കൃഷിഭൂമി, ഭവന നിര്‍മ്മാണത്തിന്; സമീന്‍ സമാധി പ്രതിഷേധവുമായി കര്‍ഷകര്‍
രാജസ്ഥാനില്‍ ഭവന നിർമ്മാണ പദ്ധതിക്കായി ജയ്പൂർ ഡവലപ്‌മെന്‍റ് അതോറിറ്റി (ജെഡിഎ) ഭൂമി ഏറ്റെടുത്തുവെന്നാരോപിച്ച്, കഴുത്തറ്റം വരെ മണ്ണില്‍ മൂടി പ്രതിഷേധിക്കുന്ന അഞ്ച് കർഷകരിൽ ഒരാളുടെ ആരോഗ്യം മോശമായി. രാജസ്ഥാനിലെ നിന്ദാർ ഗ്രാമത്തിലാണ് പ്രതിഷേധ സമരം നടക്കുന്നത്. പുതുക്കിയ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം തങ്ങളുടെ ഭൂമി ഏറ്റെടുക്കണമെന്നും അതിനനുസരിച്ച് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് ജയ്പൂരിന്‍റെ പ്രാന്തപ്രദേശത്തുള്ള ഗ്രാമത്തിൽ നിന്നുള്ള കർഷകർ '' സമീൻ സമാധി സത്യാഗ്രം '' മെന്ന സമരമാര്‍ഗ്ഗവുമായി രംഗത്തെത്തിയത്.
ജയ്പൂർ ഡവലപ്‌മെന്‍റ് അഥോറിറ്റി, 2010 ൽ 327 ഹെക്ടർ കൃഷി ഭൂമി ഭവന നിര്‍മ്മാണത്തിനായി ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഈ ഭൂമി തങ്ങളുടേതാണെന്നും കോടതി അത് ശരിവെച്ചിട്ടുണ്ടെന്നും ജെഡിഎ അവകാശപ്പെടുന്നു. കര്‍ഷകര്‍ ആവശ്യപ്പെട്ട ന്യായമായ നഷ്ടപരിഹാരം നല്‍കാന്‍ ജെഡി തയ്യാറല്ലയെന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. കാണാം രാജസ്ഥാനിലെ കര്‍ഷകരുടെ പ്രതിഷേധങ്ങള്‍.
ജയ്പൂർ ഡവലപ്‌മെന്‍റ് അഥോറിറ്റി (ജെഡിഎ) തങ്ങളുടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷകര്‍ രാവും പകലും മണ്ണില്‍ കഴുത്തറ്റം കുഴിയില്‍ കിടന്ന് ( സമീൻ സമാധി ) പ്രതിഷേധിക്കുകയാണ്.
ജയ്പൂർ-സിക്കാർ ഹൈവേയിലെ നിന്ദാർ ഗ്രാമത്തിലെ കർഷകർ ജനുവരി ഒന്നിന് ജെഡിഎ ഏറ്റെടുക്കൽ പുനരാരംഭിച്ചതിന് ശേഷം പ്രക്ഷോഭം പുനരാരംഭിക്കുകയായിരുന്നു.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കര്‍ഷകര്‍ വീണ്ടും സമരവുമായി മുന്നോട്ട് വന്നത്. ജെഡിഎ കര്‍ഷകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത് 2010 ലെ ഭൂമി നിരക്കുകളാണ്. എന്നാല്‍, കുറഞ്ഞത് 2014 ലെ നിയമപ്രകാരമെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
2011 ജനുവരിയിൽ പ്രഖ്യാപിച്ച ഈ പദ്ധതി പ്രകാരം പതിനായിരത്തോളം വീടുകൾ നിർമിക്കുമെന്ന് ജയ്പൂർ ഡവലപ്‌മെന്‍റ് അതോറിറ്റി (ജെഡിഎ) പറയുന്നു. എന്നാല്‍ ഇത് കൃഷി ഭൂമിയിലാണെന്നും ഭൂമിക്ക് അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും സമരക്കാര്‍ ആരോപിക്കുന്നു.
പ്രതിഷേധത്തിന്‍റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ അഞ്ച് പേർ '' സമീൻ സമാധി '' (കഴുത്തറ്റം കുഴിയില്‍ കിടക്കുക) പ്രതിഷേധം നടത്തി. ഇതില്‍ ഒരാളുടെ നിലവഷളായെന്നും നിന്ദാർ ബച്ചാവോ യുവ കിസാൻ സംഗർഷ് നേതാവ് നാഗേന്ദ്ര സിംഗ് ശേഖാവത്ത് സമിതി പറഞ്ഞു.
