കൊടി വച്ച കാറില്‍ ചിന്നമ്മ; വരവേല്‍പ്പിനൊരുങ്ങി തമിഴകം
ഒപിഎസ് എന്ന ഒ പനീര്‍ശെല്‍വം മന്നാര്‍ഗുഡി കുടുംബത്തിനെതിരെ 'ധര്‍മ്മയുദ്ധം' പ്രഖ്യാപിച്ചതിന്‍റെ (2014) ഏഴാം വാര്‍ഷികമായ ഫെബ്രുവരി 7 ന് തന്നെ തമിഴകത്തേക്ക് മടങ്ങാന്‍ ചിന്നമ്മയ്ക്ക് കഴിഞ്ഞില്ലെങ്കിലും, ഒരു ദിവസത്തിന് ശേഷമുള്ള മടങ്ങിവരവ് ആഘോഷമാക്കുകയാണ് ശശികല പക്ഷം. ജയലളിതയുടെ മരണത്തിന് പിന്നാലെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലിലായ ശശികല ശിക്ഷാകാലം കഴിഞ്ഞ് തമിഴകത്തേക്ക് ഇന്ന് മടങ്ങുന്നു. ജയില്‍ മോചിതയായ വി കെ ശശികല എന്ന വിവേകാനന്ദൻ കൃഷ്ണവേണി ശശികല തമിഴ്നാട്ടിലേക്ക് രാവിലെ തന്നെ തിരിച്ചു. ദേവനഹള്ളിയിലെ റിസോർട്ടിൽ നിന്ന് അണ്ണാ ഡിഎംകെയുടെ കൊടി വച്ച, ജയലളിത ഉപയോഗിച്ചിരുന്ന കാറിലാണ് ശശികല തമിഴ്നാട്ടിലേക്ക് യാത്ര തിരിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ജയലളിയയുടെ വാഹനം തന്നെ ശശികല തെരഞ്ഞെടുത്തത്, രണ്ടും കല്‍പ്പിച്ചുള്ള തിരിച്ച് വരവിനൊരുങ്ങുകയാണെന്ന സൂചന നല്‍കുന്നു. ശശികലയെ വരവേറ്റ് അണികൾ തമിഴ്നാട്ടില്‍ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ക്യാമറാമാന്‍ പ്രശാന്ത് കുനിശ്ശേരി.
ബെംഗളൂരു മുതൽ ചെന്നൈ വരെയുള്ള യാത്രയ്ക്കിടയ്ക്ക് 32 ഇടങ്ങളില്‍ ശശികലയ്ക്ക് സ്വീകരണ പരിപാടികള്‍ ഉണ്ടാകുമെന്നാണ് ഔദ്യോഗിക അറിയിപ്പെങ്കിലും 65 ലേറെ ഇടങ്ങളിൽ ചിന്നമ്മയെ വരവേൽക്കാൻ പരിപാടികൾ ഒരുക്കിയിട്ടുണ്ടെന്നാണ് അണികൾ പറയുന്നത്.
തമിഴ്നാട്ടിലേക്കെത്തുന്ന ശശികല ടി നഗറിലുള്ള എംജിആറിന്‍റെ വസതിയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം പ്രവർത്തകരെ കാണും. ശശികലയ്ക്കൊപ്പം ഇളവരശിയും ചെന്നൈയിലേക്ക് എത്തിച്ചേരും. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More- ല്‍ ക്ലിക്ക് ചെയ്യുക)
എന്നാല്‍ ശശികലയുടെ വരവിനോടനുബന്ധിച്ച് അണ്ണാ ഡിഎംകെ ആസ്ഥാനത്തും പൊയസ് ഗാര്‍ഡനിലെ ജയ സ്മാരകത്തിലും പൊലീസ് സുരക്ഷ ശക്തമാക്കി. ജയസമാധിയിലേക്ക് നടത്താനിരുന്ന റാലിക്ക് പൊലീസ് കമ്മീഷണര്‍ അനുമതി നിഷേധിച്ചു.
ഇപിഎസ്-ഒപിഎസ് പക്ഷം ശശികലയെ നേരത്തെ അണ്ണാ ഡിഎംകെയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ജയലളിതയെ ചതിച്ചവർക്കൊപ്പം പോകാനില്ലെന്ന നിലപാടാണ് ശശികല സ്വീകരിച്ചത്. അതുകൊണ്ട് തന്നെ തമിഴ്നാട് രാഷ്ട്രീയത്തിൽ ഇനിയെന്തൊക്കെ സംഭവിക്കുമെന്ന ആകാംക്ഷയാണ് ബാക്കിയാകുന്നത്.
അണ്ണാ ഡിഎംകെയുടെ അനിഷേധ്യയായ നേതാവ് താൻ തന്നെയാണ് എന്ന് പ്രഖ്യാപിക്കാനാണ് ശശികലയുടെ ഇന്നത്തെ നീക്കങ്ങളെന്നാണ് സൂചന.
തമിഴ്നാട് കർണാടക അതിർത്തിയിൽ 1,500 പൊലീസുകാരെയാണ് സുരക്ഷയുടെ ഭാഗമായി വിന്യസിച്ചിരിക്കുന്നത്. ദേവനഹള്ളിയിലെ റിസോർട്ടിൽ നിന്ന് രാവിലെ തന്നെ ശശികല തമിഴ്നാട് അതിർത്തിയിലെ ഹൊസൂറിലേക്കെത്തി. ഇവിടേക്ക് നിരവധി ശശികല അനുകൂലികളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ജയ സമാധിയിലേക്കുള്ള റാലിക്ക് അനുമതിയുണ്ടെന്നാണ് ദിനകര പക്ഷം പറയുന്നത്. എന്നാൽ, അനുമതി നൽകിയിട്ടില്ലെന്ന് പൊലീസും പറയുന്നു. 5,000 പ്രവർത്തകർ ശശികലയുടെ സ്വീകരണപരിപാടികളിൽ പങ്കെടുക്കുമെന്നാണ് വിവരം.
