15,000 വര്‍ഷം പഴക്കം; കണ്ടെത്തിയത് മനുഷ്യന്‍ വേട്ടയാടിയ മാമത്തിന്‍റെ അസ്ഥികൂടം ?
ഇന്നുവരെ ലഭിച്ചതില്‍ വച്ച് ഏറ്റവും വലിയൊരു കോളാണ് പുരാവസ്തുശാസ്ത്ര ശാഖയ്ക്കും നരവംശശാസ്ത്ര ശാഖയ്ക്കും ലഭിച്ചിരിക്കുന്നത്. ലഭ്യമായതില്‍ വച്ചേറ്റവും പഴക്കം ചെന്ന മാമത്തിന്‍റെ അസ്ഥികൂടം. 15,000 വര്‍ഷം പഴക്കം. പക്ഷേ ശാസ്ത്രജ്ഞരെ ഞെട്ടിച്ച കാര്യം മറ്റൊന്നാണ്. കണ്ടെത്തിയ അസ്ഥികൂടങ്ങളില്‍ ചിലത് ആദിമമനുഷ്യന്‍ തീര്‍ത്ത വാരിക്കുഴിയില്‍ വീണുപോയ മാമത്തിന്‍റെതാണോയെന്ന് സംശയിക്കുന്നതായി പുരാവസ്തൂശാസ്ത്രജ്ഞര്‍ പറഞ്ഞു. മെക്സിക്കോയിലെ പുതിയ കണ്ടെത്തലിന്‍റെ ദൃശ്യങ്ങള്‍ കാണാം.
1970 കളിൽ, മെക്സിക്കോ സിറ്റി സബ്‌വേ നിർമ്മിക്കുന്ന തൊഴിലാളികൾ തലസ്ഥാനത്തിന്‍റെ വടക്കുവശത്ത് കുഴിയെടുക്കുന്നതിനിടെ ഒരു വലിയ അസ്ഥികൂടം കണ്ടെത്തിയിരുന്നു. ഇതായിരുന്നു മെക്സിക്കയില്‍ ആദ്യം കണ്ടെത്തിയ മാമോത്തിന്‍റെ അസ്ഥികൂടം.
എന്നാല്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത് മനുഷ്യന്‍റെ വളര്‍ച്ചയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കണ്ണികളിലൊന്നാണെന്നാണ് ഐഎന്‍എഎച്ച് ഡയറക്ടര്‍ ഡീഗോ പ്രീറ്റോ ഹെർണാണ്ടസ് പറയുന്നത്.
സസ്യഭുക്കുകളില്‍ നിന്ന് മാംസഭുക്കിലേക്കും വേട്ടയാടലിലേക്കുമുള്ള മനുഷ്യന്‍റെ പരിണാമ ചരിത്രത്തിന് ഏറ്റവും വലിയൊരു മുതല്‍ക്കൂട്ടാവും ഈ കണ്ടെത്തല്‍ എന്നാണ് അദ്ദേഹത്തിന്‍റെ നിരീക്ഷണം.
മാമോത്തിനെ കെണിയില്‍ വീഴ്ത്താനായി 15,000 വർഷങ്ങൾക്ക് മുമ്പ് മനുഷ്യന്‍ നിർമ്മിച്ച രണ്ട് കുഴികളും പുരാവസ്തു ശാത്രജ്ഞര്‍ കണ്ടെത്തി. മനുഷ്യർ സ്ഥാപിച്ച മാമോത്ത് കെണികളുടെ ആദ്യ കണ്ടെത്തലാണിത്.
മെക്സിക്കോയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആൻഡ് ഹിസ്റ്ററിയിലെ ഗവേഷകർക്ക് വിമാനത്താവളത്തിന് സമീപത്തായി നടന്ന ഖനനത്തില്‍ അമൂല്യമായ ചിലത് കണ്ടെത്തിയെന്ന് വിവരം ലഭിച്ചു.
തുടര്‍ന്ന് ഗവേഷകര്‍ നടത്തിയ പര്യവേക്ഷണത്തിലാണ് അതുവരെ മാലിന്യ കൂമ്പാരമായി ഉപയോഗിച്ചിരുന്ന സ്ഥലത്ത് 15,000 വര്‍ഷം പഴക്കമുള്ള ചരിത്രം ഉറങ്ങുന്നുണ്ടെന്ന് തിരിച്ചറിഞ്ഞത്.
15,000 വര്‍ഷം മുമ്പ് ആദിമമനുഷ്യന്‍ മാമോത്തുകളെ വീഴ്ത്താനായി കുഴിച്ച കുഴികൾക്ക് 1.7 മീറ്റർ ആഴവും 25 മീറ്റർ വ്യാസവുമുണ്ടായിരുന്നതായി പുരാവസ്തു ഗവേഷകര്‍ അവകാശപ്പെട്ടു. വേട്ടക്കാർ മാമോത്തുകളെ കെണിയിൽ വീഴ്ത്തി പിടിച്ചിരിക്കാമെന്ന് ഇൻസ്റ്റിറ്റ്യൂട്ടും പറയുന്നു.
മാമോത്തുകളോടൊപ്പം അമേരിക്കയിൽ നിന്ന് അതിനകം അപ്രത്യക്ഷമായ മറ്റ് രണ്ട് ഇനങ്ങളുടെ മൃഗങ്ങളുടെ അവശിഷ്ടങ്ങളും - ഒരു കുതിരയും ഒട്ടകവും - കണ്ടെത്തി. ഇത്തരത്തിലുള്ള ഏറ്റവും വലിയ കണ്ടെത്തലാണിതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് പ്രസ്താവനയിൽ പറയുന്നു.
പ്രസിഡന്‍റ് ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ സർക്കാർ മെക്സിക്കോ സിറ്റിക്കായി പുതിയ വിമാനത്താവളം പണിയുന്നതിന് സമീപത്തുള്ള സ്ഥലമായ തുൾടെപെക്കിലാണ് മാമോത്തിന്‍റെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
മധ്യ മെക്സിക്കോയിൽ നിന്ന് വംശനാശം സംഭവിച്ച 14 ഭീമൻ മാമോത്തുകളുടെതായി 800 അസ്ഥികളാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്.
15,000 വർഷം മുമ്പ് വലിയ സസ്യഭുക്കുകളെ പിടിച്ചെടുക്കാനായി അവർ ഉപയോഗിച്ചിരുന്ന കെണിയാകാമിതെന്ന് മെക്സിക്കന്‍ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആൻഡ് ഹിസ്റ്ററി (ഐഎൻഎച്ച്) അവകാശപ്പെടുന്നു.
“ഇത്തരത്തിലുള്ള ഏറ്റവും വലിയ കണ്ടെത്തലാണിത്,” ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. “ആയിരക്കണക്കിന് വർഷങ്ങള്‍ക്ക് മുമ്പ് മാമോത്തുകൾ ഇവിടെ ജീവിച്ചിരുന്നു. അവ വളർന്നു, വേട്ടയാടി, ചത്തു… കുതിരകളും ഒട്ടകങ്ങളും കന്നുകാലികളും ഉൾപ്പെടെ മറ്റ് ജീവജാലങ്ങൾക്കൊപ്പം അവയും ഇവിടെ ജീവിച്ചിരുന്നു, ” മെക്സിക്കന്‍ പുരാവസ്തു ഗവേഷകൻ ലൂയിസ് കോർഡോബ മാധ്യമപ്രവർത്തകരോട് പറഞ്ഞു.