ജെഡിഎയിൽ നിന്നുള്ള മറുപടി വരുന്നതുവരെ ഞങ്ങൾ സത്യാഗ്രാ തുടരും. കൂടുതൽ ആളുകൾ സമീൻ സമാധി എടുക്കുമെന്നും പ്രതികരണം ആശ്വാസകരമാണെങ്കില്‍ സർക്കാരുമായുള്ള ഞങ്ങളുടെ സംഭാഷണം തുടരുമെന്നും നാഗേന്ദ്ര സിംഗ് പറഞ്ഞു.
കേന്ദ്രത്തിലെ മുന്‍ യുപിഎ സർക്കാർ പാസാക്കിയ ഭേദഗതി ചെയ്ത ഭൂമി ഏറ്റെടുക്കൽ നിയമം സംസ്ഥാന സർക്കാർ നടപ്പാക്കണമെന്നും അതിനനുസരിച്ച് ഭൂമി ഏറ്റെടുക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം.
ബ്രിട്ടീഷ് ഭരണം മുതൽ രാജ്യത്ത് നിലവിലുണ്ടായിരുന്ന ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാൻ കർഷകർ സർക്കാരിനെ അനുവദിക്കില്ലെന്നും ശെഖാവത്ത് പറഞ്ഞു.
എന്നാല്‍, നിന്ദാർ ഭവന പദ്ധതിക്കായി ഭൂമി കൈമാറിയ കർഷകർക്ക് ഉടൻ അലോട്ട്മെന്‍റ് കത്തുകൾ നൽകുമെന്നും ഇതുവരെ ഭൂമി കൈമാറാത്തവർക്ക് പരസ്പര സമ്മതത്തോടെ കത്തുകൾ നൽകുമെന്നും ഡെപ്യൂട്ടി കമ്മീഷണർ മനീഷ് ഫസ്ദാർ പറഞ്ഞു.
2017 ഒക്ടോബറിലും കര്‍ഷകര്‍ സമാനമായ പ്രക്ഷോപം നടത്തിയിരുന്നു. ഭവന പദ്ധതിക്കായി 1,300 ഏക്കറിലധികം കൃഷിഭൂമിയാണ് ജയ്പൂർ ഡവലപ്‌മെന്‍റ് അതോറിറ്റി (ജെഡിഎ) ഏറ്റെടുക്കുന്നത്. എന്നാല്‍ ഇത്രയും കൃഷി ഭൂമി ഏറ്റെടുക്കുന്നതിന് മാന്യമായ പ്രതിഫലം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.
“2017 ൽ, സര്‍ക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ച് ഞങ്ങളെ ജയിലിലടച്ചു. ഇത്തവണ ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ ഞങ്ങൾ പിന്മാറില്ല. ” നെഞ്ചോളം മണ്ണില്‍ കിടന്ന് നാഗേന്ദ്ര സിംഗ് ശേഖാവത്ത് (42) പറയുന്നു.
2017 ഒക്ടോബറിൽ നടന്ന പ്രതിഷേധത്തെത്തുടർന്ന് കർഷകരും ജെഡിഎയും തമ്മിൽ വാസുന്ധര രാജ സർക്കാരിന് കീഴിൽ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ധാരണയെ മറികടന്ന് ജെഡിഎ അവരുടെ ഭൂമി ഏറ്റെടുക്കാൻ തുടങ്ങുകയായിരുന്നു.
ഇതിനെതിരെ പ്രതിഷേധിച്ചപ്പോഴാണ് അഞ്ച് കര്‍ഷകരെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് 10 ദിവസത്തേക്ക് ജയിലിൽ അടച്ചതെന്ന് കർഷകർ പറയുന്നു.
“2019 ജനുവരിയിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് ഞങ്ങള്‍ മെമ്മോറാണ്ടം നൽകി. നിന്ദാർ ഭവന പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് ജെഡിഎ ഞങ്ങളെ വിശ്വാസത്തിലെടുക്കണമെന്ന് ആവശ്യപ്പെട്ടു. ” നിന്ദാർ ബച്ചാവോ യുവ കിസാൻ സംഘർഷ് സമിതി കൺവീനർ ശേഖവത്ത് പറയുന്നു.