അതിനിടെ, ശശികലയുടെ ബിനാമി സ്വത്തുക്കൾ സർക്കാർ ഇന്നലെ കണ്ടുകെട്ടി. നൂറ് കോടിയിലധികം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ചെന്നൈയിലെ ആറിടങ്ങളിലെ ബംഗ്ലാവും ഭൂമിയും കണ്ടുകെട്ടിയവയില്‍പ്പെടുന്നു.
ഇളവരശിയുടേയും സുധാകരന്‍റെയും പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ബിനാമി ആക്ട് പ്രകാരമാണ് നടപടി. ബിനാമി സ്വത്ത് തമിഴ്നാട് സർക്കാർ ഏറ്റെടുത്ത് ഉത്തരവിറക്കി. 2014 ൽ സർക്കാരിന് അനുകൂലമായി കോടതി ഉത്തരവുണ്ടായിരുന്നു.
ശശികലയുടെ റാലിക്ക് അനുമതി നിഷേധിച്ച് ചെന്നൈ പൊലീസ് കമ്മീഷണർ ഉത്തരവിറക്കി. എന്നാല്‍ പൊലീസ് നിയന്ത്രണം മറികടന്ന് ജയസമാധിയിലേക്ക് കടക്കുമെന്ന് ശശികലപക്ഷം അവകാശപ്പെട്ടു.
അണ്ണാഡിഎംകെയുടെ കൊടി വച്ച ആയിരം വാഹനങ്ങളുടെ അകമ്പടിയിൽ റാലിയും ഹെലികോപ്പ്റ്ററില്‍ പുഷ്പവൃഷ്ടിയുമടക്കം നൂറ് കണക്കിന് അനുയായികളെ അണിനിരത്തി മറീനയില്‍ ശക്തിപ്രകടനം നടത്താനായിരുന്നു തീരുമാനം. പ്രവേശനം വിലക്കിയെങ്കിലും ജയ സമാധി സന്ദര്‍ശിക്കാനുള്ള ഒരുക്കത്തിലാണ് ശശികല.
അണ്ണാ ഡിഎംകെയിലെ പകുതി എംഎല്‍എമാര്‍ ശശികലയ്ക്ക് പിന്തുണ അറിയിച്ചതായി ദിനകരന്‍ അവകാശപ്പെട്ടു. പ്രവര്‍ത്തകരോട് തിങ്കളാഴ്ച മറീനയില്‍ ഒത്തുകൂടാന്‍ ആഹ്വാനം നല്‍കി. ശശികലയെ ജനറല്‍ സെക്രട്ടറി എന്ന് വിശേഷിപ്പിച്ച് ചെന്നൈയില്‍ ഒപിഎസ് പക്ഷം പോസ്റ്റര്‍ പതിച്ചു. വിമത നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപിഎസ് പക്ഷം.
തമിഴ്നാട്ടില്‍ ശശികലയുടെ തിരിച്ചുവരവിന് കളെമാരുങ്ങിയതോടെ അണ്ണാഡിഎംകെയില്‍ ഭിന്നത രൂക്ഷമായി. ശശികലയ്ക്ക് പിന്തുണ അറിയിച്ച് മുന്‍ മന്ത്രി അടക്കം ഒപിഎസ് പക്ഷത്തെ മൂന്ന് എംഎല്‍എ മാര്‍ രംഗത്തെത്തി.
വിമത നീക്കങ്ങള്‍ക്ക് ശ്രമിച്ച സംസ്ഥാന ഭാരവാഹികളെ അടക്കം അണ്ണാ ഡിഎകെയില്‍ നിന്ന് പുറത്താക്കി. ലോക്സഭാ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈയുമായി ചര്‍ച്ചയ്ക്ക് ശശികല പക്ഷം ശ്രമം തുടങ്ങി. മുതിര്‍ന്ന നേതാവും മുന്‍ ലോക്സഭ ഡെപ്യൂട്ടി സ്പീക്കറുമായ തമ്പിദുരൈ ഒപ്പമെത്തിക്കാനുള്ള നീക്കത്തിലാണ് ശശികല.
വടക്കന്‍ തമിഴ്നാട്ടില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് തമ്പിദുരൈ. പാര്‍ട്ടി പിടിക്കാനുള്ള നീക്കങ്ങള്‍ക്കിടെ ശശിലകലയ്ക്ക് പിന്തുണ ഏറുകയാണ്. കൂടുതല്‍ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ഉറപ്പാക്കാനുള്ള മാരത്തണ്‍ ചര്‍ച്ചകളിലാണ് ദിനകരന്‍.
ശശികലയുടെ വരവോടെ അണ്ണാ ഡിഎംകെയില്‍ ഉടലെടുക്കുന്ന അസ്വാസ്ഥ്യങ്ങള്‍ വരും ദിവസങ്ങളില്‍ തമിഴക രാഷ്ട്രീയത്തില്‍ ഏറെ ചലനങ്ങള്‍ സൃഷ്ടിക്കും.