ഭക്ഷണത്തിനായി കാടിറങ്ങി; പന്തം കൊളുത്തിയ ജനം പുറകേ
മൃഗങ്ങള്‍ കാടിറങ്ങുന്നത് മനുഷ്യനോടൊള്ള പക തീര്‍ക്കാനല്ല. മറിച്ച് ഭക്ഷണത്തിനും വെള്ളത്തിനുമാണെന്ന് മനുഷ്യന് അറിയാം. കാരണം ആ തിരിച്ചറിവാണ് മൃഗങ്ങളില്‍ നിന്നും മനുഷ്യനെ വ്യതിരിക്തനാക്കുന്നത്. കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ ബെൽപഹാരി എന്ന ആദിവാസി ഗ്രാമത്തില്‍ ആടുത്തുള്ള വനത്തില്‍ നിന്നും ഒരു കാട്ടന കയറിവന്നതും വിശന്നിട്ടായിരുന്നു. എന്നാല്‍ മനുഷ്യര്‍ ഏറ്റവും മോശമായ രീതിയിലാണ് ആനയോട് പെരുമാറിയതെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച നടക്കുന്നത്. കാണാം ആ കാഴ്ചകള്‍.
വിശന്ന് വലഞ്ഞ് കയറി വരുന്നവരെ യാഥാവിധി സ്വീകരിക്കണമെന്നാണ് ഭാരതീയ സംസ്കാരം. എന്നാല്‍ അതിഥിയായി എത്തുന്നത് ഒരു കാട്ടാനയാണെങ്കില്‍ ?
ആ ഗ്രാമം മുഴുവനും ഇറങ്ങും. ആനയെ തിരിച്ച് കാട്ടില്‍ വിടാന്‍. വിശന്നാലല്ലാതെ ഒരു മൃഗവും ഒന്നിനെയും ആക്രമിക്കില്ലെന്ന് മനുഷ്യന്‍ പറയാന്‍ തുടങ്ങിയിട്ട് മനുഷ്യനോളം കാലമായി. പക്ഷേ, വിശന്നാലും ഇല്ലെങ്കിലും മനുഷ്യന് തോന്നിയാല്‍ അവന്‍ വേട്ടയാടും കൊല്ലും, എന്തിനെയും.
പശ്ചിമ ബംഗാളിലെ ബെൽപഹാരി എന്ന ആദിവാസി ഗ്രാമത്തില്‍ വിശന്ന് വലഞ്ഞെത്തിയ ആ കാട്ടാനയ്ക്കും സംഭവിച്ചത് മറ്റൊന്നായിരുന്നില്ല.
വിളയേത്, തനിക്കുള്ള ആഹാരമേത് എന്ന് ആനയ്ക്ക് തിരിച്ചറിവില്ല. എന്നത് കൊണ്ട് തന്നെ ആന വയലിലൂടെ നടക്കുമ്പോള്‍ കൃഷിക്കാരന്‍റെ നെഞ്ചില്‍ പെരുമ്പറ മുഴങ്ങും.
സ്വാഭാവികമായും അയാള്‍ ആ മൃഗത്തെ കാട്ടിലേക്ക് തിരിച്ചോടിക്കാനാവശ്യമായതെല്ലാം ചെയ്യുന്നു.
ഇവിടെ പന്തം, വടി, കല്ല്, കമ്പ്, കത്തി, പടക്കം തുടങ്ങി മനുഷ്യന് കൈയെത്തും ദൂരത്ത് കിട്ടുന്നതെല്ലാം ആനയ്ക്കെതിരെ ഉപയോഗിക്കുന്നു.
കാട്ടാന തിരിച്ച് പ്രതികരിക്കാതെ ഓട്ടം തുടരുന്നതിനിടെ പിന്തുടര്‍ന്ന ജനം അതിനെ ഭക്ഷണം കിട്ടാത്ത കാട്ടിലേക്ക് തന്നെ തിരിച്ചോടിക്കുന്നു.
വനം വകുപ്പ് പറയുന്നത്, ജനങ്ങള്‍ വനം കയ്യേറി കൃഷിയിറക്കിയതും തോന്നുമ്പോഴെല്ലാം കാട് വെട്ടിയതും മൂലം കാട് ചുരുങ്ങി. കാട്ടില്‍ ആവശ്യമായ ഭക്ഷണവും വെള്ളവും കിട്ടാതായതോടെ മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങിയെന്ന പതിവ് പല്ലവി തന്നെ.
ഭക്ഷണ ദൗര്‍ലഭ്യതയും വന്യമൃഗങ്ങളെ ഭക്ഷണമന്വേഷിച്ച് ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നു. എന്നാല്‍ ആന തിരിഞ്ഞ് അക്രമിക്കാന്‍ തുടങ്ങിയാല്‍ കൂടി നിന്ന ജനങ്ങള്‍ എന്ത് ചെയ്യുമായിരുന്നുവെന്ന ചോദ്യത്തിന് ആ മിണ്ടാപ്രാണിക്ക് അതിനുള്ള ബുദ്ധിയില്ലെന്നായിരുന്നു സമൂഹമാധ്യമത്തിലെ കമന്‍റ്.