“എന്നാല്‍, 2020 ജനുവരി ഒന്നിന് ജെഡിഎ പെട്ടെന്ന് ഭൂമി ഏറ്റെടുക്കൽ പുനരാരംഭിക്കുന്നത് വരെ കാര്യങ്ങൾ ശാന്തമായിരുന്നു,” അദ്ദേഹം പറയുന്നു. തുടര്‍ന്ന് ജനുവരി 7 ന് കര്‍ഷകര്‍ പ്രക്ഷോഭം പുനരാരംഭിച്ചു.
2014 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വന്ന ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം, പുനരധിവാസ നിയമം എന്നിവയിലെ ന്യായമായ നഷ്ടപരിഹാരവും സുതാര്യതയും ഇക്കാര്യത്തിലും വേണമെന്നും അത് തങ്ങളുടെ അവകാശമെന്നും ശെഖാവത്ത് പറയുന്നു.
“2014 ജനുവരി ഒന്ന് വരെ ജെഡിഎ ഇവിടെ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ ഭൂമിയാണ് ഇന്ന് നിസാരവിലയ്ക്ക് ഞങ്ങളില്‍ നിന്ന് സര്‍ക്കാര്‍ തട്ടിയെടുക്കുന്നത്. അതിനാൽ പുതിയ നിയമം പ്രയോഗിക്കണം, ”ശെഖാവത്ത് പറയുന്നു. “ഇപ്പോൾ, അവർ 2010 ജില്ലാ പാട്ട സമിതി നിരക്കുകൾ പ്രയോഗിക്കുന്നു, ഇത് 2020 ആണ്. ഞങ്ങളുടെ ആവശ്യം അന്യായമല്ലേ,” അദ്ദേഹം ചോദിക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ തന്നെ 2014 ല്‍ ഇത്തരം ഭൂമിയേറ്റടുക്കലിന് പുതിയ നിയമം കൊണ്ട് വന്നു. എന്നിട്ടു 2020 ല്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് വച്ച് നീട്ടുന്നത് 2010 ല്‍ നിരക്കുകളാണ്. ഇതെന്ത് ന്യായമാണെന്ന് കര്‍ഷകര്‍ ചോദിക്കുന്നു.
കേന്ദ്രത്തിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരാണ് പുതിയ നിയമം കൊണ്ടുവന്നത്. നരേന്ദ്ര മോദി സർക്കാർ 2015 ൽ നിയമത്തില്‍ മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചപ്പോൾ പ്രതിഷേധത്തെ തുടർന്ന് പിന്നോട്ട് പോയി. ഇപ്പോൾ രാജസ്ഥാനിൽ ഒരു കോൺഗ്രസ് സർക്കാരാണ് ഭരിക്കുന്നത്. എന്നിട്ടും അത് നടപ്പാക്കുന്നതിൽ നിന്ന് അവരെ തടയുന്നത് എന്താണ്, ” ശെഖാവത്ത് ചോദിക്കുന്നു.
“ഞങ്ങൾ മൂന്ന് സഹോദരന്മാരാണ്, ഞങ്ങൾക്കിടയിൽ ഏകദേശം 12 ബിഗകളുണ്ട്. മില്ലറ്റ്, ഗോതമ്പ്, കോഴി, കടുക് തുടങ്ങിയവ വളർത്തുന്നതിലൂടെയും കന്നുകാലികളെ വളർത്തുന്നതിലൂടെയുമാണ് ഞങ്ങളും ജീവിക്കുന്നത്. ഞങ്ങളുടെ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്താല്‍ പിന്നെ ഞങ്ങൾ എന്തു ചെയ്യും? പുതിയ നിയമത്തിൽ ദുരിതബാധിതരായ കുടുംബങ്ങൾക്ക് തൊഴിൽ നൽകാനുള്ള വ്യവസ്ഥയുണ്ട്. അതിനാൽ പുതിയ നിയമപ്രകാരം നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ” 62 കാരനായ സീതാറാം ശർമ പറയുന്നു, ഇദ്ദേഹം മണ്ണിലെ കുഴിയില്‍ നെഞ്ച് മൂടി കിടക്കുന്നതിനിടെ ബോധരഹിതനായിരുന്നു.
