വിദ്യാഭ്യാസം ആരുടെ കടമ ? ജെഎന്‍യുവില്‍ കത്തുന്ന പ്രതിഷേധങ്ങള്‍
ലോകം മുഴുവനും ഉയരുന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളിലേക്ക് ജെഎന്‍യു സമരവും ഉയര്‍ന്നു കഴിഞ്ഞു. ഹോങ്കോങ്, ഇന്ത്യോനേഷ്യ, ചിലി, ഇറാഖ്, ഇങ്ങനെ ലോകത്തിലെ പല രാജ്യങ്ങളിലും വിദ്യാര്‍ത്ഥികള്‍ തെരുവുകളില്‍ അതാത് ഭരണകൂടത്തിനെതിരെ പ്രക്ഷോഭങ്ങള്‍ നയിക്കുകയാണ്. ഈ ഗണത്തിലേക്ക് ഇന്ത്യയും കയറിക്കഴിഞ്ഞു.
1969 മുതല്‍ സ്ഥാപിതമായ ജവഹര്‍ലാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പഠിച്ചിറങ്ങിയവരാണ് ഇന്ന് ഇന്ത്യയുടെ പ്രധാന സ്ഥാനങ്ങളിലിരിക്കുന്ന പലരും. കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമനും ജെഎന്‍യു വിദ്യാര്‍ത്ഥിനിയായിരുന്നു. പഠനകാലത്ത് അന്നത്തെ ഭരണകൂടത്തിനെതിരെ സമരമുഖത്തുണ്ടായിരുന്നു നിര്‍മ്മലാ സീതാരാമനും.
എന്നാല്‍ ഇന്ന് ആ പൂര്‍വ്വവിദ്യാര്‍ത്ഥി ജെഎന്‍യുവിലെ സമരങ്ങളെ കുറിച്ച് പറഞ്ഞത് 'കഴിഞ്ഞ നാലഞ്ച് വര്‍ഷമായി ജെന്‍യുവില്‍ ദേശവിരുദ്ധ പ്രവര്‍ത്തനമാണ് നടക്കുന്നത്. ഇന്ത്യാവിരുദ്ധ ശക്തികളുമായി ബന്ധമുള്ള ഇവരെ ദേശവിരുദ്ധര്‍ എന്ന് വിളിക്കു'മെന്നുമായിരുന്നു നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്. ദില്ലിയിലെ കടുത്ത തണുപ്പിലും ജെഎന്‍യു ഇപ്പോള്‍ വീണ്ടും സമരചൂടിലാണ്. കാണാം ആ സമരതീവ്രതയുടെ കാഴ്ചകള്‍.
വിദ്യാഭ്യാസമെന്നത് കച്ചവടമല്ലെന്നും അത് ഭരണഘടന പൗരന് നല്‍കുന്ന അവകാശമാണെന്നും പൂര്‍ണ്ണബോധ്യമുള്ളൊരു തലമുറയാണ് എന്നും ജെഎന്‍യുവില്‍ ഉണ്ടായിരുന്നത്.
ഈയൊരു സമരപാരമ്പര്യമാണ് ജെഎന്‍യു വിദ്യാര്‍ത്ഥികളെ ഫീസ് വര്‍ദ്ധനയ്ക്കെതിരെ സമരവുമായി തെരുവുകളിലേക്കിറങ്ങാന്‍ പ്രയരിപ്പിച്ചതും.
സർവകലാശാലയിൽ നടപ്പിൽ വരുത്താൻ പോകുന്ന ഫീസ് വർദ്ധനവ്, ഡ്രസ് കോഡിൽ വരാൻ പോകുന്ന നിഷ്കർഷ, രാത്രിയിലെ ഹോസ്റ്റൽ അടക്കുന്ന സമയപരിധി തുടങ്ങിയവയാണ് പ്രധാന പ്രശ്നങ്ങളായി വിദ്യാർത്ഥി യൂണിയൻ സമരമുഖത്ത് ഉന്നയിക്കുന്നത്.
വളരെ നാടകീയമായി സർവകലാശാലയുടെ ബിരുദദാന ചടങ്ങുകൾ നടക്കുന്ന ദിവസം തന്നെയാണ് സമരത്തിനും ആഹ്വാനമുയർന്നത്.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്‌റിയാൽ നിശാങ്ക തുടങ്ങിയ പല വിഐപികളും പങ്കെടുക്കുന്ന ചടങ്ങ് അങ്ങനെ സമരകോലാഹലങ്ങളിൽ മുങ്ങി.
ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ട്വീറ്റ് ചെയ്ത ജെഎൻയു വിസി എം ജഗദീഷ് കുമാർ പറയുന്നത് ഫീസ് ഒഴികെയുള്ളതിനെപ്പറ്റി വിദ്യാർഥികൾ പറഞ്ഞുപരത്തുന്നതെല്ലാം വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്നാണ്.
ഹോസ്റ്റൽ അടക്കുന്ന സമയവും, മെസ് ഹാളിലെ ഡ്രസ്സ് കോഡും ഒക്കെ മുൻ മാനുവലിലും ഉണ്ടായിരുന്നു തെളിവായി പഴയതും പുതിയതുമായ IHA മാനുവലുകൾ താരതമ്യം ചെയ്തുകൊണ്ടുള്ള സ്ക്രീൻഷോട്ടുകൾ അദ്ദേഹം ട്വീറ്റ് ചെയ്തു.
പല ചെലവുകളും ഇപ്പോൾ വഹിക്കുന്നത് അഡ്മിനിസ്ട്രേഷനാണ്. അതിനായി ചെലവാകുന്ന പത്തുകോടിയോളം രൂപ യുജിസിയിൽ നിന്ന് അനുവദിച്ചുകിട്ടുന്നില്ല എന്നതുകൊണ്ട്, അത് കണ്ടെത്താനായി ഫീസുകൾ കാലാനുസൃതമായി പരിഷ്കരിക്കുക എന്ന ഒരു മാർഗമേ മുന്നിലുള്ളൂ.
അങ്ങനെ ഒരു നിർദേശം വന്നിട്ട് കാലം കുറെയായി എന്നും താൻ അത് നടപ്പിൽ വരുത്തുകമാത്രമേ ചെയ്തുള്ളുവെന്നും ജെഎൻയു വൈസ് ചാൻസലർ പറഞ്ഞു.
എന്നാൽ, ഇതിനോട് പ്രതികരിച്ചുകൊണ്ട് വിദ്യാർത്ഥി പ്രതിനിധിയായ ബാലാജി പറഞ്ഞത്, രാജ്യത്തെ പാവപ്പെട്ട ആദിവാസി, പിന്നാക്കവിഭാഗങ്ങളിൽ നിന്നൊക്കെയുള്ള വിദ്യാർത്ഥികൾക്ക് ഇന്നും കുറഞ്ഞചെലവിൽ രാജ്യത്തെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം ആർജ്ജിക്കാൻ അവശേഷിക്കുന്ന ചുരുക്കം ഇടങ്ങളിൽ ഒന്നാണ് ജെഎൻയു.
പതിനെട്ടു ഹോസ്റ്റലുകളിലായി ഏകദേശം 5500 -ൽ പരം വിദ്യാർത്ഥികൾ അവിടെ താമസിച്ചു പഠിക്കുന്നുണ്ട് അവിടത്തെ ഫീസ് ഇങ്ങനെ കുത്തനെ ഉയർത്തുന്നത് അത് പാവങ്ങൾക്ക് അപ്രാപ്യമാക്കുന്ന രീതിയിലുള്ള നടപടിയാണ് എന്നദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ നിരക്കുവർധനവുകൾ നിലവിൽ വന്നാൽ മാസം അടക്കേണ്ട ഫീസ് 6000 രൂപയിൽ അധികമാകും.
ജെഎൻയുവിൽ ഇപ്പോൾ പഠിക്കുന്ന വിദ്യാർത്ഥികളിൽ 25 ശതമാനവും മാസം ആറായിരം രൂപയിൽ താഴെമാത്രം വരുമാനമുള്ള കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ്.
ഇത് നടപ്പിലാവുക എന്നാൽ, അവർക്ക് ജെഎൻയുവിൽ തുടർന്ന് പഠിക്കാൻ സാധിക്കാതെ വരിക എന്നതാകും എന്നും അദ്ദേഹം പറഞ്ഞു. ഒരു വിപ്ലവത്തിനുമല്ല, സ്വന്തം അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് ജെഎൻയുവിലെ തങ്ങളുടെ സമരമെന്നും ബാലാജി പറഞ്ഞു.
അതിനിടെ ജെഎൻയുവിലെ ഹോസ്റ്റൽ ഫീസ് വർധന അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രമാനവവിഭവശേഷി വകുപ്പ് വിളിച്ചു ചേർത്ത യോഗത്തിൽ പുരോഗതിയെന്നായിരുന്നു വിദ്യാർത്ഥികൾ പറഞ്ഞത്.
യുജിസി മുൻ ചെയർമാൻ വി എസ് ചൗഹാന്‍റെ നേതൃത്വത്തിലായിരുന്നു ചർച്ച. വിദ്യാർഥികളുടെ ആശങ്കകൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സമിതി അറിയിച്ചു.
