വിവാദമായ പോക്സോ വിധികള്‍; ആരാണ് ജസ്റ്റിസ് പുഷ്പ ഗണേദിവാല ?
ബോംബെ ഹൈക്കോടതിയിലെ നാഗ്പൂർ ബെഞ്ചിലെ സിറ്റിംഗ് ജസ്റ്റിസ് പുഷ്പ വീരേന്ദ്ര ഗണേദിവാല അടുത്ത കാലത്ത് പോക്സോ കേസുകളില്‍ പുറപ്പെടുവിച്ച വിധികള്‍ ഏറെ വിവാദമായിരുന്നു. പ്രായപൂർത്തിയാകാത്തയാൾക്കെതിരായ ലൈംഗികാതിക്രമമായി കണക്കാക്കപ്പെടുന്ന കുറ്റകൃത്യത്തിന് ശരീരം ശരീരത്തെ സ്പര്‍ശിക്കണമെന്നും അതിനിടെയില്‍ വസ്ത്രത്തിന്‍റെ സാന്നിധ്യം ഉണ്ടെങ്കില്‍ അത് പോക്സോ കേസിന്‍റെ പരിധിയില്‍ വരില്ലെന്നുമുള്ള ജസ്റ്റിസ് പുഷ്പ ഗണേദിവാലയുടെ വിധിയാണ് ഏറെ വിവാദമായത്. ഇതോടെ അഞ്ച് വര്‍ഷം തടവ് ലഭിക്കേണ്ട പ്രതിക്ക് കുറഞ്ഞ ശിക്ഷയായ മൂന്ന് വര്‍ഷം മാത്രമായിരുന്നു ശിക്ഷ ലഭിച്ചത്. രാജ്യത്ത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതിനിടെ കോടതിയുടെ ഭാഗത്ത് നിന്നും പോക്സോ കേസുകളില്‍ ഇത്തരത്തിലുള്ള വിധികള്‍ വന്നതിനെതിരെ സാമൂഹ്യമാധ്യങ്ങളിലും അഭിഭാഷകര്‍ക്കിടെയിലും ഏറെ പ്രതിഷേധം വിളിച്ച് വരുത്തി. അറിയാം ജസ്റ്റിസ് പുഷ്പ ഗണേദിവാലയെ.
2020 ഒക്ടോബറില്‍ കൊവിഡ് 19 ബാധിച്ച ഗര്‍ഭിണിയായ സ്ത്രീയ്ക്ക് ചികിത്സ ഉറപ്പിക്കാനായി മുംബൈ സര്‍ക്കാര്‍ ആശുപത്രിയോട് ആവശ്യപ്പെട്ടുന്ന വിധി പുറപ്പെടുവിച്ച ബഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് പുഷ്പ ഗണേദിവാല. കൊവിഡ് രോഗാണു ബാധിച്ചവര്‍ " തൊട്ടുകൂടാത്തവരല്ല " എന്ന ജസ്റ്റിസ് പുഷ്പ ഗണേദിവലയുടെ നിരീക്ഷണം അന്ന് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
മുൻ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗോഗോയിയാണ് ജസ്റ്റിസ് പുഷ്പ വീരേന്ദ്ര ഗണേദിവാല 2019 ൽ ബോംബെ ഹൈക്കോടതിയിൽ ജഡ്ജിയായി നാമനിർദ്ദേശം ചെയ്തത്. നിരവധി വർഷത്തെ പരിചയസമ്പത്തുള്ള അവർ നാഗ്പൂരിലെയും മുംബൈയിലെയും നിരവധി കോടതികളിൽ സേവനമനുഷ്ഠിച്ചിരുന്നു. (കൂടുതല്‍ ചിത്രങ്ങളും വാര്‍ത്തയും അറിയാന്‍ Read More -ല്‍ ക്ലിക്ക് ചെയ്യുക )
എന്നാല്‍, 2020 ല്‍ പോസ്കോ കേസുമായി ബന്ധപ്പെടുത്തി ജസ്റ്റിസ് പുഷ്പ ഗണേദിവാല പുറപ്പെടുവിച്ച വിധികളെല്ലാം തന്നെ വിവാദമായി. ഇതോടെ ജസ്റ്റിസ് പുഷ്പ ഗണേദിവാലയ്ക്കെതിരെ സാമൂഹ്യമാധ്യങ്ങളിലും അഭിഭാഷകര്‍ക്കിടെയിലും ശക്തമായ പ്രതിഷേധം രൂപപ്പെട്ടു. 2021 ന്‍റെ തുടക്കത്തില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിനാല്‍ മുംബൈ ഹൈക്കോടതിയില്‍ ജസ്റ്റിസ് പുഷ്പ ഗണേദിവാലയുടെ നിയമനം സ്ഥിരമാക്കണമെന്ന കോളീജിയം ശുപാര്‍ശ നിലനില്‍ക്കെയായിരുന്നു പോസ്കോ കേസുകളിലെ വിവാദമായ വിധിയുമായി ഇവര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.
