തിയ സംഘടനകൾ വാദിച്ചു.
സമരം ചെയ്യുന്ന നാൽപ്പത്തി ഒന്ന് കര്‍ഷക സംഘടനകൾക്ക് വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ വിദഗ്ധ സമിതിയെന്ന സുപ്രീംകോടതി നിര്‍ദ്ദേശം അംഗീകരിക്കുമെന്ന് അറിയിച്ചു. നിയമസംഘനം ഉണ്ടാകില്ല, രാംലീലാ മൈതാനിയിൽ സമരം ഇരിക്കാമെന്നും വിദഗ്ധ സമിതിയോട് സഹകരിക്കാമെന്നുമുള്ള നിലപാടുകളാണ് കര്‍ഷകര്‍ കോടതിയിലെടുത്തത്.
നിയമഭേദഗതി സ്റ്റേ ചെയ്യുമെന്ന നിലപാടില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഉറച്ച് നില്‍ക്കുകയും ചെയ്തതോടെ ഭേദഗതിയെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെന്ന നിര്‍ദേശം അംഗീകരിക്കാതെ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ മറ്റ് പോംവഴികളുണ്ടായിരുന്നില്ല.
എന്നാല്‍, വിദഗ്ധ സമിതിയിലേക്ക് പേര് നല്‍കാനായി ഒരു ദിവസത്തെ സമയം കേന്ദ്രം ആവശ്യപ്പെട്ടു. കര്‍ഷക സമരത്തിലും സുപ്രീംകോടതി വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ സമരം നടത്തുന്ന വേദി മാറ്റണം, മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും ഈ സമരത്തില്‍ നിന്ന് പിന്നോട്ട് പോകണം എന്നിങ്ങനെയാണ് കോടതിയുടെ നിലപാടുകള്‍.
ഇക്കാര്യങ്ങള്‍ സമരക്കാരെ അറിയിക്കാന്‍ അഭിഭാഷകരെ ചുമതലപ്പെടുത്തുകയും ചെയ്തു. സമരം ചെയ്യുന്ന കര്‍ഷകരെ ഇക്കാര്യങ്ങള്‍ അറിയിച്ച ശേഷം അവരുടെ മറുപടി അറിയിക്കാമെന്നാണ് അഭിഭാഷകര്‍ അറിയിച്ചിരിക്കുന്നത്. എന്തായാലും ഹര്‍ജികളില്‍ ഉത്തരവ് ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഇന്നോ നാളയോ ഉത്തരവ് ഉണ്ടാകുമെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. ഇന്ന് ഭാഗികമായ ഒരു ഉത്തരവ് ഉണ്ടായേക്കുമെന്നും അദ്ദേഹം അറിയിച്ചു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള ഒരു വിദഗ്ധ സമിതിയുണ്ടാക്കാമെന്നാണ് ഇന്ന് ചീഫ് ജസ്റ്റിസ് മുന്നോട്ട് വച്ച് പ്രധാന നിര്‍ദേശം. ഈ നിയമത്തെ കുറിച്ചുള്ള എല്ലാ വശങ്ങളും പഠിച്ച് എല്ലാവര്ക്കും പറയാനുള്ളത് കേട്ട ശേഷം അഭിപ്രായം സുപ്രീംകോടതിയെ വിദഗ്ധ സമിതി അറിയിക്കും.
പിന്നീട് ഈ നിയമം പൊതുജന താത്പര്യപ്രകാരമാണോ കൊണ്ട് വന്നതെന്ന് തീരുമാനിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. സുപ്രീംകോടതിയുടെ ഈ നിര്‍ദേശത്തെ അംഗീകരിക്കുന്ന നിലപാടാണ് ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഇത്രയും കാലം നടത്തിയ ചര്‍ച്ചകൾ ഫലം കണ്ടിട്ടില്ല. സമരം ഇങ്ങനെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല. അതിനാല്‍ ഇതിനകം വലിയ വിവാദമായ നിയമങ്ങൾ തൽക്കാലം നടപ്പാക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിനെതിരെ കോടതി രൂക്ഷവിമര്‍ശനം ഉയര്‍ന്നപ്പോഴും നിയമം നടപ്പാക്കരുതെന്ന നിലപാടുമായി മുന്നോട്ട് പോകരുതെന്ന ആവശ്യമാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ചത്. മനുഷ്യാവകാശ ലംഘനമില്ലാത്തതിനാൽ സ്റ്റേ ചെയ്യരുതെന്ന് അറ്റോര്‍ണി ജനറൽ കോടതിയിൽ വാദിച്ചു. ഭരണഘടനാ ലംഘനവും നിയമത്തിലില്ല, മാത്രമല്ല കർഷകർ ചർച്ച തുടരാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞു.
ഇതിനിടെ നേരിട്ടുള്ള കൃഷിക്കോ, ലീസിനെടുത്തുള്ള കൃഷിക്കോ, അല്ലെങ്കില്‍ കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങാനോ ഇല്ലെന്ന് അറിയിച്ച റിലയന്‍സ് മണ്ടികളില്‍ നല്കുന്നതിനേക്കാള് കൂടുതല്‍ വിലയ്ക്ക് കര്‍ണ്ണാടകയില്‍ നിന്ന് കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങിച്ചു കൂട്ടുകയാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നു.
സമരം ശക്തമായ വേളയില്‍ പഞ്ചാബിലെയും ഹരിയാനയിലെയും ആയിരക്കണക്കിന് റിലയന്‍സ് ടവറുകള്‍ കര്‍ഷകര്‍ തകര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കാര്‍ഷിക മേഖലയില്‍ വിപണി തുറക്കില്ലെന്ന നിലപാടുമായി റിലയന്‍സ് മുന്നോട്ട് വന്നത്.
എന്നാല്‍, കര്‍ഷകരുമായുള്ള റിലയൻസിന്റെ കരാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ കർഷക സംഘടനകൾ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കർഷകരെ റിലയൻസ് ചതിക്കുകയാണെന്നു കർഷക സംഘടനാ നേതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നെല്ല് പാക്ക് ചെയ്യുന്ന ചാക്കിന് പോലും എ ഗ്രേഡ് വേണമെന്നാണ് കരാർ. താങ്ങു വിലയേക്കാൾ അധികം നൽകുന്ന തുക ഇതിൽ തന്നെ ഇല്ലാതാകും. സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും, ജില്ലാ അടിസ്ഥാനത്തിൽ കർഷകർ സമര രംഗത്തിറങ്ങുമെന്നും കർണാടക രാജ്യ റെയ്ത്ത സംഘ പ്രസിഡന്റ് കൊടിഹള്ളി ചന്ദ്രശേഖർ ഏഷ്യാനെറ്റ് ന്യുസിനോട് പറഞ്ഞു.