എന്നാൽ ഉറപ്പ് ലഭിക്കുന്നത് വരെയും സമരം തുടരാനാണ് വിദ്യാർത്ഥി യൂണിയന്‍റെ തീരുമാനം. പലപ്പോഴും നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ വാക്കുനല്‍കിയവര്‍ തയ്യാറായിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ സൂചിപ്പിച്ചു.
വൈസ് ചാന്‍സിലര്‍ ജഗദീഷ് കുമാറിന്‍റെ നടപടികള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് യോഗത്തിൽ വിദ്യാർത്ഥികൾ ഉയർത്തിയത്. ഫീസ് വർധനവ് അടക്കമുള്ള കാര്യങ്ങളിൽ ഉൾപ്പെടുത്തിയ പുതിയ മാനുവൽ പിൻവലിച്ച് വിദ്യാർത്ഥി പ്രതിനിധികളെ ഉൾപ്പെടുത്തി മാനുവൽ കമ്മറ്റി പരിഷ്ക്കരിക്കണമെന്നും വിദ്യാർത്ഥികൾ അവശ്യപ്പെട്ടു.
വിദ്യാർത്ഥികളുടെ ആശങ്കകൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സമിതിചെയർമാൻ വിഎസ് ചൗഹാൻ പറഞ്ഞു. അതേ സമയം ഫീസ് വർധനവ് പൂർണ്ണമായി പിൻവലിക്കുന്നതുവരെ സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.
വിദ്യാർത്ഥികൾക്കെതിരെ സർവകലാശാല ദില്ലി ഹൈക്കോടതിയിൽ നൽകിയ കോടതിയലക്ഷ്യഹർജി പ്രതിഷേധാഹർമാണെന്ന് യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് പറഞ്ഞു.
മണിക്കുറുകളോളം ദില്ലി തുക്ലക്ക് റോഡ് ഉപരോധിച്ച് സമരം ചെയ്ത വിദ്യാർത്ഥികളെ നേരം ഇരുട്ടിയപ്പോള്‍ വഴിവിളക്കുകള്‍ അണച്ച് ഇരുട്ടത്ത് അടിച്ചൊതുക്കുകയായിരുന്നു കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ദില്ലി പൊലീസ് വിദ്യാര്‍ത്ഥികളോട് ചെയ്തത്.
അന്ധവിദ്യാർത്ഥികൾ അടക്കം നിരവധി വിദ്യാർത്ഥികൾക്ക് പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റിരുന്നു. ജെഎൻയു വിദ്യാർത്ഥിയൂണിയനെ കേന്ദ്രസർക്കാർ ചർച്ചയ്ക്ക വിളിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു പൊലീസിന്റെ അപ്രതീക്ഷത നീക്കം.
വഴിവിളക്കുകൾ അണച്ച ശേഷം കൂട്ടത്തോടെ എത്തിയ പൊലീസും സിആർപിഎഫും വിദ്യാർത്ഥികളെ തല്ലി. ഇതോടെ മണീക്കുറുകളോളം റോഡ് ഉപരോധിച്ച് സമരം നടത്തിയ വിദ്യാർത്ഥികൾ പലഭാഗത്തേക്ക് ചിതറിയോടുകയായിരുന്നു.
ജെഎൻയുവില്‍ പാർലമെന്റ് മാർച്ചിനിടെ വിദ്യാർത്ഥികളെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയ കാഴ്ചാ പരിമിതിയുള്ള വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നടപടി പ്രതിഷേധിച്ചാണ് ജെഎൻയുവിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ കൂട്ടായ്മ ദില്ലി പൊലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്.
അന്ധവിദ്യാർത്ഥികളെ അടക്കം തല്ലിച്ചതച്ച പൊലീസിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ അടക്കം പ്രതികരിച്ചിരുന്നു.
ഇന്നത്തെ സിപിഎം കേന്ദ്രസെക്രട്ടറി സീതാറാം യെച്ചൂരി തന്റെ ജെഎന്‍യു പഠനകാലത്ത് നയിച്ച ഒരു സമരത്തെ തുടര്‍ന്ന് അടിയന്തരാവസ്ഥയ്ക്ക് ശേഷം സാക്ഷാല്‍ ഇന്ദിരാഗന്ധിക്ക് ജെഎന്‍യുവിന്റെ ചാന്‍സിലര്‍ പദവി രാജിവെയ്ക്കേണ്ടിവന്ന ചരിത്രവും ജെഎന്‍യുവിനുണ്ട്.