24 വയസായ യുവാവ് 16 വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ മുംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചിലെ ജഗ്ജിയായിരുന്ന ജസ്റ്റിസ് പുഷ്പ ഗണേദിവാല വിധിച്ച വിധിയായിരുന്നു ആദ്യം വിവാദമായത്. കേസില്‍ യുവാവ് ഇരയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതോടെ കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
സൽവാർ ശരിയാക്കിയിടാന്‍ ശ്രമിക്കുന്നതിനിടെ 12 വയസുകാരിയുടെ സ്തനങ്ങളില്‍ 39 കാരനായ പുരുഷന്‍ പിടിച്ചു എന്ന 2016 ലെ കേസില്‍ ജസ്റ്റിസ് പുഷ്പ ഗണേദിവാലയുടെ വിധിയും വിവാദമായി. ശരീരം ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ മാത്രമേ പോസ്കോ കേസാവുകയുള്ളൂവെന്നായിരുന്നു നാഗ്പൂര്‍ ബഞ്ചിന്‍റെ വിധി. തൊലി തൊലിയുമായി ബന്ധപ്പെടാത്തിടത്തോളം അത് ലൈംഗീക പീഢനമാകില്ലെന്നും ഇവര്‍ വിധിയെഴുതി.
ചർമത്തിൽ തൊടാതെ മാറിടത്തിൽ പിടിച്ചാൽ പീഡനമല്ലെന്നായിരുന്നു പുഷ്പ ഗനേഡിവാല പോക്സോ കേസില്‍ നിരീക്ഷിച്ചത്. ഈ വിവാദ വിധി പിന്നീട് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ചുവയസുകാരിക്കെതിരായ അമ്പത് വയസുകാരന്‍റെ ലൈംഗികാതിക്രമക്കേസില്‍ പ്രതിക്ക് അനുകൂലമായ വിധിയുമായി പുഷ്പ ഗനേഡിവാല വീണ്ടുമെത്തി.
2013 ജൂലൈ 26 ന് നല്‍കിയിരുന്ന പോസ്കോ കേസിലായിരുന്നു അടുത്ത വിവാദ വിധി. കുട്ടിയുടെ അമ്മ അയല്‍ക്കാരനായ 50 വയസ്കാരനെതിരെ ഫയല്‍ ചെയ്ത കേസായിരുന്നു ഇത്. തന്‍റെ മകള്‍ക്ക് 15 വയസുള്ളപ്പോള്‍ അയല്‍വാസിയായ ആള്‍ മകളുടെ കൈകളില്‍ പിടിച്ച് സ്വന്തം പാന്‍റിന്‍റെ സിബ് ഊരി കുട്ടിയെ കിടക്കാനായി ക്ഷണിച്ചുവെന്നായിരുന്നു കേസ്.