സമിതിയുടെ കണക്കനുസരിച്ച് 1,300 ബിഗകളെ ഭവന പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്, അതിൽ 1,150 ബിഗകൾ കർഷകർക്കൊപ്പമുണ്ട്. “650 ഓളം ബിഗകൾ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല,” ഷെഖാവത്ത് പറഞ്ഞു.
കൃഷിക്കാർ തങ്ങളുടെ ഭൂമി കൈമാറ്റം ചെയ്യുമ്പോൾ ഭവന പദ്ധതിയുടെ നാലിലൊന്ന്, ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം നികത്താനായി നൽകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
2017 ൽ ജെഡിഎ അവരെ തെറ്റിദ്ധരിപ്പിച്ചുവെന്നും എന്നാല്‍, ഇത്തവണ ശക്തമായ തീരുമാനം ഉണ്ടാകുന്നതുവരെ കർഷകർ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും സമിതി പ്രസിഡന്റ് കൈലാഷ് ബോഹ്റ (54) പറയുന്നു. ശെഖാവത്തിനെ കൂടാതെ ബോഹ്റ, സൂരജ്മൽ, ഷിഷുപാൽ, ഗോപാൽ കുമാവത്ത് എന്നിവരും മണ്ണിൽ നെഞ്ചോളം ആഴമുള്ള കുഴിയില്‍ കിടക്കുകയാണ്. ശൈത്യകാല രാത്രിയിലെ കൊടും തണുപ്പിലും ഇവര്‍ പ്രതിഷേധത്തിലാണ്.
വ്യാഴാഴ്ച നിന്ദറിലെത്തിയ ജെഡിഎ ഡെപ്യൂട്ടി കമ്മീഷണർ മനീഷ് ഫജർ പറയുന്നത്. “പുതിയ നിയമം വരുന്നതിനുമുമ്പ് ഞങ്ങളുടെ പ്രക്രിയ പൂർത്തിയായിരുന്നു. അതിനാല്‍ പുതിയ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാന്‍ പറ്റില്ല. മാത്രമല്ല ഏറ്റെടുക്കൽ പ്രക്രിയ സുപ്രീം കോടതി 2018 ൽ ശരിവച്ചിരുന്നു. ” വെന്നാണ്.
പ്രതിഷേധം പിൻവലിക്കണമെന്ന് കർഷകരോട് അഭ്യർത്ഥിച്ച ഫജാർ, പഴയ നിയമങ്ങൾ പാലിക്കുന്നതാണ് കര്‍ഷകര്‍ക്ക് നല്ലതെന്നും അവരുടെ മനസ്സ് മാറ്റുന്നതിനായി ജെഡിഎ പുതിയ രേഖകൾ നല്‍കാമെന്നും പറഞ്ഞു.
പത്ത് വർഷം മുമ്പ് 2010 ജനുവരി 4 ന് 327 ഹെക്ടർ ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്ന് സോൺ 12 ഡെപ്യൂട്ടി കമ്മീഷണർ മനീഷ് ഫോസ്ദാർ പറയുന്നു. ജെഡിഎ 286.47 ഹെക്ടർ കൃഷി ഭൂമി കൈവശപ്പെടുത്തിയെങ്കിലും 41.45 ഹെക്ടർ ഭൂമി ഏടുക്കാൻ കഴിഞ്ഞില്ല. ഈ ഭൂമിയുടെ നഷ്ടപരിഹാര തുക ജെഡിഎ കോടതിയിൽ നിക്ഷേപിച്ചെന്നും പറയുന്നു.
ഏറ്റെടുക്കുന്നതിനെതിരെ കർഷകർ രാജസ്ഥാൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തെങ്കിലും വിധി എതിരായിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും 2018 ലും അവിടെ പരാജയപ്പെട്ടു. ഏറ്റെടുക്കൽ ശരിയാണെന്ന് സുപ്രീം കോടതിയും വിലയിരുത്തി. തുടര്‍ന്ന് ഈ വർഷം ജനുവരി ഒന്നിന് ജെഡിഎ വികസന പ്രവർത്തനങ്ങളും അവശേഷിക്കുന്ന ഭൂമിയുടെ ഏറ്റെടുക്കലും ആരംഭിച്ചു. ഇതോടെ സമരവുമായി കർഷകരും രംഗത്തെത്തുകയായിരുന്നു.