എതിര്‍ക്കുന്ന വ്യക്തിയെ പിടിച്ച് വച്ച് വസ്ത്രമഴിച്ച് പീഡിപ്പിക്കാന്‍ ഒരാള്‍ക്ക് തനിയെ സാധിക്കില്ലെന്ന നിരീക്ഷണത്തോടെ ഈ കേസില്‍ പുഷ്പ ഗനേഡിവാല പ്രതിയെ കുറ്റവിമുക്തനാക്കി. ഒരാള്‍ തനിയെ ഇരയുടെ വായപൊത്തിപ്പിടിക്കുകയും ബലാത്കാരം ചെയ്യുകയും ചെയ്യുക അസാധ്യമാണെന്നും ഇവര്‍ വിധിച്ചു. കേസിലെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് ഇരയ്ക്ക് അനുകൂലമല്ലെന്നും പുഷ്പ ഗനേഡിവാല അവകാശപ്പെട്ടു.
മദ്യപിച്ച് എത്തിയ അയല്‍വാസി വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ വായപൊത്തിപ്പിടിച്ച അക്രമി വസ്ത്രങ്ങള്‍ വലിച്ച് മാറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്. ഇത് പോസ്കോ കേസിന്‍റെ കീഴെ വരുന്നതല്ലെന്നായിരുന്നു ജസ്റ്റിസ് പുഷ്പ ഗണേദിവാലയുടെ നിരീക്ഷണം.
വിചാരണക്കോടതി പ്രതിക്ക് വിധിച്ച പത്ത് വര്‍ഷത്തെ ശിക്ഷയും കോടതി തള്ളി. ശക്തമായ ശിക്ഷയ്ക്ക് ശക്തമായ തെളിവുകള്‍ വേണമെന്നായിരുന്നു പുഷ്പ ഗനേഡിവാല വിശദമാക്കിയത്. വിവാദമായ വിധികള്‍ തുടരുന്നതിനിടെ ജസ്റ്റിസ് പുഷ്പ ഗണേദിവാലയെ സ്ഥിരം ജഡ്ജാക്കാനുള്ള കൊളീജിയം ശുപാർശ മുംബൈ ഹൈക്കോടതി അംഗീകരിക്കുക കൂടി ചെയ്തതോടെ ജസ്റ്റിസ് പുഷ്പഗണേദിവാലയ്ക്കെതിരെ ശക്തമായ പ്രതിഷേധം രൂപപ്പെട്ടു.
ഇതോടെ ഇവരെ സ്ഥിരപ്പെടുത്താനുള്ള ഉത്തരവ് സുപ്രംകോടതി മരവിപ്പിച്ചു. അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ സുപ്രീം കോടതിയിൽ ജസ്റ്റിസ് ഗണേദിവാലയുടെ വിധിക്ക് എതിരെ നോട്ടീസ് നൽകിയിരുന്നു. ഇതേ തുടർന്ന് ചീഫ് ജസ്റ്റിസ് (സിജെഐ) സതീഷ് ബോബ്ഡെ ജസ്റ്റിസ് പുഷ്പ ഗണേദിവാലയെ നാഗ്പൂര്‍ ബഞ്ചിലെ ജഡ്ജിയായി സ്ഥിരപ്പെടുത്തിയ വിധി അസാധുവാക്കി.
2019 ൽ തടവുകാരുടെ പരോൾ അവകാശങ്ങൾ കാത്തുസൂക്ഷിക്കുകയും രണ്ട് തവണ വധശിക്ഷ ജീവപര്യന്തം തടവായി മാറ്റുകയും ചെയ്ത സുപ്രധാന വിധിന്യായത്തിന്‍റെ ഭാഗമായിരുന്നു അവർ. മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ ജസ്റ്റിസ് ഗണേദിവാല ബി.കോം, എൽ.എൽ.ബി, എൽ.എൽ.എം എന്നീ ബിരുദങ്ങൾ നേടിയിട്ടുണ്ട്.